പരിശുദ്ധ ഖുര്‍ആന്‍

പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 038 സ്വാദ്

Back Home Up Next

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെനാമത്തില്‍.

  1. സ്വാദ്‌- ഉല്‍ബോധനം ഉള്‍കൊള്ളുന്ന ഖുര്‍ആന്‍ തന്നെ സത്യം.

  2. എന്നാല്‍ സത്യനിഷേധികള്‍ ദുരഭിമാനത്തിലും കക്ഷി മാത്സര്യത്തിലുമാകുന്നു.

  3. അവര്‍ക്ക്‌ മുമ്പ്‌ എത്രയെത്ര തലമുറകളെ നാം നശിപ്പിച്ചു. അപ്പോള്‍ അവര്‍ മുറവിളികൂട്ടി. എന്നാല്‍ അത്‌ രക്ഷപ്രാപിക്കാനുള്ള സമയമല്ല.

  4. അവരില്‍ നിന്നുതന്നെയുള്ള ഒരു താക്കീതുകാരന്‍ അവരുടെ അടുത്തു വന്നതില്‍ അവര്‍ക്ക്‌ ആശ്ചര്യം തോന്നിയിരിക്കുന്നു. സത്യനിഷേധികള്‍ പറഞ്ഞു: ഇവന്‍ കള്ളവാദിയായ ഒരു ജാലവിദ്യക്കാരനാകുന്നു

  5. ഇവന്‍ പല ദൈവങ്ങളെ ഒരൊറ്റ ദൈവമാക്കിയിരിക്കുകയാണോ? തീര്‍ച്ചയായും ഇത്‌ ഒരു അത്ഭുതകരമായ കാര്യം തന്നെ

  6. അവരിലെ പ്രധാനികള്‍ ( ഇപ്രകാരം പറഞ്ഞു കൊണ്ട്‌ ) പോയി: നിങ്ങള്‍ മുന്നോട്ട്‌ പോയിക്കൊള്ളുക. നിങ്ങളുടെ ദൈവങ്ങളുടെ കാര്യത്തില്‍ നിങ്ങള്‍ ക്ഷമാപൂര്‍വ്വം ഉറച്ചുനില്‍ക്കുകയും ചെയ്യുക. തീര്‍ച്ചയായും ഇത്‌ ഉദ്ദേശപൂര്‍വ്വം ചെയ്യപ്പെടുന്ന ഒരു കാര്യം തന്നെയാകുന്നു.

  7. അവസാനത്തെ മതത്തില്‍ ഇതിനെ പറ്റി ഞങ്ങള്‍ കേള്‍ക്കുകയുണ്ടായിട്ടില്ല. ഇത്‌ ഒരു കൃത്രിമ സൃഷ്ടി മാത്രമാകുന്നു.

  8. ഞങ്ങളുടെ ഇടയില്‍ നിന്ന്‌ ഉല്‍ബോധനം ഇറക്കപ്പെട്ടത്‌ ഇവന്‍റെ മേലാണോ? അങ്ങനെയൊന്നുമല്ല. അവര്‍ എന്‍റെ ഉല്‍ബോധനത്തെപ്പറ്റി തന്നെ സംശയത്തിലാകുന്നു. അല്ല, അവര്‍ എന്‍റെ ശിക്ഷ ഇതുവരെ ആസ്വദിക്കുകയുണ്ടായിട്ടില്ല.

  9. അതല്ല, പ്രതാപിയും അത്യുദാരനുമായ നിന്‍റെ രക്ഷിതാവിന്‍റെ കാരുണ്യത്തിന്‍റെ ഖജനാവുകള്‍ അവരുടെ പക്കലാണോ?

  10. അതല്ല, ആകാശങ്ങളുടെയും ഭൂമിയുടെയും അവയ്ക്കിടയിലുള്ളതിന്‍റെയും ആധിപത്യം അവര്‍ക്കാണോ? എങ്കില്‍ ആ മാര്‍ഗങ്ങളിലൂടെ അവര്‍ കയറിനോക്കട്ടെ.

  11. പല കക്ഷികളില്‍ പെട്ട പരാജയപ്പെടാന്‍ പോകുന്ന ഒരു സൈനികവ്യൂഹമത്രെ അവിടെയുള്ളത്‌.

  12. അവര്‍ക്ക്‌ മുമ്പ്‌ നൂഹിന്‍റെ ജനതയും, ആദ്‌ സമുദായവും, ആണികളുറപ്പിച്ചിരുന്ന ഫിര്‍ഔനും നിഷേധിച്ചു തള്ളിയിട്ടുണ്ട്‌,

  13. ഥമൂദ്‌ സമുദായവും, ലൂത്വിന്‍റെ ജനതയും, മരക്കൂട്ടങ്ങളില്‍ വസിച്ചിരുന്നവരും ( സത്യത്തെ നിഷേധിച്ചു തള്ളിയിട്ടുണ്ട്‌. ) അക്കൂട്ടരത്രെ ( സത്യത്തിനെതിരില്‍ അണിനിരന്ന ) കക്ഷികള്‍.

  14. ഇവരാരും തന്നെ ദൂതന്‍മാരെ നിഷേധിച്ചു കളയാതിരുന്നിട്ടില്ല. അങ്ങനെ എന്‍റെ ശിക്ഷ ( അവരില്‍ ) അനിവാര്യമായിത്തീര്‍ന്നു.

  15. ഒരൊറ്റ ഘോരശബ്ദമല്ലാതെ മറ്റൊന്നും ഇക്കൂട്ടര്‍ നോക്കിയിരിക്കുന്നില്ല. ( അതു സംഭവിച്ചു കഴിഞ്ഞാല്‍ ) ഒട്ടും സാവകാശമുണ്ടായിരിക്കുകയില്ല.

  16. അവര്‍ പറയുന്നു: ഞങ്ങളുടെ രക്ഷിതാവേ, വിചാരണയുടെ ദിവസത്തിനു മുമ്പ്‌ തന്നെ ഞങ്ങള്‍ക്കുള്ള ( ശിക്ഷയുടെ ) വിഹിതം ഞങ്ങള്‍ക്കൊന്നു വേഗത്തിലാക്കിതന്നേക്കണേ എന്ന്‌.

  17. ( നബിയേ, ) അവര്‍ പറയുന്നതിനെപ്പറ്റി നീ ക്ഷമിച്ചു കൊള്ളുക. നമ്മുടെ കൈയ്യൂക്കുള്ള ദാസനായ ദാവൂദിനെ നീ അനുസ്മരിക്കുകയും ചെയ്യുക. തീര്‍ച്ചയായും അദ്ദേഹം (ദൈവത്തിങ്കലേക്ക്‌) ഏറ്റവും അധികം ഖേദിച്ചുമടങ്ങിയവനാകുന്നു.

  18. സന്ധ്യാസമയത്തും, സൂര്യോദയ സമയത്തും സ്തോത്രകീര്‍ത്തനം നടത്തുന്ന നിലയില്‍ നാം പര്‍വ്വതങ്ങളെ അദ്ദേഹത്തോടൊപ്പം കീഴ്പെടുത്തുക തന്നെ ചെയ്തു.

  19. ശേഖരിക്കപ്പെട്ട നിലയില്‍ പറവകളെയും ( നാം കീഴ്പെടുത്തി. ) എല്ലാം തന്നെ അദ്ദേഹത്തിങ്കലേക്ക്‌ ഏറ്റവും അധികം വിനയത്തോടെ തിരിഞ്ഞവയായിരുന്നു.

  20. അദ്ദേഹത്തിന്‍റെ ആധിപത്യം നാം സുശക്തമാക്കുകയും, അദ്ദേഹത്തിന്‌ നാം തത്വജ്ഞാനവും തീര്‍പ്പുകല്‍പിക്കുവാന്‍ വേണ്ട സംസാരവൈഭവവും നല്‍കുകയും ചെയ്തു.

  21. വഴക്ക്‌ കൂടുന്ന കക്ഷികള്‍ പ്രാര്‍ത്ഥനാമണ്ഡപത്തിന്‍റെ മതില്‍ കയറിച്ചെന്ന സമയത്തെ വര്‍ത്തമാനം നിനക്ക്‌ ലഭിച്ചിട്ടുണ്ടോ?

  22. അവര്‍ ദാവൂദിന്‍റെ അടുത്ത്‌ കടന്നു ചെല്ലുകയും, അദ്ദേഹം അവരെപ്പറ്റി പരിഭ്രാന്തനാകുകയും ചെയ്ത സന്ദര്‍ഭം! അവര്‍ പറഞ്ഞു. താങ്കള്‍ ഭയപ്പെടേണ്ട. ഞങ്ങള്‍ രണ്ട്‌ എതിര്‍ കക്ഷികളാകുന്നു. ഞങ്ങളില്‍ ഒരു കക്ഷി മറുകക്ഷിയോട്‌ അന്യായം ചെയ്തിരിക്കുന്നു. അതിനാല്‍ ഞങ്ങള്‍ക്കിടയില്‍ താങ്കള്‍ ന്യായപ്രകാരം വിധി കല്‍പിക്കണം. താങ്കള്‍ നീതികേട്‌ കാണിക്കരുത്‌. ഞങ്ങള്‍ക്ക്‌ നേരായ പാതയിലേക്ക്‌ വഴി കാണിക്കണം.

  23. ഇതാ, ഇവന്‍ എന്‍റെ സഹോദരനാകുന്നു. അവന്ന്‌ തൊണ്ണൂറ്റി ഒമ്പതു പെണ്ണാടുകളുണ്ട്‌. എനിക്ക്‌ ഒരു പെണ്ണാടും. എന്നിട്ട്‌ അവന്‍ പറഞ്ഞു; അതിനെയും കൂടി എനിക്ക്‌ ഏല്‍പിച്ചു തരണമെന്ന്‌. സംഭാഷണത്തില്‍ അവന്‍ എന്നെ തോല്‍പിച്ച്‌ കളയുകയും ചെയ്തു.

  24. അദ്ദേഹം ( ദാവൂദ്‌ ) പറഞ്ഞു: തന്‍റെ പെണ്ണാടുകളുടെ കൂട്ടത്തിലേക്ക്‌ നിന്‍റെ പെണ്ണാടിനെ കൂടി ആവശ്യപ്പെട്ടതു മുഖേന അവന്‍ നിന്നോട്‌ അനീതി കാണിക്കുക തന്നെ ചെയ്തിരിക്കുന്നു. തീര്‍ച്ചയായും പങ്കാളികളില്‍ ( കൂട്ടുകാരില്‍ ) പലരും പരസ്പരം അതിക്രമം കാണിക്കുകയാണ്‌ ചെയ്യുന്നത്‌. വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരൊഴികെ. വളരെ കുറച്ച്‌ പേരേയുള്ളു അത്തരക്കാര്‍. ദാവൂദ്‌ വിചാരിച്ചു; നാം അദ്ദേഹത്തെ പരീക്ഷിക്കുക തന്നെയാണ്‌ ചെയ്തതെന്ന്‌. തുടര്‍ന്ന്‌ അദ്ദേഹം തന്‍റെ രക്ഷിതാവിനോട്‌ പാപമോചനം തേടുകയും അദ്ദേഹം കുമ്പിട്ടു കൊണ്ട്‌ വീഴുകയും ഖേദിച്ചുമടങ്ങുകയും ചെയ്തു.

  25. അപ്പോള്‍ അദ്ദേഹത്തിന്‌ നാം അത്‌ പൊറുത്തുകൊടുത്തു. തീര്‍ച്ചയായും അദ്ദേഹത്തിന്‌ നമ്മുടെ അടുക്കല്‍ സാമീപ്യവും മടങ്ങിവരാന്‍ ഉത്തമമായ സ്ഥാനവുമുണ്ട്‌

  26. ( അല്ലാഹു പറഞ്ഞു: ) ഹേ; ദാവൂദ്‌, തീര്‍ച്ചയായും നിന്നെ നാം ഭൂമിയില്‍ ഒരു പ്രതിനിധിയാക്കിയിരിക്കുന്നു. ആകയാല്‍ ജനങ്ങള്‍ക്കിടയില്‍ ന്യായപ്രകാരം നീ വിധികല്‍പിക്കുക. തന്നിഷ്ടത്തെ നീ പിന്തുടര്‍ന്നു പോകരുത്‌. കാരണം അത്‌ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന്‌ നിന്നെ തെറ്റിച്ചുകളയും. അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന്‌ തെറ്റിപ്പോകുന്നവരാരോ അവര്‍ക്ക്‌ തന്നെയാകുന്നു കഠിനമായ ശിക്ഷയുള്ളത്‌. കണക്കുനോക്കുന്ന ദിവസത്തെ അവര്‍ മറന്നുകളഞ്ഞതിന്‍റെ ഫലമത്രെ അത്‌.

  27. ആകാശവും ഭൂമിയും അവയ്ക്കിടയിലുള്ളതും നാം നിരര്‍ത്ഥകമായി സൃഷ്ടിച്ചതല്ല. സത്യനിഷേധികളുടെ ധാരണയത്രെ അത്‌. ആകയാല്‍ സത്യനിഷേധികള്‍ക്ക്‌ നരകശിക്ഷയാല്‍ മഹാനാശം!

  28. അതല്ല, വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരെ ഭൂമിയില്‍ കുഴപ്പമുണ്ടാക്കുന്നവരെ പോലെ നാം ആക്കുമോ? അതല്ല, ധര്‍മ്മനിഷ്ഠ പാലിക്കുന്നവരെ ദുഷ്ടന്‍മാരെ പോലെ നാം ആക്കുമോ?

  29. നിനക്ക്‌ നാം അവതരിപ്പിച്ചുതന്ന അനുഗൃഹീത ഗ്രന്ഥമത്രെ ഇത്‌. ഇതിലെ ദൃഷ്ടാന്തങ്ങളെപ്പറ്റി അവര്‍ ചിന്തിച്ചു നോക്കുന്നതിനും ബുദ്ധിമാന്‍മാര്‍ ഉല്‍ബുദ്ധരാകേണ്ടതിനും വേണ്ടി.

  30. ദാവൂദിന്‌ നാം സുലൈമാനെ ( പുത്രന്‍ ) പ്രദാനം ചെയ്തു. വളരെ നല്ല ദാസന്‍! തീര്‍ച്ചയായും അദ്ദേഹം ( അല്ലാഹുവിങ്കലേക്ക്‌ ) ഏറ്റവും അധികം ഖേദിച്ചുമടങ്ങുന്നവനാകുന്നു.

  31. കുതിച്ചോടാന്‍ തയ്യാറായി നില്‍ക്കുന്ന വിശിഷ്ടമായ കുതിരകള്‍ വൈകുന്നേരം അദ്ദേഹത്തിന്‍റെ മുമ്പില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട സന്ദര്‍ഭം.

  32. അപ്പോള്‍ അദ്ദേഹം പറഞ്ഞു: എന്‍റെ രക്ഷിതാവിന്‍റെ സ്മരണയുടെ അടിസ്ഥാനത്തിലാണ്‌ ഐശ്വര്യത്തെ ഞാന്‍ സ്നേഹിച്ചിട്ടുള്ളത്‌. അങ്ങനെ അവ ( കുതിരകള്‍ ) മറവില്‍ പോയി മറഞ്ഞു.

  33. ( അപ്പോള്‍ അദ്ദേഹം പറഞ്ഞു: ) നിങ്ങള്‍ അവയെ എന്‍റെ അടുത്തേക്ക്‌ തിരിച്ചു കൊണ്ട്‌ വരൂ. എന്നിട്ട്‌ അദ്ദേഹം ( അവയുടെ ) കണങ്കാലുകളിലും കഴുത്തുകളിലും തടവാന്‍ തുടങ്ങി.

  34. സുലൈമാനെ നാം പരീക്ഷിക്കുകയുണ്ടായി. അദ്ദേഹത്തിന്‍റെ സിംഹാസനത്തിന്‍മേല്‍ നാം ഒരു ജഡത്തെ ഇടുകയും ചെയ്തു. പിന്നീട്‌ അദ്ദേഹം താഴ്മയുള്ളവനായി മടങ്ങി.

  35. അദ്ദേഹം പറഞ്ഞു. എന്‍റെ രക്ഷിതാവേ, നീ എനിക്ക്‌ പൊറുത്തുതരികയും എനിക്ക്‌ ശേഷം ഒരാള്‍ക്കും തരപ്പെടാത്ത ഒരു രാജവാഴ്ച നീ എനിക്ക്‌ പ്രദാനം ചെയ്യുകയും ചെയ്യേണമേ. തീര്‍ച്ചയായും നീ തന്നെയാണ്‌ ഏറ്റവും വലിയ ദാനശീലന്‍.

  36. അപ്പോള്‍ അദ്ദേഹത്തിന്‌ കാറ്റിനെ നാം കീഴ്പെടുത്തികൊടുത്തു. അദ്ദേഹത്തിന്‍റെ കല്‍പന പ്രകാരം അദ്ദേഹം ലക്ഷ്യമാക്കിയേടത്തേക്ക്‌ സൌമ്യമായ നിലയില്‍ അത്‌ സഞ്ചരിക്കുന്നു.

  37. എല്ലാ കെട്ടിടനിര്‍മാണ വിദഗ്ദ്ധരും മുങ്ങല്‍ വിദഗ്ദ്ധരുമായ പിശാചുക്കളെയും ( അദ്ദേഹത്തിന്നു കീഴ്പെടുത്തികൊടുത്തു. )

  38. ചങ്ങലകളില്‍ ബന്ധിക്കപ്പെട്ട മറ്റു ചിലരെ ( പിശാചുക്കളെ )യും ( അധീനപ്പെടുത്തികൊടുത്തു. )

  39. ഇത്‌ നമ്മുടെ ദാനമാകുന്നു. ആകയാല്‍ നീ ഔദാര്യം ചെയ്യുകയോ കൈവശം വെച്ച്‌ കൊള്ളുകയോ ചെയ്യുക. കണക്കു ചോദിക്കല്‍ ഉണ്ടാവില്ല. ( എന്ന്‌ നാം സുലൈമാനോട്‌ പറയുകയും ചെയ്തു. )

  40. തീര്‍ച്ചയായും അദ്ദേഹത്തിന്‌ നമ്മുടെ അടുക്കല്‍ സാമീപ്യമുണ്ട്‌. മടങ്ങിയെത്താന്‍ ഉത്തമമായ സ്ഥാനവും.

  41. നമ്മുടെ ദാസനായ അയ്യൂബിനെ ഓര്‍മിക്കുക. പിശാച്‌ എനിക്ക്‌ അവശതയും പീഡനവും ഏല്‍പിച്ചിരിക്കുന്നു എന്ന്‌ തന്‍റെ രക്ഷിതാവിനെ വിളിച്ച്‌ അദ്ദേഹം പറഞ്ഞ സന്ദര്‍ഭം.

  42. ( നാം നിര്‍ദേശിച്ചു: ) നിന്‍റെ കാലുകൊണ്ട്‌ നീ ചവിട്ടുക, ഇതാ! തണുത്ത സ്നാനജലവും കുടിനീരും

  43. അദ്ദേഹത്തിന്‌ അദ്ദേഹത്തിന്‍റെ സ്വന്തക്കാരെയും അവരോടൊപ്പം അവരുടെ അത്ര ആളുകളെയും നാം പ്രദാനം ചെയ്യുകയും ചെയ്തു. നമ്മുടെ പക്കല്‍ നിന്നുള്ള കാരുണ്യവും ബുദ്ധിമാന്‍മാര്‍ക്ക്‌ ഒരു ഉല്‍ബോധനവുമെന്ന നിലയില്‍.

  44. നീ ഒരു പിടി പുല്ല്‌ നിന്‍റെ കൈയില്‍ എടുക്കുക. എന്നിട്ട്‌ അതു കൊണ്ട്‌ നീ അടിക്കുകയും ശപഥം ലംഘിക്കാതിരിക്കുകയും ചെയ്യുക. തീര്‍ച്ചയായും അദ്ദേഹത്തെ നാം ക്ഷമാശീലനായി കണ്ടു. വളരെ നല്ല ദാസന്‍! തീര്‍ച്ചയായും അദ്ദേഹം ഏറെ ഖേദിച്ചുമടങ്ങുന്നവനാകുന്നു.

  45. കൈക്കരുത്തും കാഴ്ചപ്പാടുകളും ഉള്ളവരായിരുന്ന നമ്മുടെ ദാസന്‍മാരായ ഇബ്രാഹീം, ഇഷാഖ്‌, യഅ്ഖൂബ്‌ എന്നിവരെയും ഓര്‍ക്കുക.

  46. നിഷ്കളങ്കമായ ഒരു വിചാരം കൊണ്ട്‌ നാം അവരെ ഉല്‍കൃഷ്ടരാക്കിയിരിക്കുന്നു. പരലോക സ്മരണയത്രെ അത്‌.

  47. തീര്‍ച്ചയായും അവര്‍ നമ്മുടെ അടുക്കല്‍ തെരഞ്ഞെടുക്കപ്പെട്ട ഉത്തമന്‍മാരില്‍ പെട്ടവരാകുന്നു.

  48. ഇസ്മാഈല്‍, അല്‍യസഅ്‌, ദുല്‍കിഫ്ല് എന്നിവരെയും ഓര്‍ക്കുക. അവരെല്ലാവരും ഉത്തമന്‍മാരില്‍ പെട്ടവരാകുന്നു.

  49. ഇതൊരു ഉല്‍ബോധനമത്രെ. തീര്‍ച്ചയായും സൂക്ഷ്മതയുള്ളവര്‍ക്ക്‌ മടങ്ങിച്ചെല്ലാന്‍ ഉത്തമമായ സ്ഥാനമുണ്ട്‌.

  50. അവര്‍ക്ക്‌ വേണ്ടി കവാടങ്ങള്‍ തുറന്നുവെച്ചിട്ടുള്ള സ്ഥിരവാസത്തിന്‍റെ സ്വര്‍ഗത്തോപ്പുകള്‍.

  51. അവര്‍ അവിടെ ചാരി ഇരുന്നു വിശ്രമിച്ചു കൊണ്ട്‌ സമൃദ്ധമായുള്ള ഫലവര്‍ഗങ്ങള്‍ക്കും പാനീയത്തിനും ആവശ്യപ്പെട്ട്‌ കൊണ്ടിരിക്കും.

  52. അവരുടെ അടുത്ത്‌ ദൃഷ്ടി നിയന്ത്രിക്കുന്ന സമവയസ്ക്കരായ സ്ത്രീകളുണ്ടായിരിക്കും.

  53. ഇതത്രെ വിചാരണയുടെ ദിവസത്തേക്ക്‌ നിങ്ങള്‍ക്ക്‌ വാഗ്ദാനം നല്‍കപ്പെടുന്നത്‌.

  54. തീര്‍ച്ചയായും ഇത്‌ നാം നല്‍കുന്ന ഉപജീവനമാകുന്നു. അത്‌ തീര്‍ന്നു പോകുന്നതല്ല.

  55. ഇതത്രെ ( അവരുടെ അവസ്ഥ ). തീര്‍ച്ചയായും ധിക്കാരികള്‍ക്ക്‌ മടങ്ങിച്ചെല്ലാന്‍ മോശപ്പെട്ട സ്ഥാനമാണുള്ളത്‌.

  56. നരകമത്രെ അത്‌. അവര്‍ അതില്‍ കത്തിഎരിയും. അതെത്ര മോശമായ വിശ്രമസ്ഥാനം!

  57. ഇതാണവര്‍ക്കുള്ളത്‌. ആകയാല്‍ അവര്‍ അത്‌ ആസ്വദിച്ചു കൊള്ളട്ടെ. കൊടും ചൂടുള്ള വെള്ളവും കൊടും തണുപ്പുള്ള വെള്ളവും.

  58. ഇത്തരത്തില്‍പ്പെട്ട മറ്റു പല ഇനം ശിക്ഷകളും.

  59. ( നരകത്തില്‍ ആദ്യമെത്തിയവരോട്‌ അല്ലാഹു പറയും: ) ഇതാ, ഒരുകൂട്ടം നിങ്ങളോടൊപ്പം തള്ളിക്കയറി വരുന്നു. ( അപ്പോള്‍ അവര്‍ പറയും: ) അവര്‍ക്ക്‌ സ്വാഗതമില്ല. തീര്‍ച്ചയായും അവര്‍ നരകത്തില്‍ കത്തിഎരിയുന്നവരത്രെ.

  60. അവര്‍ ( ആ കടന്ന്‌ വരുന്നവര്‍ ) പറയും; അല്ല, നിങ്ങള്‍ക്ക്‌ തന്നെയാണ്‌ സ്വാഗതമില്ലാത്തത്‌. നിങ്ങളാണ്‌ ഞങ്ങള്‍ക്കിത്‌ വരുത്തിവെച്ചത്‌. അപ്പോള്‍ വാസസ്ഥലം ചീത്ത തന്നെ.

  61. അവര്‍ പറയും: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ക്ക്‌ ഇത്‌ ( ശിക്ഷ ) വരുത്തിവെച്ചതാരോ അവന്ന്‌ നീ നരകത്തില്‍ ഇരട്ടി ശിക്ഷ വര്‍ദ്ധിപ്പിച്ചു കൊടുക്കേണമേ.

  62. അവര്‍ പറയും: നമുക്കെന്തു പറ്റി! ദുര്‍ജനങ്ങളില്‍ പെട്ടവരായി നാം ഗണിച്ചിരുന്ന പല ആളുകളെയും നാം കാണുന്നില്ലല്ലോ.

  63. നാം അവരെ ( അബദ്ധത്തില്‍ ) പരിഹാസപാത്രമാക്കിയതാണോ? അതല്ല, അവരെയും വിട്ട്‌ കണ്ണുകള്‍ തെന്നിപ്പോയതാണോ?

  64. നരകവാസികള്‍ തമ്മിലുള്ള വഴക്ക്‌- തീര്‍ച്ചയായും അതൊരു യാഥാര്‍ത്ഥ്യം തന്നെയാണ്‌.

  65. ( നബിയേ, ) പറയുക: ഞാനൊരു മുന്നറിയിപ്പുകാരന്‍ മാത്രമാണ്‌. ഏകനും സര്‍വ്വാധിപതിയുമായ അല്ലാഹുവല്ലാതെ യാതൊരു ദൈവവുമില്ല.

  66. ആകാശങ്ങളുടെയും ഭൂമിയുടെയും അവയ്ക്കിടയിലുള്ളതിന്‍റെയും രക്ഷിതാവും പ്രതാപശാലിയും ഏറെ പൊറുക്കുന്നവനുമത്രെ അവന്‍.

  67. പറയുക: അത്‌ ഒരു ഗൌരവമുള്ള വര്‍ത്തമാനമാകുന്നു.

  68. നിങ്ങള്‍ അത്‌ അവഗണിച്ചു കളയുന്നവരാകുന്നു.

  69. അത്യുന്നത സമൂഹം വിവാദം നടത്തിയിരുന്ന സന്ദര്‍ഭത്തെപ്പറ്റി എനിക്ക്‌ യാതൊരു അറിവും ഉണ്ടായിരുന്നില്ല.

  70. ഞാനൊരു സ്പഷ്ടമായ താക്കീതുകാരനായിരിക്കേണ്ടതിന്‌ മാത്രമാണ്‌ എനിക്ക്‌ സന്ദേശം നല്‍കപ്പെടുന്നത്‌.

  71. നിന്‍റെ രക്ഷിതാവ്‌ മലക്കുകളോട്‌ പറഞ്ഞ സന്ദര്‍ഭം: തീര്‍ച്ചയായും ഞാന്‍ കളിമണ്ണില്‍ നിന്നും ഒരു മനുഷ്യനെ സൃഷ്ടിക്കാന്‍ പോകുകയാണ്‌.

  72. അങ്ങനെ ഞാന്‍ അവനെ സംവിധാനിക്കുകയും, അവനില്‍ എന്‍റെ ആത്മാവില്‍ നിന്ന്‌ ഞാന്‍ ഊതുകയും ചെയ്താല്‍ നിങ്ങള്‍ അവന്ന്‌ പ്രണാമം ചെയ്യുന്നവരായി വീഴണം.

  73. അപ്പോള്‍ മലക്കുകള്‍ എല്ലാവരും ഒന്നടങ്കം പ്രണാമം ചെയ്തു;

  74. ഇബ്ലീസ്‌ ഒഴികെ. അവന്‍ അഹങ്കരിക്കുകയും സത്യനിഷേധികളുടെ കൂട്ടത്തിലാകുകയും ചെയ്തു.

  75. അവന്‍ ( അല്ലാഹു ) പറഞ്ഞു: ഇബ്ലീസേ, എന്‍റെ കൈകൊണ്ട്‌ ഞാന്‍ സൃഷ്ടിച്ചുണ്ടാക്കിയതിനെ നീ പ്രണമിക്കുന്നതിന്‌ നിനക്കെന്ത്‌ തടസ്സമാണുണ്ടായത്‌? നീ അഹങ്കരിച്ചിരിക്കുകയാണോ, അതല്ല നീ പൊങ്ങച്ചക്കാരുടെ കൂട്ടത്തില്‍ പെട്ടിരിക്കുകയാണോ?

  76. അവന്‍ ( ഇബ്ലീസ്‌ ) പറഞ്ഞു: ഞാന്‍ അവനെ ( മനുഷ്യനെ )ക്കാള്‍ ഉത്തമനാകുന്നു. എന്നെ നീ അഗ്നിയില്‍ നിന്ന്‌ സൃഷ്ടിച്ചു. അവനെ നീ കളിമണ്ണില്‍ നിന്നും സൃഷ്ടിച്ചു.

  77. അവന്‍ ( അല്ലാഹു ) പറഞ്ഞു: എന്നാല്‍ നീ ഇവിടെ നിന്ന്‌ പുറത്ത്‌ പോകണം. തീര്‍ച്ചയായും നീ ആട്ടിയകറ്റപ്പെട്ടവനാകുന്നു.

  78. തീര്‍ച്ചയായും ന്യായവിധിയുടെ നാള്‍ വരെയും നിന്‍റെ മേല്‍ എന്‍റെ ശാപം ഉണ്ടായിരിക്കുന്നതാണ്‌.

  79. അവന്‍ ( ഇബ്ലീസ്‌ ) പറഞ്ഞു: എന്‍റെ രക്ഷിതാവേ, എന്നാല്‍ അവര്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്ന ദിവസം വരെ നീ എനിക്ക്‌ അവധി അനുവദിച്ചു തരേണമേ.

  80. ( അല്ലാഹു ) പറഞ്ഞു: എന്നാല്‍ നീ അവധി അനുവദിക്കപ്പെട്ടവരുടെ കൂട്ടത്തില്‍ തന്നെയാകുന്നു.

  81. നിശ്ചിതമായ ആ സമയം സമാഗതമാകുന്ന ദിവസം വരെ.

  82. അവന്‍ ( ഇബ്ലീസ്‌ ) പറഞ്ഞു: നിന്‍റെ പ്രതാപമാണ സത്യം; അവരെ മുഴുവന്‍ ഞാന്‍ വഴിതെറ്റിക്കുക തന്നെ ചെയ്യും.

  83. അവരില്‍ നിന്‍റെ നിഷ്കളങ്കരായ ദാസന്‍മാരൊഴികെ

  84. അവന്‍ ( അല്ലാഹു ) പറഞ്ഞു: അപ്പോള്‍ സത്യം ഇതത്രെ- സത്യമേ ഞാന്‍ പറയുകയുള്ളൂ-

  85. നിന്നെയും അവരില്‍ നിന്ന്‌ നിന്നെ പിന്തുടര്‍ന്ന മുഴുവന്‍ പേരെയും കൊണ്ട്‌ ഞാന്‍ നരകം നിറക്കുക തന്നെ ചെയ്യും.

  86. ( നബിയേ, ) പറയുക: ഇതിന്‍റെ പേരില്‍ നിങ്ങളോട്‌ ഞാന്‍ യാതൊരു പ്രതിഫലവും ചോദിക്കുന്നില്ല. ഞാന്‍ കൃത്രിമം കെട്ടിച്ചമയ്ക്കുന്നവരുടെ കൂട്ടത്തിലുമല്ല.

  87. ഇത്‌ ലോകര്‍ക്കുള്ള ഒരു ഉല്‍ബോധനം മാത്രമാകുന്നു.

  88. ഒരു കാലയളവിനു ശേഷം ഇതിലെ വൃത്താന്തം നിങ്ങള്‍ക്ക്‌ മനസ്സിലാവുക തന്നെ ചെയ്യും.

പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 038 സ്വാദ്