പരിശുദ്ധ ഖുര്‍ആന്‍

പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 037 സ്വാഫ്ഫാത്

Back Home Up Next

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെനാമത്തില്‍.

  1. ശരിക്ക്‌ അണിനിരന്നു നില്‍ക്കുന്നവരും,

  2. എന്നിട്ട്‌ ശക്തിയായി തടയുന്നവരും,

  3. എന്നിട്ട്‌ കീര്‍ത്തനം ചൊല്ലുന്നവരുമായ മലക്കുകളെ തന്നെയാണ സത്യം;

  4. തീര്‍ച്ചയായും നിങ്ങളുടെ ദൈവം ഏകന്‍ തന്നെയാകുന്നു.

  5. അതെ, ആകാശങ്ങളുടെയും ഭൂമിയുടെയും അവയ്ക്കിടയിലുള്ളതിന്‍റെയും രക്ഷിതാവും, ഉദയസ്ഥാനങ്ങളുടെ രക്ഷിതാവും ആയിട്ടുള്ളവന്‍.

  6. തീര്‍ച്ചയായും അടുത്തുള്ള ആകാശത്തെ നാം നക്ഷത്രാലങ്കാരത്താല്‍ മോടിപിടിപ്പിച്ചിരിക്കുന്നു.

  7. ധിക്കാരിയായ ഏതു പിശാചില്‍ നിന്നും ( അതിനെ ) സുരക്ഷിതമാക്കുകയും ചെയ്തിരിക്കുന്നു.

  8. അത്യുന്നതമായ സമൂഹത്തിന്‍റെ നേരെ അവര്‍ക്ക്‌ ( പിശാചുക്കള്‍ക്ക്‌ ) ചെവികൊടുത്തു കേള്‍ക്കാനാവില്ല. എല്ലാവശത്തു നിന്നും അവര്‍ എറിഞ്ഞ്‌ ഓടിക്കപ്പെടുകയും ചെയ്യും;

  9. ബഹിഷ്കൃതരായിക്കൊണ്ട്‌ അവര്‍ക്ക്‌ ശാശ്വതമായ ശിക്ഷയുമുണ്ട്‌.

  10. പക്ഷെ, ആരെങ്കിലും പെട്ടെന്ന്‌ വല്ലതും റാഞ്ചിഎടുക്കുകയാണെങ്കില്‍ തുളച്ച്‌ കടക്കുന്ന ഒരു തീജ്വാല അവനെ പിന്തുടരുന്നതാണ്‌.

  11. ആകയാല്‍ ( നബിയേ, ) നീ അവരോട്‌ ( ആ നിഷേധികളോട്‌ ) അഭിപ്രായം ആരായുക: സൃഷ്ടിക്കാന്‍ ഏറ്റവും പ്രയാസമുള്ളത്‌ അവരെയാണോ, അതല്ല, നാം സൃഷ്ടിച്ചിട്ടുള്ള മറ്റു സൃഷ്ടികളെയാണോ? തീര്‍ച്ചയായും നാം അവരെ സൃഷ്ടിച്ചിരിക്കുന്നത്‌ പശിമയുള്ള കളിമണ്ണില്‍ നിന്നാകുന്നു.

  12. പക്ഷെ, നിനക്ക്‌ അത്ഭുതം തോന്നി. അവരാകട്ടെ പരിഹസിക്കുകയും ചെയ്യുന്നു.

  13. അവര്‍ക്ക്‌ ഉപദേശം നല്‍കപ്പെട്ടാല്‍ അവര്‍ ആലോചിക്കുന്നില്ല.

  14. അവര്‍ ഏതൊരു ദൃഷ്ടാന്തം കണ്ടാലും തമാശയാക്കിക്കളയുന്നു.

  15. അവര്‍ പറയും: ഇത്‌ പ്രത്യക്ഷമായ ഒരു ജാലവിദ്യ മാത്രമാകുന്നു എന്ന്‌.

  16. ( അവര്‍ പറയും: ) മരിച്ച്‌ മണ്ണും അസ്ഥിശകലങ്ങളുമായിക്കഴിഞ്ഞാല്‍ ഞങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുക തന്നെ ചെയ്യുമോ?

  17. ഞങ്ങളുടെ പൂര്‍വ്വപിതാക്കളും (ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുമോ?)

  18. പറയുക: അതെ. ( അന്ന്‌ ) നിങ്ങള്‍ അപമാനിതരാകുകയും ചെയ്യും.

  19. എന്നാല്‍ അത്‌ ഒരു ഘോരശബ്ദം മാത്രമായിരിക്കും. അപ്പോഴതാ അവര്‍ ( എഴുന്നേറ്റ്‌ നിന്ന്‌ ) നോക്കുന്നു.

  20. അവര്‍ പറയും: അഹോ! ഞങ്ങള്‍ക്ക്‌ കഷ്ടം! ഇത്‌ പ്രതിഫലത്തിന്‍റെ ദിനമാണല്ലോ!

  21. ( അവര്‍ക്ക്‌ മറുപടി നല്‍കപ്പെടും: ) അതെ; നിങ്ങള്‍ നിഷേധിച്ച്‌ തള്ളിക്കളഞ്ഞിരുന്ന നിര്‍ണായകമായ തീരുമാനത്തിന്‍റെ ദിവസമത്രെ ഇത്‌.

  22. ( അപ്പോള്‍ അല്ലാഹുവിന്‍റെ കല്‍പനയുണ്ടാകും; ) അക്രമം ചെയ്തവരെയും അവരുടെ ഇണകളെയും അവര്‍ ആരാധിച്ചിരുന്നവയെയും നിങ്ങള്‍ ഒരുമിച്ചുകൂട്ടുക.

  23. അല്ലാഹുവിനു പുറമെ. എന്നിട്ട്‌ അവരെ നിങ്ങള്‍ നരകത്തിന്‍റെ വഴിയിലേക്ക്‌ നയിക്കുക.

  24. അവരെ നിങ്ങളൊന്നു നിര്‍ത്തുക. അവരോട്‌ ചോദ്യം ചെയ്യേണ്ടതാകുന്നു.

  25. നിങ്ങള്‍ക്ക്‌ എന്തുപറ്റി? നിങ്ങള്‍ പരസ്പരം സഹായിക്കുന്നില്ലല്ലോ എന്ന്‌

  26. അല്ല, അവര്‍ ആ ദിവസത്തില്‍ കീഴടങ്ങിയവരായിരിക്കും.

  27. അവരില്‍ ചിലര്‍ ചിലരുടെ നേരെ തിരിഞ്ഞ്‌ പരസ്പരം ചോദ്യം ചെയ്യും.

  28. അവര്‍ പറയും: തീര്‍ച്ചയായും നിങ്ങള്‍ ഞങ്ങളുടെ അടുത്ത്‌ കൈയ്യൂക്കുമായി വന്ന്‌ ( ഞങ്ങളെ സത്യത്തില്‍ നിന്ന്‌ പിന്തിരിപ്പിക്കുകയായിരുന്നു. )

  29. അവര്‍ മറുപടി പറയും: അല്ല, നിങ്ങള്‍ തന്നെ വിശ്വാസികളാവാതിരിക്കുകയാണുണ്ടായത്‌.

  30. ഞങ്ങള്‍ക്കാകട്ടെ നിങ്ങളുടെ മേല്‍ ഒരധികാരവും ഉണ്ടായിരുന്നതുമില്ല. പ്രത്യുത, നിങ്ങള്‍ അതിക്രമകാരികളായ ഒരു ജനവിഭാഗമായിരുന്നു.

  31. അങ്ങനെ നമ്മുടെ മേല്‍ നമ്മുടെ രക്ഷിതാവിന്‍റെ വചനം യാഥാര്‍ത്ഥ്യമായിതീര്‍ന്നു. തീര്‍ച്ചയായും നാം ( ശിക്ഷ ) അനുഭവിക്കാന്‍ പോകുകയാണ്‌.

  32. അപ്പോള്‍ ഞങ്ങള്‍ നിങ്ങളെ വഴികേടിലെത്തിച്ചിരിക്കുന്നു.( കാരണം ) തീര്‍ച്ചയായും ഞങ്ങള്‍ വഴിതെറ്റിയവരായിരുന്നു.

  33. അപ്പോള്‍ അന്നേ ദിവസം തീര്‍ച്ചയായും അവര്‍ ( ഇരുവിഭാഗവും ) ശിക്ഷയില്‍ പങ്കാളികളായിരിക്കും.

  34. തീര്‍ച്ചയായും നാം കുറ്റവാളികളെക്കൊണ്ട്‌ ചെയ്യുന്നത്‌ അപ്രകാരമാകുന്നു.

  35. അല്ലാഹു അല്ലാതെ ഒരു ദൈവവുമില്ല എന്ന്‌ അവരോട്‌ പറയപ്പെട്ടാല്‍ അവര്‍ അഹങ്കാരം നടിക്കുമായിരുന്നു.

  36. ഭ്രാന്തനായ ഒരു കവിക്ക്‌ വേണ്ടി ഞങ്ങള്‍ ഞങ്ങളുടെ ദൈവങ്ങളെ ഉപേക്ഷിച്ച്‌ കളയണമോ എന്ന്‌ ചോദിക്കുകയും ചെയ്യുമായിരുന്നു.

  37. അല്ല, സത്യവും കൊണ്ടാണ്‌ അദ്ദേഹം വന്നത്‌. ( മുമ്പ്‌ വന്ന ) ദൈവദൂതന്‍മാരെ അദ്ദേഹം സത്യപ്പെടുത്തുകയും ചെയ്തിരിക്കുന്നു.

  38. തീര്‍ച്ചയായും നിങ്ങള്‍ വേദനയേറിയ ശിക്ഷ ആസ്വദിക്കുക തന്നെ ചെയ്യേണ്ടവരാകുന്നു.

  39. നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിനു മാത്രമേ നിങ്ങള്‍ക്ക്‌ പ്രതിഫലം നല്‍കപ്പെടുകയുള്ളു.

  40. അല്ലാഹുവിന്‍റെ നിഷ്കളങ്കരായ ദാസന്‍മാര്‍ ഇതില്‍ നിന്ന്‌ ഒഴിവാകുന്നു.

  41. അങ്ങനെയുള്ളവര്‍ക്കാകുന്നു അറിയപ്പെട്ട ഉപജീവനം.

  42. വിവിധ തരം പഴവര്‍ഗങ്ങള്‍. അവര്‍ ആദരിക്കപ്പെടുന്നവരായിരിക്കും.

  43. സൌഭാഗ്യത്തിന്‍റെ സ്വര്‍ഗത്തോപ്പുകളില്‍.

  44. അവര്‍ ചില കട്ടിലുകളില്‍ പരസ്പരം അഭിമുഖമായി ഇരിക്കുന്നവരായിരിക്കും.

  45. ഒരു തരം ഉറവു ജലം നിറച്ച കോപ്പകള്‍ അവരുടെ ചുറ്റും കൊണ്ടു നടക്കപ്പെടും.

  46. വെളുത്തതും കുടിക്കുന്നവര്‍ക്ക്‌ ഹൃദ്യവുമായ പാനീയം.

  47. അതില്‍ യാതൊരു ദോഷവുമില്ല. അത്‌ നിമിത്തം അവര്‍ക്ക്‌ ലഹരി ബാധിക്കുകയുമില്ല.

  48. ദൃഷ്ടി നിയന്ത്രിക്കുന്നവരും വിശാലമായ കണ്ണുകളുള്ളവരുമായ സ്ത്രീകള്‍ അവരുടെ അടുത്ത്‌ ഉണ്ടായിരിക്കും.

  49. സൂക്ഷിച്ചു വെക്കപ്പെട്ട മുട്ടകള്‍ പോലെയിരിക്കും അവര്‍.

  50. ആ സ്വര്‍ഗവാസികളില്‍ ചിലര്‍ ചിലരുടെ നേരെ തിരിഞ്ഞു കൊണ്ട്‌ പരസ്പരം ( പല ചോദ്യങ്ങളും ) ചോദിക്കും

  51. അവരില്‍ നിന്ന്‌ ഒരു വക്താവ്‌ പറയും: തീര്‍ച്ചയായും എനിക്ക്‌ ഒരു കൂട്ടുകാരനുണ്ടായിരുന്നു.

  52. അവന്‍ പറയുമായിരുന്നു: തീര്‍ച്ചയായും നീ ( പരലോകത്തില്‍ ) വിശ്വസിക്കുന്നവരുടെ കൂട്ടത്തില്‍ തന്നെയാണോ?

  53. നാം മരിച്ചിട്ട്‌ മണ്ണും അസ്ഥിശകലങ്ങളുമായി കഴിഞ്ഞാലും നമുക്ക്‌ നമ്മുടെ കര്‍മ്മഫലങ്ങള്‍ നല്‍കപ്പെടുന്നതാണോ?

  54. തുടര്‍ന്ന്‌ ആ വക്താവ്‌ ( കൂടെയുള്ളവരോട്‌ ) പറയും: നിങ്ങള്‍ ( ആ കൂട്ടുകാരനെ ) എത്തിനോക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ?

  55. എന്നിട്ട്‌ അദ്ദേഹം എത്തിനോക്കും. അപ്പോള്‍ അദ്ദേഹം അവനെ നരകത്തിന്‍റെ മദ്ധ്യത്തില്‍ കാണും.

  56. അദ്ദേഹം ( അവനോട്‌ ) പറയും: അല്ലാഹുവെ തന്നെയാണ! നീ എന്നെ നാശത്തില്‍ അകപ്പെടുത്തുക തന്നെ ചെയ്തേക്കുമായിരുന്നു.

  57. എന്‍റെ രക്ഷിതാവിന്‍റെ അനുഗ്രഹം ഇല്ലായിരുന്നുവെങ്കില്‍ ( ആ നരകത്തില്‍ ) ഹാജരാക്കപ്പെടുന്നവരില്‍ ഞാനും ഉള്‍പെടുമായിരുന്നു.

  58. ( സ്വര്‍ഗവാസികള്‍ പറയും: ) ഇനി നാം മരണപ്പെടുന്നവരല്ലല്ലോ

  59. നമ്മുടെ ആദ്യത്തെ മരണമല്ലാതെ. നാം ശിക്ഷിക്കപ്പെടുന്നവരുമല്ല.

  60. തീര്‍ച്ചയായും ഇതു തന്നെയാണ്‌ മഹത്തായ ഭാഗ്യം.

  61. ഇതുപോലെയുള്ളതിന്‌ വേണ്ടിയാകട്ടെ പ്രവര്‍ത്തകന്‍മാര്‍ പ്രവര്‍ത്തിക്കുന്നത്‌.

  62. അതാണോ വിശിഷ്ടമായ സല്‍ക്കാരം? അതല്ല സഖ്ഖൂം വൃക്ഷമാണോ?

  63. തീര്‍ച്ചയായും അതിനെ നാം അക്രമകാരികള്‍ക്ക്‌ ഒരു പരീക്ഷണമാക്കിയിരിക്കുന്നു.

  64. നരകത്തിന്‍റെ അടിയില്‍ മുളച്ചു പൊങ്ങുന്ന ഒരു വൃക്ഷമത്രെ അത്‌.

  65. അതിന്‍റെ കുല പിശാചുക്കളുടെ തലകള്‍ പോലെയിരിക്കും.

  66. തീര്‍ച്ചയായും അവര്‍ അതില്‍ നിന്ന്‌ തിന്ന്‌ വയറ്‌ നിറക്കുന്നവരായിരിക്കും.

  67. പിന്നീട്‌ അവര്‍ക്ക്‌ അതിനു മീതെ ചുട്ടുതിളക്കുന്ന വെള്ളത്തിന്‍റെ ഒരു ചേരുവയുണ്ട്‌.

  68. പിന്നീട്‌ തീര്‍ച്ചയായും അവരുടെ മടക്കം നരകത്തിലേക്ക്‌ തന്നെയാകുന്നു.

  69. തീര്‍ച്ചയായും അവര്‍ തങ്ങളുടെ പിതാക്കളെ കണ്ടെത്തിയത്‌ വഴിപിഴച്ചവരായിട്ടാണ്‌.

  70. അങ്ങനെ ഇവര്‍ അവരുടെ ( പിതാക്കളുടെ ) കാല്‍പാടുകളിലൂടെ കുതിച്ചു പായുന്നു.

  71. ഇവര്‍ക്ക്‌ മുമ്പ്‌ പൂര്‍വ്വികരില്‍ അധികപേരും വഴിപിഴച്ചു പോകുക തന്നെയാണുണ്ടായത്‌.

  72. അവരില്‍ നാം താക്കീതുകാരെ നിയോഗിക്കുകയുമുണ്ടായിട്ടുണ്ട്‌.

  73. എന്നിട്ട്‌ നോക്കൂ; ആ താക്കീത്‌ നല്‍കപ്പെട്ടവരുടെ പര്യവസാനം എങ്ങനെയായിരുന്നു വെന്ന്‌.

  74. അല്ലാഹുവിന്‍റെ നിഷ്കളങ്കരായ ദാസന്‍മാര്‍ ഒഴികെ.

  75. നൂഹ്‌ നമ്മെ വിളിക്കുകയുണ്ടായി. അപ്പോള്‍ ഉത്തരം നല്‍കിയവന്‍ എത്ര നല്ലവന്‍!

  76. അദ്ദേഹത്തെയും അദ്ദേഹത്തിന്‍റെ ആളുകളെയും നാം വമ്പിച്ച ദുരന്തത്തില്‍ നിന്ന്‌ രക്ഷപ്പെടുത്തി.

  77. അദ്ദേഹത്തിന്‍റെ സന്തതികളെ നാം ( ഭൂമിയില്‍ ) നിലനില്‍ക്കുന്നവരാക്കുകയും.

  78. പില്‍ക്കാലത്ത്‌ വന്നവരില്‍ അദ്ദേഹത്തെപറ്റിയുള്ള സല്‍കീര്‍ത്തി നാം അവശേഷിപ്പിക്കുകയും ചെയ്തു.

  79. ലോകരില്‍ നൂഹിന്‌ സമാധാനം!

  80. തീര്‍ച്ചയായും അപ്രകാരമാണ്‌ സദ്‌വൃത്തന്‍മാര്‍ക്ക്‌ നാം പ്രതിഫലം നല്‍കുന്നത്‌.

  81. തീര്‍ച്ചയായും അദ്ദേഹം നമ്മുടെ സത്യവിശ്വാസികളായ ദാസന്‍മാരുടെ കൂട്ടത്തിലാകുന്നു.

  82. പിന്നീട്‌ നാം മറ്റുള്ളവരെ മുക്കിനശിപ്പിച്ചു.

  83. തീര്‍ച്ചയായും അദ്ദേഹത്തിന്‍റെ കക്ഷികളില്‍ പെട്ട ആള്‍ തന്നെയാകുന്നു ഇബ്രാഹീം.

  84. നിഷ്കളങ്കമായ ഹൃദയത്തോടു കൂടി അദ്ദേഹം തന്‍റെ രക്ഷിതാവിങ്കല്‍ വന്ന സന്ദര്‍ഭം ( ശ്രദ്ധേയമാകുന്നു. )

  85. തന്‍റെ പിതാവിനോടും ജനതയോടും അദ്ദേഹം ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം: എന്തൊന്നിനെയാണ്‌ നിങ്ങള്‍ ആരാധിക്കുന്നത്‌?

  86. അല്ലാഹുവിന്നു പുറമെ വ്യാജമായി നിങ്ങള്‍ മറ്റു ദൈവങ്ങളെ ആഗ്രഹിക്കുകയാണോ?

  87. അപ്പോള്‍ ലോകരക്ഷിതാവിനെപ്പറ്റി നിങ്ങളുടെ വിചാരമെന്താണ്‌?

  88. എന്നിട്ട്‌ അദ്ദേഹം നക്ഷത്രങ്ങളുടെ നേരെ ഒരു നോട്ടം നോക്കി.

  89. തുടര്‍ന്ന്‌ അദ്ദേഹം പറഞ്ഞു: തീര്‍ച്ചയായും എനിക്ക്‌ അസുഖമാകുന്നു.

  90. അപ്പോള്‍ അവര്‍ അദ്ദേഹത്തെ വിട്ട്‌ പിന്തിരിഞ്ഞു പോയി.

  91. എന്നിട്ട്‌ അദ്ദേഹം അവരുടെ ദൈവങ്ങളുടെ നേര്‍ക്ക്‌ തിരിഞ്ഞിട്ടു പറഞ്ഞു: നിങ്ങള്‍ തിന്നുന്നില്ലേ?

  92. നിങ്ങള്‍ക്കെന്തുപറ്റി? നിങ്ങള്‍ മിണ്ടുന്നില്ലല്ലോ?

  93. തുടര്‍ന്ന്‌ അദ്ദേഹം അവയുടെ നേരെ തിരിഞ്ഞു വലതുകൈ കൊണ്ട്‌ ഊക്കോടെ അവയെ വെട്ടിക്കളഞ്ഞു.

  94. എന്നിട്ട്‌ അവര്‍ അദ്ദേഹത്തിന്‍റെ അടുത്തേക്ക്‌ കുതിച്ച്‌ ചെന്നു.

  95. അദ്ദേഹം പറഞ്ഞു: നിങ്ങള്‍ തന്നെ കൊത്തിയുണ്ടാക്കുന്നവയെയാണോ നിങ്ങള്‍ ആരാധിക്കുന്നത്‌?

  96. അല്ലാഹുവാണല്ലോ നിങ്ങളെയും നിങ്ങള്‍ നിര്‍മിക്കുന്നവയെയും സൃഷ്ടിച്ചത്‌.

  97. അവര്‍ ( അന്യോന്യം ) പറഞ്ഞു: നിങ്ങള്‍ അവന്ന്‌ ( ഇബ്രാഹീമിന്‌ ) വേണ്ടി ഒരു ചൂള പണിയുക. എന്നിട്ടവനെ ജ്വലിക്കുന്ന അഗ്നിയില്‍ ഇട്ടേക്കുക.

  98. അങ്ങനെ അദ്ദേഹത്തിന്‍റെ കാര്യത്തില്‍ അവര്‍ ഒരു തന്ത്രം ഉദ്ദേശിച്ചു. എന്നാല്‍ നാം അവരെ ഏറ്റവും അധമന്‍മാരാക്കുകയാണ്‌ ചെയ്തത്‌.

  99. അദ്ദേഹം പറഞ്ഞു: തീര്‍ച്ചയായും ഞാന്‍ എന്‍റെ രക്ഷിതാവിങ്കലേക്ക്‌ പോകുകയാണ്‌. അവന്‍ എനിക്ക്‌ വഴി കാണിക്കുന്നതാണ്‌.

  100. എന്‍റെ രക്ഷിതാവേ, സദ്‌വൃത്തരില്‍ ഒരാളെ നീ എനിക്ക്‌ ( പുത്രനായി ) പ്രദാനം ചെയ്യേണമേ.

  101. അപ്പോള്‍ സഹനശീലനായ ഒരു ബാലനെപ്പറ്റി നാം അദ്ദേഹത്തിന്‌ സന്തോഷവാര്‍ത്ത അറിയിച്ചു.

  102. എന്നിട്ട്‌ ആ ബാലന്‍ അദ്ദേഹത്തോടൊപ്പം പ്രയത്നിക്കാനുള്ള പ്രായമെത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞു: എന്‍റെ കുഞ്ഞുമകനേ! ഞാന്‍ നിന്നെ അറുക്കണമെന്ന്‌ ഞാന്‍ സ്വപ്നത്തില്‍ കാണുന്നു. അതുകൊണ്ട്‌ നോക്കൂ: നീ എന്താണ്‌ അഭിപ്രായപ്പെടുന്നത്‌? അവന്‍ പറഞ്ഞു: എന്‍റെ പിതാവേ, കല്‍പിക്കപ്പെടുന്നതെന്തോ അത്‌ താങ്കള്‍ ചെയ്തുകൊള്ളുക. അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം ക്ഷമാശീലരുടെ കൂട്ടത്തില്‍ താങ്കള്‍ എന്നെ കണ്ടെത്തുന്നതാണ്‌.

  103. അങ്ങനെ അവര്‍ ഇരുവരും ( കല്‍പനക്ക്‌ ) കീഴ്പെടുകയും, അവനെ നെറ്റി ( ചെന്നി ) മേല്‍ ചെരിച്ചു കിടത്തുകയും ചെയ്ത സന്ദര്‍ഭം!

  104. നാം അദ്ദേഹത്തെ വിളിച്ചുപറഞ്ഞു: ഹേ! ഇബ്രാഹീം,

  105. തീര്‍ച്ചയായും നീ സ്വപ്നം സാക്ഷാത്കരിച്ചിരിക്കുന്നു. തീര്‍ച്ചയായും അപ്രകാരമാണ്‌ നാം സദ്‌വൃത്തര്‍ക്ക്‌ പ്രതിഫലം നല്‍കുന്നത്‌.

  106. തീര്‍ച്ചയായും ഇത്‌ സ്പഷ്ടമായ പരീക്ഷണം തന്നെയാണ്‌.

  107. അവന്ന്‌ പകരം ബലിയര്‍പ്പിക്കാനായി മഹത്തായ ഒരു ബലിമൃഗത്തെ നാം നല്‍കുകയും ചെയ്തു.

  108. പില്‍ക്കാലക്കാരില്‍ അദ്ദേഹത്തിന്‍റെ ( ഇബ്രാഹീമിന്‍റെ ) സല്‍കീര്‍ത്തി നാം അവശേഷിപ്പിക്കുകയും ചെയ്തു.

  109. ഇബ്രാഹീമിന്‌ സമാധാനം!

  110. അപ്രകാരമാണ്‌ നാം സദ്‌വൃത്തര്‍ക്ക്‌ പ്രതിഫലം നല്‍കുന്നത്‌.

  111. തീര്‍ച്ചയയും അദ്ദേഹം നമ്മുടെ സത്യവിശ്വാസികളായ ദാസന്‍മാരില്‍ പെട്ടവനാകുന്നു.

  112. ഇഷാഖ്‌ എന്ന മകന്‍റെ ജനനത്തെപ്പറ്റിയും അദ്ദേഹത്തിന്‌ നാം സന്തോഷവാര്‍ത്ത അറിയിച്ചു. സദ്‌വൃത്തരില്‍ പെട്ട ഒരു പ്രവാചകന്‍ എന്ന നിലയില്‍.

  113. അദ്ദേഹത്തിനും ഇഷാഖിനും നാം അനുഗ്രഹം നല്‍കുകയും ചെയ്തു. അവര്‍ ഇരുവരുടെയും സന്തതികളില്‍ സദ്‌വൃത്തരുണ്ട്‌. സ്വന്തത്തോട്‌ തന്നെ സ്പഷ്ടമായ അന്യായം ചെയ്യുന്നവരുമുണ്ട്‌.

  114. തീര്‍ച്ചയായും മൂസായോടും ഹാറൂനോടും നാം ഔദാര്യം കാണിച്ചു.

  115. അവര്‍ ഇരുവരെയും അവരുടെ ജനതയെയും മഹാദുരിതത്തില്‍ നിന്ന്‌ നാം രക്ഷപ്പെടുത്തുകയും ചെയ്തു.

  116. അവരെ നാം സഹായിക്കുകയും അങ്ങനെ വിജയികള്‍ അവര്‍ തന്നെ ആകുകയും ചെയ്തു.

  117. അവര്‍ക്ക്‌ രണ്ടുപേര്‍ക്കും നാം ( കാര്യങ്ങള്‍ ) വ്യക്തമാക്കുന്ന ഗ്രന്ഥം നല്‍കുകയും,

  118. അവരെ നേരായ പാതയിലേക്ക്‌ നയിക്കുകയും ചെയ്തു.

  119. പില്‍ക്കാലക്കാരില്‍ അവരുടെ സല്‍കീര്‍ത്തി നാം അവശേഷിപ്പിക്കുകയും ചെയ്തു.

  120. മൂസായ്ക്കും ഹാറൂന്നും സമാധാനം!

  121. തീര്‍ച്ചയായും അപ്രകാരമാകുന്നു സദ്‌വൃത്തര്‍ക്ക്‌ നാം പ്രതിഫലം നല്‍കുന്നത്‌.

  122. തീര്‍ച്ചയായും അവര്‍ ഇരുവരും നമ്മുടെ സത്യവിശ്വാസികളായ ദാസന്‍മാരുടെ കൂട്ടത്തിലാകുന്നു.

  123. ഇല്‍യാസും ദൂതന്‍മാരിലൊരാള്‍ തന്നെ.

  124. അദ്ദേഹം തന്‍റെ ജനതയോട്‌ ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം: നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നില്ലേ?

  125. നിങ്ങള്‍ ബഅ്ല‍ൈന്‍ വിളിച്ച്‌ പ്രാര്‍ത്ഥിക്കുകയും, ഏറ്റവും നല്ല സൃഷ്ടികര്‍ത്താവിനെ വിട്ടുകളയുകയുമാണോ?

  126. അഥവാ നിങ്ങളുടെയും നിങ്ങളുടെ പൂര്‍വ്വപിതാക്കളുടെയും രക്ഷിതാവായ അല്ലാഹുവെ.

  127. അപ്പോള്‍ അവര്‍ അദ്ദേഹത്തെ നിഷേധിച്ചു കളഞ്ഞു. അതിനാല്‍ അവര്‍ ( ശിക്ഷയ്ക്ക്‌ ) ഹാജരാക്കപ്പെടുക തന്നെ ചെയ്യും.

  128. അല്ലാഹുവിന്‍റെ നിഷ്കളങ്കരായ ദാസന്‍മാര്‍ ഒഴികെ.

  129. പില്‍ക്കാലക്കാരില്‍ അദ്ദേഹത്തിന്‍റെ സല്‍കീര്‍ത്തി നാം അവശേഷിപ്പിക്കുകയും ചെയ്തു.

  130. ഇല്‍യാസിന്‌ സമാധാനം!

  131. തീര്‍ച്ചയായും അപ്രകാരമാകുന്നു സദ്‌വൃത്തര്‍ക്ക്‌ നാം പ്രതിഫലം നല്‍കുന്നത്‌.

  132. തീര്‍ച്ചയായും അദ്ദേഹം നമ്മുടെ സത്യവിശ്വാസികളായ ദാസന്‍മാരുടെ കൂട്ടത്തിലാകുന്നു.

  133. ലൂത്വും ദൂതന്‍മാരിലൊരാള്‍ തന്നെ.

  134. അദ്ദേഹത്തെയും അദ്ദേഹത്തിന്‍റെ ആളുകളേയും മുഴുവന്‍ നാം രക്ഷപ്പെടുത്തിയ സന്ദര്‍ഭം ( ശ്രദ്ധേയമത്രെ ).

  135. പിന്‍മാറി നിന്നവരില്‍പ്പെട്ട ഒരു കിഴവിയൊഴികെ.

  136. പിന്നെ മറ്റുള്ളവരെ നാം തകര്‍ത്തു കളഞ്ഞു.

  137. തീര്‍ച്ചയായും നിങ്ങള്‍ രാവിലെ അവരുടെ അടുത്തു കൂടി കടന്നു പോവാറുണ്ട്‌.

  138. രാത്രിയിലും. എന്നിട്ടും നിങ്ങള്‍ ചിന്തിച്ച്‌ ഗ്രഹിക്കുന്നില്ലേ?

  139. യൂനുസും ദൂതന്‍മാരിലൊരാള്‍ തന്നെ.

  140. അദ്ദേഹം ഭാരം നിറച്ച കപ്പലിലേക്ക്‌ ഒളിച്ചോടിയ സന്ദര്‍ഭം ( ശ്രദ്ധേയമത്രെ ).

  141. എന്നിട്ട്‌ അദ്ദേഹം ( കപ്പല്‍ യാത്രക്കാരോടൊപ്പം ) നറുക്കെടുപ്പില്‍ പങ്കെടുത്തു. അപ്പോള്‍ അദ്ദേഹം പരാജിതരുടെ കൂട്ടത്തിലായിപോയി.

  142. അങ്ങനെ അദ്ദേഹം ആക്ഷേപത്തിന്‌ അര്‍ഹനായിരിക്കെ ആ വന്‍മത്സ്യം അദ്ദേഹത്തെ വിഴുങ്ങി.

  143. എന്നാല്‍ അദ്ദേഹം അല്ലാഹുവിന്‍റെ പരിശുദ്ധിയെ പ്രകീര്‍ത്തിക്കുന്നവരുടെ കൂട്ടത്തിലായിരുന്നില്ലെങ്കില്‍

  144. ജനങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്ന ദിവസം വരെ അതിന്‍റെ വയറ്റില്‍ തന്നെ അദ്ദേഹത്തിന്‌ കഴിഞ്ഞ്‌ കൂടേണ്ടി വരുമായിരുന്നു.

  145. എന്നിട്ട്‌ അദ്ദേഹത്തെ അനാരോഗ്യവാനായ നിലയില്‍ തുറന്ന സ്ഥലത്തേക്ക്‌ നാം തള്ളി

  146. അദ്ദേഹത്തിന്‍റെ മേല്‍ നാം യഖ്ത്വീന്‍ വൃക്ഷം മുളപ്പിക്കുകയും ചെയ്തു.

  147. അദ്ദേഹത്തെ നാം ഒരു ലക്ഷമോ അതിലധികമോ വരുന്ന ജനവിഭാഗത്തിലേക്ക്‌ നിയോഗിച്ചു.

  148. അങ്ങനെ അവര്‍ വിശ്വസിക്കുകയും തല്‍ഫലമായി കുറെ കാലത്തേക്ക്‌ അവര്‍ക്ക്‌ നാം സുഖജീവിതം നല്‍കുകയും ചെയ്തു.

  149. എന്നാല്‍ ( നബിയേ, ) നീ അവരോട്‌ (ബഹുദൈവവിശ്വാസികളോട്‌) അഭിപ്രായം ആരായുക; നിന്‍റെ രക്ഷിതാവിന്‌ പെണ്‍മക്കളും അവര്‍ക്ക്‌ ആണ്‍മക്കളുമാണോ എന്ന്‌.

  150. അതല്ല നാം മലക്കുകളെ സ്ത്രീകളായി സൃഷ്ടിച്ചതിന്‌ അവര്‍ ദൃക്സാക്ഷികളായിരുന്നോ?

  151. അറിഞ്ഞേക്കുക: അവര്‍ പറയുന്നത്‌ തീര്‍ച്ചയായും അവരുടെ വ്യാജനിര്‍മിതിയില്‍ പെട്ടതാകുന്നു.

  152. അല്ലാഹു സന്തതികള്‍ക്കു ജന്‍മം നല്‍കിയിട്ടുണ്ടെന്ന്‌. തീര്‍ച്ചയായും അവര്‍ കള്ളം പറയുന്നവര്‍ തന്നെയാകുന്നു.

  153. ആണ്‍മക്കളെക്കാളുപരിയായി അവന്‍ പെണ്‍മക്കളെ തെരഞ്ഞെടുത്തുവെന്നോ?

  154. നിങ്ങള്‍ക്കെന്തുപറ്റി? എപ്രകാരമാണ്‌ നിങ്ങള്‍ വിധികല്‍പിക്കുന്നത്‌?

  155. നിങ്ങള്‍ ആലോചിച്ച്‌ നോക്കുന്നില്ലേ?

  156. അതല്ല, വ്യക്തമായ വല്ല പ്രമാണവും നിങ്ങള്‍ക്കു കിട്ടിയിട്ടുണ്ടോ?

  157. എന്നാല്‍ നിങ്ങള്‍ നിങ്ങളുടെ രേഖ കൊണ്ടുവരുവിന്‍; നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍.

  158. അല്ലാഹുവിനും ജിന്നുകള്‍ക്കുമിടയില്‍ അവര്‍ കുടുംബബന്ധം സ്ഥാപിക്കുകയും ചെയ്തിരിക്കുന്നു. എന്നാല്‍ തീര്‍ച്ചയായും തങ്ങള്‍ ശിക്ഷയ്ക്ക്‌ ഹാജരാക്കപ്പെടുക തന്നെ ചെയ്യുമെന്ന്‌ ജിന്നുകള്‍ മനസ്സിലാക്കിയിട്ടുണ്ട്‌.

  159. അവര്‍ ചമച്ചു പറയുന്നതില്‍ നിന്നെല്ലാം അല്ലാഹു എത്രയോ പരിശുദ്ധന്‍!

  160. എന്നാല്‍ അല്ലാഹുവിന്‍റെ നിഷ്കളങ്കരായ ദാസന്‍മാര്‍ ( ഇതില്‍ നിന്നെല്ലാം ) ഒഴിവാകുന്നു.

  161. എന്നാല്‍ നിങ്ങള്‍ക്കും നിങ്ങള്‍ എന്തിനെ ആരാധിക്കുന്നുവോ അവയ്ക്കും

  162. അല്ലാഹുവിന്നെതിരായി ( ആരെയും ) കുഴപ്പത്തിലാക്കാനാവില്ല; തീര്‍ച്ച.

  163. നരകത്തില്‍ വെന്തെരിയാന്‍ പോകുന്നവനാരോ അവനെയല്ലാതെ.

  164. ( മലക്കുകള്‍ ഇപ്രകാരം പറയും: ) നിശ്ചിതമായ ഓരോ സ്ഥാനമുള്ളവരായിട്ടല്ലാതെ ഞങ്ങളില്‍ ആരും തന്നെയില്ല.

  165. തീര്‍ച്ചയായും ഞങ്ങള്‍ തന്നെയാണ്‌ അണിനിരന്ന്‌ നില്‍ക്കുന്നവര്‍.

  166. തീര്‍ച്ചയായും ഞങ്ങള്‍ തന്നെയാണ്‌ ( അല്ലാഹുവിന്‍റെ ) പരിശുദ്ധിയെ പ്രകീര്‍ത്തിക്കുന്നവര്‍.

  167. തീര്‍ച്ചയായും അവര്‍ ( സത്യനിഷേധികള്‍ ) ഇപ്രകാരം പറയാറുണ്ടായിരുന്നു:

  168. പൂര്‍വ്വികന്‍മാരില്‍ നിന്ന്‌ ലഭിച്ച വല്ല ഉല്‍ബോധനവും ഞങ്ങളുടെ പക്കല്‍ ഉണ്ടായിരുന്നെങ്കില്‍

  169. ഞങ്ങള്‍ അല്ലാഹുവിന്‍റെ നിഷ്കളങ്കരായ ദാസന്‍മാരാവുക തന്നെ ചെയ്യുമായിരുന്നു.

  170. എന്നിട്ട്‌ അവര്‍ ഇതില്‍ ( ഈ വേദഗ്രന്ഥത്തില്‍ ) അവിശ്വസിക്കുകയാണ്‌ ചെയ്തത്‌. അതിനാല്‍ അവര്‍ പിന്നീട്‌ (കാര്യം) മനസ്സിലാക്കിക്കൊള്ളും.

  171. ദൂതന്‍മാരായി നിയോഗിക്കപ്പെട്ട നമ്മുടെ ദാസന്‍മാരോട്‌ നമ്മുടെ വചനം മുമ്പേ ഉണ്ടായിട്ടുണ്ട്‌.

  172. തീര്‍ച്ചയായും അവര്‍ തന്നെയായിരിക്കും സഹായം നല്‍കപ്പെടുന്നവരെന്നും,

  173. തീര്‍ച്ചയായും നമ്മുടെ സൈന്യം തന്നെയാണ്‌ ജേതാക്കളായിരിക്കുക എന്നും.

  174. അതിനാല്‍ ഒരു അവധി വരെ നീ അവരില്‍ നിന്ന്‌ തിരിഞ്ഞുകളയുക.

  175. നീ അവരെ വീക്ഷിക്കുകയും ചെയ്യുക. അവര്‍ പിന്നീട്‌ കണ്ടറിഞ്ഞു കൊള്ളും.

  176. അപ്പോള്‍ നമ്മുടെ ശിക്ഷയുടെ കാര്യത്തിലാണോ അവര്‍ തിടുക്കം കൂട്ടികൊണ്ടിരിക്കുന്നത്‌?

  177. എന്നാല്‍ അത്‌ അവരുടെ മുറ്റത്ത്‌ വന്ന്‌ ഇറങ്ങിയാല്‍ ആ താക്കീത്‌ നല്‍കപ്പെട്ടവരുടെ പ്രഭാതം എത്ര മോശമായിരിക്കും!

  178. ( അതിനാല്‍ ) ഒരു അവധി വരെ നീ അവരില്‍ നിന്ന്‌ തിരിഞ്ഞുകളയുക.

  179. നീ വീക്ഷിച്ചു കൊണ്ടിരിക്കുകയും ചെയ്യുക. അവര്‍ പിന്നീട്‌ കണ്ടറിഞ്ഞു കൊള്ളും.

  180. പ്രതാപത്തിന്‍റെ നാഥനായ നിന്‍റെ രക്ഷിതാവ്‌ അവര്‍ ചമച്ചു പറയുന്നതില്‍ നിന്നെല്ലാം എത്ര പരിശുദ്ധന്‍!

  181. ദൂതന്‍മാര്‍ക്കു സമാധാനം!

  182. ലോകരക്ഷിതാവായ അല്ലാഹുവിന്‌ സ്തുതി!

പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 037 സ്വാഫ്ഫാത്