-
ഇബ്നു അബ്ബാസ്(റ) നിവേദനം: നബി(സ)
രാത്രിയില്‍ തഹജ്ജുദിനുവേണ്ടി എഴുന്നേല്‍ക്കുമ്പോള്‍ ഇപ്രകാരം പ്രാര്‍ത്ഥിക്കാറുണ്ട്.
അല്ലാഹുവേ! നിനക്ക് സര്‍വ്വസ്തുതിയും. ആകാശത്തിലെയും ഭൂമിയിലെയും അവയ്ക്ക് ഇടയിലുള്ളതിന്‍റെയും
നിയന്താവ് നീയാണ്. നിനക്ക് സ്തുതി. ഉപരിഭാഗങ്ങളുടെയും ഭൂമിയുടെയും അവയ്ക്ക് ഇടയിലുള്ളതിന്‍റെയും
ആധിപത്യം നിനക്കാണ്. നിനക്ക് സ്തുതി. ആകാശങ്ങളുടെയും ഭൂമിയുടെയും തേജസ്സ് നീയാണ്.
നിനക്ക് സര്‍വ്വസ്തുതിയും. ആകാശങ്ങളുടെയും ഭൂമിയുടെയും രാജാവ് നീയാണ്. നിനക്ക്
സ്തുതി. നീയാണ് സത്യം. നിന്‍റെ വാഗ്ദാനം സത്യമാണ്. നിന്നെ അഭിമുഖീകരിക്കല്‍ യാഥാര്‍ത്ഥ്യമാണ്.
നിന്‍റെ വചനം യാഥാര്‍ത്ഥ്യമാണ്. സ്വര്‍ഗ്ഗം യാഥാര്‍ത്ഥ്യമാണ്. നരകം യാഥാര്‍ത്ഥ്യമാണ്.
പ്രവാചകന്മാര്‍ യാഥാര്‍ത്ഥ്യമാണ്. അന്ത്യദിനം സത്യമാണ്. അല്ലാഹുവേ! മുഹമ്മദ് സത്യമാണ്.
നിനക്ക് വേണ്ടി ഞാന്‍ മുസ്ലിമായിരിക്കുന്നു. നിന്നില്‍ ഞാന്‍ വിശ്വാസമര്‍പ്പിച്ചിരിക്കുന്നു.
നിന്‍റെ മേല്‍ ഞാന്‍ ഭാരമേല്‍പ്പിച്ചിരിക്കുന്നു. നിന്നിലേക്ക് ഞാന്‍ ഖേദിച്ച്
മടങ്ങിയിരിക്കുന്നു. നീ എനിക്ക് തെളിവുകള്‍ നല്‍കേണമേ, നിന്നിലേക്ക് ഞാന്‍ വിധി
അന്വേഷിക്കുന്നു. അതിനാല്‍ നീ എനിക്ക് മാപ്പ് ചെയ്യേണമേ. ഞാന്‍ പ്രവര്‍ത്തിച്ചതിലും
പ്രവര്‍ത്തിക്കാത്തതിലും ഞാന്‍ രഹസ്യമാക്കിയതിലും പരസ്യമാക്കിയതിലും. ആദ്യവും അന്ത്യവും
നീയാണ്. നീയല്ലാതെ മറ്റൊരു ആരാധ്യനില്ല. (ബുഖാരി. 2. 21. 221)
-
സാലിമ്(റ) തന്‍റെ പിതാവില്‍ നിന്ന്
(ഇബ്നു ഉമര്‍ ) ഉദ്ധരിക്കുന്നു: നബി(സ)യുടെ കാലത്ത് ആരെങ്കിലും വല്ല സ്വപ്നവും
ദര്‍ശിച്ചാല്‍ അതിനെക്കുറിച്ച് നബി(സ)യെ ഉണര്‍ത്തുക പതിവായിരുന്നു. ഞാനൊരു സ്വപ്നം
കാണുവാനും അത് നബി(സ)യുടെ മുമ്പില്‍ വെക്കുവാനും ആഗ്രഹിച്ചു. ഞാനൊരു യുവാവായിരുന്നു.
അവിവാഹിതനായതിനാല്‍ നബി(സ)യുടെ കാലത്ത് പള്ളിയിലായിരുന്നു ഞാന്‍ കിടന്നുറങ്ങാറുണ്ടായിരുന്നത്.
ഒരു ദിവസം രണ്ട് മലക്കുകള്‍ വന്ന് എന്നെ പിടിച്ച് നരകത്തിലേക്ക് കൊണ്ടുപോകുന്നതായി
ഞാന്‍ സ്വപ്നം കണ്ടു. നോക്കുമ്പോള്‍ കിണര്‍ പടുക്കുംപോലെ നരകത്തിന്‍റെ ഓരങ്ങള്‍
പടുത്തിട്ടുണ്ട്. അതിന്‍റെ മേല്‍ഭാഗത്ത് രണ്ടു തൂണുകള്‍ ഉണ്ട്. നരകത്തിലേക്ക് നോക്കിയപ്പോള്‍
അതാ! അതില്‍ കുറെ മനുഷ്യര്‍ ! അവരെ എനിക്ക് മനസ്സിലാക്കുവാന്‍ സാധിച്ചു. അപ്പോള്‍
ഞാന്‍ പറയുവാന്‍ തുടങ്ങി. നരകത്തില്‍ നിന്ന് അല്ലാഹുവിനോട് ഞാന്‍ രക്ഷതേടുന്നു.
അപ്പോള്‍ മറ്റൊരു മലക്കിനെ ഞാന്‍ കണ്ടുമുട്ടി. നീ ഭയപ്പെടേണ്ട എന്ന് ആ മലക്ക് എന്നോട്
പറഞ്ഞു. ഈ സ്വപ്നം ഞാന്‍ ഹഫ്സക്ക് വിവരിച്ചുകൊടുത്തു. അവര്‍ ആ വാര്‍ത്ത നബി(സ)യെ
അറിയിച്ചു. അന്നേരം നബി(സ) അരുളി. അബ്ദുല്ല(ഇബ്നു ഉമര്‍ )വളരെ നല്ലൊരു മനുഷ്യനാണ്.
അവന്‍ രാത്രിയില്‍ നമസ്കരിക്കുക കൂടി ചെയ്തെങ്കില്‍ വളരെ നന്നായിരുന്നു. അതിനുശേഷം
ഇബ്നുഉമര്‍ (റ) രാത്രി അല്പസമയം മാത്രമേ ഉറങ്ങാറുണ്ടായിരുന്നുള്ളൂ. (ബുഖാരി. 2.
21. 222)
-
ആയിശ(റ) നിവേദനം: നബി(സ) രാത്രിയില്‍
പതിനൊന്ന് റക്അത്താണ് നമസ്കരിക്കാറുണ്ടായിരുന്നത്. അതായിരുന്നു അവിടുത്തെ രാത്രി
നമസ്കാരം. സുജൂദില്‍ നിന്ന് തലയുയര്‍ത്തുന്നതിന് മുമ്പായി നിങ്ങളില്‍ ഒരാള്‍ അമ്പതു
ആയത്തു ഓതുന്ന സമയം വരെ നബി(സ) സുജൂദ് ചെയ്യും. സുബ്ഹി നമസ്കാരത്തിന്‍റെ മുമ്പായി
രണ്ട് റക്അത്ത്(സുബ്ഹിന്‍റെ സുന്നത്ത്)നമസ്കരിക്കും. ശേഷം വലഭാഗത്തേക്ക് നമസ്കാരത്തിലേക്ക്
വിളിക്കുന്നവന്‍ വരുന്നതുവരെ ചെരിഞ്ഞ് കിടക്കും. (ബുഖാരി. 2. 21. 223)
-
ജുന്‍ദുബ്(റ) നിവേദനം: നബി(സ)യെ രോഗം
പിടികൂടി. അപ്പോള്‍ ഒന്നോ രണ്ടോ രാത്രി നമസ്കരിക്കുവാന്‍ എഴുന്നേറ്റില്ല. (ബുഖാരി.
2. 21. 224)
-
ജുന്‍ദുബ്(റ) നിവേദനം: ഏതാനും ദിവസം
ജിബ്രില്‍ വഹ്യുമായി നബി(സ)യെ സമീപിക്കാതിരുന്നു. അപ്പോള്‍ ഖുറൈശികളില്‍പെട്ട ഒരു
സ്ത്രീ പറഞ്ഞു: മുഹമ്മദിന്‍റെ പിശാച് അവനെ സമീപിക്കല്‍ പിന്തിയിരിക്കുന്നു. ഈ സന്ദര്‍ഭത്തിലാണ്
സൂറത്തു ളുഹാ അവതരിക്കപ്പെട്ടത്. (ബുഖാരി. 2. 21. 225)
-
അലി(റ) നിവേദനം: ഒരു രാത്രി നബി(സ)
അദ്ദേഹത്തിന്‍റെയും ഫാത്തിമയുടെയും വാതിലില്‍ മുട്ടിക്കൊണ്ട് ചോദിച്ചു. നിങ്ങള്‍
രണ്ടുപേരും രാത്രി നമസ്കരിക്കാറില്ലേ? ഞാന്‍ പറഞ്ഞു: പ്രവാചകരേ! ഞങ്ങളുടെ ആത്മാക്കള്‍
അല്ലാഹുവിന്‍റെ ഹസ്തങ്ങളിലാണ്. അല്ലാഹു ഉദ്ദേശിച്ചാല്‍ അവന്‍ ഞങ്ങളെ പുനര്‍ജീവിപ്പിക്കും.
(എഴുന്നേല്‍പ്പിക്കും)ഞങ്ങളതു പറഞ്ഞപ്പോള്‍ മറുപടി ഒന്നും പറയാതെ നബി(സ) പിരിഞ്ഞുപോയി.
പോകുമ്പോള്‍ മനുഷ്യന്‍ വലിയ താര്‍ക്കികന്‍ തന്നെ എന്ന ആയത്തു നബി(സ) ഓതുന്നുണ്ട്.
(ബുഖാരി. 2. 21. 227)
-
ആയിശ(റ) നിവേദനം: ഒരു കര്‍മ്മം അനുഷ്ഠിക്കുവാന്‍
നബി(സ)ക്ക് ആഗ്രഹമുണ്ടായാല്‍ പോലും നബി(സ) ആ കര്‍മ്മം വിട്ടുകളയാറുണ്ടായിരുന്നു.
അതനുസരിച്ച് ജനങ്ങള്‍ പ്രവര്‍ത്തിക്കുകയും അപ്പോള്‍ അതവര്‍ക്ക് ഒഴിച്ചു കൂടാത്ത
ഒന്നാണെന്ന ധാരണ ഉണ്ടാവുകയും ചെയ്യും. നബി(സ) ളുഹാ നമസ്കാരം ഒരിക്കലും നമസ്കരിച്ചിട്ടില്ല.
എന്നാല്‍ ഞാനത് അനുഷ്ഠിക്കാറുണ്ട്. (ബുഖാരി. 2. 21. 228)
-
ആയിശ(റ) നിവേദനം: നിശ്ചയം നബി(സ) ഒരു
രാത്രിയില്‍ പള്ളിയില്‍ വെച്ച് നമസ്കരിച്ചു. അപ്പോള്‍ ഒരു വിഭാഗം ജനങ്ങളും നബി(സ)യെ
തുടര്‍ന്നു നമസ്കരിച്ചു. അടുത്ത ദിവസവും നബി(സ) അപ്രകാരം നമസ്കരിച്ചു. ആ നമസ്കാരത്തില്‍
കൂടുതല്‍ ജനങ്ങള്‍ പങ്കെടുത്തു. മൂന്നാം ദിവസം അല്ലെങ്കില്‍ നാലാം ദിവസവും അവര്‍
ഒരുമിച്ച് കൂടി. എന്നാല്‍ നബി(സ) അവരിലേക്ക് വരികയുണ്ടായില്ല. പ്രഭാതമായപ്പോള്‍
നബി(സ) പറഞ്ഞു: നിങ്ങളുടെ പ്രവര്‍ത്തനം ഞാന്‍ മനസ്സിലാക്കിയിരുന്നു. നിര്‍ബ്ബന്ധമാണെന്ന
ധാരണയുണ്ടാകുമോ എന്നത് മാത്രമാണ് നിങ്ങളിലേക്ക് വരുന്നതില്‍ നിന്ന് എന്നെ തടുത്തത്.
ഇത് റമളാനില്‍ ആയിരുന്നു. (ബുഖാരി. 2. 21. 229)
-
മുഗീറ(റ) നിവേദനം: രണ്ടു കാല്‍പാദങ്ങളില്‍
അല്ലെങ്കില്‍ കണങ്കാലുകളില്‍ നീരുവന്നു കയറും വരെ നബി(സ) രാത്രി നമസ്കരിക്കാറുണ്ട്.
(അങ്ങനെ നമസ്കരിക്കേണ്ടതുണ്ടോ എന്ന്) നബി(സ)യോട് ചോദിക്കപ്പെട്ടു. അപ്പോള്‍ അവിടുന്നു
പറഞ്ഞു: ഞാന്‍ അല്ലാഹുവിനോട് നന്ദിയുള്ള ഒരു ദാസനായിരിക്കേണ്ടയോ? (ബുഖാരി. 2. 21.
230)
-
അബ്ദുല്ലാഹിബ്നു അംറ്(റ) നിവേദനം:
നിശ്ചയം നബി(സ) അരുളി: അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ട നമസ്കാരം ദാവൂദ് നബി(സ)യുടെ
നമസ്കാരമാണ്. അ്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ട നോമ്പും ദാവൂദ് നബി(അ)യുടെ നോമ്പാണ്.
രാവിന്‍റെ പകുതി ഭാഗം ഉറങ്ങുകയും മൂന്നില്‍ ഒരു ാഗം നന്ന് നമസ്കരിക്കുകയും വീണ്ടും
ആറിലൊരു ഭാഗം ഉറങ്ങുകയും ചെയ്യുകയായിരുന്നു അദ്ദേഹത്തിന്‍റെ പതിവ്. അദ്ദേഹം ഒരു
ദിവസം നോമ്പനുഷ്ഠിച്ചാല്‍ അടുത്ത ദിവസ നോമ്പുപേക്ഷിക്കും. (ബുഖാരി. 2. 21. 231)
-
മസ്റൂഖ്(റ) നിവേദനം: നബി(സ)ക്ക് ഏത്
പ്രവൃത്തിയാണ് ഏറ്റവും ഇഷ്ടപ്പെട്ടതെന്ന് ഞാന്‍ ആയിശ(റ) യോട് ചോദിച്ചു. അപ്പോള്‍
അവര്‍ പറഞ്ഞു. പതിവായി ചെയ്യാന്‍ സാധിക്കുന്നത്. നബി(സ) എപ്പോഴാണ് രാത്രി നമസ്കാരത്തിന്
എഴുന്നേല്‍ക്കാറുള്ളതെന്ന് ഞാന്‍ വീണ്ടും ചോദിച്ചു. അവര്‍ പറഞ്ഞു. കോഴിയുടെ കൂവല്‍
കേള്‍ക്കുമ്പോള്‍. (ബുഖാരി. 2. 21. 232)
-
അബ്ദുല്ല(റ) നിവേദനം: നബി(സ)യുടെ കൂടെ
ഒരു രാത്രി ഞാന്‍ നമസ്കരിച്ചു. നബി(സ) നമസ്കാരം തുടര്‍ന്ന് ഇടക്ക് ഒരു ചീത്ത വിചാരം
എന്‍റെ മനസ്സിലുദിച്ചു. എന്താണ് നിങ്ങളുദ്ദേശിച്ചത്? എന്നു ചിലര്‍ ചോദിച്ചു. അനസ്(റ)
പറഞ്ഞു: ഞാന്‍ നബിയെ ഉപേക്ഷിച്ച് ഇരിക്കാന്‍ വിചാരിച്ചു. (ബുഖാരി. 2. 21. 236)
-
ഹുദൈഫ:(റ) നിവേദനം: നബി(സ) തഹജ്ജുദിന്
വേണ്ടി എഴുന്നേല്‍ക്കുമ്പോള്‍ മിസ്വാക്ക് ചെയ്യാറുണ്ട്. (ബുഖാരി. 2. 21. 237)
-
ഇബ്നു ഉമര്‍ (റ) നിവേദനം: പ്രവാചകരേ!
എങ്ങിനെയാണ് രാത്രി നമസ്കാരമെന്ന് ഒരാള്‍ ചോദിച്ചു. നബി(സ) അരുളി: ഈ രണ്ടു ഈ രണ്ട്
വീതം. നീ സുബ്ഹിനെ ഭയപ്പെട്ടാല്‍ ഒന്ന് കൊണ്ട് വിത്റാക്കുക. (ബുഖാരി. 2. 21. 238)
-
മസ്റൂഖ്(റ) പറയുന്നു: ആയിശ(റ) യോട്
രാത്രി നമസ്കാരം എത്രയായിരുന്നുവെന്ന് ഞാന്‍ ചോദിച്ചു. അപ്പോള്‍ അവര്‍ പറഞ്ഞു 7,
9, 11 എന്നീ ക്രമത്തില്‍ സുബ്ഹിന്‍റെ രണ്ട് റക്അത്ത് പുറമെ. (ബുഖാരി. 2. 21. 240)
-
ആയിശ(റ) നിവേദനം: നബി(സ) രാത്രിയില്‍
13 റക്അത്ത് നമസ്കരിക്കാറുണ്ട്. വിത്റും സുബ്ഹിന്‍റെ രണ്ടു റക്അത്തും അതില്‍ ഉള്‍പ്പെടുന്നു.
(ബുഖാരി. 2. 21. 241)
-
അനസ്(റ) നിവേദനം: ചില മാസങ്ങളില്‍
നബി(സ) നോമ്പ് ഉപേക്ഷിക്കുന്നത് കണ്ടാല്‍ നമുക്ക് തോന്നും നബി(സ) ഇനി ആ മാസത്തില്‍
നോമ്പു നോല്‍ക്കുകയില്ലെന്ന്. ചില മാസങ്ങളില്‍ നോമ്പ് അനുഷ്ഠിക്കുന്നത് കണ്ടാല്‍
തോന്നും ഇനി ആ മാസത്തില്‍ നബി(സ) നോമ്പുപേക്ഷിക്കുകയില്ലെന്ന്. നബി(സ) രാത്രി നമസ്കരിക്കുന്നത്
കാണാനുദ്ദേശിച്ചാല്‍ അതും നബി(സ) രാത്രി ഉറങ്ങുന്നത് കാണാനുദ്ദേശിച്ചാല്‍ അതും
നിനക്ക് കാണാന്‍ സാധിക്കും. (ബുഖാരി. 2. 21. 242)
-
അബൂഹുറൈറ(റ) നിവേദനം: തീര്‍ച്ചയായും
നബി(സ) അരുളി: നിങ്ങളില്‍ ഒരാള്‍ ഉറങ്ങിക്കൊണ്ടിരിക്കുമ്പോള്‍ അവന്‍റെ തലയുടെ പിന്‍ഭാഗത്തു
പിശാച് കെട്ടുകെട്ടും. രാവ് ഇനിയും വളരെയധികമുണ്ട്. ഉറങ്ങിക്കൊള്ളുവീന്‍ എന്നു
പറഞ്ഞു ഓരോ കെട്ടിലും അവന്‍ അടിക്കും. മനുഷ്യര്‍ ഉണര്‍ന്നു അല്ലാഹുവിനെ സ്മരിച്ചാല്‍
ഒരു കെട്ടഴിയും. അവന്‍ വുളു ചെയ്താല്‍ രണ്ടാമത്തെ കെട്ടഴിയും. പിന്നീടവന്‍ നമസ്കരിച്ചാലോ
മറ്റേ കെട്ടും അഴിയും. മാത്രമല്ല പ്രഭാതവേളയില്‍ അവന്‍ ഉന്മേഷവാനായി എഴുന്നേല്‍ക്കുകയും
ചെയ്യും. മറിച്ചാണെങ്കിലോ ഉന്മേഷരഹിതനും മടിയനുമായി കൊണ്ട് അവന്‍ എഴുന്നേല്‍ക്കും.
(ബുഖാരി. 2. 21. 243)
-
സമുറ(റ) നിവേദനം: കല്ല് കൊണ്ട് തല
പൊട്ടിക്കപ്പെടുന്നവന്‍ ഖുര്‍ആന്‍ മന:പാഠമാക്കിയിട്ടും അതിനെ വര്‍ജ്ജിച്ച് നിര്‍ബന്ധ
നമസ്കാരം നിര്‍വ്വഹിക്കാതെ ഉറങ്ങുന്നവനാണെന്ന് നബി(സ) കണ്ട സ്വപ്നത്തെ വ്യാഖ്യാനിച്ചുകൊണ്ട്
അവിടുന്ന് പറഞ്ഞു. (ബുഖാരി 2. 21. 244)
-
അബ്ദുല്ല(റ) നിവേദനം: നമസ്കരിക്കാതെ
നേരം പുലരുന്നതുവരെ കിടന്നുറങ്ങുന്ന ഒരാളെക്കുറിച്ച് ഒരിക്കല്‍ നബി(സ)യോട് പറയപ്പെട്ടു.
അവിടുന്ന് അരുളി: പിശാച് അവന്‍റെ ചെവിയില്‍ മൂത്രമൊഴിച്ചിരിക്കുന്നു. (ബുഖാരി.
2. 21. 245)
-
അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി:
നമ്മുടെ നന്മ നിറഞ്ഞ രക്ഷിതാവ് എല്ലാ രാത്രിയിലും രാത്രിയുടെ മൂന്നിലൊരു ഭാഗം അവശേഷിക്കുന്ന
സമയത്ത് ആകാശത്തിലേക്കിറങ്ങി വരും. അവന്‍ ചോദിക്കും. വല്ലവനും എന്നെ വിളിച്ചു പ്രാര്‍ത്ഥിക്കുന്ന
പക്ഷം അവന് ഉത്തരം ഞാന്‍ നല്‍കും. വല്ലവനും എന്നോട് ചോദിക്കുന്ന പക്ഷം ഞാനവന് നല്‍കും.
വല്ലവനും എന്നോട് പാപമോചനത്തിനായി പ്രാര്‍ത്ഥിക്കുന്ന പക്ഷം അവന് ഞാന്‍ പൊറുത്തു
കൊടുക്കും. (ബുഖാരി. 2. 21. 246)
-
അസ്വദ്(റ) പറയുന്നു: രാത്രിയിലെ നബി(സ)യുടെ
നമസ്കാരം എങ്ങിനെയായിരുന്നുവെന്ന് ഞാന്‍ ആയിശ(റ) യോട് ചോദിച്ചു. അവര്‍ പറഞ്ഞു.
അവിടുന്നു രാവിന്‍റെ ആദ്യദശയില്‍ ഉറങ്ങുകയും അന്ത്യദശയില്‍ എഴുന്നേറ്റ് നമസ്കരിക്കുകയും
ചെയ്യും. നമസ്കാര ശേഷം നബി(സ) വിരിപ്പിലേക്ക് തന്നെ മടങ്ങും. ബാങ്ക് വിളിക്കുന്നത്
കേട്ടാല്‍ വീണ്ടും എഴുന്നേല്‍ക്കും. കുളിക്കേണ്ടതുണ്ടങ്കില്‍ കുളിക്കും. ഇല്ലെങ്കില്‍
വുളു ചെയ്ത്(പള്ളിയിലേക്ക്)പുറപ്പെടും. (ബുഖാരി. 2. 21. 247)
-
അബൂസലമ(റ) നിവേദനം: റമളാന്‍ മാസത്തിലെ
നബി(സ)യുടെ രാത്രി നമസ്കാരം എങ്ങിനെയായിരുന്നുവെന്ന് ഞാന്‍ ആയിശ(റ) യോട് ചോദിച്ചു.
അപ്പോള്‍ അവര്‍ പറഞ്ഞു. നബി(സ) റമളാനിലും റമളാനല്ലാത്ത കാലത്തും പതിനൊന്ന് റക്അത്തിലധികം
നമസ്കരിച്ചിട്ടില്ല. ആദ്യം നബി(സ) നാല് റക്അത്ത് നമസ്കരിക്കും. അതിന്‍റെ നന്മയേയും
ദൈര്‍ഘ്യത്തേയും കുറിച്ച് നീ ചോദിക്കേണ്ടതില്ല. വീണ്ടും നാല് റക്അത്തു നമസ്ക്കരിക്കും.
അതിന്‍റെ നന്മയേയും ദൈര്‍ഘ്യത്തേയും കുറിച്ച് ചോദിക്കേണ്ടതില്ല. പിന്നെ മൂന്ന്
റക്അത്ത് നമസ്ക്കരിക്കും. ആയിശ(റ) പറഞ്ഞു: ഞാന്‍ ചോദിച്ചു. അല്ലാഹുവിന്‍റെ ദൂതരേ!
വിത്ത്റാക്കുന്നതിന്‍റെ മുമ്പ് അവിടുന്നു ഉറങ്ങുകയാണോ? നബി(സ) അരുളി: ആയിശാ! എന്‍റെ
രണ്ടു കണ്ണുകളാണ് ഉറങ്ങുന്നത്. എന്‍റെ മനസ്സിനെ ഉറക്കം ബാധിക്കുന്നില്ല. (ബുഖാരി.
2. 21. 248)
-
അബൂഹുറൈറ(റ) നിവേദനം: നബി(സ) ഒരു സുബ്ഹ്
നമസ്കാരത്തിന്നുശേഷം പ്രവര്‍ത്തിച്ച ബിലാലിനോട് പറഞ്ഞു. നീ മുസ്ളിമായശേഷം പുണ്യകര്‍മ്മങ്ങളില്‍
ഏറ്റവും അധികം പ്രതിഫലം കാംക്ഷിക്കുന്നത് ഏതാണ്? നിശ്ചയം ഞാന്‍ സ്വര്‍ഗ്ഗത്തില്‍
നിന്‍റെ ചെരുപ്പിന്‍റെ ചലനം കേള്‍ക്കുകയുണ്ടായി. ബിലാല്‍ പറഞ്ഞു: ഞാന്‍ രാത്രിയിലോ
പകലിലോ ഏതുസമയം വുളു എടുത്താലും എനിക്ക് നമസ്ക്കരിക്കുവാന്‍ മതപരമാക്കിയത് ഞാന്‍
ആ വുളുകൊണ്ട് നമസ്ക്കരിക്കാറുണ്ട്. ഇതാണ് എന്‍റെ അടുത്ത് ഏറ്റവും പ്രതീക്ഷയുള്ളത്.
(ബുഖാരി. 2. 21. 250)
-
അനസ്(റ) നിവേദനം: നബി(സ) ഒരിക്കല്‍
പള്ളിയില്‍ പ്രവേശിച്ചപ്പോള്‍ അവിടെ രണ്ടു തൂണുകള്‍ക്കിടയില്‍ ഒരു കയര്‍ ബന്ധിപ്പിച്ചിരിക്കുന്നത്
കണ്ടു. നബി(സ) ചോദിച്ചു: എന്താണീ കയര്‍? സഹാബിവര്യന്മാര്‍ പറഞ്ഞു. ഇത് സൈനബയുടെ
കയറാണ്. അവര്‍ക്ക്(രാത്രിനമസ്ക്കാരത്തില്‍)ക്ഷീണം ബാധിക്കുമ്പോള്‍ ഈ കയറില്‍ പിടിക്കും.
നബി(സ) അരുളി: വേണ്ടതില്ല. അത് അഴിച്ചു കളയുവീന്‍ . നിങ്ങളിലോരോരുത്തരും അവരുടെ
ഉന്മേഷാവസരത്തില്‍ നമസ്ക്കരിക്കട്ടെ. ക്ഷീണം ബാധിച്ചാല്‍ ഇരിക്കുകയും ചെയ്യട്ടെ.
(ബുഖാരി. 2. 21. 251മ)
-
അബ്ദുല്ല(റ) നിവേദനം: നബി(സ) എന്നോട്
അരുളി: അബ്ദുല്ലാ! നീ ഒരു മനുഷ്യനെപ്പോലെയാവരുത്. അവന്‍ രാത്രിയില്‍ എഴുന്നേല്‍ക്കും.
അങ്ങനെ രാത്രി നമസ്കാരം ഉപേക്ഷിക്കും. (ബുഖാരി. 2. 21. 252)
-
ഉബാദത്ത്(റ) നിവേദനം: നബി(സ) അരുളി:
വല്ലവനും ഉറക്കത്തില്‍ നിന്ന് ഉണര്‍ന്നു. എന്നിട്ടിപ്രകാരം പ്രാര്‍ത്ഥിച്ചു. അല്ലാഹുവല്ലാതെ
ഒരു ആരാധ്യനുമില്ല. അവന്‍ ഏകനാണ് അവന് പങ്കുകാരനില്ല. അവനാണ് ആധിപത്യം. അവനാണ്
സര്‍വ്വസ്തുതിയും. അവന്‍ എല്ലാറ്റിനും കഴിവുള്ളവനത്രേ. സര്‍വ്വ സ്തുിയും അല്ലാഹുവിനാണ്.
അല്ലാഹു പരിശുദ്ധനാണ്. അവനല്ലാതെ ആരാധകനില്ല. അവന്‍ മഹാനാകുന്നു. അവന്‍ കാരണമല്ലാതെ
യാതൊരു ശക്തിയും സഹായവുമില്ല. ശേഷം അവന്‍ ഇപ്രകാരവും പ്രാര്‍ത്ഥിചചു: അല്ലാഹുവേ!
എനിക്ക് നീ പൊുത്തു തരേണമേ എന്നോ അല്ലെങ്കില്‍ മറ്റു വല്ലതുമോ പ്രാര്‍ത്ഥിച്ചാല്‍
തീര്‍ച്ചയായും അവന്‍റെ പ്രാര്‍ത്ഥന അല്ലാഹു സ്വീകരിക്കും. പിന്നീടവന്‍ വുളു ചെയ്തു
നമസ്കരിച്ചാലോ അല്ലാഹു അവന്‍റെ നമസ്കാരവും സ്വീകരിക്കും. (ബുഖാരി. 2. 21. 253)
-
അബൂഹുറൈറ(റ) നിവേദനം: അദ്ദേഹം തന്‍റെ
ഉപദേശം നല്‍കുന്നതിനിടക്ക് നബി(സ)യെക്കുറിച്ച് പ്രസ്താവിച്ചു. നിങ്ങളുടെ സഹോദരന്‍
കള്ളം പറഞ്ഞിട്ടില്ല. അബ്ദുല്ലാഹിബ്നു റവാഹത്തിനെയാണ് അബൂഹുറൈറ(റ) ഉദ്ദേശിച്ചത്.
എന്നിട്ട് അബ്ദുല്ലാഹിബ്നു റവാഹത്തു നബി(സ)യെ വര്‍ണിച്ചുകൊണ്ട് പാടിയ പദ്യത്തിന്‍റെ
ചില വരികള്‍ അദ്ദേഹം ഉദ്ധരിച്ചു:- ഞങ്ങളില്‍ അല്ലാഹുവിന്‍റെ ദൂതനുണ്ട്. പ്രഭാതം
ഉദിച്ച് ഉയരുമ്പോള്‍ അദ്ദേഹം അല്ലാഹുവിന്‍റെ വേദ ഗ്രന്ഥം പാരായണം ചെയ്തുകൊണ്ടിരിക്കുന്നു.
നാം അന്ധരായി ജീവിച്ചശേഷം നമുക്ക് അദ്ദേഹം നേര്‍മാര്‍ഗ്ഗം കാണിച്ചുതന്നു. അവിടുന്നരുളിയ
കാര്യങ്ങളെല്ലാം സംഭവിക്കുകതന്നെ ചെയ്യുമെന്ന് ഇപ്പോള്‍ ഞങ്ങള്‍ക്കുറപ്പുണ്ട്.
തന്‍റെ വിരിപ്പില്‍ നിന്ന് ശരീരത്തെ അകറ്റി നിര്‍ത്തിക്കൊണ്ടാണ് അവിടുന്നു രാത്രി
സമയം കഴിച്ചുകൂട്ടാറുള്ളത്. ബഹുദൈവവിശ്വാസികള്‍ക്ക് വിരിപ്പുകളില്‍ നിന്ന് എഴുന്നേല്‍ക്കുക
എന്നത് വളരെ ക്ളേശകരമായി തോന്നുകയും ചെയ്യുന്നു. (ബുഖാരി. 2. 21. 254)
-
ഇബ്നു ഉമര്‍ (റ) നിവേദനം: നബി(സ)യുടെ
കാലത്ത് ഞാനൊരിക്കല്‍ ഇപ്രകാരം സ്വപ്നം കണ്ടു. എന്‍റെ കൈയില്‍ പട്ടിന്‍റെ ഒരു തുണ്ട്
ഇരുന്നതായും സ്വര്‍ഗ്ഗത്തില്‍ ഏത് സ്ഥലത്ത് ഞാന്‍ പോകാനുദ്ദേശിച്ചാലും ആ പട്ടു
തുണ്ട് എന്നെയും കൊണ്ട് പറന്നിരുന്നതായും രണ്ടാള്‍ എന്‍റെയടുക്കല്‍ വന്നു എന്നെ
നരകത്തിലേക്ക് കൊണ്ടു പോകുന്നതായും. അപ്പോള്‍ അവരെ മറ്റൊരു മലക്ക് അഭിമുഖീകരിച്ചു.
എന്നിട്ട് ആ മലക്ക് പറഞ്ഞു: നീ പരിഭ്രമിക്കേണ്ടതില്ല. നിങ്ങള്‍ അദ്ദേഹത്തെ വിട്ടേക്കുവീന്‍
. (ബുഖാരി. 2. 21. 255)
-
ആയിശ(റ) നിവേദനം: നബി(സ) സുബ്ഹിന്‍റെ
രണ്ടു റക്അത്തു നമസ്കരിച്ചാല്‍ തന്‍റെ വലതുഭാഗത്തേക്ക് ചെരിഞ്ഞുകിടക്കും. (ബുഖാരി.
2. 21. 257)
-
ആയിശ(റ) നിവേദനം: സുബ്ഹിന്‍റെ രണ്ട്
റക്അത്ത് സുന്നത്തു നമസ്കരിക്കുന്നതില്‍ പ്രദര്‍ശിപ്പിച്ചിരുന്നത് പോലെയുള്ള നിഷ്കര്‍ഷ
മറ്റൊരു സുന്നത്തു നമസ്കാരത്തിലും നബി(സ) പ്രദര്‍ശിപ്പിച്ചിരുന്നില്ല. (ബുഖാരി.
2. 21. 260)
-
ആയിശ(റ) നിവേദനം: സുബ്ഹിന്‍റെ രണ്ടു
റക്അത്തു സുന്നത്തു നബി(സ) വളരെയധികം ലഘൂകരിക്കാറുണ്ട്. നബി(സ) നമസ്കാരത്തില്‍
ഫാതിഹ ഓതിയോ എന്ന് എനിക്ക് ചിലപ്പോള്‍ സംശയം തോന്നാറുണ്ട്. (ബുഖാരി. 2. 21. 262)
-
ജാബിര്‍ (റ) നിവേദനം: എല്ലാ കാര്യങ്ങളില്‍
നല്ലവശം തോന്നിപ്പിച്ചു തരുവാന്‍ അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കേണ്ടത് എങ്ങിനെയെന്ന്
നബി(സ) ഖുര്‍ആനിലെ അധ്യായം പഠിപ്പിച്ചു തരുംപോലെ ഞങ്ങള്‍ക്ക് പഠിപ്പിച്ചു തരാറുണ്ടായിരുന്നു.
നബി(സ) അരുളി: നിങ്ങളിലാരെങ്കിലും ഒരു കാര്യം പ്രവര്‍ത്തിക്കാനുദ്ദേശിച്ചാല്‍ ഹര്‍ള്
നമസ്കാരത്തിന് പുറമെ രണ്ടു റക്അത്തു നമസ്കരിക്കട്ടെ. എന്നിട്ട് ഇങ്ങനെ പ്രാര്‍ത്ഥിക്കട്ടെ.
അല്ലാഹുവേ (ഞാന്‍ പ്രവര്‍ത്തിക്കുവാന്‍ ഉദ്ദേശിക്കുന്ന കാര്യത്തില്‍)നല്ല വശം തോന്നിപ്പിച്ചു
തരുവാന്‍ ഞാനിതാ നിന്നോട് സഹായം തേടുന്നു. നിന്‍റെ ശക്തി മുഖേന എനിക്ക് ശക്തി കൈവരുത്തിത്തരുവാന്‍
ഞാനിതാ നിന്നോടപേക്ഷിക്കുന്നു. നിന്‍റെ മഹത്തായ അനുഗ്രഹങ്ങള്‍ക്കു വേണ്ടിയും ഞാനിതാ
നിന്നോട് യാചിക്കുന്നു. നിശ്ചയം എനിക്ക് കഴിവില്ല. നിനക്കാണ് കഴിവുകളെല്ലാമുള്ളത്.
നീ ജ്ഞാനിയാണ്. ഞാന്‍ അജ്ഞാനിയും. നീതന്നെയാണ് അദൃശ്യകാര്യങ്ങള്‍ അറിയുന്നവന്‍
. അല്ലാഹുവേ!(ഞാനുദ്ദേശിക്കുന്ന)ഇക്കാര്യം എനിക്ക് എന്‍റെ ദീനിനും എന്‍റെ ജീവിതത്തിനും
കാര്യങ്ങളുടെ പരിണാമ ഘട്ടത്തിലേക്കും നല്ലതാണെന്നു നിനക്കറിവുണ്ടെങ്കില്‍ നീ അതിന്
എനിക്ക് കഴിവ് നല്‍കുകയും അക്കാര്യം കരസ്ഥമാക്കുവാനുള്ള മാര്‍ഗം സുഗമമാക്കിത്തരികയും
ചെയ്യേണമേ! അങ്ങനെയല്ല. ഞാന്‍ പ്രവര്‍ത്തിക്കാനുദ്ദേശിക്കുന്ന ഇക്കാര്യം എനിക്ക്
എന്‍റെ ദീനിനും ജീവിതത്തിനും കാര്യങ്ങളുടെ പരിണാമങ്ങള്‍ക്കും - ദോഷകരമാണെന്ന് നിനക്കറിവുണ്ടെങ്കില്‍
ഇക്കാര്യത്തെ എന്നില്‍ നിന്നും ഇക്കാര്യത്തില്‍ നിന്ന് എന്നെയും നീതിരിച്ചു വിടേണമേ.
എനിക്ക് നന്മ അതെവിടെയാണെങ്കിലും നീ നിശ്ചയിച്ചു തരേണമേ! അതില്‍ എന്നെ സംതൃപ്തനാക്കുകയും
ചെയ്യേണമേ. നബി(സ) തുടര്‍ന്ന് അരുളി: ശേഷം തന്‍റെ ആവശ്യങ്ങള്‍ അവന്‍ പറയട്ടെ. (ബുഖാരി.
2. 21. 263)
-
അനസ്(റ) നിവേദനം: നബി(സ) ഒരു പകലില്‍
ഞങ്ങള്‍ക്ക് വേണ്ടി രണ്ട് റക്അത്തു നമസ്കരിച്ചു. അതില്‍ നിന്നു വിരമിച്ചു. (ബുഖാരി.
2. 21. 265)
-
അബ്ദൂല്ല(റ) നിവേദനം: നബി(സ)യുടെ കൂടെ
ളുഹ്റിന് മുമ്പ് രണ്ടു റക്അത്തും അതിന് ശേഷം രണ്ടു റക്അത്തും ജുമുഅ:ക്ക് ശേഷം രണ്ട്
റക്അത്തും മഗ്രിബിന് ശേഷം രണ്ടു റക്അത്തും ഇശാക്ക് ശേഷം രണ്ടു റക്അത്തും ഞാന്‍
നമസ്കരിക്കുകയുണ്ടായി. (ബുഖാരി. 2. 21. 266)
-
ഹഫ്സ(റ) നിവേദനം: സൂര്യന്‍ ഉദിച്ചശേഷം
നബി(സ) ലഘുവായ രണ്ടു റക്അത്തു നമസ്കരിക്കാറുണ്ട്. ഇബ്നു ഉമര്‍ (റ) പറയുന്നു: ഈ
സമയത്ത് ഞാന്‍ നബിയുടെ സന്നിധിയില്‍ പ്രവേശിക്കാറില്ല. (ബുഖാരി. 2. 21. 269)
-
ഇബ്നു അബ്ബാസ്(റ) നിവേദനം: നബി(സ)യുടെ
കൂടെ എട്ട് റക്അത്ത് ഒരുമിച്ച് കൊണ്ടും ഏഴ് റക്അത്തു ഒരുമിച്ച് കൊണ്ടും ഞാന്‍ നമസ്കരിക്കുകയുണ്ടായി.
ഞാന്‍ ചോദിച്ചു(അംറ്)അല്ലയോ അബൂശഅ്സാഅ്. അതിന്‍റെ ഉദ്ദേശം നബി(സ) ളുഹ്റിനെ പിന്തിപ്പിക്കുകയും
അസറിനെ മുന്തിക്കുകയും ഇശാനമസ്കാരത്തെ മുന്തിക്കുകയും മഗ്രിബിനെ പിന്തിക്കുകയും
ചെയ്തു എന്നല്ലേ? അദ്ദേഹം പറഞ്ഞു: ഞാന്‍ അപ്രകാരം ഊഹിക്കുന്നു. (ബുഖാരി. 2. 21.
270)
-
മുവറിഖ്(റ) പറയുന്നു: ഇബ്നു ഉമര്‍
(റ) നോട് താങ്കള്‍ ളുഹാ നമസ്കരിക്കാറുണ്ടോ എന്ന് ഞാന്‍ ചോദിച്ചു. ഇല്ലെന്ന് അദ്ദേഹം
പറഞ്ഞു. ഉമര്‍ (റ) നമസ്കരിക്കാറുണ്ടോ എന്ന് ഞാന്‍ ചോദിച്ചു. ഇല്ലെന്ന് അദ്ദേഹം
അപ്പോഴും മറുപടി പറഞ്ഞു. അബൂബക്കര്‍ (റ) നമസ്കരിക്കാറുണ്ടോ എന്നു ചോദിച്ച സന്ദര്‍ഭത്തിലും
ഇല്ലെന്നു പറഞ്ഞു: നബി(സ) നമസ്കരിക്കാറുണ്ടോ എന്ന് ഞാന്‍ ചോദിച്ചു. നമസ്കരിച്ചതായി
ഞാന്‍ വിചാരിക്കുന്നില്ലെന്ന് ഇബ്നു ഉമര്‍ (റ) പറഞ്ഞു. (ബുഖാരി. 2. 21. 271)
-
ആയിശ(റ) നിവേദനം: നബി(സ) ളുഹാ നമസ്കരിക്കുന്നത്
ഞാനൊരിക്കലും കണ്ടിട്ടില്ല. എന്നാല്‍ ഞാനത് നമസ്കരിക്കാറുണ്ട്. (ബുഖാരി. 2. 21.
273)
-
അബൂഹുറൈറ(റ) നിവേദനം: എന്‍റെ ആത്മമിത്രം
മൂന്നുകാര്യം അനുഷ്ഠിക്കുവാന്‍ എന്നോട് ഉപദേശിച്ചിരിക്കുന്നു. ഞാന്‍ മരിക്കുന്നതുവരെ
അവ ഉപേക്ഷിക്കുകയില്ല. എല്ലാ മാസത്തിലും മൂന്നു ദിവസം നോമ്പനുഷ്ഠിക്കുക. ളുഹാ നമസ്കാരവും.
വിത്ത്റാക്കി ഉറങ്ങല്‍ . (ബുഖാരി. 2. 21. 274)
-
ആയിശ(റ) നിവേദനം: ളുഹ്റിന് മുമ്പുള്ള
നാല് റക്അത്തു സുന്നത്തും സുബ്ഹിന്‍റെ രണ്ട് റക്അത്തു സുന്നത്തും നബി(സ) ഉപേക്ഷിക്കാറില്ല.
(ബുഖാരി. 2. 21. 276)
-
അബ്ദുല്ലാഹില്‍മുസ്നി(റ) നിവേദനം:
നബി(സ) പറഞ്ഞു: നിങ്ങള്‍ മഗ്രിബിന് മുമ്പ് നമസ്കരിക്കുവീന്‍ എന്നു നബി(സ) മൂന്ന്
പ്രവശ്യം ആവര്‍ത്തിച്ചുകൊണ്ട് പറഞ്ഞു. മൂന്നാമത്തെ പ്രാവശ്യം ഉദ്ദേശിക്കുന്നവര്‍ക്ക്
എന്ന് കൂടി നബി(സ) പറഞ്ഞു. ജനങ്ങള്‍ അത് പതിവായി സുന്നത്താക്കുന്നതിനെ നബി(സ) വെറുത്തത്
കൊണ്ടാണ് ഇപ്രകാരം പറ്ഞത്. (ബുഖാരി. 2. 21. 277)
-
മര്‍സത്(റ) പറയുന്നു: ഞാന്‍ ഒരിക്കല്‍
ഉഖ്ബത്തുബ്നുഅമിര്‍ (റ)ന്‍റെ സദസ്സില്‍ വന്നു ഇപ്രകാരം പറഞ്ഞു: അബുതമീമ് എന്ന മനുഷ്യനെ
സംബന്ധിച്ച് താങ്കള്‍ അല്‍ഭുതപ്പെടുന്നില്ലേ? അയാള്‍ മഗ്രിബിന് മുമ്പ് രണ്ട് റക്അത്ത്
നമസ്കരിക്കാറുണ്ട്. അപ്പോള്‍ ഉഖ്ബത്ത്(റ) പറഞ്ഞു. നബി(സ)യുടെ കാലത്ത് ഞങ്ങള്‍ അപ്രകാരം
ചെയ്യാറുണ്ട്. ഞാന്‍ പറഞ്ഞു. എങ്കില്‍ താങ്കള്‍ എന്തുകൊണ്ട് മഗ്രിബിന് മുമ്പ് നമസ്കരിക്കുന്നില്ല.?
ഉഖ്ബത്ത്(റ) പ്രത്യുത്തരം നല്‍കി. ജോലിത്തിരക്ക്. (ബുഖാരി. 2. 21. 278)
-
ഇബ്നുഉമര്‍ (റ) നിവേദനം: നബി(സ) അരുളി:
നിങ്ങളുടെ നമസ്കാരങ്ങളില്‍ നിന്ന് ഒരു ഭാഗം വീടുകളില്‍ വെച്ച് നിങ്ങള്‍ നിര്‍വ്വഹിക്കുവീന്‍
. അവയെ നിങ്ങള്‍ ഖബറുകളാക്കരുത്. (ബുഖാരി. 2. 21. 280)
-
ഹസന്‍ഇബ്നുഅലി(റ) നിവേദനം ചെയ്തു:
അല്ലാഹുവിന്‍റെ ദൂതന്‍ (സ) വിതര്‍ നമസ്ക്കാരത്തിന്‍റെ ഖൂനുത്തില്‍ ചൊല്ലേണ്ട ഏതാനും
പദങ്ങള്‍ എന്നെ പഠിപ്പിച്ചു. അല്ലാഹുവേ, നീ നേര്‍മാര്‍ഗ്ഗത്തില്‍ നയിച്ചവരുടെ കൂട്ടത്തില്‍
എന്നെ നയിക്കേണമേ; നീ മാപ്പു നല്കിയവരുടെ കൂട്ടത്തില്‍ എനിക്കും മാപ്പ് നല്‍കേണമേ;
നീ സ്നഹിച്ചവരുടെ കൂട്ടത്തില്‍ എന്നേയും സ്നഹിക്കേണമേ; നീ നല്‍കിയതേതോ അതില്‍ എനിക്കും
അനുഗ്രഹം നല്‍കേണമേ; നീ സൃഷ്ടിച്ചിട്ടുള്ള ദോഷങ്ങളില്‍ നിന്നും എന്നെ രക്ഷിക്കേണമേ;
നിശ്ചയമായും നീ തീരുമാനിക്കുന്നു; നിനക്കെതിരായി തീരുമാനിക്കുവാന്‍ കഴിയുന്നവരാരും
ഇല്ല. നിശ്ചയമായും നീ സ്നേഹിച്ചവന്‍ അപമാനിക്കപ്പെടുകയില്ല. ഞങ്ങളുടെ നാഥാ, നീ
പുണ്യനും, ഉന്നതനുമത്രെ(അബൂദാവൂദ്)2
-
അബൂദര്‍റ്(റ) നിവേദനം: നി(സ) അരുളി:
എന്‍റെ രക്ഷിതാവിങ്കല്‍ ന്നും എന്‍റെയടുക്കല്‍ ഒരാള്‍ വന്നു എന്നോട് ഇപ്രകാരം സന്തോഷവാര്‍ത്ത
അറിയിച്ചു: അല്ലാഹുവില്‍ യാതൊന്നിനെയും പങ്കു ചേര്‍ക്കാതെ എന്‍റെ സമുദായത്തില്‍പ്പെട്ട
വല്ലവനും മരണമടഞ്ഞാല്‍ അവന്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കും. ഞാന്‍ (അബൂദര്‍റ്)
ചോദിച്ചു. അവന്‍ കളവ് നടത്തുകയും വ്യഭിചരിക്കുകയും ചെയ്താലും സ്വര്‍ഗത്തില്‍ പ്രവേശിക്കുമോ?
നബി(സ) പറഞ്ഞു: അതെ അവന്‍ മോഷ്ടിക്കുകയും ചെയ്താലും സ്വര്‍ഗത്തില്‍ പ്രവേശിക്കും.
(ബുഖാരി. 2. 23. 329)
-
അബ്ദുല്ല(റ) നിവേദനം: നബി(സ) അരുളി:
വല്ലവനും അല്ലാഹുവില്‍ ശിര്‍ക്ക് ചെയ്തുകൊണ്ട് മരിച്ചാല്‍ അവന്‍ നരകത്തില്‍ പ്രവേശിച്ചു.
അപ്പോള്‍ ഞാന്‍ (അബ്ദുല്ല) പറഞ്ഞു: വല്ലവനും അല്ലാഹുവില്‍ ശിര്‍ക്ക് വെക്കാതെ മരിച്ചാല്‍
അവന്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ചുകഴിഞ്ഞു. (ബുഖാരി. 2. 23. 330)
-
ബറാഅ്(റ) നിവേദനം: നബി(സ) ഞങ്ങളോട്
ഏഴ് കാര്യങ്ങള്‍ കല്‍പ്പിക്കുകയും ഏഴ് കാര്യങ്ങള്‍ വിരോധിക്കുകയും ചെയ്തിട്ടുണ്ട്.
മയ്യിത്തിനെ അനുഗമിക്കാനും രോഗിയെ സന്ദര്‍ശിക്കാനും ക്ഷണിച്ചവന്‍റെ ക്ഷണം സ്വീകരിക്കുവാനും
മര്‍ദ്ദിതനെ സഹായിക്കുവാനും പ്രതിജ്ഞ പാലിക്കാനും സലാം മടക്കുവാനും തുമ്മിയവനുവേണ്ടി
പ്രാര്‍ത്ഥിക്കുവാനും അവിടുന്ന് ഞങ്ങളോട് കല്‍പിച്ചു. വെള്ളിപ്പാത്രം, സ്വര്‍ണ്ണമോതിരം,
പട്ട്, നേരിയ പട്ട്, പട്ട്നൂല്‍ ചേര്‍ത്ത്നെയ്ത വസ്ത്രം, തടിച്ച പട്ടുവസ്ത്രം ഇവ
ഞങ്ങളോട് അവിടുന്ന് വിരോധിക്കുകയും ചെയ്തു. (ബുഖാരി. 2. 23. 331)
-
അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളിയായി
ഞാന്‍ കേട്ടു. ഒരു മുസ്ളിമിന്ന് മറ്റൊരു മുസ്ളിമിനോടുള്ള അവകാശം അഞ്ചാണ്. സലാം
മടക്കല്‍ , രോഗിയെ സന്ദര്‍ശിക്കല്‍ , മയ്യിത്തിനെ പിന്‍തുടരല്‍ , ക്ഷണിച്ചവന് മറുപടി
നല്‍കല്‍ , തുമ്മിയവന് വേണ്ടി പ്രാര്‍ത്ഥിക്കല്‍ . (ബുഖാരി. 2. 23. 332)
-
ആയിശ(റ) നിവേദനം: നബി(സ) മരിച്ച വിവരം
ലഭിച്ചപ്പോള്‍ അബൂബക്കര്‍ (റ) തന്‍റെ കുതിരപ്പുറത്തുകയറി സുന്‍ഹ് എന്ന സ്ഥലത്തുണ്ടായിരുന്ന
തന്‍റെ വാസസ്ഥലത്ത് നിന്നും പുറപ്പെട്ടു. അങ്ങനെ കുതിരപ്പുറത്ത് നിന്നും ഇറങ്ങി
അദ്ദേഹം പള്ളിയില്‍ പ്രവേശിച്ചു. ജനങ്ങളോട് സംസാരിക്കാതെ ആയിശ(റ) യുടെ മുറിയില്‍
പ്രവേശിച്ചു. നബി(സ)യെ ഉദ്ദേശിച്ചും കൊണ്ടും പുറപ്പെട്ടു. നബി(സ)യെ ഒരു തരം യമനീ
വസ്ത്രം കൊണ്ട് പുതച്ചിരുന്നു. അബൂബക്കര്‍ (റ) നബി(സ)യുടെ മുഖത്ത് നിന്ന് വസ്ത്രം
നീക്കിയ ശേഷം ചുംബിച്ചും കൊണ്ട് അവിടുത്തെ ശരീരത്തില്‍ മുഖം കുത്തി വീണു. അനന്തരം
കരഞ്ഞു കൊണ്ട് അദ്ദേഹം ഇപ്രകാരം പറഞ്ഞു: അല്ലാഹുവിന്‍റെ ദൂതരേ! എന്‍റെ മാതാപിതാക്കള്‍
താങ്കള്‍ക്ക് പ്രായശ്ചിത്തമാണ്. അല്ലാഹു താങ്കള്‍ക്ക് രണ്ട് മരണത്തെ(വേദനയെ) ഒരുമിച്ചു
കൂട്ടുകയില്ല. എന്നാല്‍ താങ്കള്‍ക്ക് നിശ്ചയിക്കപ്പെട്ട മരണത്തെ താങ്കള്‍ വരിച്ചിരിക്കുന്നു.
അബൂസലമ(റ) പറയുന്നു: ഇബ്നുഅബ്ബാസ്(റ) എന്നോട് ഇപ്രകാരം പ്രസ്താവിക്കുകയുണ്ടായി.
നിശ്ചയം അബൂബക്കര്‍ പുറത്തുവന്നു. ഉമര്‍ ജനങ്ങളോട് സംസാരിച്ചു കൊണ്ടിരിക്കുകയാണ്.
നീ ഇരിക്കുക എന്നദ്ദേഹം പറഞ്ഞു: എന്നാല്‍ ഉമര്‍ (റ) വിസമ്മതിച്ചു. അപ്പോള്‍ അബൂബക്കര്‍
(റ) ശഹാദത്തു ചൊല്ലി പ്രസംഗം ആരംഭിച്ചു. ഉടനെ ജനങ്ങള്‍ ഉമര്‍ (റ) നെ ഉപേക്ഷിച്ചു.
അബൂബക്കറിന്‍റെ നേരെ ശ്രദ്ധിച്ചു. അബൂബക്കര്‍ ഇപ്രകാരം പറഞ്ഞു: എന്നാല്‍ നിങ്ങളില്‍
വല്ലവനും മുഹമ്മദിനെ ആരാധിച്ചിരുന്നുവെങ്കില്‍ നിശ്ചയം മുഹമ്മദ് മരണപ്പെട്ടിരിക്കുന്നു.
വല്ലവനും അല്ലാഹുവിനെ ആരാധിച്ചിരുന്നുവെങ്കില്‍ നിശ്ചയം അല്ലാഹു ജീവിച്ചിരിപ്പുണ്ട്.
അവന്‍ മരിക്കുകയില്ല. അല്ലാഹു പറയുന്നു: മുഹമ്മദ് പ്രവാചകന്‍ മാത്രമാണ്. അവന്ന്
മുമ്പും പ്രവാചകന്‍മാര്‍ മരിച്ചുപോയിട്ടുണ്ട്. അതിനാല്‍ അവന്‍ മരിക്കുകയോ വധിക്കപ്പെടുകയോ
ചെയ്യുന്നപക്ഷം നിങ്ങള്‍ പിന്തിരിഞ്ഞു പോകുകയാണോ? വല്ലവനും തന്‍റെ ഇരുകാലിന്മേല്‍
പിന്തിരിയുന്ന പക്ഷം അവന്‍ അല്ലാഹുവിനെ യാതൊന്നും ഉപദ്രവിക്കുകയില്ല. നന്ദി കാണിക്കുന്നവര്‍ക്ക്
അവന്‍ അടുത്ത് തന്നെ പ്രതിഫലം നല്‍കുന്നതാണ്. അല്ലാഹു സത്യം! അബൂബക്കര്‍ ഇപ്രകാരം
ഓതിയ സന്ദര്‍ഭത്തിലാണ് ജനങ്ങള്‍ ഇപ്രകാരം ഒരു ആയത്തുള്ളത് ഓര്‍മ്മിക്കുന്നത്. (പരിഭ്രമം
അവരെ ഈ സൂക്തത്തെക്കുറിച്ച് അശ്രദ്ധയിലാക്കിയത് പോലെ)അങ്ങനെ ജനങ്ങള്‍ ഇത് പാരായണം
ചെയ്യാന്‍ തുടങ്ങി. കേള്‍ക്കുന്ന മനുഷ്യരെല്ലാം ഇത് ഓതിക്കൊണ്ടിരിക്കുന്നു. (ബുഖാരി.
2. 23. 333)
-
ഉമ്മുല്‍അലാ(റ) എന്ന അന്‍സാരി വനിത
പറയുന്നു: നബി(സ) യുമായി ഉടമ്പടി ചെയ്ത സ്ത്രീകളില്‍പ്പെട്ടവരാണവര്‍ - മുഹാജിറുകളുടെ
സംരക്ഷണത്തിന് അന്‍സാരികള്‍ക്കിടയില്‍ നറുക്കിട്ടപ്പോള്‍ ഞങ്ങള്‍ക്ക് കിട്ടിയത്
ഉസ്മാനുബ്നു മള്ഊനിനെയായിരുന്നു. അദ്ദേഹത്തെ ഞങ്ങളുടെ വീട്ടില്‍ താമസിപ്പിച്ചു.
അങ്ങനെയിരിക്കെയാണ് അദ്ദേഹത്തെ മരണരോഗം ബാധിച്ചത്. മരിച്ചപ്പോള്‍ അദ്ദേഹത്തെ കുളിപ്പിക്കപ്പെടുകയും
തന്‍റെ വസ്ത്രങ്ങളില്‍ തന്നെ കഫന്‍ ചെയ്യപ്പെടുകയും ചെയ്തു അപ്പോള്‍ നബി(സ) അവിടെ
കടന്നു വന്നു. ഞാന്‍ പറഞ്ഞു: അല്ലയോ അബൂസ്സാഇബ്! (ഉസ്മാനുബ്നുമള് ഊന്‍റെ മറ്റൊരു
നാമം) അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ. താങ്കളെ അല്ലാഹു ബഹുമാനിച്ചിരിക്കുന്നുവെന്ന്
ഞാനിതാ സാക്ഷ്യം വഹിക്കുന്നു. ഇത് കേട്ട് നബി(സ) ചോദിച്ചു. അല്ലാഹു അദ്ദേഹത്തെ
ബഹുമാനിച്ചുവെന്ന് നിനക്കെങ്ങിനെ അറിയാം? ഞാന്‍ പ്രത്യുത്തരം നല്‍കി. പ്രാവാചകരേ!
എന്‍റെ പിതാവ് താങ്കള്‍ക്ക് പ്രായശ്ചിത്തമാണ്. അദ്ദേഹത്തെ അല്ലാഹു ബഹുമാനിച്ചില്ലെങ്കില്‍
ആരെയാണ് ബഹുമാനിക്കുക? നബി(സ) അരുളി: അദ്ദേഹത്തെ യഖീന്‍ (മരണം) സമീപിച്ചു. അല്ലാഹു
സത്യം. നിശ്ചയം ഞാന്‍ അദ്ദേഹത്തിന് നന്മ പ്രതീക്ഷിക്കുന്നു. എന്നാല്‍ ദൈവദൂതനായിട്ടുകൂടി
എന്‍റെ കാര്യത്തില്‍ പോലും എന്താണ് സംഭവിക്കുകയെന്ന് എനിക്കറിയില്ല. ഉമ്മുല്‍ അലാ(റ)
പറയുന്നു: ഞാന്‍ അതിനുശേഷം ഒരിക്കലും ആരേയും പരിശുദ്ധപ്പെടുത്താറില്ല. മറ്റൊരു
നിവേദനത്തില്‍ എന്നെ എന്താണ് ചെയ്യുക എന്നാണ്. (ബുഖാരി. 2. 23. 334)
-
ജാബിര്‍ (റ) നിവേദനം: എന്‍റെ പിതാവ്
(ഉഹുദ് യുദ്ധത്തില്‍) കൊല്ലപ്പെട്ടപ്പോള്‍ ഞാന്‍ അദ്ദേഹത്തിന്‍റെ മുഖത്ത് നിന്നും
വസ്ത്രം നീക്കി കരഞ്ഞുകൊണ്ടിരുന്നു. ജനങ്ങള്‍ എന്നെ തടയാന്‍ ശ്രമിച്ചു. നബി(സ)
യാകട്ടെ തടഞ്ഞതുമില്ല. എന്‍റെ അമ്മായി ഫാത്തിമ്മയും കരയാന്‍ തുടങ്ങി. നബി(സ) അരുളി:
നിങ്ങള്‍ കരഞ്ഞാലും ഇല്ലെങ്കിലും അദ്ദേഹത്തെ ഇവിടെനിന്ന് എടുത്തുകൊണ്ടു പോകുന്നത്
വരെ മലക്കുകള്‍ ചിറകു വിടര്‍ത്തി അദ്ദേഹത്തിന് തണലിട്ടു കൊടുത്തുകൊണ്ടിരിക്കും.
(ബുഖാരി. 2. 23. 336)
-
അബൂഹുറൈറ(റ) നിവേദനം: നജ്ജാശി മരിച്ച
ദിവസം നബി(സ) മരണവാര്‍ത്ത ജനങ്ങളെ അറിയിച്ചു. അങ്ങിനെ അവിടുന്ന് പെരുന്നാള്‍ മൈതാനത്തേക്ക്
പുറപ്പെട്ടു. അനചരന്മാരെ അണിനിരത്തി നാല് തക്ബീര്‍ ചൊല്ലി നമസ്കരിച്ചു. (ബുഖാരി.
2. 23. 337)
-
അനസ്(റ) നിവേദനം: നബി(സ) അരുളി: (മുഅ്ത്തത്ത്
യുദ്ധത്തില്‍ സൈന്യാധിപനെന്ന നിലക്ക്) സൈദ്ബ്നു ഹാരിസ് ആദ്യം കൊടി പിടിച്ചു നിന്നു.
അദ്ദേഹം മരണമട്ഞപ്പോള്‍ ജഅ്ഫര്‍ കൊടി പിടിച്ചു. അദ്ദേഹം മരണമടഞ്ഞപ്പോള്‍ അബ്ദുല്ലാഹിബ്നു
റവാഹ് കൊടി പിടിച്ചു. അദ്ദേഹവും മരണമടഞ്ഞു. ഇത് പറയുമ്പോള്‍ നബി(സ)യുടെ കണ്ണുകളില്‍
കണ്ണുനീര്‍ ഒഴുകുന്നുണ്ടായിരുന്നു. പിന്നീട് കൊടി പിടിച്ചത് ഖാലിദ് ആണ്. സൈന്യ
നേതൃത്വം വഹിക്കാന്‍ അദ്ദേഹത്തെ അധികാരപ്പെുത്തിയിരുന്നില്ല. അദ്ദേഹത്തിന് സ്വയം
ഏറ്റെടുക്കേണ്ടി വിയാണ് ഉണ്ടായത്. അദ്ദേഹത്തിന്‍റെ കൈക്ക് യുദ്ധത്തില്‍ വിജയം കൈവന്നു.
(ബുഖാരി. 2. 23. 338)
-
ഇബ്നു അബ്ബാസ്(റ) നിവേദനം: നബി(സ)
സന്ദര്‍ശിക്കാറുണ്ടായിരുന്ന ഒരു മനുഷ്യന്‍ രാത്രിയില്‍ മരണപ്പെട്ടു. അനുചരന്മാര്‍
അദ്ദേഹത്തെ രാത്രി തന്നെ ഖബറടക്കം ചെയ്തു. പ്രഭാതമായപ്പോള്‍ അദ്ദേഹം മരണപ്പെട്ട
വിവരം അവര്‍ നബി(സ)യെ അറിയിച്ചു. നബി(സ) പറഞ്ഞു. എന്നെ വിവരമറിയിക്കുവാന്‍ നിങ്ങളെ
തടസ്സപ്പെടുത്തിയത് എന്താണ്? അവര്‍ പറഞ്ഞു: ഇരുട്ടായിരുന്നു. അതിനാല്‍ താങ്കളെ
പ്രയാസപ്പെടുത്തുന്നത് ഞങ്ങള്‍ വെറുത്തു. അനന്തരം നബി(സ) അദ്ദേഹത്തിന്‍റെ ഖബറിന്‍റെ
അടുക്കല്‍ ചെന്ന് നമസ്കരിച്ചു. (ബുഖാരി. 2. 23. 339)
-
അനസ്(റ) നിവേദനം: മുസ്ളിംകളില്‍ വല്ലവന്‍റെയും
പ്രായപൂര്‍ത്തിയെത്താത്ത മൂന്ന് കുട്ടികള്‍ മരണമടഞ്ഞാല്‍ ആ കുട്ടികളോട് അല്ലാഹുവിനുള്ള
കാരുണ്യത്താല്‍ അവനെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കാതിരിക്കുകയില്ല. (ബുഖാരി.
2. 23. 340)
-
അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി:
ഏതെങ്കിലും ഒരു മുസ്ളിമിന് മൂന്ന് സന്താനങ്ങള്‍ മരണപ്പെട്ടാല്‍ അവന്‍ നരകത്തില്‍
പ്രവേശിക്കുകയില്ല. അല്ലാഹുവിന്‍റെ സത്യം അനുവദനീയമാക്കല്‍ അല്ലാതെ. (ബുഖാരി. 2.
23. 342)
-
അനസ്(റ) നിവേദനം: ഖബറിന്‍റെ അടുത്തുവെച്ച്
കരഞ്ഞുകൊണ്ടിരുന്ന ഒരു സ്ത്രീയുടെ അടുത്തു നിന്ന് നബി(സ) പറഞ്ഞു: നീ അല്ലാഹുവിനെ
സൂക്ഷിക്കുക. നീ ക്ഷമ കൈകൊള്ളുക. (ബുഖാരി. 2. 23. 343)
-
ഉമ്മുഅത്വിയ്യ:(റ) നിവേദനം: നബി(സ)യുടെ
പുത്രി മരിച്ച ദിവസം അവിടുന്ന് ഞങ്ങളുടെയടുക്കല്‍ വന്നു പറഞ്ഞു. അവളെ നിങ്ങള്‍
മൂന്നോ അഞ്ചോ അതിലധികമോ പ്രാവശ്യം ആവശ്യം തോന്നുന്ന പക്ഷം കുളിപ്പിച്ചുകൊള്ളുവീന്‍
. ആദ്യം വെള്ളം കൊണ്ടും പിന്നെ എലന്തമരത്തിന്‍റെ ഇല(താളി) കൊണ്ടും അവസാനം കര്‍പ്പൂരം
ചേര്‍ത്ത വെള്ളം കൊണ്ടും കുളിപ്പിക്കുവിന്‍ . കുളിപ്പിച്ചുകഴിഞ്ഞാല്‍ എന്നെ വിവരം
അറിയിക്കണം. കുളിപ്പിച്ച് കഴിഞ്ഞ് വിവരം അറിയിച്ചപ്പോള്‍ നബി(സ) ധരിച്ചിരുന്ന വസ്ത്രം
തന്നിട്ട് അരുളി: ഇത് അവളെ അടിവസ്ത്രമായി ധരിപ്പിക്കുവിന്‍ . ഉമ്മുഅത്തിയ്യ(റ)
നിവേദനം: അവര്‍ നബി(സ)യുടെ പുത്രിയുടെ തലമുടി മൂന്നു ഇതളുകളാക്കി വാര്‍ന്നു. അതായത്
മുടി അഴിച്ചു കഴുകയും ശേഷം മൂന്ന് ഭാഗമായി തിരിച്ചു. (ബുഖാരി. 2. 23. 344,345)
-
ഉമ്മു അത്തിയ്യ(റ) നിവേദനം: നബി(സ)യുടെ
പുത്രിയുടെ തലമുടി ഞങ്ങള്‍ മൂന്ന് വിഭാഗമായി മുടഞ്ഞു. സുഫ്യാന്‍ പറയുന്നു: അവളുടെ
മുന്‍മുടിയും നെറ്റിയിലെ മുടിയും. (ബുഖാരി. 2. 23. 352)
-
ആയിശ(റ) നിവേദനം: യമനിലെ സൂഹുല്‍ ദേശത്ത്
നെയ്ത ശുദ്ധ വെള്ളയും പരുത്തികൊണ്ടുള്ളതുമായ മൂന്ന് വസ്ത്രങ്ങളിലാണ് നബി(സ)യെ കഫന്‍
ചെയ്തത്. അതില്‍ കുപ്പായമോ തലപ്പാവോ ഉണ്ടായിരുന്നില്ല. (ബുഖാരി. 2. 23. 354)
-
ഇബ്നു അബ്ബാസ്(റ) നിവേദനം: ഹജ്ജ് വേളയില്‍
അറഫായില്‍ നബി(സ)യുടെ കൂടെ നില്‍ക്കുകയായിരുന്ന ഒരാള്‍ തന്‍റെ വാഹനത്തില്‍ നിന്നും
വീണു കഴുത്തൊടിഞ്ഞു മരിച്ചു. നബി(സ) അരുളി: അദ്ദേഹത്തെ വെള്ളം കൊണ്ടും എലന്തമരത്തിന്‍റെ
ഇലകൊണ്ടും കുളിപ്പിക്കുവീന്‍ . രണ്ട് വസ്ത്രത്തില്‍ നിങ്ങള്‍ അദ്ദേഹത്തെ കഫന്‍
ചെയ്യുവീന്‍ . സുഗന്ധദ്രവ്യങ്ങള്‍ പൂശുകയോ തല മറക്കുകയോ ചെയ്യരുത്. നിശ്ചയം പുനരുത്ഥാന
ദിവസം ഉയര്‍ത്തെഴുന്നേല്‍ക്കുമ്പോള്‍ അദ്ദേഹം തല്‍ബിയത്തു ചൊല്ലുന്നുണ്ടായിരിക്കും.
(ബുഖാരി. 2. 23. 356)
-
ഇബ്നു ഉമര്‍ (റ) നിവേദനം: അബ്ദുല്ലാഹിബ്നു
ഉബയ്യ് മരിച്ചപ്പോള്‍ മകന്‍ നബി(സ)യുടെ അടുത്തുവന്ന് പറഞ്ഞു: പ്രവാചകരേ! അങ്ങയുടെ
കുപ്പായം എനിക്ക് തന്നാലും. എന്‍റെ പിതാവിനെ അതില്‍ എനിക്ക് കഫന്‍ ചെയ്യുവാനാണ്.
അവിടുന്ന് അദ്ദേഹത്തിന് നമസ്കരിക്കുകയും പാപമോചനത്തിനായി പ്രാര്‍ത്ഥിക്കുകയും ചെയ്താലും.
നബി(സ) തന്‍റെ കുപ്പായം അയാള്‍ക്ക് കൊടുത്തിട്ട് പറഞ്ഞു. നമസ്കരിക്കാന്‍ സമയമായാല്‍
എന്നെ അറിയിക്കുക. ഞാന്‍ അദ്ദേഹത്തിന് നമസ്കരിക്കാം. അങ്ങനെ സമയമായപ്പോള്‍ മകന്‍
നബി(സ)യെ വിവരമറിയിച്ചു. നബി(സ) മയ്യിത്ത് നമസ്കരിക്കാന്‍ പുറപ്പെട്ടപ്പോള്‍ ഉമര്‍
(റ) നബി(സ)യുടെ വസ്ത്രം പിടിച്ചുകൊണ്ട് ചോദിച്ചു. മുനാഫിഖുകള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നതിനെ
അല്ലാഹു താങ്കളെ വിരോധിച്ചിട്ടില്ലേ? അപ്പോള്‍ നബി(സ) പറഞ്ഞു. രണ്ടു കാര്യങ്ങളില്‍
ഏതെങ്കിലുമൊന്ന് എനിക്ക് സ്വീകരിക്കാം. നീ പാപമോചനത്തിനായി പ്രാര്‍ത്ഥിക്കുകയോ
പ്രാര്‍ത്ഥിക്കാതിരിക്കുകയോ ചെയ്യുക. നീ എഴുപതു പ്രാവശ്യം ആ കപടവിശ്വാസികളുടെ പാപമോചനത്തിനായി
പ്രാര്‍ത്ഥിച്ചാലും. അല്ലാഹു അവര്‍ക്ക് പൊറുത്തുകൊടുക്കുകയില്ല. എന്ന ഖുര്‍ആന്‍
വാക്യം ഉദ്ധരിച്ചുകൊണ്ട് ഉമറിന് മറുപടി നല്‍കിയ ശേഷം നബി(സ) അയാളുടെ പേരില്‍ മയ്യിത്ത്
നമസ്കരിച്ചു. ആ കപട വിശ്വാസികളില്‍ ആര് മരിച്ചാലും അവരുടെ പേരില്‍ നീ ഒരിക്കലും
മയ്യിത്ത് നമസ്കരിക്കരുത് എന്ന ഖുര്‍ആന്‍ വാക്യം അവതരിച്ചത് ഈ സന്ദര്‍ഭത്തിലാണ്.
(ബുഖാരി. 2. 23. 359)
-
ജാബിര്‍ (റ) നിവേദനം: ജാബിര്‍ (റ)
പറയുന്നു: അബ്ദുല്ലാഹിബ്നു ഉബയ്യിനെ മറവു ചെയ്തശേഷം നബി(സ) അവിടെ ചെന്ന് മയ്യിത്ത്
ഖബ്റില്‍ നിന്നെടുത്ത് നബി(സ)യുടെ തുപ്പുനീരല്പം അയാളുടെ വായില്‍ ഉറ്റിച്ചു. തന്‍റെ
കുപ്പായം അയാളെ ധരിപ്പിക്കുകയും ചെയ്തു. (ബുഖാരി. 2. 23. 360)
-
ആയിശ(റ) നിവേദനം: നബി(സ)യെ മൂന്ന്
വസ്ത്രത്തിലാണ് കഫന്‍ ചെയ്തത്. അതില്‍ തലപ്പാവും കുപ്പായവും ഉണ്ടായിരുന്നില്ല.
(ബുഖാരി. 2. 21. 361)
-
സഅ്ദ്(റ) തന്‍റെ പിതാവില്‍ നിന്ന്
നിവേദനം: അബ്ദുറഹ്മാനുബ്നു ഔഫ്(റ)ന്‍റെ അടുത്ത് അദ്ദേഹത്തിനുള്ള ഭക്ഷണം ഹാജരാക്കപ്പെട്ടു.
അപ്പോള്‍ അദ്ദേഹം പറഞ്ഞു: മുസ്വ്അബ്ബ്നു ഉമൈര്‍ വധിക്കപ്പെട്ടു. അദ്ദേഹം എന്നെക്കാള്‍
ഉത്തമനായിരുന്നു. ഒരു തുണികഷ്ണം മാത്രമാണ് അദ്ദേഹത്തെ കഫന്‍ ചെയ്യാന്‍ ലഭിച്ചത്.
ഹംസ(റ)യും വധിക്കപ്പെട്ടു. അല്ലെങ്കില്‍ മറ്റൊരു പുരുഷന്‍ - അദ്ദേഹവും എന്നേക്കാള്‍
ശ്രേഷ്ഠനായിരുന്നു. അദ്ദേഹത്തെയും കഫന്‍ ചെയ്യാന്‍ ഒരു പുതപ്പിന്‍റെ കഷ്ണം മാത്രമാണ്
ലഭിച്ചത്. നമ്മുടെ കര്‍മ്മഫലം ഈ ഭൌതിക ജീവിതത്തില്‍ തന്നെ ധൃതിപ്പെട്ട് ലഭിക്കപ്പെടുകയാണോ
എന്ന് ഞാന്‍ ഭയപ്പെടുന്നു. ശേഷം അദ്ദേഹം കരയാന്‍ തുടങ്ങി. (ബുഖാരി. 2. 23. 364)
-
ഖബ്ബാബ്(റ) നിവേദനം: അല്ലാഹുവിന്‍റെ
പ്രീതി തേടികൊണ്ട് ഞങ്ങള്‍ നബി(സ) യോടൊപ്പം ഹിജ്റ പോയി. അപ്പോള്‍ ഞങ്ങള്‍ക്കുള്ള
പ്രതിഫലം അല്ലാഹുവിങ്കല്‍ സ്ഥിരപ്പെട്ടു: ഞങ്ങളില്‍ ചിലര്‍ തങ്ങളുടെ പ്രതിഫലത്തില്‍
നിന്ന് ഈ ലോകത്ത് വെച്ച് യാതൊന്നും ആസ്വദിക്കാതെ മരണപ്പെട്ടു. മുസ്വ്അബ്(റ) അവരില്‍
ഉള്‍പ്പെടുന്നു. തന്‍റെ പഴം പാകമാവുകയും അത് പറിച്ചെടുത്ത് കൊണ്ടിരിക്കുകയും ചെയ്യുന്നവരും
ഞങ്ങളുടെ കൂട്ടത്തിലുണ്ട്. മുസ്വ്അബ്(റ) ഉഹ്ദ് യുദ്ധത്തില്‍ കൊല്ലപ്പെട്ടപ്പോള്‍
ഒരു പുതപ്പ് മാത്രമാണ് അദ്ദേഹത്തെ കഫന്‍ ചെയ്യാന്‍ ഞങ്ങള്‍ കണ്ടത്. തല മറച്ചാല്‍
കാല്‍ പുറത്തുകാണും. കാല്‍ മറച്ചാല്‍ തല പുറത്ത് കാണും. അപ്പോള്‍ അതുകൊണ്ട് തല
മറക്കുവാനും കാലില്‍ പുല്ല് വെച്ച കെട്ടുവാനും നബി(സ) നിര്‍ദ്ദേശിച്ചു. (ബുഖാരി.
2. 23. 366)
-
സഹല്‍(റ) നിവേദനം: ഒരിക്കല്‍ ഒരു
സ്ത്രീ നെയ്ത ഒരു തുണിയുമായി നബി(സ)യുടെ അടുത്തു വന്നു. എന്നിട്ടവള്‍ പറഞ്ഞു. ഇത്
ഞാനെന്‍റെ കൈകൊണ്ട് നെയ്തതാണ്. അങ്ങേക്ക് ധരിക്കാന്‍ വേണ്ടിയാണ് ഞാനിത് കൊണ്ടുവന്നത്.
നബി(സ)ക്ക് അതിന് ആവശ്മുള്ളത് കൊണ്ട് അത് സ്വീകരിച്ചു. പി്ന നബി(സ) അത് തുണിയായി
ഉടുത്തുകൊണ്ട് ഞങ്ങളുടെയടുക്കല്‍ വന്നു. അപ്പോള്‍ അതൊരാള്‍ക്ക് നന്നായിത്തോന്നി.
എത്ര നല്ല വസ്ത്രം! ഇതെനിക്ക് തന്നാലും. എന്നയാള്‍ പറഞ്ഞു. അപ്പോള്‍ ജനങ്ങള്‍ പറഞ്ഞു.
നീ ചെയ്തത് നന്നായില്ല. നബി(സ)ക്ക് ആവശ്യമുണ്ടായത് കൊണ്ടാണല്ലോ അത് ധരിച്ചത്. എന്തെങ്കിലും
ആവശ്യപ്പെട്ടാല്‍ നബി(സ) വെറുതെ മടക്കുകയില്ലെന്ന് നിനക്കറിയുകയും ചെയ്യും. അദ്ദേഹം
പറഞ്ഞു. അല്ലാഹു സത്യം!. ധരിക്കാനല്ല എന്‍റെ കഫന്‍ പുടവയായി ഉപയോഗിക്കാന്‍ വേണ്ടിയാണ്
ഞാനത് ചോദിച്ചത്. സഹല്‍(റ) പറയുന്നു: അവസാനം അതായിരുന്നു അദ്ദേഹത്തിന്‍റെ കഫന്‍
പുടവ. (ബുഖാരി. 2. 23. 367)
-
ഉമ്മു അത്തിയ്യ(റ) നിവേദനം: മയ്യിത്തിനെ
അനുഗമിക്കുന്നത് ഞങ്ങളോട് വിരോധിച്ചിരിക്കുന്നു. എന്നാല്‍ ആ നിരോധനാജ്ഞ അത്ര കര്‍ശനമാക്കിയിരിക്കുന്നില്ല.
(ബുഖാരി. 2. 23. 368)
-
ഇബ്നുസീറീന്‍ (റ) നിവേദനം: ഉമ്മുഅത്തിയ്യ(റ)
യുടെ ഒരു മകന്‍ മരണപ്പെട്ടു. മൂന്നാമത്തെ ദിവസമായപ്പോള്‍ അവര്‍ മഞ്ഞനിറം കലര്‍ന്ന
സുഗന്ധം കൊണ്ടുവരാന്‍ ആവശ്യപ്പെടുകയും അതുകൊണ്ട് തന്‍റെ ശരീരത്തില്‍ പുരട്ടുകയും
ചെയ്തു. ശേഷം അവര്‍ പറഞ്ഞു. ഭര്‍ത്താവിന്‍റെ പേരിലല്ലാതെ മൂന്ന് ദിവസത്തിലധികം
ഇദ്ദ അനുഷ്ടിക്കുന്നതിനെ ഞങ്ങളോട് വിരോധിക്കപ്പെട്ടിരിക്കുന്നു. (ബുഖാരി. 2. 23.
369)
-
സൈനബ്(റ) നിവേദനം: ശാമില്‍വെച്ച് അബൂസുഫ്യാന്‍
മരണപ്പെട്ട വാര്‍ത്ത ലഭിച്ചപ്പോള്‍ മൂന്നാം ദിവസം പുത്രി ഉമ്മുഹബീബ(റ) സുഗന്ധം
ആവശ്യപ്പെടുകയും ശേഷം അത് കൊണ്ട് അവരുടെ ഇരു കവിള്‍ തടത്തിലും കൈകളിലും പുരട്ടി.
അനന്തരം അവര്‍ ഇപ്രകാരം പ്രസ്താവിച്ചു. എനിക്ക് ഈ സുഗന്ധത്തോട് ആവശ്യമുള്ളത് കൊണ്ടല്ല
പുരട്ടിയത്. എന്നാല്‍ നബി(സ) പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. അല്ലാഹുവിലും അന്ത്യദിനത്തിലും
വിശ്വസിക്കുന്ന ഒരു സ്ത്രീക്ക് ഒരു മയ്യത്തിന്‍റെ പേരില്‍ മൂന്ന് ദിവസത്തില്‍ കൂടുതല്‍
ദു:ഖമാചരിക്കാന്‍ പാടില്ല. പക്ഷെ ഭര്‍ത്താവ് മരിച്ചവള്‍ നാലുമാസവും പത്ത് ദിവസവും
ഇദ്ദ അനുഷ്ഠിക്കണം. (ബുഖാരി. 2. 23. 370)
-
അനസ്(റ) നിവേദനം: ഖബറിന്‍റെ അടുത്തിരുന്നുകൊണ്ട്
കരയുന്ന ഒരൂ സ്ത്രീയുടെ സമീപത്തുകൂടി നബി(സ) ഒരിക്കല്‍ നടന്നുപോയി. നബി(സ) പറഞ്ഞു.
നീ അല്ലാഹുവിനെ സൂക്ഷിക്കുക. ക്ഷമിക്കുക. അവള്‍ പറഞ്ഞു: നിങ്ങള്‍ നിങ്ങളുടെ പാടുനോക്കിപ്പോവുക.
എനിക്ക് സംഭവിച്ച ആപത്ത് നിനക്ക് സംഭവിച്ചിട്ടില്ല. അവള്‍ നബി(സ)യെ മനസ്സിലാക്കാത്തത്
കൊണ്ടായിരുന്നു ഈ ശൈലിയില്‍ പറഞ്ഞത്. പിന്നീട് അത് നബി(സ) യായിരുന്നെന്ന് ചിലര്‍
അവളെ ഉണര്‍ത്തിയപ്പോള്‍ അവള്‍ നബി(സ)യുടെ അടുത്ത് ചെന്നു. അവളവിടെ കാവല്‍ക്കാരായൊന്നും
കണ്ടില്ല. എന്നിട്ട് അവള്‍ പറഞ്ഞു: എനിക്ക് അങ്ങയെ മനസ്സിലായിരുന്നില്ല. അപ്പോള്‍
നബി(സ) പറഞ്ഞു: ഒന്നാമത്തെ പ്രാവശ്യം ആപത്തു ബാധിക്കുമ്പോഴുള്ള ക്ഷമക്കാണ് പ്രാധാന്യം.
(ബുഖാരി. 2. 23. 372)
-
ഉസാമ(റ) നിവേദനം: തന്‍റെ പുത്രന് മരണം
ആസന്നമായിരിക്കുകയാണെന്നും അതുകൊണ്ട് ഇവിടം വരെ വന്നാല്‍ കൊള്ളാമെന്നും അറിയിച്ചുകൊണ്ട്
മകള്‍ (സൈനബ) നബി(സ)യുടെ അടുക്കലേക്ക് ആളയച്ചു. നബി(സ) യാകട്ടെ പുത്രിക്ക് സലാം
പറഞ്ഞുകൊണ്ട് ഇപ്രകാരം പറഞ്ഞയച്ചു. അല്ലാഹു വിട്ടുതന്നതും അവന്‍ തിരിച്ചെടുത്തതും
അവന്റേത് തന്നെയാണ്. എല്ലാ കാര്യങ്ങള്‍ക്കും അവന്‍റെയടുക്കല്‍ ഒരു നിശ്ചിത അവധിയുണ്ട്.
അതിനാല്‍ അല്ലാഹുവിങ്കല്‍ നിന്ന് പ്രതിഫലം ആഗ്രഹിച്ചുകൊണ്ട് അവള്‍ ക്ഷമകൈക്കൊള്ളട്ടെ.
അപ്പോള്‍ നബി(സ) വരിക തന്നെ വേണമെന്ന് സത്യം ചെയ്തുകൊണ്ട അവള്‍ വീണ്ടും ആളയച്ചു.
സഅദ്, മുആദ്, ഉബയ്യ്, സൈദ്(റ) എന്നിവരും വേറെ ചില അനുചരന്മാരുമൊന്നിച്ച് നബി(സ)
പുറപ്പെട്ടു. അവിടെ എത്തിയപ്പോള്‍ കുട്ടിയെ നബി(സ)യുടെ അടുത്തേക്ക് ഉയര്‍ത്തികാണിച്ചു.
ആ കുട്ടിയുടെ ജീവന്‍ കിടന്നു പിടയുന്നുണ്ട്. വെള്ളം നിറച്ച ഒരു പഴയ തോല്‍പാത്രം
പോലെ. നബി(സ)യുടെ ഇരുകണ്ണുകളില്‍ നിന്നും കണ്ണുനീര്‍ ഒഴുകാന്‍ തുടങ്ങി. ഇതുകണ്ടപ്പോള്‍
സഅ്ദ്(റ) ചോദിച്ചു. അല്ലാഹുവിന്‍റെ ദൂതരേ! ഇതെന്താണ്(അങ്ങ് കരയുകയോ!) ഇത് അല്ലാഹു
അവന്‍റെ ദാസന്മാരുടെ ഹൃദയങ്ങളില്‍ നിക്ഷേപിക്കുന്ന കാരുണ്യമാണ്. നിശ്ചയം കാരുണ്യമുള്ള
തന്‍റെ ദാസന്മാരോടാണ് അല്ലാഹു കരുണ കാണിക്കുക എന്ന് നബി(സ) പ്രത്യുത്തരം നല്‍കി.
(ബുഖാരി. 2. 23. 373)
-
അനസ്(റ) നിവേദനം: നബി(സ)യുടെ ഒരു പുത്രിയുടെ
ജനാസയില്‍ ഞങ്ങള്‍ സന്നിഹിതരായിരുന്നു. തിരുമേനി(സ) ഖബ്റിന്നരികില്‍ ഇരിക്കുകയാണ്.
അനസ്(റ) പറയുന്നു: അവിടുത്തെ ഇരുകണ്ണുകളില്‍ നിന്നും കണ്ണുനീരൊഴുകുന്നത് ഞാന്‍
കണ്ടു. തിരുമേനി(സ) ചോദിച്ചു. നിങ്ങളുടെ കൂട്ടത്തില്‍ ഇന്നലെ രാത്രി സ്വഭാര്യയുമായി
സഹവസിക്കാത്തവരായി ആരെങ്കിലുമുണ്ടോ? അബൂത്വല്‍ഹ(റ) പറഞ്ഞു: ഞാന്‍ ഉണ്ട്. നബി(സ)
പറഞ്ഞു. എങ്കില്‍ നീ ഇറങ്ങുക. അദ്ദേഹം അവരുടെ ഖബറില്‍ ഇറങ്ങി. (ബുഖാരി. 2. 23.
374)
-
അബ്ദുല്ല(റ) നിവേദനം: മക്കയില്‍ വെച്ച്
ഉസ്മാന്‍ (റ)ന്‍റെ ഒരു പുത്രി മരണപ്പെട്ടു. അപ്പോള്‍ അവളെ ദര്‍ശിക്കുവാന്‍ ഞങ്ങള്‍
പുറപ്പെട്ടു. ഇബ്നുഉമര്‍ ഇബ്നുഅബ്ബാസ്(റ) എന്നിവരും അവിടെ ഹാജരായി. ഞാന്‍ അവരുടെ
ഇടയില്‍ ഇരിക്കുകയായിരുന്നു. ഇബ്നുഉമര്‍ (റ) അംറ്ബനു ഉസ്മാനോട് പറഞ്ഞു. ഉറക്കെ
കരയുന്നതിനെ നീ വിരോധിക്കുന്നില്ലേ? നിശ്ചയം നബി(സ) ഇപ്രകാരം പ്രസ്താവിച്ചിട്ടുണ്ട്.
മയ്യിത്തിന്‍റെ ബന്ധുക്കള്‍ ഉറക്കെ കരഞ്ഞാല്‍ മയ്യിത്ത് ശിക്ഷിക്കപ്പെടുന്നതാണ്.
ഇബ്നു അബ്ബാസ്(റ) പറയുന്നു: ഉമര്‍ (റ) വും ഇപ്രകാരം പറയാറുണ്ടായിരുന്നു. ഇബ്നുഅബ്ബാസ്(റ)
തുടരുന്നു. ഞാന്‍ ഒരിക്കല്‍ ഉമറിന്‍റെ കൂടെ മക്കയില്‍ നിന്നും മടങ്ങുകയായിരുന്നു.
അങ്ങനെ ഞങ്ങള്‍ ബൈദാഅ് എന്ന സ്ഥലത്ത് എത്തിയപ്പോള്‍ ഒരു എലന്തമരത്തിന്‍റെ ചുവട്ടില്‍
ഒരു യാത്രാസംഘം ഇരിക്കുന്നത് കണ്ടു. ഉമര്‍ (റ) പറഞ്ഞു. നീ ചെന്ന് ആ യാത്രാസംഘം
ഏതാണെന്ന് നോക്കുക. അങ്ങനെ ഞാന്‍ ചെന്ന് നോക്കിയപ്പോള്‍ സുഹബ്(റ) ആയിരുന്നു അത്.
വിവരം ഞാന്‍ ഉമറിനോട് പറഞ്ഞു. അദ്ദേഹത്തെ വിളിച്ചുകൊണ്ടുവരിക എന്ന് ഉമര്‍ (റ) എന്നോട്
വീണ്ടും നിര്‍ദ്ദേശിച്ചു. ഞാന്‍ സുഹൈബി(റ)ന്‍റെ അടുത്ത് ചെന്ന് പറഞ്ഞു. നിങ്ങള്‍
പുറപ്പെട്ടു അമീറുല്‍മുഅ്മീനിനെ കാണുക. ഉമര്‍ (റ) വിപത്തു ബാധിച്ച സന്ദര്‍ഭത്തില്‍
സുഹൈബ്(റ) കരഞ്ഞുകൊണ്ട് അദ്ദേഹത്തിന്‍റെ അടുത്ത് പ്രവേശിച്ചു. എന്‍റെ സ്നേഹിതാ!
എന്‍റെ സുഹൃത്തേ! എന്ന് അദ്ദേഹം നിലവിളിക്കുന്നുണ്ട്. അപ്പോള്‍ ഉമര്‍ (റ) പറഞ്ഞു:
സുഹൈബ്! താങ്കള്‍ എന്‍റെ പേരില്‍ കരയുകയാണോ? നബി(സ) പറയുകയുണ്ടായി. തീര്‍ച്ചയായും
മയ്യിത്തിന്‍റെ ബന്ധുക്കളുടെ ചില കരച്ചില്‍ കാരണം മയ്യിത്ത് ശിക്ഷിക്കപ്പെടുന്നതാണ്!.
ഇബ്നു അബ്ബാസ്(റ) പറയുന്നു: ഉമര്‍ (റ) മരണപ്പെട്ടപ്പോള്‍ ഈ ഹദീസ് ഞാന്‍ ആയിശ(റ)
യോട് പറഞ്ഞു. അപ്പോള്‍ ആയിശ(റ) പറഞ്ഞു. ഉമര്‍ (റ) നെ അല്ലാഹു അനുഗ്രഹിക്കട്ടെ.
തന്‍റെ പേരില്‍ കുടുംബങ്ങള്‍ കരഞ്ഞതുകൊണ്ട് ഒരു സത്യവിശ്വാസി ശിക്ഷികകപ്പെടുമെന്ന്
നബി(സ) ഒരിക്കലും അരുളിയിട്ടേയില്ല. തന്‍റെ കുടുംബങ്ങള്‍ തന്‍റെ പേരില്‍ കരയുക
മൂലം സത്യനിഷേധിക്ക് അല്ലാഹു ശിക്ഷ വര്‍ദ്ധി്പിക്കുമെന്നേ നബി(സ) അരുളിയിട്ടുള്ളു.
നിങ്ങള്‍ക്ക് തെളിവായി ഭാരം വഹിക്കുന്ന ഒരാത്മാവും മറ്റൊരാത്മാവിന്‍റെ ഭാരം വഹിക്കുകയില്ല
എന്ന ഖുര്‍ആന്‍ വാചകം മതിയല്ലോ എന്ന് അവര്‍ പറഞ്ഞു. ഇബ്നു അബ്ബാസ്(റ) ആ സന്ദര്‍ഭത്തില്‍
പറഞ്ഞു. അല്ലാഹുവാണ് ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്യുന്നത്. ഇബ്നു അബീമുൈകത്തു
പറയുന്നു. ഇബ്നു ഉമര്‍ (റ) ഒന്നും തന്നെ (ആയിശയെ ണ്ഡച്ചുകൊണ്ട്) പറയുകയുണ്ടായില്ല.
(ബുഖാരി. 2. 23. 375)
-
ആയിശ(റ) നിവേദനം: നബി(സ) ഒരു യഹൂദി
സ്ത്രീയുടെ ഖബ്റിന്നരികിലൂടെ നടന്നുപോയി. അവളുടെ കുടുംബങ്ങള്‍ അവളെ ചൊല്ലി കരയുന്നുണ്ടായിരുന്നു.
നബി(സ) അരുളി: അവര്‍ അവളെച്ചൊല്ലി കരയുന്നു. അവളാകട്ടെ ഖബറില്‍ ശിക്ഷ അനുഭവിച്ചു
കൊണ്ടിരിക്കുകയാണ്. (ബുഖാരി. 2. 23. 376)
-
മുഗീറ(റ) നിവേദനം: എന്‍റെ പേരില്‍
കളവ് പറയല്‍ മറ്റുള്ളവരുടെ പേരില്‍ കളവ് പറയുംപോലെയല്ല. എന്‍റെ പേരില്‍ മന:പൂര്‍വ്വം
കള്ളം പറയുന്നവന്‍ നരകത്തില്‍ തന്‍റെ സീറ്റ് ഒരുക്കിക്കൊള്ളട്ടെ എന്ന് നബി(സ) പറയുന്നത്
ഞാന്‍ കേട്ടിട്ടുണ്ട്. മരിച്ച വല്ലവന്‍റെയും പേരില്‍ ഉറക്കെ കരഞ്ഞാല്‍ ആ മയ്യിത്ത്
ശിക്ഷിക്കപ്പെടുമെന്ന് നബി(സ) അരുളിയത് ഞാന്‍ കേട്ടിട്ടുണ്ട്. (ബുഖാരി. 2. 23.
378)
-
അബ്ദുല്ല(റ) നിവേദനം: നബി(സ) അരുളി:
മയ്യിത്തിന്‍റെ പേരില്‍ വിലപിച്ചുകൊണ്ട് മുഖത്തടിക്കുകയും കുപ്പയമാറ് കീറുകയും
അജ്ഞാനകാലത്ത് വിളിച്ചു പറഞ്ഞിരുന്നപോലെ വിളിച്ചുപറയുകയും ചെയ്യുന്നവന്‍ നമ്മില്‍
പെട്ടവനല്ല. (ബുഖാരി. 2. 23. 382)
-
സഅ്ദ്ബ്നു അബീവഖാസ്(റ) നിവേദനം: ഹജ്ജുത്തുല്‍
വദാഇന്‍റെ വര്‍ഷം ഞാന്‍ (മക്കയില്‍) രോഗ ബാധിതനായിരിക്കുമ്പോള്‍ നബി(സ) എന്നെ സന്ദര്‍ശിച്ചു.
അപ്പോള്‍ ഞാന്‍ പറഞ്ഞു: എന്‍റെ രോഗം അങ്ങേക്കറിയാവുന്നത് പോലെ മുര്‍ച്ഛിച്ചു കഴിഞ്ഞിരുന്നു.
ഞാന്‍ മുതലാളിയാണ്. എന്നാല്‍ എന്നെ ഒരു പുത്രി മാത്രമാണ് അനന്തരമെടുക്കുക. എന്‍റെ
ധനത്തില്‍ മൂന്നില്‍ രണ്ടു ഭാഗം ഞാന്‍ ദാനം ചെയ്യട്ടെയോ? നബി(സ) അരുളി: പാടില്ല.
ഞാന്‍ ചോദിച്ചു: പകുതിയായാലോ? അത് തന്നെ കൂടുതലാണ്. നിശ്ചയം നീ നിന്‍റെ അനന്തരവകാശികളെ
ദരിദ്രന്മാരാക്കി യാചിക്കാന്‍ വിടുന്നതിനേക്കാള്‍ ഉത്തരം അവരെ സമ്പന്നരാക്കി വിടുകയാണ്.
അല്ലാഹുവിന്‍റെ പ്രീതി കാംക്ഷിച്ചു കൊണ്ട് നീ ചിലവഴിക്കുന്ന എന്തിനും നിനക്ക് പ്രതിഫലം
ലഭിക്കും. നിന്‍റെ ഭാര്യക്ക് കൊടുക്കുന്ന ആഹാരത്തിന് കൂടി നിനക്ക് പ്രതിഫലം ലഭിക്കുന്നതാണ്.
ഞാന്‍ ചോദിച്ചു. പ്രവാചകരേ! എന്‍റെ സ്നേഹിതന്മാര്‍ മക്കയില്‍ നിന്ന് തിരിച്ചുപോയശേഷം
എനിക്ക് ഇവിടെ പിന്തി നില്‍ക്കേണ്ടിവരുമോ? എന്നിട്ട് നീ സല്‍ക്കര്‍മ്മം ചെയ്യുകയും
ചെയ്യുന്ന പക്ഷം അത് വഴി നിനക്ക് ഓരോ ഉന്നത പദവി ലഭിക്കാതിരിക്കുകയില്ല. ഒരു പക്ഷെ
നീ പില്‍ക്കാലത്ത് ജീവിച്ചിട്ട് നിന്നെക്കൊണ്ട് ചിലര്‍ക്ക് ഉപകാരവും മറ്റു ചിലര്‍ക്ക്
ഉപദ്രവവും അനുഭവിക്കേണ്ടി വന്നേക്കാം. അല്ലാഹുവേ!. എന്‍റെ അനുയായികള്‍ക്ക് അവരുടെ
ഹിജ്റ(പാലായനം) നീ പൂര്‍ത്തിയാക്കിക്കൊടുക്കണമേ! അവരെ അവരുടെ പഴയ നിലപാടിലേക്ക്
തിരിച്ചു വിടരുതേ! എന്നാല്‍ പാവം സഅ്ദ്ബ്നു ഖൌല അദ്ദേഹം മക്കയില്‍ വെച്ചുതന്നെ
മരണമടഞ്ഞു. നബി(സ) അദ്ദേഹത്തിന്‍റെ പേരില്‍ അനുശോചനം രേഖപ്പെടുത്തി. (ബുഖാരി. 2.
23. 383)
-
ആയിശ(റ) നിവേദനം: ഇബ്നു ഹാരിസത്ത്(റ)
ജഅ്ഫര്‍ (റ) ഇബ്നുറവാഹ(റ) എന്നിവരുടെ മരണവൃത്താന്തം എത്തിയപ്പോള്‍ തിരുമേനി(സ)
ദു:ഖിതനായി. ഞാന്‍ വാതിലിന്‍റെ വിടവിലൂടെ അവിടുത്തെ നോക്കിക്കൊണ്ടിരുന്നു. അതിനിടക്ക്
ഒരാള്‍ നബി(സ)യുടെയടുക്കല്‍ വന്നിട്ട് ജഅ്ഫറിന്‍റെ ഭാര്യയെ പറ്റിയും അവരുടെ കരച്ചിലിനെപ്പറ്റിയും
പറഞ്ഞു. അപ്പോള്‍ അതില്‍ നിന്ന് വിരോധിക്കുവാന്‍ നബി(സ) കല്‍പ്പിച്ചു. അദ്ദേഹം
തിരിച്ചുപോയി. അല്‍പം കഴിഞ്ഞശേഷം വന്നു തന്നെ അവര്‍ അനുസരിക്കുന്നില്ലെന്നു നബി(സ)യെ
അറിയിച്ചു. നബി(സ) പറഞ്ഞു. നീ ഒന്നുകൂടി അവരെ വിരോധിക്കുക. അദ്ദേഹം പോയി മൂന്നാം
പ്രാവശ്യവും മടങ്ങിവന്നു. ദൈവദൂതരേ! ആ സ്ത്രീ ഞങ്ങള്‍ പറഞ്ഞത് കൂട്ടാക്കുന്നില്ല
എന്നു പറഞ്ഞു. ആയിശ(റ) പറയുന്നു. അപ്പോള്‍ നബി(സ) പറഞ്ഞു. നീ അവളുടെ വായില്‍ കുറെ
മണ്ണ് വാരിയിടുക. ആയിശ(റ) പറഞ്ഞു:(നബി അയച്ചു മനുഷ്യന്) നാശം നീ നബി കല്‍പ്പിച്ചത്
എന്തു കൊണ്ട് ചെയ്തില്ല. നബി(സ)യെ നീ ക്ളേശിപ്പിക്കുന്നതില്‍ വീഴ്ച വരുത്തയതുമില്ല.
(ബുഖാരി. 2. 23. 386)
-
അനസ്(റ) നിവേദനം: ഖുറാത്ത് എന്ന് പേരുള്ളവരെ
വധിച്ചപ്പോള്‍ നബി(സ) ഒരു മാസം ഖുനൂത്ത് ഓതി. അന്ന് നബി(സ) ദു:ഖിച്ചതുപോലെ മറ്റൊരിക്കലും
ദു:ഖിച്ചത് ഞാന്‍ ദര്‍ശിക്കുകയുണ്ടായില്ല. (ബുഖാരി. 2. 23. 387)
-
അനസ്(റ) നിവേദനം: അബൂത്വല്‍ഹത്തിന്‍റെ
ഒരു കുട്ടിക്ക് രോഗം ബാധിക്കുകയും അദ്ദേഹം വീട്ടില്‍ നിന്ന് പുറത്തുപോയിരിക്കുന്ന
സന്ദര്‍ഭത്തില്‍ ആ കുട്ടി മരിക്കുകയും ചെയ്തു. ഉടനെ അദ്ദേഹത്തിന്‍റെ ഭാര്യ കുട്ടി
മരിച്ചത് ദര്‍ശിച്ചപ്പോള്‍ അല്‍പം ആഹാരം തയ്യാറാക്കി വെച്ചു. വീടിന്‍റെ ഒരു ഭാഗത്തേക്ക്
കുട്ടിയെ മാറ്റിക്കിടത്തി. അബൂത്വല്‍ഹ വന്നപ്പോള്‍ കുട്ടിക്കെങ്ങനെയുണ്ടെന്ന് അന്വേഷിച്ചു.
കുട്ടിയുടെ അസ്വാസ്ഥ്യം തീര്‍ന്നു. അവനിപ്പോള്‍ സുഖമാണെന്ന് വിചാരിക്കുന്നു എന്ന്
ഭാര്യ മറുപടി പറഞ്ഞു, അപ്പോള്‍ അവള്‍ പറഞ്ഞത് യാഥാര്‍ത്ഥ്യമാണെന്ന് അദ്ദേഹം വിചാരിച്ചു.
ആ രാത്രി കഴിഞ്ഞു പുലര്‍ച്ചക്ക് ജനാബത്തു കുളി കഴിഞ്ഞ് പുറപ്പെടാന്‍ അബൂത്വല്‍ഹ
ഒരുങ്ങിയപ്പോള്‍ കുട്ടിയുടെ മരണവാര്‍ത്ത ഭാര്യ അദ്ദേഹത്തെ അറിയിച്ചു. അബൂത്വല്‍ഹ
നബി(സ)യൊന്നിച്ച് സുബ്ഹി നമസ്കരിച്ചു. ശേഷം ഈ വര്‍ത്തമാനം നബി(സ)യോട് പറഞ്ഞു. നബി(സ)
അരുളി: കഴിഞ്ഞ രാത്രിയില്‍ അല്ലാഹു നിങ്ങള്‍ക്ക് രണ്ടുപേര്‍ക്കും ബറക്കത്തു നല്‍കട്ടെ.
സുഫ്യാന്‍ (ഒരു നിവേദകന്‍) പറയുന്നു: ഒരു അന്‍സാരി പറയുന്നു. ഖുര്‍ആന്‍ പഠിച്ച
ഒന്‍പതു കുട്ടികള്‍ അദ്ദേഹത്തിന് ജനിച്ചു വളര്‍ന്നത് പിന്നീട് കണ്ടു. (ബുഖാരി.
2. 23. 388)
-
അനസ്(റ) നിവേദനം: ഞങ്ങള്‍ ഒരിക്കല്‍
നബി(സ)യുടെ കൂടെ കൊല്ലനായിരുന്ന അബൂസൈഫിന്റയടുക്കല്‍ പ്രവേശിച്ചു. നബി(സ)യുടെ പുത്രന്‍
ഇബ്റാഹീമിന് മുലകൊടുത്ത സ്ത്രീയുടെ ഭര്‍ത്താവായിരുന്നു അദ്ദേഹം. നബി(സ) ഇബ്രാഹീമിനെ
എടുത്ത് ചുംബിച്ചു. ഇതിനുശേഷം ഇബ്രാഹിം മരണാസന്നനായിരിക്കുമ്പോള്‍ ഞങ്ങള്‍ അദ്ദേഹത്തിന്‍റെ
അടുത്തു പ്രവേശിച്ചു. നബി(സ)യുടെ കണ്ണുകളില്‍ നിന്ന് കണ്ണുനീര്‍ ഒഴുകാന്‍ തുടങ്ങി.
അബ്ദുറഹ്മാനുബ്നു ഔഫ് ചോദിച്ചു. ദൈവദൂതരേ! അങ്ങുന്നു കരയുകയാണോ? ഇബ്നുഔഫ്! ഇത്
കൃപയാണ്, വീണ്ടും നബി(സ) കണ്ണുനീര്‍ ഒഴുക്കുവാന്‍ തുടങ്ങി. കണ്ണ് കരയുകയും ഹൃദയം
ദു:ഖിക്കുകയും ചെയ്യും. പക്ഷെ നമ്മുടെ നാഥന്‍ തൃപ്തിപ്പെടാത്തതൊന്നും നാം പറയരുത്.
ഇബ്രാഹീം! നിന്‍റെ വേര്‍പാടില്‍ ഞങ്ങള്‍ ദു:ഖിതരാണ് എന്ന് നബി(സ) അരുളി. (ബുഖാരി.
2. 23. 390)
-
ഇബ്നുഉമര്‍ (റ) പറയുന്നു: ഒരിക്കല്‍
സഅ്ദ്ബ്നു ഉബാദ(റ) യെ രോഗം ബാധിച്ചു. അപ്പോള്‍ നബി(സ) അബ്ദുര്‍റഹ്മാനുബ്നു ഔഫ്(റ),
സഅ്ദ്ബ്നു അബീ ഖാസ്(റ), അബ്ദുല്ലാഹിബ്നു മസ്ഊദ്(റ) എന്നിവരോടൊപ്പം അദ്ദേഹത്തെ
കാണാന്‍ ചെന്നു. നബി(സ) അദ്ദേഹത്തിന്‍റെയടുത്ത് പ്രവേശിച്ചപ്പോള്‍ കുടുംബങ്ങള്‍
ചുറ്റും കൂടി നില്‍ക്കുന്നത് കണ്ടു. നബി(സ) ചോദിച്ചു: അദ്ദേഹം മരിച്ചോ? ഇല്ല. ദൈവദൂതരേ
എന്നവര്‍ പറഞ്ഞ. അപ്പോള്‍ നബി(സ) കരഞ്ഞു. നബി(സ)യുടെ കരച്ചില്‍ കണ്ടു സദസ്യരും
കരഞ്ഞു. അവിടുന്നു അരുളി: നിങ്ങള്‍ ശ്രവിക്കുന്നില്ലേ? നിശ്ചയം അല്ലാഹു കണ്ണുീരിന്‍റെ
പേരിലോ മനസ്സിലെ ദു:ഖം കാരണമോ ശിക്ഷിക്കുകയില്ല. പക്ഷെ ഇതിന്‍റെ - നബി(സ) നാവിലേക്ക്
ചൂണ്ടിക്കൊണ്ട് - പേരിലാണ് അല്ലാഹു ശിക്ഷിക്കുകയും കരുണ കാണിക്കുകയും ചെയ്യുക.
മയ്യിത്ത് അതിന്‍റെ കുടുംബക്കാരുടെ കരച്ചില്‍ മൂലം ശിക്ഷിക്കപ്പെടും. ഉമര്‍ (റ)
ഉറക്കെ കരയുന്നവരെ വടി കൊണ്ട് അടിക്കുകയും കല്ലൂകൊണ്ട് എറിയുകയും മണ്ണ് വാരിിടുകയും
ചെയ്യാറുണ്ട്. (ബുഖാരി. 2. 23. 391)
-
ഉമ്മു അത്തിയ്യ(റ) നിവേദനം: നബി(സ)
ഞങ്ങളോട് പ്രതിജ്ഞ ചെയ്തപ്പോള്‍ മയ്യിത്തിന്‍റെ പേരില്‍ വിലപിക്കാന്‍ പാടില്ലെന്നുകൂടി
ഞങ്ങളോട് കരാര്‍ വാങ്ങിയിരുന്നു. ഞങ്ങളില്‍ അഞ്ച് സ്ത്രീകള്‍ മാത്രമാണത് നിറവേറ്റിയത്.
ഉമ്മു സുലൈം, ഉമ്മൂല്‍അലാഅ്, അബൂസബ്റയുടെ മകള്‍ അതായത് മുആദിന്‍റെ പത്നി, വേറെ
രണ്ടു സ്ത്രീകള്‍ എന്നിവരാണവര്‍ . അല്ലെങ്കില്‍ അബൂസബ്റയുടെ മകള്‍ , മുആദിന്‍റെ
ഭാര്യ, മറ്റൊരു സ്ത്രീ ഈ മൂന്നുപേരെയാണ് റാവി പറഞ്ഞത്. (ബുഖാരി. 2. 23. 393)
-
ആമിര്‍ (റ) നിവേദനം: നബി(സ) അരുളി:
നിങ്ങളില്‍ വല്ലവരും മയ്യിത്തു കൊണ്ടു പോകുന്നത് കണ്ടാല്‍ എഴുന്നേറ്റു നില്‍ക്കുവീന്‍
. മയ്യിത്ത് കടന്നുപോകുകയോ അതു താഴെ വെക്കുകയോ ചെയ്യുന്നതുവരെ. (ബുഖാരി. 2. 23.
394)
-
ആമിര്‍ (റ) നിവേദനം: നബി(സ) അരുളി:
നിങ്ങള്‍ ഒരു ജനാസയെ കണ്ടു. അതിനെ നിങ്ങള്‍ പിന്തുടരുന്നെങ്കില്‍ അതു നിങ്ങളെ മുമ്പിലേക്കോ
പിമ്പിലേക്കോ കടന്നുപോകുകയോ താഴെ വെക്കുകയോ ചെയ്യുന്നതുവരെ അവന്‍ നില്‍ക്കട്ടെ.
(ബുഖാരി. 2. 23. 395)
-
സഈദുല്‍മഖ്ബറി(റ) തന്‍റെ പിതാവില്‍
നിന്ന് നിവേദനം: ഞങ്ങള്‍ ഒരു ജനാസയെ അനുഗമിക്കുകയായിരുന്നു. അപ്പോള്‍ അബൂഹുറൈറ(റ)
മര്‍വാന്‍റെ കൈപിടിച്ചു. അവര്‍ രണ്ടുപേരും മയ്യിത്ത് താഴെ വെക്കുന്നതിന് മുമ്പ്
തന്നെ ഇരുന്നു. അപ്പോള്‍ അബൂസഈദ്(റ) വന്നു. മാര്‍വാന്‍റെ കൈ പിടിച്ചു പറഞ്ഞു. എഴുന്നേല്‍ക്കൂ.
അല്ലാഹു സത്യം. തിരുമേനി(സ) ഞങ്ങളോട് ഇതു വിരോധിച്ചിട്ടുണ്ടെന്ന് ഇദ്ദേഹത്തിനറിയാം.
അദ്ദേഹം പറഞ്ഞതു സത്യമാണെന്ന് അബൂഹുറൈറ(റ) പറഞ്ഞു. (ബുഖാരി. 2. 23. 396)
-
അബൂസഈദ്(റ) നിവേദനം: നബി(സ) അരുളി:
നിങ്ങള്‍ മയ്യിത്തിനെ കണ്ടാല്‍ എഴുന്നേല്‍ക്കുവിന്‍ . ആരെങ്കിലും അതിനെ പിന്‍തുടര്‍ന്നാല്‍
അതു താഴെ വെക്കുന്നതുവരെ അവന്‍ ഇരിക്കരുത്. (ബുഖാരി. 2. 23. 397)
-
ജാബിര്‍ (റ) നിവേദനം: ഞങ്ങളുടെ അരികിലൂടെ
ഒരു മയ്യിത്ത് കടന്നുപോയപ്പോള്‍ നബി(സ) എഴുന്നേറ്റു നിന്നു. നബി(സ) യോടൊപ്പം ഞങ്ങളും
എഴുന്നേറ്റു. ഇതൊരു യഹൂദിയുടെ മയ്യിത്താണെന്ന് ഞങ്ങള്‍ പറഞ്ഞപ്പോള്‍ നബി(സ) അരുളി:
നിങ്ങള്‍ ഏത് മയ്യിത്ത് കണ്ടാലും എഴുന്നേല്‍ക്കുവീന്‍ . (ബുഖാരി. 2. 23. 398)
-
അബ്ദുറഹ്മാന്‍ (റ) നിവേദനം: സഹല്‍(റ)
ഖൈസ്(റ) എന്നിവര്‍ ഒരിക്കല്‍ ഖാദിസ്സിയ്യയില്‍ ഇരിക്കുകയായിരുന്നു. അപ്പോള്‍ അവരുടെ
മുന്നിലൂടെ ഒരു മയ്യിത്ത് കൊണ്ടുപോവുകയും അവര്‍ രണ്ടുപേരും എഴുന്നേല്‍ക്കുകയും
ചെയ്തു. ഇതു ഇവിടുത്തെ ഒരു നാട്ടുകാരില്‍ അതായത് ഇസ്ലാമിക ഭരണത്തില്‍ മുസ്ളിം പൌരന്മാരില്‍പ്പെട്ടതാണെന്ന്
അവരോട് പറയപ്പെട്ടു. ഉടനെ അവരിരുവരും പറഞ്ഞു: നബി(സ)യുടെ അടുക്കലൂടെ ഒരു ജനാസ കടന്നുപോയപ്പോള്‍
നബി(സ) എഴുന്നേറ്റു നിന്ന സമയത്ത് അതൊരു ജൂതന്‍റെ മയ്യിത്താണെന്ന് പറയപ്പെട്ടു.
നബി(സ) പറഞ്ഞു. അതും ഒരു മനുഷ്യനല്ലയോ? (ബുഖാരി. 2. 23. 399)
-
അബൂസഈദ്(റ) നിവേദനം: നബി(സ) അരുളി:
മയ്യിത്ത് കട്ടിലില്‍ വെച്ച് പുരുഷന്മാര്‍ അത് ചുമലിലേറ്റി പുറപ്പെട്ടാല്‍ സുകൃതം
ചെയ്ത ഒരാത്മാവിന്‍റെ മയ്യിത്താണെങ്കില്‍ എന്നെയും കൊണ്ടു വേഗം പോവുക എന്ന് അത്
വിളിച്ചു പറയും. സുകൃതം ചെയ്തിട്ടില്ലാത്ത ആത്മാവിന്‍റെ മയ്യിത്താണെങ്കിലോ അഹാ
കഷ്ടം! എന്നെ നിങ്ങള്‍ എവിടേക്കാണ് കൊണ്ടുപോകുന്നത് എന്ന് വിളിച്ചു പറയും. മനുഷ്യനൊഴിച്ച്
മറ്റെല്ലാ വസ്തുക്കളും അതു കേള്‍ക്കും. മനുഷ്യന്‍ അതു കേട്ടാല്‍ ബോധം കെട്ടുപോകും.
(ബുഖാരി. 2. 23. 400)
-
അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി:
മയ്യിത്തുകൊണ്ട് നിങ്ങള്‍ വേഗം പോവുക. അത് നന്മ ചെയ്തതാണെങ്കില്‍ നിങ്ങള്‍ ഒരു
നല്ല കാര്യമാണ് ചെയ്യുന്നത്. അതു നന്മ ചെയ്തവന്‍റെ മയ്യിത്തല്ലെങ്കിലോ ഒരു തിന്മ
നിങ്ങളുടെ ചുമലില്‍ നിന്നിറക്കിവെച്ചുവെന്ന് നിങ്ങള്‍ക്ക് സമാധാനിക്കാം. (ബുഖാരി.
2. 23. 401)
-
ജാബിര്‍ (റ) നിവേദനം: നബി(സ) നജ്ജാശിക്ക്
വേണ്ടി നമസ്കരിച്ചു. ഞാന്‍ രണ്ടാമത്തെ അല്ലെങ്കില്‍ മൂന്നാമത്തെ വരിയിലായിരുന്നു.
(ബുഖാരി. 2. 23. 403)
-
അബൂഹുറൈറ(റ) നിവേദനം: നജ്ജാശിയുടെ
മരണവാര്‍ത്ത നബി(സ) അനുയായികളെ അറിയിച്ചു. ശേഷം നബി(സ) മുന്നിട്ടു. അനുയായികള്‍
നബിക്ക് പിന്നില്‍ അണികളായി. അങ്ങനെ നബി(സ) നാല് തക്ബീര്‍ ചൊല്ലി. (ബുഖാരി. 2.
23. 404)
-
ശഅ്ബി(റ) പറയുന്നു: നബി(സ)യുടെ കൂടെ
ഹാജരായ ഒരാള്‍ എന്നോട് പറഞ്ഞു. നബി(സ) നനവുള്ള ഒരു ഖബറിന്‍റെ അടുത്ത് ചെന്ന് ജനങ്ങളെ
തനിക്ക് പിന്നില്‍ അണികളാക്കി നിര്‍ത്തി നാല് തക്ബീര്‍ ചൊല്ലി. ഇബ്നു അബ്ബാസാണ്
ഈ ഹദീസ് ഉദ്ധരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. (ബുഖാരി. 2. 23. 405)
-
ഇബ്നു അബ്ബാസ്(റ) നിവേദനം: രാത്രിയില്‍
ഖബറടക്കപ്പെട്ട ഒരു ഖബറിന്‍റെ അടുത്തുകൂടി നബി(സ) നടന്നുപോയി. നബി(സ) ചോദിച്ചു.
ഇതിനെ എപ്പോള്‍ ഖബറടക്കം ചെയ്തു? അവര്‍ പറഞ്ഞു: ഇന്നലെ രാത്രി. നബി(സ) പറഞ്ഞു.
എന്നെ നിങ്ങള്‍ക്ക് വിവരമറിയിക്കാമായിരുന്നില്ലേ? അവര്‍ (അനുചരന്മാര്‍ )പറഞ്ഞു:
രാത്രിയുടെ ഇരുട്ടിലാണ് ഞങ്ങള്‍ അദ്ദേഹത്തെ ഖബറടക്കിയത്. താങ്കളെ വിളിച്ചുണര്‍ത്താന്‍
ഞങ്ങള്‍ വെറുത്തു. അപ്പോള്‍ നബി(സ) എഴുന്നേറ്റു നില്‍ക്കുകയും ഞങ്ങള്‍ അദ്ദേഹത്തിന്‍റെ
പിന്നില്‍ വരികളായി നില്‍ക്കുകയും ചെയ്തു. ഇബ്നു അബ്ബാസ്(റ) പറയുന്നു. ഞാനും അവരില്‍
ഉണ്ടായിരുന്നു. അങ്ങനെ നബി(സ) അദ്ദേഹത്തിന് നമസ്കരിച്ചു. (ബുഖാരി. 2. 23. 407)
-
നാഫിഅ്(റ) നിവേദനം: വല്ലവനും ഒരു മയ്യിത്തിനെ
പിന്‍തുടര്‍ന്നാല്‍ ഒരു ഖീറാത്തു പ്രതിഫലം അവന് ലഭിക്കുമെന്ന് അബൂഹുറൈറ(റ) ഉദ്ധരിച്ച
വിവരം ഇബ്നു ഉമര്‍ (റ) നോട് പറയപ്പെട്ടു. അപ്പോള്‍ ഇബ്നുഉമര്‍ (റ) പറഞ്ഞു: അബൂഹുറൈറ(റ)
ഞങ്ങളേക്കാള്‍ ഹദീസ് വര്‍ദ്ധിപ്പിക്കുന്നു. (ബുഖാരി. 2. 23. 409)
-
അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി:
വല്ലവനും ഒരു മയ്യിത്തിന് നമസ്കരിക്കുന്നത് വരെ ഹാജരായാല്‍ അവന് ഒരു ഖീറാത്തു പ്രതിഫലമുണ്ട്.
എന്നാല്‍ വല്ലവനും അതിനെ ഖബറടക്കം ചെയ്യുന്നതു വരെ ഹാജരായാല്‍ അവന് രണ്ട് ഖീറാത്ത്
പ്രതിഫലമുണ്ട്. എന്താണ് ഖീറാത്തു എന്ന് ചോദിക്കപ്പെട്ടു. അപ്പോള്‍ അദ്ദേഹം പറഞ്ഞു:
വലിയ രണ്ട് പര്‍വ്വതം പോലെ. (ബുഖാരി. 2. 23. 410)
-
അബൂഹുറൈറ(റ) നിവേദനം: മൈതാനത്തുവെച്ച്
നബി(സ) അനുചരന്മാരുമായി അണിനിരന്നു. ശേഷം നാല് തക്ബീര്‍ ചൊല്ലി. (ബുഖാരി. 2. 23.
412)
-
ആയിശ(റ) നിവേദനം: നബി(സ) മരണപ്പെട്ടതായ
രോഗത്തില്‍ പറഞ്ഞു. ജൂതന്മാരെയും ക്രിസ്ത്യാനികളെയും അല്ലാഹ ശപിക്കട്ടെ. അവര്‍
അവരുടെ നബിമാരുടെ ഖബറുകള്‍ പ്രാര്‍ത്ഥനാ സ്ഥലങ്ങളാക്കി. ആയിശ പറയുന്നു: ആളുകള്‍
പ്രാര്‍ത്ഥനാകേന്ദ്രങ്ങളാക്കുമെന്നു ഭയമില്ലായിരുന്നെങ്കില്‍ അവര്‍ (സഹാബി വര്യന്മാര്‍
) നബി(സ)യുടെ ഖബര്‍ വെളിയിലെവിടെയെങ്കിലും ആക്കിയേനെ. അതു വല്ല കാലത്തും ജനങ്ങള്‍
പ്രാര്‍ത്ഥനാകേന്ദ്രങ്ങള്‍ (പള്ളികള്‍) ആക്കിക്കളയുമോ എന്ന് എനിക്ക് ഇപ്പോഴും ഭയമുണ്ട്.
(ബുഖാരി. 2. 23. 414)
-
സമറ(റ) നിവേദനം: പ്രസവത്തില്‍ മരണപ്പെട്ട
ഒരു സ്ത്രീക്ക് നബി(സ) മയ്യിത്ത് നമസ്കരിച്ചപ്പോള്‍ ഞാനും നബി(സ)യുടെ പിന്നില്‍
നിന്ന് കൊണ്ട് നമസ്കരിച്ചു. നബി(സ) അവളുടെ മധ്യഭാഗത്താണ് നിന്നു നമസ്കരിച്ചത്.
(ബുഖാരി. 2. 23. 415)
-
ജാബിര്‍ (റ) നിവേദനം: നബി(സ) നജ്ജാശിക്ക്
നമസ്കരിച്ചപ്പോള്‍ നാല് തക്ബീറുകള്‍ ചൊല്ലി. (ബുഖാരി. 2. 23. 418)
-
ത്വല്‍ഹ(റ): നിവേദനം: ഒിക്കല്‍ ഇബ്നു
അബ്ബാസിന്‍റെ പിന്നില്‍ നിന്നുകൊണ്ട ഞാന് മയ്യിത്ത് നമസ്കരിച്ചു. അപ്പോള്‍ അദ്ദേഹം
ഫാതിഫ(ഉറക്കെ)ഓതി. ഫാതിഹ ഓതല്‍ സുന്ന(ബുഖാരി. 2. 23. 419)
-
അബൂഹുറൈറ(റ) നിവേദനം: ഒരു കറുത്ത സ്ത്രീ
അല്ലെങ്കില്‍ പുരുഷന്‍ പള്ളി പരിപാലിച്ചിരുന്നു. അങ്ങനെ അദ്ദേഹം മരണപ്പെട്ടു. നബി(സ)
അദ്ദേഹത്തിന്‍റെ മരണവാര്‍ത്ത അറിഞ്ഞിരുന്നില്ല. ഒരു ദിവസം നബി(സ)ക്ക് അദ്ദേഹത്തെ
ഓര്‍മ്മ വരികയും ആ മനുഷ്യന്‍ എന്തു ചെയ്യുന്നുവെന്ന് തന്‍റെ അനുചരന്മാരോട് ചോദിക്കുകയും
ചെയ്തു. അവര്‍ പറഞ്ഞു. അദ്ദേഹം മരണപ്പെട്ടു. നബി(സ) പറഞ്ഞു. നിങ്ങള്‍ക്ക് അദ്ദേഹത്തിന്‍റെ
മരണവാര്‍ത്ത എന്നെ അറിയിക്കാമായിരുന്നില്ലേ? അവര്‍ പറഞ്ഞു: ഇങ്ങനെയെല്ലാമായിരുന്നു
അവസ്ഥ. അവര്‍ അദ്ദേഹത്തിന്‍റെ പ്രശ്നം നിസ്സാരമാക്കും വിധമായിരുന്നു മറുപടി. നബി(സ)
പറഞ്ഞു: നിങ്ങള്‍ അദ്ദേഹത്തിന്‍റെ ഖബര്‍ എനിക്ക് കാണിച്ചുതരിക. അങ്ങനെ അദ്ദേഹത്തിന്‍റെ
ഖബറിന്‍റെ അടുത്തുചെന്ന് നബി(സ) മയ്യിത്ത് നമസ്കാരം നിര്‍വ്വഹിച്ചു. (ബുഖാരി. 2.
23. 421)
-
അനസ്(റ) നിവേദനം: നബി(സ) അരുളി: ഒരു
മനുഷ്യനെ അവന്‍റെ ഖബറില്‍ വെച്ച് അതിന്‍റെ ബന്ധുക്കള്‍ പിരിഞ്ഞുപോയി. അവരുടെ ചെരിപ്പിന്‍റെ
കരച്ചില്‍ ഇവന് കേള്‍ക്കാന്‍ കഴിയുന്ന ദൂരം വരെ അവര്‍ എത്തിക്കഴിഞ്ഞാല്‍ രണ്ട്
മലക്കുകള്‍ വന്ന് അവനെ പിടിച്ചിരുത്തി ചോദിക്കും. ഈ മനുഷ്യന്‍ അഥവാ മുഹമ്മദിനെ
സംബന്ധിച്ച് നീ എന്താണ് പറഞ്ഞിരുന്നത്? അവന്‍ പറയും: അദ്ദേഹം അല്ലാഹുവിന്‍റെ ദൂതനും
ദാസനുമാണെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു. അപ്പോള്‍ പറയപ്പെടും അതാ, നരകത്തിലെ
നിന്‍റെ ഇരിപ്പിടം നോക്കൂ! അതിനു പകരമായി അല്ലാഹു സ്വര്‍ഗ്ഗത്തില്‍ നിനക്കൊരു ഇരിപ്പിടം
തന്നിരിക്കുന്നു. നബി(സ) പറഞ്ഞു. അപ്പോള്‍ ഈ രണ്ടു ഇരിപ്പിടങ്ങളും അവന്‍ നോക്കിക്കാണും.
സത്യനിഷേധി അല്ലെങ്കില്‍ കപടവിശ്വാസി പറയും: എനിക്ക് യാഥാര്‍ത്ഥ്യം അറിയില്ല. ജനങ്ങള്‍
പറയുംപോലെ ഞാനും പറഞ്ഞുകൊണ്ടിരുന്നു. അവനോട് മലക്കുകള്‍ പറയും. നീ കാര്യത്തെക്കുറിച്ച്
ചിന്തിച്ചു നോക്കുകയോ വായിച്ചു പഠിക്കുകയോ ചെയ്തില്ല. പിന്നെ ഒരു ഇരുമ്പ് ദണ്ഡുകൊണ്ട്
അവര്‍ അവന്‍റെ ചെവികള്‍ക്കിടയില്‍ അടിക്കും. അപ്പോഴവന്‍ ഉച്ചത്തില്‍ നിലവിളിക്കും.
ജിന്നുകളും മനുഷ്യനുമൊഴിച്ച് അവന്നടുത്തുള്ള എല്ലാ വസ്തുക്കളും അതു കേള്‍ക്കുന്നതാണ്.
(ബുഖാരി. 2. 23. 422)
-
അബൂഹുറൈറ(റ) നിവേദനം: മരണ മലക്ക് മൂസാ(അ)യെ
മരിപ്പിക്കാന്‍ ചെന്നപ്പോള്‍ അവിടുന്ന് മലക്കിന്‍റെ മുഖത്തൊരടി വെച്ചുകൊടുത്തു.
ആ മലക്ക് തന്‍റെ രക്ഷിതാവിന്‍റെ അടുക്കല്‍ തിരിച്ചുചെന്ന് ഇപ്രകാരം ബോധിപ്പിച്ചു.
നാഥാ! മരിക്കാന്‍ ഇഷ്ടപ്പെടാത്ത ഒരു ദാസന്‍റെയടുക്കലേക്കാണ് നീ എന്നെ അയച്ചത്.
(അടികൊണ്ട് മലക്കിന്‍റെ ഒരു കണ്ണ് പൊട്ടിപ്പോയിരുന്നു)അല്ലാഹു മലക്കിന്‍റെ കണ്ണ്
പൂര്‍വ്വസ്ഥിതിയിലാക്കിക്കൊണ്ട് കല്‍പ്പിച്ചു. നീതിരിച്ചുചെന്ന് മൂസയോട് തന്‍റെ
കൈ ഒരു കാളയുടെ മുതുകില്‍ വെക്കാന്‍ പറയണം. ആ കൈകൊണ്ട് മൂടുന്ന ഓരോ രോമത്തിനും
ഒരു വര്‍ഷത്തെ ആയുസ്സ് വീതം നീട്ടിക്കൊടുക്കുന്നതാണ്. മൂസാ നബി(അ)ചോദിച്ചു. എന്‍റെ
നാഥാ! അതിനുശേഷം എന്തു സംഭവിക്കും.! പിന്നെ മരണമായിരിക്കും. രക്ഷിതാവ് പ്രത്യുത്തരം
നല്‍കി. മൂസാ നബി(അ)പറഞ്ഞു: എങ്കില്‍ ഇപ്പോള്‍ തന്നെ മരിക്കാന്‍ സന്നദ്ധനാണ്. പക്ഷെ,
ബൈത്തൂല്‍ മുഖദ്ദസ്സില്‍ നിന്നും ഒരു കല്ലെറിഞ്ഞാലെത്തുന്ന ദൂരത്തു എത്തി ശേഷമെ
തന്നെ മരിപ്പിക്കാവൂ എന്ന് അല്ലാഹുവിനോട് ചോദിച്ചു. ഞാനവിടെയായിരുന്നെങ്കില്‍ ചുവന്ന
കുന്നിനടുത്തേക്കുള്ള വഴിയില്‍ അദ്ദേഹത്തിന്‍റെ ഖബര്‍ നിങ്ങള്‍ക്ക് കാണിച്ചു തരുമായിരുന്നു
എന്ന് നബി(സ) അരുളി. (ബുഖാരി. 2. 23. 423)
-
ജാബിര്‍ (റ) നിവേദനം: നബി(സ) ഉഹ്ദ്
യുദ്ധത്തില്‍ കൊല്ലപ്പെട്ട ഈരണ്ടു പേരെ ഒരുമിച്ച് ഒരു വസ്ത്രത്തില്‍ കഫന്‍ ചെയ്തിരുന്നു.
അവിടുന്നു ചോദിക്കും: ഇവരില്‍ അധികം ഖുര്‍ആന്‍ മന:പാഠമാക്കിയ ആള്‍ ആരാണ്? അവരില്‍
ഖുര്‍ആന്‍ മന:പാഠമാക്കിയത് ഇന്നയാളാണെന്ന് നബി(സ)യോട് ചൂണ്ടിക്കാണിച്ചാല്‍ അദ്ദേഹത്തെ
ആദ്യം ഖബറില്‍ വെക്കും. അവിടുന്നു അരുളും: പരലോകദിവസം ഇവര്‍ക്കുവേണ്ടി ഞാന്‍ സാക്ഷി
നില്‍ക്കും. യുദ്ധത്തില്‍ വധിക്കപ്പെട്ടവരെ അവരുടെ രക്തത്തോട് കൂടിതന്നെ ഖബറടക്കം
ചെയ്യാന്‍ അവിടുന്ന് കല്‍പ്പിക്കും. അവരെ കുളിപ്പിക്കുകയോ അവരുടെ പേരില്‍ മയ്യിത്ത്
നമസ്കരിക്കുകയോ ചെയ്തില്ല. (ബുഖാരി. 2. 23. 427)
-
ഉഖ്ബത്തു(റ) പറയുന്നു: ഒരിക്കല്‍ നബി(സ)
പുറപ്പെട്ടു ഉഹ്ദിലെ രക്തസാക്ഷികളുടെ പേരില്‍ സാധാരണ മയ്യിത്തു നമസ്കരിക്കുന്നതുപോലെ
നമസ്കരിച്ചു. നമസ്കാരത്തില്‍ നിന്ന് വിരമിച്ച ശേഷം അവിടുന്ന് മിമ്പറില്‍ കയറി ഇങ്ങനെ
അരുളി: നിങ്ങളുടെ യാത്രാസംഘത്തിന് വെള്ളവും അന്വേഷിച്ച് മുന്നില്‍ പോകുന്നയാളും
നിങ്ങള്‍ക്കു സാക്ഷിയുമാണ് ഞാന്‍ . അല്ലാഹു സത്യം! ഞാന്‍ എന്‍റെ ഹൌള് ഇതാ ഇപ്പോള്‍ത്തന്നെ
നോക്കികാണുന്നു. ഭൂമിയിലെ ഖജനാവുകളുടെ താക്കോല്‍ എനിക്ക് നല്‍കപ്പെട്ടിട്ടുണ്ട്.
എന്‍റെ കാലശേഷം നിങ്ങള്‍ (സഹാബിവര്യന്മാര്‍ ) ശിര്‍ക്കിലകപ്പെട്ടു പോകുമെന്ന് ഞാന്‍
ഭയപ്പെടുന്നില്ല. എന്നാല്‍ ഐഹിക സുഖങ്ങള്‍ക്കുവേണ്ടിയുള്ള കിടമത്സരത്തില്‍ മുഴുകിപ്പോകുമോ
എന്നാണ് ഞാന്‍ ഭയപ്പെടുന്നത്. (ബുഖാരി. 2. 23. 428)
-
ജാബിര്‍ (റ) നിവേദനം: ഉഹ്ദില്‍ വധിക്കപ്പെട്ടവരെ
രണ്ടു ആളുകള്‍ വീതം നബി(സ) ഒരു ഖബറില്‍ മറവ് ചെയ്തു. (ബുഖാരി. 2. 23. 429)
-
ഇബ്നുഅബ്ബാസ്(റ) നിവേദനം: നബി(സ) അരുളി:
അല്ലാഹു മക്കയെ പരിശുദ്ധമാക്കിയിരിക്കുന്നു. എനിക്ക് മുമ്പും എനിക്ക് ശേഷവും ഒരാള്‍ക്കും
അവിടെ യുദ്ധം അനുവദിച്ചിട്ടില്ല. എനിക്ക് തന്നെ പകലിലെ ഒരു മണിക്കൂര്‍ മാത്രമാണ്
അനുവദിക്കപ്പെട്ടത്. അവിടത്തെ പുല്ലരിയുവാനോ മരം മുറിക്കുവാനോ വേട്ടമൃഗത്തെ ഓടിക്കുവാനോ
വീണ് പോയ വസ്തു അതിന്‍റെ ഉടമസ്ഥന്‍ അല്ലാതെ എടുക്കുവാനോ പാടില്ല. അപ്പോള്‍ ഇബ്നുഅബ്ബാസ്(റ)
പറഞ്ഞു: ഇദ്ഖര്‍ പുല്ല് ഒഴിവാക്കിയാല്‍ കൊള്ളാം. അതുകൊണ്ട് ഞങ്ങള്‍ ഖബറുകളില്‍
വെക്കുകയും പുരമേയുകയും ചെയ്യാറുണ്ട്. അപ്പോള്‍ നബി(സ) പറഞ്ഞു. എന്നാല്‍ ഇദ്ഖര്‍
ഒഴിച്ചു. (ബുഖാരി. 2. 23. 432)
-
സാലിം പറയുന്നു: ഇബ്നുഉമര്‍ (റ) പറയുന്നത്
ഞാന്‍ കേട്ടു. പിന്നീട് ഒരിക്കല്‍ നബി(സ) ഉബയ്യ്(റ)ന്‍റെ കൂടെ ഇബ്നുസയ്യാദ് താമസിക്കുന്ന
ഈത്തപ്പനത്തോട്ടത്തില്‍ പോയി. ഇബ്നു സയ്യാദ്(റ) നബി(സ)യെ കാണുന്നതിന് മുമ്പ് അവനില്‍
നിന്നും എന്തെങ്കിലും കേള്‍ക്കാന്‍ സാധിച്ചെങ്കിലോ എന്നു കരുതി മറ്റൊന്നും ശ്രദ്ധിക്കാത്ത
മട്ടിലാണ് അവിടുന്നു ചെന്നത്. അവനൊരു വസ്ത്രത്തില്‍ ചെരിഞ്ഞു കിടക്കുകയായിരുന്നു.
എന്തോ പിറുപിറുക്കുന്നുണ്ടായിരുന്നു. അവിടുന്ന് ആരും കാണാതിരിക്കാനായി ഈത്തപ്പനയുടെ
മറവില്‍ ഒളിഞ്ഞുനിന്നു. അപ്പോഴാണ് ഇബ്നു സയ്യാദിന്‍റെ മാതാവ് നബി(സ)യെ കണ്ടത്.
അവള്‍ അവനെ വിളിച്ചു. സാഫി - അതായിരുന്നു അവന്‍റെ പേര്. മുഹമ്മദ് ഇതാ വന്നിരിക്കുന്നു.
അപ്പോള്‍ അവന്‍ ചാടിയെണീറ്റു. അവളവനെ വെറുതെ വിട്ടിരുന്നുവെങ്കില്‍ കാര്യം വ്യക്തമാകുമായിരുന്നുവെന്ന്
നബി(സ) അരുളി. (ബുഖാരി. 2. 23. 437)
-
അനസ്(റ) നിവേദനം: നബി(സ)ക്ക് പരിചാരകനായിക്കൊണ്ട്
ഒരു ജൂതന്‍ ഉണ്ടായിരുന്നു. അവന് രോഗം ബാധിച്ചു. അപ്പോള്‍ നബി(സ) അവനെ സന്ദര്‍ശിക്കുവാന്‍
ചെല്ലുകയും അവന്‍റെ തലക്ക് സമീപത്തായി ഇരിക്കുകയും ചെയ്തു. നബി(സ) പറഞ്ഞു: നീ ഇസ്ളാമിലേക്ക്
പ്രവേശിക്കുന്നുവോ? ആ ഭൃത്യന്‍ അടുത്തുതന്ന നിന്നിരുന്ന തന്‍റെ പിതാവിന്‍റെ നേരെ
എന്തുവേണമെന്ന അര്ത്ഥത്തില്‍ നോക്കി. അബുഖാസിമിനെ അനുസരിക്കൂ എന്നയാള്‍ പറഞ്ഞു.
അപ്പോള്‍ അവന്‍ മുസ്ളിമായി. കുട്ടിയെ നരക ശിക്ഷയില്‍ നിന്നു രക്ഷിച്ച അല്ലാഹുവിന്
സര്‍വ്വസ്തുതിയും എന്നു പറഞ്ഞുകൊണ്ട് നബി(സ) അവിടെനിന്ന് പുറത്തുവന്നു. (ബുഖാരി.
2. 23. 438)
-
ഇബ്നുഅബ്ബാസ്(റ) പറയുന്നു:(മര്‍ദ്ദിതന്മാരുടെ
മോചനത്തിനായി നിങ്ങള്‍ യുദ്ധം ചെയ്യുവീന്‍)എന്ന് അല്ലാഹു പറഞ്ഞ മര്‍ദ്ദിതന്മാരുടെ
കൂട്ടത്തിലായിരുന്നു ഞാനും എന്‍റെ മാതാവും. ഞാന്‍ കുട്ടികളിലും എന്‍റെ മാതാവ് സ്ത്രീകളിലും
ഉള്‍പ്പെടുന്നു. (ബുഖാരി. 2. 23. 439)
-
ഇബ്നു ശിഹാബ്(റ) പറയുന്നു: മരണപ്പെടുന്ന
എല്ലാ കുട്ടികള്‍ക്കും മയ്യിത്ത് നമസ്കരിക്കണം. വ്യഭിചാരസന്താനമാണെങ്കില്‍ പോലും.
കാരണം ഇസ്ളാമായ ശുദ്ധ പ്രകൃതിയിലാണ് അവനും ജനിക്കുന്നത്. അവന്‍റെ മാതാപിതാക്കളോ
അല്ലെങ്കില്‍ പിതാവ് മാത്രമോ ഇസ്ളാം അവകാശപ്പെടുന്നുണ്ടെങ്കില്‍ . മാതാവ് അമുസ്ളിമാണെങ്കിലും
വിരോധമില്ല. കുട്ടി കരഞ്ഞാല്‍ അവന് മയ്യിത്ത് നമസ്കരിക്കണം. കരയാത്ത ചാപിള്ളക്ക്
നമസ്കരിക്കേണ്ടതില്ല. അബൂഹുറൈറ(റ) നബി(സ) യില്‍ നിന്ന് നിവേദനം ചെയ്യുന്നു. നബി(സ)
അരുളി: മുസ്ളിമായിക്കൊണ്ടല്ലാതെ ഒരു കുട്ടിയും ജനിക്കുന്നില്ല. പിന്നീട് ആ കുട്ടിയെ
ജൂതനോ കൃസ്ത്യാനിയോ അഗ്നി ആരാധകനോ ആക്കിത്തീര്‍ക്കുന്നത് അവന്‍റെ മാതാപിതാക്കള്‍
മാത്രമാണ്. കാലികള്‍ക്ക് കുഞ്ഞുങ്ങള്‍ ജനിക്കുന്നത് യാതൊരു അംഗവൈകല്യവും കൂടാതെയാണ്.
കാലികളുടെ കുഞ്ഞുങ്ങള്‍ മൂക്കോ ചെവിയോ മുറിക്കപ്പെട്ട നിലക്ക് ജനിക്കുന്നത് നിങ്ങള്‍
കാണുന്നുണ്ടോ? എന്നിട്ട് അബൂഹുറൈറ(റ) ഈ ഖുര്‍ആന്‍ വാക്യം തെളിവായി ഉദ്ധരിച്ചു.
അല്ലാഹു മനുഷ്യരെ ഏതു പ്രകൃതിയോടുകൂടി സൃഷ്ടിച്ചിട്ടുണ്ടോ ആ പ്രകൃതിക്കനുസരിച്ചു
ജീവിച്ചുകൊള്ളുക. അല്ലാഹുവിന്‍റെ സൃഷ്ടിപ്പിന് യാതൊരു മാറ്റവും ഇല്ലതന്നെ. അതത്രെ
വക്രതയില്ലാത്ത മതം. (ബുഖാരി. 2. 23. 440)
-
മുസയ്യിബ്(റ) നിവേദനം: അബൂത്വാലിബിന്
മരണം ആസന്നമായപ്പോള്‍ നബി(സ) അവിടെ ചെന്നു. അബൂജഹ്ല്‍, അബ്ദുല്ലാഹിബ്നു അബീഉമയ്യ
എന്നിവരെ നബി(സ) അദ്ദേഹത്തിന്‍റെ അടുത്തു കണ്ടു. നബി(സ) അബൂത്വാലിബിനോട് പറഞ്ഞു:
എന്‍റെ പ്രിയപ്പെട്ട പിതൃവ്യരെ! താങ്കള്‍ ലാഇലാഹ ഇല്ലല്ലാഹു എന്നു ചൊല്ലുവീന്‍
. താങ്കള്‍ക്ക് വേണ്ടി അല്ലാഹുവിന്‍റെ സന്നിധിയില്‍ ഞാന്‍ സാക്ഷി നില്‍ക്കാം. അപ്പോള്‍
അബൂജഹ്ലും അബ്ദുല്ലാഹിബ്നു അബീഉമയ്യയും പറഞ്ഞു. അബൂത്വാലിബ് താങ്കള്‍ അബ്ദുല്‍
മുത്വലിബ്ന്റെ മതം ഉപേക്ഷിക്കുകയോ? നബി(സ) യാകട്ടെ അവിടുത്തെ നിര്‍ദ്ദേശം ആവര്‍ത്തിച്ചുന്നയിച്ചുകൊണ്ടിരുന്നു.
മറ്റു രണ്ടു പേരും അവരുടെ ചോദ്യവും. അവസാനം അബൂത്വാലിബ് പറഞ്ഞു: ഞാന്‍ അബൂമുത്വലിബിന്‍റെ
മതത്തില്‍ തന്നെയാണ്. അങ്ങനെ ലാഇലാഹ ഇല്ലല്ലാഹു എന്ന് ചൊല്ലുവാന്‍ അദ്ദേഹം വിസമ്മതിച്ചു.
അപ്പോള്‍ നബി(സ) പ്രഖ്യാപിച്ചു. അല്ലാഹു സത്യം! താങ്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നത്
എന്നോട് വിരോധിക്കും വരേക്കും താങ്കളുടെ പാപമോചനത്തിനായി ഞാന്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കും.
അപ്പോഴാണ് ദൈവദൂതനും അദ്ദേഹത്തിന്‍റെ കൂടെയുള്ളവര്‍ക്കും ബഹുദൈവവിശ്വാസികള്‍ക്ക്
പാപമോചനത്തിനായി പ്രാര്‍ത്ഥിക്കാന്‍ പാടില്ല എന്നു തുടങ്ങുന്ന ഖുര്‍ആന്‍ സൂക്തം
അല്ലാഹു അവതരിപ്പിച്ചത്. (ബുഖാരി. 2. 23. 442)
-
അലി(റ) നിവേദനം: ബഖീഅഗ്ര്‍കഇദ് എന്ന
ഖബര്‍ സ്ഥാനത്ത് ഞങ്ങള്‍ ഒരു മയ്യിത്തിന്‍റെ കൂടെയായിരുന്നപ്പോള്‍ നബി(സ) ഞങ്ങളുടെ
അടുത്തുവന്നു. അവിടുന്ന് തല കീഴ്പ്പോട്ടു താഴ്ത്തിക്കൊണ്ട് ഇരുന്നു. ഞങ്ങളും നബി(സ)ക്ക്
ചുറ്റുമിരുന്നു. നബി(സ)യുടെ കൈയില്‍ ഒരു വടിയുമുണ്ടായിരുന്നു. അത് നിലത്ത് കുത്തിക്കൊണ്ട്
അവിടുന്നു അരുളി: നിങ്ങളില്‍ ഓരോ വ്യക്തിക്കും സ്വര്‍ഗ്ഗത്തിലും നരകത്തിലുമുളള
സ്ഥാനം നിര്‍ണ്ണയിച്ച് രേഖപ്പെടുത്തി കഴിഞ്ഞിട്ടുണ്ട്. അപ്രകാരം തന്നെ സൌഭാഗ്യവാന്മാരും
നിര്‍ഭാഗ്യവാന്മാരും ആരെല്ലാമെന്ന് എഴുതിവെച്ചിട്ടുമുണ്ട്. അപ്പോള്‍ ഒരാള്‍ പറഞ്ഞു.
ദൈവദൂതനേ! എങ്കില്‍ ഞങ്ങള്‍ പ്രവര്‍ത്തനമെല്ലാമുപേക്ഷിച്ച് ദൈവവിധിയെ അവലംബമായി
ജീവിച്ചാല്‍ പോരെ! ഞങ്ങളില്‍ സൌഭാഗ്യവാന്‍ സൌഭാഗ്യവാന്മാരുടെ പ്രവര്‍ത്തികളിലേക്കും
നിര്‍ഭാഗ്യവാന്മാര്‍ നിര്‍ഭാഗ്യവാന്മാരുടെ പ്രവര്‍ത്തികളിലേക്കും എത്തിച്ചേരുമല്ലോ?
നബി(സ) പ്രത്യുത്തരം നല്‍കി. സൌഭാഗ്യവാന്മാര്‍ക്ക് സൌഭാഗ്യവാന്മാരുടെ പ്രവര്‍ത്തനത്തിന്
സൌകര്യവും ഉദവിയും ലഭിക്കും. നിര്‍ഭാഗ്യവാന്മാരുടെ പ്രവര്‍ത്തനത്തിലെത്തിച്ചേരാന്‍
നിര്‍ഭാഗ്യവാന്മാര്‍ക്കും സൌകര്യം ലഭിക്കും. എന്നിട്ടവിടുന്നു ഈ ഖുര്‍ആന്‍ വാക്യം
ഉദ്ധരിച്ചു. ആര് ദാനം ചെയ്യുകയും സൂക്ഷ്മത പാലിക്കുകയും ഉല്‍കൃഷ്ടമായതില്‍ വിശ്വസിക്കുകയും
ചെയ്യുന്നുണ്ടോ അവന്ന് ഏറ്റവും സുഗമമായ മാര്‍ഗ്ഗം നാം സൌകര്യപ്പെടുത്തിക്കൊടുക്കും.
(ബുഖാരി. 2. 23. 444)
-
സാബിത്(റ) നിവേദനം: ഇസ്ളാം ഒഴിച്ച്
മറ്റു വല്ല മതത്തിന്‍റെ പേരിലും ഒരാള്‍ ബോധപൂര്‍വ്വം കള്ള സത്യം ചെയ്താല്‍ അവന്‍റെ
സ്ഥിതി അവന്‍ പറഞ്ഞതുപോലെ തന്നെയായിത്തീരും. വല്ലവനും ഒരായുധം കൊണ്ട് ആത്മഹത്യ
ചെയ്താല്‍ നരകത്തില്‍ വെച്ച് അതേ ആയുധം കൊണ്ടവനെ ശിക്ഷിക്കും എന്ന് നബി(സ) അരുളി.
ജുന്‍ദൂബ്(റ) നിവേദനം: നബി(സ) അരുളി: ഒരു മനുഷ്യന് ഒരു മുറിവുണ്ടായിരുന്നു. അയാള്‍
അതു കാരണം ആത്മഹത്യ ചെയ്തു. അപ്പോള്‍ അല്ലാഹു പറഞ്ഞു: എന്‍റെ ദാസന്‍ അവന്‍റെ ആത്മാവിനെ
പിടിക്കുന്നതില്‍ എന്നെ കവച്ചുവെച്ച് തന്നിമിത്തം ഞാനവനു സ്വര്‍ഗ്ഗം നിഷിദ്ധമാക്കിയിരിക്കുന്നു.
(ബുഖാരി. 2. 23. 445)
-
അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി:
വല്ലവനും ശ്വാസം മുട്ടിച്ച് ആത്മഹത്യ ചെയ്താല്‍ നരകത്തില്‍ വെച്ച് അവനെ ശ്വാസം
മുട്ടിക്കും. വല്ലവനും ദേഹത്തെ കുത്തി മുറിപ്പെടുത്തി ആത്മഹത്യ ചെയ്താല്‍ നരകത്തില്‍
അവന്‍ സ്വയം കുത്തി മുറിവേല്‍പ്പിച്ചുകൊണ്ടിരിക്കും. (ബുഖാരി. 2. 23. 446)
-
അനസ്(റ) നിവേദനം: ഒരിക്കല്‍ നബി(സ)
യും അനുചരന്മാരും ഒരു മയ്യിത്തിന്‍റെ അരികിലൂടെ നടന്നുപോയി. അനുചരന്മാര്‍ മയ്യിത്തിനെ
പ്രശംസിച്ചു. അപ്പോള്‍ നബി(സ) പറഞ്ഞു. ഉറച്ചു കഴിഞ്ഞു. പിന്നീട് മറ്റൊരു മയ്യിത്തിന്‍റെ
അരികിലൂടെ അവര്‍ നടന്നുപോയി. അപ്പോള്‍ അവര്‍ അതിനെ ആക്ഷേപിച്ചു. അപ്പോഴും നബി(സ)
അരുളി: ഉറച്ചുകഴിഞ്ഞു. അന്നേരം ഉമര്‍ (റ) ചോദിച്ചു. എന്താണുറച്ചു കഴിഞ്ഞത്? നബി(സ)
പ്രത്യുത്തരം നല്‍കി. ഈ മയ്യിത്തിനെ നിങ്ങള്‍ പ്രശംസിച്ചു. അതിനാല്‍ അതിനു സ്വര്‍ഗ്ഗം
ഉറച്ചു കഴിഞ്ഞു. പിന്നെ നിങ്ങളൊന്നിനെ ആക്ഷേപിച്ചു. അതിനു നരകവും ഉറച്ചുകഴിഞ്ഞു.
ഭൂമിയില്‍ അല്ലാഹുവിന്‍റെ സാക്ഷികളാണ് നിങ്ങള്‍. (ബുഖാരി. 2. 23. 448)
-
അബൂഅസ്വദ്(റ) പറയുന്നു: മദീനയില്‍
ഒരു രോഗം പടര്‍ന്നുപടിച്ച സന്ദര്‍ഭത്തില്‍ ഞാന്‍ അവിടെ പ്രവേശിച്ചു. അങ്ങനെ ഉമര്‍
(റ)ന്‍റെ അടുത്തു ഞാന്‍ ഇരുന്നു. അപ്പോള്‍ അവരുെ അടുത്തുകൂടി ഒരു ജനാസ കൊ്ടുപോയി.
അതിനെ പ്രശംസിക്കപ്പെട്ടു. ഉമര്‍ (റ) പറഞ്ഞു: ഉറച്ചുപോയി. മറ്റൊരു മയ്യിത്തു കൂടി
കൊണ്ടു പോകപ്പെട്ടു. അതിനെയും പ്രശംസിക്കപ്പെട്ടു. അപ്പോഴും ഉമര്‍ (റ) പറഞ്ഞു.
ഉറച്ചുകഴിഞ്ഞു. മൂന്നാമത്തെ മയ്യിത്ത് കൊണ്ടുപോകപ്പെട്ടപ്പോള്‍ അവര്‍ അതിനെ ആക്ഷേപിച്ചു.
ഉമര്‍ (റ) പറഞ്ഞു: ഉറച്ചുപോയി. അസ്വദ്(റ) ചോദിച്ചു. മുസ്ളിംകളുടെ നേതാവേ! എന്താണ്
ഉറച്ചു കഴിഞ്ഞത്. ഉമര്‍ (റ) പറഞ്ഞു:നബി(സ) പറഞ്ഞത് പോലെ ഞാനും പറഞ്ഞു. ല്ല മുസ്ളിും
മരണപ്പെടുകയും നാലു പേര്‍ അവന്‍ ന്ലവനെ്ന് സാക്ഷ്യം വഹിക്കുകയും ചെയ്താല്‍ അല്ലാഹു
അവനെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കും. മൂന്നുപേരായാലോ? ഞങ്ങള്‍ ചോദിച്ചു. മൂന്നു
പേരായാലും ശരി. നബി(സ) അരുളി: രണ്ടു പേരായാലോ? ഞങ്ങള്‍ ചോദിച്ചു. രണ്ടുപേരായാലും
ശരി എന്ന് നബി(സ) അരുളി: ഒരാളായാലോ എന്ന് ഞങ്ങള്‍ ചോദിച്ചില്ല. (ബുഖാരി. 2. 23.
449)
-
ബറാഅ(റ) നിവേദനം: നബി(സ) അരുളി: മുഅ്മിനിനെ
അവന്‍റെ ഖബറില്‍ വെച്ച് കഴിഞ്ഞാല്‍ (രണ്ടു മലക്കുകള്‍) വരും. അല്ലാഹുവല്ലാതെ ഒരു
ദൈവവുമില്ലെന്നും മുഹമ്മദ്(സ) അവന്‍റെ ദൂതനാണെന്നും അവരുടെ മുമ്പില്‍ അവന്‍ സാക്ഷ്യപ്പെടുത്തും.
അതാണ് അല്ലാഹു പറഞ്ഞത്: സത്യവിശ്വാസികളെ അടിയുറച്ച് വചനത്തിന്മേല്‍ അല്ലാഹു ഉറപ്പിച്ചു
നിര്‍ത്തും. മറ്റൊരു നിവേദനത്തില്‍ ഇത് ഖബര്‍ ശിക്ഷയെ കുറിച്ച് അവതരിപ്പിക്കപ്പെട്ടതാണെന്ന്
പറയുന്നു. (ബുഖാരി. 2. 23. 450)
-
ആയിശ(റ) നിവേദനം: ഞാനവരോട് പറഞ്ഞിരുന്നത്
സത്യമായിരുന്നെന്ന് അവര്‍ക്കിപ്പോള്‍ ബോധ്യമായികഴിഞ്ഞു എന്നു മാത്രമാണ്(ബദറില്‍
വധിക്കപ്പെട്ടവരെപ്പറ്റി)നബി(സ) പ്രത്യുത്തരം നല്‍കിയത്(അവര്‍ കേള്‍ക്കുമെന്നല്ല)നിശ്ചയം
അല്ലാഹു പറയുന്നു. തീര്‍ച്ചയായും നീ മരിച്ചവരെ കേള്‍പ്പിക്കുകയില്ല. (27:80) (ബുഖാരി.
2. 23. 453)
-
അസ്മാഅ്(റ) നിവേദനം: ഒരിക്കല്‍ നബി(സ)
പ്രസംഗിച്ചുകൊണ്ട് എഴുന്നേറ്റ് നിന്നു. അങ്ങനെ മനുഷ്യന് അനുഭവിക്കേണ്ടതായ ഖബര്‍
ശിക്ഷയെക്കുറിച്ച് അനുസ്മരിപ്പിച്ചു. ഇതുകേട്ടപ്പോള്‍ ജനങ്ങളൊന്നടങ്കം ഉച്ചത്തില്‍
നിലവിളിച്ചു. (ബുഖാരി. 2. 23. 455)
-
അബൂഅയ്യൂബ്(റ) നിവേദനം: ഒരു ദിവസം
സൂര്യനസ്തമിച്ചശേഷം നബി(സ) പുറപ്പെട്ടു. അപ്പോള്‍ നബി(സ) ഒരു ശബ്ദം കേട്ടു. നബി(സ)
അരുളി: ജൂതന്മാര്‍ അവരുടെ ഖബറുകളില്‍ വെച്ച് ശിക്ഷിക്കപ്പെടുകയാണ്. (ബുഖാരി. 2.
23. 457)
-
ഖാലിദിന്‍റെ പുത്രി നിവേദനം: ഖബറിലെ
ശിക്ഷയില്‍ നിന്ന് നബി(സ) രക്ഷതേടുന്നത് അവള്‍ കേള്‍ക്കുകയുണ്ടായി. (ബുഖാരി. 2.
23. 458)
-
അബൂഹുറൈറ(റ) നിവേദനം: നബി(സ) ഇപ്രകാരം
പ്രാര്‍ത്ഥിക്കാറുണ്ട്. അല്ലാഹുവേ! ഖബറിലേയും ശിക്ഷകളില്‍ നിന്നും ജീവിതത്തിലേയും
ചുറ്റി സഞ്ചരിക്കുന്ന ദജ്ജാലിന്‍റെ (അസത്യവാദികളുടെ)പരീക്ഷണങ്ങളില്‍ നിന്നും നിന്നോട്
രക്ഷ തേടുന്നു. (ബുഖാരി. 2. 23. 459)
-
ഇബ്നു ഉമര്‍ (റ) നിവേദനം: നബി(സ) അരുളി:
നിങ്ങളില്‍ ഒരാള്‍ മരിച്ചാല്‍ അവന്‍ സ്വര്‍ഗ്ഗക്കാരനാണെങ്കില്‍ സ്വര്‍ഗ്ഗത്തിലും
നരകത്തിലാണെങ്കില്‍ നരകത്തിലും ഉള്ള അവന്‍റെ ഇരിപ്പിടം അല്ലാഹു അവനെ ഉയര്‍ത്തെഴുന്നേല്‍പ്പിക്കുന്നതുവരെ
രാവിലെയും വൈകൂന്നേരവും അവന്ന് ദര്‍ശിപ്പിച്ച് കൊടുത്ത് കൊണ്ടേയിരിക്കും. എന്നിട്ട്
പറയും: ഇതാണ് നിന്‍റെ സീറ്റ്. (ബുഖാരി. 2. 23. 461)
-
അനസ്(റ) നിവേദനം: നബി(സ) അരുളി: മുസ്ളിമായ
ഒരു മനുഷ്യന് മൂന്ന് കുട്ടികള്‍ മരിച്ചാല്‍ - അവര്‍ക്ക് പ്രായപൂര്‍ത്തിയെത്തിയിട്ടില്ല
- അല്ലാഹു അവനെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കാതിരിക്കുകയില്ല. അവന്‍ അവര്‍ക്ക്
ചെയ്ത കാരുണ്യത്തിന്‍റെ ശ്രേഷ്ഠത കാരണം. (ബുഖാരി. 2. 23. 463)
-
ബറാഅ്(റ) നിവേദനം: നബി(സ)യുടെ പുത്രന്‍
ഇബ്റാഹിം മരിച്ചപ്പോള്‍ അവിടുന്ന് അരുളി: അവന് മുലകൊടുക്കുന്ന ഒരു സ്ത്രീ സ്വര്‍ഗ്ഗത്തിലുണ്ടായിരിക്കും.
(ബുഖാരി. 2. 23. 464)
-
ഇബ്നു അബ്ബാസ്(റ) നിവേദനം: മുശ്രിക്കുകളുടെ
സന്താനങ്ങളെക്കുറിച്ച് നബി(സ)യോട് ചോദിക്കപ്പെട്ടു. അപ്പോള്‍ അവിടുന്ന് പറഞ്ഞു.
അവരെന്തെല്ലാമാണ് പ്രവര്‍ത്തിക്കുകയെന്ന് സൃഷ്ടിക്കുമ്പോള്‍ തന്നെ അല്ലാഹുവിന്
നന്നായറിയാം. (ബുഖാരി. 2. 23. 465)
-
അബൂഹുറൈറ(റ) നിവേദനം: ബഹുദൈവവിശ്വാസികളുടെ
കുട്ടികളെക്കുറിച്ച് നബി(സ) ചോദിക്കപ്പെട്ടു. അപ്പോള്‍ അവര്‍ പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ച്
അല്ലാഹുവാണ് ഏറ്റവും വലിയ ജ്ഞാനി. (ബുഖാരി. 2. 23. 466)
-
ആയിശ(റ) നിവേദനം: അബൂബക്കര്‍ (റ) രോഗിയായിക്കിടക്കുമ്പോള്‍
ഞാന്‍ അദ്ദേഹത്തിന്‍റെ അടുത്തു പ്രവേശിച്ചു. അപ്പോള്‍ ചോദിച്ചു. നബി(സ)യെ നിങ്ങള്‍
എത്ര വസ്ത്രത്തിലാണ് കഫന്‍ ചെയ്തത്? ആയിശ(റ) പറഞ്ഞു: യമനില്‍ നിര്‍മ്മിച്ച മൂന്ന്
വെളുത്ത വസ്ത്രത്തില്‍ . അതില്‍ കുപ്പായവും തലപ്പാവും ഉണ്ടായിരുന്നില്ല. ഏത് ദിവസമാണ്
നബി(സ) മരിച്ചത്? ആയിശ(റ) പറഞ്ഞു: തിങ്കളാഴ്ച ദിവസം. അബൂബക്കര്‍ (റ) ചോദിച്ചു.
ഇന്ന് ഏത് ദിവസമാണ്. ആയിശ(റ) പറഞ്ഞു: തിങ്കളാഴ്ചയാണ്. അദ്ദേഹം പറഞ്ഞു: രാത്രിയുടെയും
എന്‍റെയും ഇടയില്‍ ഞാന്‍ (മരിക്കുവാന്‍) ആഗ്രഹിക്കുന്നു. അങ്ങനെ അദ്ദേഹം താന്‍
രോഗിയായിക്കിടക്കുന്ന വസ്ത്രത്തിന്‍റെ നേരെ നോക്കിക്കൊണ്ട് പറഞ്ഞു - അതില്‍ കുങ്കുമം
കലര്‍ന്നിരുന്നു. നിങ്ങള്‍ എന്‍റെ വസ്ത്രം കഴുകി വൃത്തിയാക്കുവീന്‍ . ശേഷം രണ്ടു
വസ്ത്രം കൂടി വര്‍ദ്ധിപ്പിച്ച് അതില്‍ എന്നെ കഫന്‍ ചെയ്യുവീന്‍ . ഞാന്‍ പറഞ്ഞു:
നിശ്ചയം ഇതു പഴയ വസ്ത്രമാണ്. അദ്ദേഹം പറഞ്ഞു: മയ്യിത്തിനേക്കാള്‍ പുതിയതിന് അവകാശപ്പെട്ടത്
ജീവിച്ചിരിക്കുന്നവരാണ്. ഇത് ചലത്തിനുള്ളതാണ്. എന്നാല്‍ ചൊവ്വാഴ്ച രാത്രിയാണ് അബൂബക്കര്‍
(റ) മരണപ്പെട്ടത്. പ്രഭാതത്തിന് മുമ്പ് തന്നെ അദ്ദേഹത്തെ ഖബറടക്കം ചെയ്തു. (ബുഖാരി.
2. 23. 469)
-
ആയിശ(റ) നിവേദനം: നിശ്ചയം ഒരു മനുഷ്യന്‍
നബി(സ)യോട് ചോദിച്ചു. എന്‍റെ മാതാവ് പൊടുന്നനവേയാണ് മരിച്ചത്. അവര്‍ക്ക് സംസാരിക്കാന്‍
കഴിഞ്ഞാല്‍ എന്തെങ്കിലും(വസ്വിയ്യത്തായി) ദാനം ചെയ്യുമായിരുന്നു. അതിനാല്‍ അവരുടെ
പേരില്‍ ഞാന്‍ ദാനം ചെയ്താല്‍ അതിന്‍റെ പുണ്യം അവര്‍ക്ക് ലഭിക്കുമോ? നബി(സ) അരുളി:
അതെ. (ബുഖാരി. 2. 23. 470)
-
ആയിശ(റ) നിവേദനം: നബി(സ) തന്‍റെ മരണരോഗത്തില്‍
(മാറിത്താമസിക്കാനുള്ള പ്രയാസം കാരണം) ഇന്നു ഞാന്‍ താമസിക്കേണ്ടത് എവിടെയാണ്? നാളെ
ഞാന്‍ താമസിക്കേണ്ടത് എവിടെയായിരിക്കും എന്നിങ്ങനെ ചോദിച്ചു കൊണ്ടിരുന്നു. ആയിശ(റ)
യുടെ ദിവസം പിന്തിയതിനാല്‍ . എന്‍റെ ഊഴദിവസം എന്‍റെ നെഞ്ചിലേക്ക് തലചാരിവെച്ച സ്ഥിതിയില്‍
അല്ലാഹു നബി(സ)യെ ഖബറടക്കുകയും ചെയ്തു. (ബുഖാരി. 2. 23. 471)
-
ആയിശ(റ) നിവേദനം: നബി(സ) മരണപ്പെട്ട
രോഗത്തില്‍ ഇപ്രകാരം അരുളി: ജൂത-ക്രൈസ്തവരെ അല്ലാഹു ശപിക്കട്ടെ. അവര്‍ അവരുടെ പ്രവാചകന്മാരുടെ
ഖബറുകള്‍ പ്രാര്‍ത്ഥനാ കേന്ദ്രമാക്കി. നബി(സ)യുടെ ആ ഉണര്‍ത്തല്‍ ഇല്ലായിരുന്നെങ്കില്‍
അവിടുത്തെ ഖബര്‍ പൊതു സ്ഥലത്ത് ആക്കുമായിരുന്നു. എന്നിട്ടും ഏതെങ്കിലും കാലത്ത്
അവിടുത്തെ ഖബര്‍ പ്രാര്‍ത്ഥനാ സ്ഥലമാക്കുമെന്ന് ഞാന്‍ ഭയപ്പെടുന്നു. (ബുഖാരി. 2.
23. 472)
-
ആയിശ(റ) നിവേദനം: അവര്‍ക്ക് മരണം അടുത്തപ്പോള്‍
അബ്ദുല്ലാഹിബ്നു സുബൈര്‍ (റ) നോട് ഇപ്രകാരം വസ്വിയ്യത്ത് ചെയ്തു. നിങ്ങള്‍ എന്നെ
അവരുടെ കൂടെ (നബി, അബൂബക്കര്‍, ഉമര ) ഖബറടക്കം ചെയ്യരുത്. ബഖീഅ്: ശ്മശാനത്തു എന്‍റെ
സ്നേഹിതകളുടെ കൂടെ ഖബറടക്കം ചെയ്യുക. ഞാന്‍ സ്വയം ഒരിക്കലും പരിശുദ്ധപ്പെടുത്തുന്നി്ല.
(ബുഖാരി. 2. 23. 474)
-
ഉമര്‍ (റ) നിന്ന് നിവേദനം: അദ്ദേഹം
പറഞ്ഞു. ഉമറിന്‍റെ പുത്രനായ അബ്ദുല്ലാ! നീ സത്യവിശ്വാസികളുടെ മാതാവായ ആയിശ(റ) യുടെ
അടുത്തു ചെന്ന് ഇപ്രകാരം പറയുക: ഉമര്‍ നിങ്ങള്‍ക്ക് സലാം പറഞ്ഞിരിക്കുന്നു. ശേഷം
നീ നബി(സ)യുടെയും അബൂബക്കറിന്‍റെയും കൂടെ എന്നെ ഖബറടക്കം ചെയ്യുവാന്‍ അവരോട് അനുവാദം
ചോദിക്കുക. അപ്പോള്‍ ആയിശ(റ) പറഞ്ഞു: ആ സ്ഥലം എനിക്ക് ഞാന്‍ ആഗ്രഹിച്ചിരുന്നു.
എങ്കിലും എന്‍റെ ശരീരത്തി്റെ മേല ഞാന്‍ ഇന്ന് അദ്ദേഹത്തിന്ന് മുന്‍ഗണന നല്‍ുന്നതാണ്.
ഇബ്നു ഉമര്‍ (റ) തിരിച്ചുവന്നപ്പോള്‍ ഉമര്‍ (റ) അദ്ദേഹത്തോട് നിനക്ക് എന്ത് മറുപടി
ലഭിച്ചുവെന്ന് ചോദിച്ചു. അദ്ദേഹം പറഞ്ഞു: നിങ്ങള്‍ക്ക് ആയിശ(റ) അനുമതി നല്‍കിയിരിക്കുന്നു.
ഉമര്‍ (റ) പറഞ്ഞു: ആ കിടപ്പ് സ്ഥലത്തേക്കാള്‍ എനിക്ക് പ്രധാനപ്പെട്ട മറ്റൊന്നും
ഇല്ല തന്നെ. ഞാന്‍ മരണപ്പെട്ടാല്‍ നിങ്ങള്‍ എന്നെ വഹിക്കുവീന്‍ . പിന്നെ ആയിശ(റ)
ക്ക് നിങ്ങള്‍ സലാം പറയുകയും എന്നെ നബി(സ)യുടെ അടുത്ത് ഖബറടക്കം ചെയ്യുവാന്‍ ഒന്നു
കൂടി നിങ്ങള്‍ അനുമതി ചോദിക്കുകയും ചെയ്യുവീന്‍ . അവര്‍ അനുവാദം നല്‍കിയാല്‍ എന്ന
ഖബറടക്കം ചെയ്യുവീന്‍ . അല്ലാത്ത പക്ഷം മുസ്ലിമുകളുടെ ശ്മശാനത്തേക്ക് എന്നെ കൊണ്ടു
പോകുവീന്‍ . ഈ ഭരണത്തിന് ഈ സംഘത്തെയല്ലാതെ മറ്റൊരു സംഘത്തെ ഞാന്‍ ദര്‍ശിക്കുന്നില്ല.
നബി(സ) മരണപ്പെട്ടപ്പോള്‍ അവരെ സംബന്ധിച്ച് സംതൃപ്തനായിരുന്നു. എനിക്ക് ശേഷം അവര്‍
ഖലീഫ: യാക്കുന്നവരെ നിങ്ങള്‍ അനുസരിക്കുകയും കേള്‍ക്കുകയും ചെയ്യുവീന്‍ . അങ്ങനെ
ഉമര്‍ (റ) അവരുടെ പേര് ഇപ്രകാരംപറഞ്ഞു: ഉസ്മാന്‍ , അലി, തല്‍ഹ:സുബൈര്‍, അബ്ദുറഹ്മാനുബ്നുഔഫ്,
നൂസഅ്ദ്ബ്നുഅബീവഖാസ്. ഒരു യുവാവ് അവിടെ പ്രവേശിച്ചു. അദ്ദേഹം ഒരു അന്‍സാരിയാണ്.
അദ്ദേഹം പറഞ്ഞു: മുസ്ളിംകളുടെ ഭരണാധികാരിയാക്കി. താങ്കള്‍ അവരോട് നീതിപുലര്‍ത്തി.
പുറമേ സര്‍വ്വോപരി താങ്കള്‍ ഇതാ രക്തസാക്ഷിത്വം വഹിക്കുന്നു. അപ്പോള്‍ ഉമര്‍ (റ)
പറഞ്ഞു:എനിക്ക് ശേഷം വരുന്ന ഖലീഫ:യോട് ആദ്യ മുഹാജിറുകള്‍ക്ക് നന്മ ചെയ്യുവാന്‍
ഞാന്‍ വസ്വിയ്യത്ത് ചെയ്യുന്നു. അവരുടെ അവകാശങ്ങള്‍ അംഗീകരിച്ച് കൊടുക്കുവാനും
അവരുടെ പവിത്രത കാത്തു സൂക്ഷിക്കുവാനും, അന്‍സാരികള്‍ക്കും നന്മ ചെയ്യുവാന്‍ ഞാന്‍
വസ്വിയ്യത്തു ചെയ്യുന്നു. അവരാണ് ആദ്യമായി ഈമാനും ഭവനവും തയ്യാറാക്കിയവര്‍ . അവരുടെ
നന്മയെ അംഗീകരിക്കുവാനും തിന്മയെ വിട്ടുവീഴ്ച ചെയ്യുവാനും ഞാന്‍ ഉപദേശിക്കുന്നു.
അല്ലാഹുവിന്‍റെയും അവന്‍റെ ദൂതന്‍റെയും ബാധ്യതയുടെ അടിസ്ഥാനത്തില്‍ അവരോട് ചെയ്യുന്ന
കരാറുകള്‍ പൂര്‍ത്തിയാക്കിക്കൊടുക്കുവാനും ഞാന്‍ അവനെ (ശേഷം വരുന്ന ഭരണാധികാരിയെ)
ഉപദേശിക്കുന്നു. അവര്‍ക്ക് വേണ്ടി സമരം ചെയ്യുവാനും അവര്‍ക്ക് വഹിക്കുവാന്‍ സാധിക്കാത്തത്
അവരോട് കല്‍പിക്കാതിരിക്കുവാനും. (ബുഖാരി. 2. 23. 475)
-
ആയിശ(റ) നിവേദനം: നിങ്ങള്‍ മരിച്ചവരെ
ശകാരിക്കരുത്. മുമ്പ് എന്തു പ്രവര്‍ത്തിച്ചിരുന്നുവോ അതിലേക്കവര്‍ എത്തിച്ചേര്‍ന്ന്
കഴിഞ്ഞിരിക്കുന്നു. (ബുഖാരി. 2. 23. 476)
-
ഉമ്മു സല്‍മ(റ) പറഞ്ഞു: അല്ലാഹുവിന്‍റെ
ദൂതന്‍ പറഞ്ഞു: നിങ്ങള്‍ ഒരു രോഗിയേയോ മരിച്ചവരേയോ സന്ദര്‍ശിക്കുമ്പോള്‍ അയാളെക്കുറിച്ചു
നല്ലതു മാത്രം പറയുക: നിങ്ങള്‍ പറയുന്നതിനു മലക്കുകള്‍ ആമീന്‍ പറയുന്നു. (മുസ്ലിം)
-
ആയിഷ(റ) പറഞ്ഞു: ഉസ്മാന്‍ ഇബ്നു മസ്ഉന്‍
മരിച്ചപ്പോള്‍, അദ്ദേഹത്തെ പ്രവാചകന്‍ ചുംബിക്കുകയും, പ്രവാചകന്‍റെ കണ്ണുനീര്‍
ഉസ്മാന്‍റെ മുഖത്തുകൂടി ഒഴുകുകയും ചെയ്തു. (തിര്‍മിദി)
-
മുഖീറ(റ) നിവേദനം ചെയ്തു. പ്രവാചകന്‍(സ)
പറഞ്ഞു: സവാരിചെയ്യുന്ന ആള്‍ ജനാസയുടെ പിന്നില്‍ പോകേണ്ടതാണ്. കാല്‍നടയായി പോകുന്നയാള്‍,
അതിന്‍റെ പിന്നിലും, മുമ്പിലും അതിന്‍റെ വലത്തും അതിന്‍റെ ഇടത്തും അതിനോടടുത്തും
പോകേണ്ടതാണ്. (അബൂദാവൂദ്)
-
അബുഹുറയ്റാ(റ) പറഞ്ഞു: അല്ലാഹുവിന്‍റെ
ദൂതന്‍(സ) പറഞ്ഞു: മയ്യത്തു നമസ്കാരത്തില്‍, അവനുവേണ്ടിയുള്ള പ്രാര്‍ത്ഥന നിഷ്കളങ്കമായിരിക്കട്ടെ.
(അബൂദാവൂദ്)
-
അബുഹുറയ്റാ(റ) പറഞ്ഞു: അല്ലാഹുവിന്‍റെ
ദൂതന്‍(സ) മയ്യത്തുനമസ്കാരത്തില്‍(ഇപ്രകാരം)പറയുക പതിവായിരുന്നു. അല്ലാഹുവേ, ഞങ്ങളുടെ
ജീവിച്ചിരിക്കുന്നവര്‍ക്കും, ഞങ്ങളുടെ മരിച്ചവര്‍ക്കും, ഞങ്ങളില്‍ ഹാജരായിട്ടുള്ളവര്‍ക്കും,
ഹാജരില്ലാത്തവര്‍ക്കും, ഞങ്ങളുടെ ഇളയവര്‍ക്കും പ്രായമായവര്‍ക്കും ഞങ്ങളുടെ പുരുഷന്മാര്‍ക്കും
ഞങ്ങളുടെ സ്ത്രീകള്‍ക്കും മാപ്പു നല്‍കേണമെ, അല്ലാഹുവേ, ഞങ്ങളില്‍ ജീവിച്ചിരിക്കുന്നവനെ,
നീ മുസ്ലിമായി ജീവിപ്പിക്കണമെ. ഞങ്ങളില്‍ നിന്നു നീ മരിപ്പിക്കുന്നവനെ നീ ഈമാനോടുകൂടി
മരിപ്പിക്കണമെ. അല്ലാഹുവെ, അവനുള്ള പ്രതിഫലത്തില്‍ നിന്നു ഞങ്ങളെ അവനുശേഷം പരീക്ഷണത്തില്‍
ആക്കാതിരിക്കണമെ. (അബൂദാവൂദ്)
-
ജാബിര്‍(റ) പറഞ്ഞു: ഖബര്‍ കുമ്മായം
തേക്കുന്നതും അതിന്മേല്‍ ഇരിക്കുന്നതും അല്ലാഹുവിന്‍റെ ദൂതന്‍(സ) നിരോധിച്ചു. (മുസ്ലിം)
-
ബുറൈദഃ(റ) പറഞ്ഞു: അവര്‍ ഖബറുങ്കല്‍
പോകുമ്പോള്‍ പറയുവാന്‍ അല്ലാഹുവിന്‍റെ ദൂതന്‍(സ) അവരെ പഠിപ്പിക്കുമായിരുന്നു. ഈ
വാസസ്ഥലത്തെ മുഅ്മിനുകളും മുസ്ളീംകളുമായ നിവാസികളെ! നിങ്ങള്‍ക്കു സമാധാനമുണ്ടാകട്ടെ.
അല്ലാഹു ഉദ്ദേശിച്ചെങ്കില്‍ ഞങ്ങളും നിങ്ങളോട് ചേരും. അല്ലാഹുവിനോട് ഞങ്ങള്‍ക്കുവേണ്ടിയും
നിങ്ങള്‍ക്ക് വേണ്ടിയും ഞങ്ങള്‍ രക്ഷ ചോദിക്കുന്നു. (മുസ്ലിം)
-
ഉമ്മുസലമ(റ)യില്‍ നിന്ന് നിവേദനം:
റസൂല്‍(സ) പറഞ്ഞു. രോഗിയുടെയോ മയ്യത്തിന്‍റെയോ സമീപത്ത് സന്നിഹിതരാവുമ്പോള്‍ നല്ലതേ
നിങ്ങള്‍ പ്രാര്‍ത്ഥിക്കാവൂ! നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്ക് മലക്കുകള്‍ ആമീന്‍
ചൊല്ലും. ഉമ്മുസലമ(റ) പറയുന്നു. (എന്‍റെ ഭര്‍ത്താവ്) അബൂസലമ മരണപ്പെട്ടപ്പോള്‍
ഞാന്‍ റസൂല്‍(സ)യുടെ അടുത്തുചെന്ന് പറഞ്ഞു. അല്ലാഹുവിന്‍റെ പ്രവാചകരേ! നിശ്ചയം,
അബൂസലമ(റ) മരണപ്പെട്ടിരിക്കുന്നു. നബി(സ) പറഞ്ഞു. നീ പ്രാര്‍ത്ഥിക്കൂ. അല്ലാഹുവേ!
എനിക്കും അദ്ദേഹത്തിനും നീ പൊറുത്തുതരേണമേ! അദ്ദേഹത്തിനുപകരം ഉത്തമനായ ഒരു പിന്‍ഗാമിയെ
എനിക്ക് നീ പ്രദാനം ചെയ്യേണമേ! പ്രാര്‍ത്ഥനയുടെ ഫലമായി അദ്ദേഹത്തേക്കാള്‍ ഏറ്റവും
ശ്രേഷ്ഠനായ മുഹമ്മദ്നബി(സ)യെ അവന്‍ എനിക്ക് തുണയാക്കിത്തന്നു. (മുസ്ലിം)
-
ഉമ്മുസലമ(റ)യില്‍ നിന്ന് നിവേദനം:
റസൂല്‍(സ) പറയുന്നത് ഞാന്‍ കേട്ടു: ആര്‍ക്കെങ്കിലും ഒരാപത്ത് നേരിട്ടു. എന്നിട്ടവന്‍
നമ്മള്‍ അല്ലാഹുവിന്നുള്ളതാണ്. നാം അവങ്കലേക്കാണ് മടങ്ങിച്ചെല്ലുക. അല്ലാഹുവേ!
എന്‍റെ യാതനയ്ക്ക് എനിക്ക് നീ പ്രതിഫലം നല്കേണമേ! അതിനേക്കാള്‍ നന്മയുള്ളത് എനിക്ക്
നീ പകരമാക്കേണമേ. എന്ന് പ്രാ്‍ത്ഥിക്കുന്നപക്ഷം അല്ലാഹു അവന്‍റെ മുസീബത്തിന് പ്രതിഫലം
നല്കുകയും അതിനേക്കാള്‍ ഗുണമുള്ളത് പകരമാക്കുകയും ചെയ്യും. ഉമ്മുസലമ(റ) പറഞ്ഞു:
അബൂസലമ മരിച്ചപ്പോള്‍ റസൂല്‍(സ) എന്നോട് ആജ്ഞാപിച്ചിരുന്നതുപോലെ ഞാന്‍ പ്രാര്‍ത്ഥിച്ചു.
തന്നിമിത്തം അദ്ദേഹത്തേക്കാള്‍ ഉത്തമനായ റസൂല്‍(സ)യെ എനിക്ക് അവന്‍ പകരമായി നല്‍കി.
(മുസ്ലിം)
-
അബൂമൂസ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ)
തറപ്പിച്ചു പറഞ്ഞു: ഒരാളുടെ സന്താനം മരണപ്പെട്ടാല്‍ അല്ലാഹ മലക്കുകളോട് ചോദിക്കും;
നിങ്ങള്‍ എന്‍റെ അടിമയുടെ സന്താനത്തെ പിടിച്ചോ? അപ്പോള്‍ അവര്‍ പറയും: അതെ! ഉടനെത്തന്നെ
അല്ലാഹു ചോദിക്കും: അവന്‍റെ കരളിന്‍റെ കരളിനെ നിങ്ങള്‍ പിടിച്ചെടുത്തോ? അതെ! എന്നവര്‍
മറുപടി നല്കും. അല്ലാഹു തുടര്‍ന്നു ചോദിക്കും. അപ്പോള്‍ എന്‍റെ അടിമ എന്താണ് പറഞ്ഞത്?
അവര്‍ പറയും: അവന്‍ നിന്നെ സ്തുതിച്ചു. ഇന്നാ ലില്ലാഹി എന്ന് പറഞ്ഞു. അല്ലാഹു പറയും:
എന്‍റെ അടിമക്ക് സ്വര്‍ഗ്ഗത്തില്‍ ഒരു ഭവനം നിങ്ങള്‍ നിര്‍മ്മിക്കുകയും ബൈത്തുല്‍
ഹംദ് എന്ന് അതിനു നാമകരണം ചെയ്യുകയും ചെയ്യുവിന്‍. (തിര്‍മിദി)
-
ആയിശ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ)
അരുള്‍ ചെയ്ത: 100 മുസ്ളീംകള്‍ ഒരു മയ്യിത്ത് ശുപാര്‍ശ െയ്തുകണ്ട് നമസ്കരിച്ചാല്‍
അവരുടെ ശുപാര്‍ശ സ്വീകരിക്കപ്പെടാതിരിക്കയില്ല. (മുസ്ലിം)
-
ഇബ്നു അബ്ബാസി(റ)ല്‍ നിന്ന് നിവേദനം:
റസൂല്‍(സ) പറയുന്നത് ഞാന്‍ കേട്ടു: മുശ്രിക്കുകളല്ലാത്ത 40 ആളുകള്‍, മരണപ്പെട്ട
ഒരു മുസ്ലിമിനുവേണ്ടി മയ്യിത്ത് നമസ്കരിച്ചുവെങ്കില്‍ അല്ലാഹു അവരുടെ ശുപാര്‍ശ
സ്വീകരിക്കാതിരിക്കയില്ല. (മുസ്ലിം)
-
മര്‍സദി(റ)യില്‍ നിന്ന് നിവേദനം: മയ്യിത്ത്
നമസ്കാരത്തില്‍ പങ്കെടുക്കുമ്പോള്‍ ആളുകള്‍ കുറവാണെങ്കില്‍ അവരെ മൂന്നായി ഭാഗിച്ചുകൊണ്ട്
അദ്ദേഹം പറയും: നബി(സ) പറഞ്ഞിട്ടുണ്ട്: ആര്‍ക്കെങ്കിലും മൂന്ന് അണികള്‍ (മയ്യിത്ത്)നമസ്കാരം
നിര്‍വ്വഹിച്ചാല്‍ അവന്‍(സ്വര്‍ഗ്ഗം) കരസ്ഥമാക്കി. (അബൂദാവൂദ്, തിര്‍മിദി)
-
ഇബ്നു ഔഫ്(റ) പറഞ്ഞു: റസൂല്‍(സ) ഒരു
മയ്യിത്ത് നമസ്കരിച്ചു. അന്നേരം അവിടുത്തെ പ്രാര്‍ത്ഥനയില്‍ നിന്ന് ഞാന്‍ ഹൃദിസ്ഥമാക്കി;
അല്ലാഹുവേ! ഈ മയ്യത്തിന് നീ പൊറുത്തുകൊടുക്കുകയും അവനോട് നിനക്ക് കനിവുണ്ടാവുകയും,
രക്ഷ നല്കുകയും, മാപ്പ് കൊടുക്കുകയും, ഈ മയ്യിത്തിന്‍റെ വാസസ്ഥലം ആദരിക്കുകയും,
പ്രവേശമാര്‍ഗ്ഗം വിശാലപ്പെടുത്തുകയും, വെള്ളംകൊണ്ടും ആലിപ്പഴം കൊണ്ടും ഈ മയ്യത്തിനെ
നീ കഴുകി വൃത്തിയാക്കുകയും, വെള്ളവസ്ത്രം ശുദ്ധിയാക്കിയതുപോലെ ശുദ്ധിയാക്കുകയും,
തന്‍റെ ഭവനത്തിനു പകരം കൂടുതല്‍ ഭദ്രമായ ഒരു ഭവനവും കുടുംബത്തിനുപകരം കൂടുതല്‍
ഉത്തമമായ ഒരു കുടുംബവും, തന്‍റെ ഇണയേക്കാള്‍ കൂടുതല്‍ ഉത്തമമായ ഒരു ഇണയെയും നീ
നല്‍കുകയും, സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കുകയും, ഖബറിലെ ശിക്ഷയില്‍ നിന്നും
നരകശിക്ഷയില്‍ നിന്നും രക്ഷിക്കുകയും ചെയ്യേണമേ! അവസാനം ആ മയ്യിത്ത് ഞാനായാല്‍
കൊള്ളാമെന്ന് ഞാനാഗ്രഹിച്ചു പോയി. (മുസ്ലിം)
-
അബൂഹൂറയ്റ(റ)യും അബൂഖത്താദ(റ)യും അബൂഇബ്രാഹീം(റ)
തന്‍റെ പിതാവില്‍ നിന്നും നിവേദനം ചെയ്യുന്നു: പിതാവ് സ്വഹാബിയാണ്. (അതുകൊണ്ട്
വ്യക്തിയിന്നയാളാണെന്ന് അറിയപ്പെട്ടില്ലെങ്കിലും ദോഷമില്ല) നബി(സ) ഒരിക്കല്‍ ഒരു
മയ്യിത്ത് നമസ്കാരം നിര്‍വ്വഹിച്ച പ്പോള്‍ ഇങ്ങനെ പ്രാര്‍ത്ഥിച്ചു: അല്ലാഹുവേ!
ഞങ്ങളില്‍ നിന്ന് ജീവിച്ചിരിക്കുന്നവര്‍ക്കും മരിച്ച വര്‍ക്കും ചെറിയവര്‍ക്കും
വലിയവര്‍ക്കും സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും സ്ഥലത്തുള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും
നീ പൊറുത്തുതരേണമേ! അല്ലാഹുവേ! ഞങ്ങളില്‍ നീ ജീവിപ്പിക്കുന്നവര്‍ ആരോ, അവരെ നീ
മുസ്ലിമായി ജീവിപ്പിക്കുകയും, മരിപ്പിക്കുന്നവരെ ഈമാനോടെ മരിപ്പിക്കുകയും ചെയ്യേണമേ!
അല്ലാഹുവേ! ഇതി (ഈ പരിപാലനത്തി)ന്‍റെ പ്രതിഫലം ഞങ്ങള്‍ക്ക് നിഷേധിക്കുകയോ, ഇതിനുശേഷം
ഞങ്ങളെ കുഴപ്പത്തിലാക്കുകയോ ചെയ്യരുതേ! (തിര്‍മിദി)
-
അബൂഹൂറയ്റ(റ)യില്‍ നിന്ന് നിവേദനം:
റസൂല്‍(സ) പറയുന്നത് ഞാന്‍ കേട്ടു: മയ്യിത്ത് നമസ്കാരം നിര്‍വ്വഹിക്കുമ്പോള്‍ അവന്നുവേണ്ടി
നിങ്ങള്‍ നിഷ്കളങ്കരായി പ്രാര്‍ത്ഥിക്കണം. (അബൂദാവൂദ്)
-
വാസിലത്തി(റ)ല്‍ നിന്ന് നിവേദനം: മുസ്ളീംകളില്‍
ഒരാളുടെ മയ്യിത്ത് നമസ്കാരം ഞങ്ങളൊന്നിച്ച് നബി(സ) നിര്‍വ്വഹിച്ചു. അന്നേരം അവിടുന്ന്
പ്രാര്‍ത്ഥിക്കുന്നത് ഞാന്‍ കേട്ടു: അല്ലാഹുവേ! ഇന്ന വ്യക്തിയുടെ ഇന്ന മകന്‍ നിന്‍റെ
ഉത്തരവാദിത്തത്തിലും സംരക്ഷണത്തിലുമാണ്, അതുകൊണ്ട് ഖബറിലെ പരീക്ഷണങ്ങളില്‍ നിന്നും
അതിലെ ശിക്ഷയില്‍ നിന്നും നീ അവനെ സംരക്ഷിക്കേണമേ! നീ കരാര്‍ പൂര്‍ത്തികരിക്കുന്നവനും
സ്തുതി അര്‍ഹിക്കുന്നവനുമാണ്. അല്ലാഹുവേ! നീ അവനോട് പൊറുക്കുകയും ദയ കാണിക്കുകയും
ചെയ്യേണമേ! നിശ്ചയം, നീ പൊറുക്കുന്നവനും കരുണ കാണിക്കുന്നവനുമാണ്. (അബൂദാവൂദ്)
-
അബൂഹൂറയ്റ(റ)യില്‍ നിന്ന് നിവേദനം:
നബി(സ) പറഞ്ഞു: കടം വീടുന്നതുവരെ കടത്തിന്‍റെ പേരില്‍ സത്യവിശ്വാസിയുടെ ആത്മാവ്
(ഉന്നത പദവിയില്‍ നിന്ന്) തടഞ്ഞുവയ്ക്കപ്പെടുന്നതാണ്. (തിര്‍മിദി)
-
ഹുസൈനി(റ)ല്‍ നിന്ന് നിവേദനം: ത്വല്‍ഹത്ത്(റ)
രോഗബാധിതനായപ്പോള്‍ നബി(സ) അദ്ദേഹത്തെ സന്ദര്‍ശിച്ചുകൊണ്ട് പറഞ്ഞു: ത്വല്‍ഹത്തിന്ന്
മരണം ബാധിച്ചതായിട്ടാണ് എനിക്ക് മനസ്സിലാകുന്നത്. അതുകൊണ്ട് അദ്ദേഹം മരണപ്പെടുന്നപക്ഷം
നിങ്ങളെന്നെ അറിയിക്കുകയും താമസംവിനാ അദ്ദേഹത്തെ സംസ്കരിക്കുകയും ചെയ്യണം. കാരണം
മുസ്ളിമിന്‍റെ മൃതശരീരം തന്‍റെ കുടുംബത്തില്‍ വെച്ചുകൊണ്ടിരിക്കല്‍ നല്ലതല്ല. (അബൂദാവൂദ്)
-
ഉസ്മാനുബിന്‍ അഫാനി(റ)ല്‍ നിന്ന് നിവേദനം:
റസൂല്‍(സ) മയ്യിത്ത് മറമാടിക്കഴി ഞ്ഞാല്‍ അവിടെ നിന്നുകൊണ്ട് പറയാറുണ്ട്. നിങ്ങളുടെ
സഹോദരനുവേണ്ടി നിങ്ങള്‍ പൊറുക്കലിനെ തേടുകയും സ്ഥിരതയെ ആവശ്യപ്പെടുകയും ചെയ്യുക.
നിശ്ചയം, അവനിപ്പോള്‍ ചോദ്യം ചെയ്യപ്പെടും. (അബൂദാവൂദ്)
-
അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം:
റസൂല്‍(സ) അരുള്‍ ചെയ്തു. മനുഷ്യന്‍ മരണപ്പെട്ടാല്‍ മൂന്നു കാര്യങ്ങളല്ലാത്ത അവന്‍റെ
എല്ലാ പ്രവര്‍ത്തനങ്ങളും അറ്റുപോകും. 1 ജാരിയായ സദഖ (വഖഫ്, വസിയ്യത്ത് മുതലായ തുടര്‍ന്ന്
പ്രതിഫലം കിട്ടിക്കൊണ്ടിരിക്കുന്ന സദഖ) 2. ഫലപ്രദമായ ഇല്‍മ് 3. തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്ന
സന്താനം. (മുസ്ലിം)
-
ജരീര്‍ (റ) പറയുന്നു: നമസ്കാരം നിലനിര്‍ത്തുവാനും
സക്കാത്തു കൊടുക്കുവാനും സര്‍വ്വ മുസ്ളിംകള്‍ക്കും നന്മ കാംക്ഷിക്കാനും ഞാന്‍ നബി(സ)ക്ക്
ബൈഅത്തു ചെയ്തു. (ബുഖാരി. 2. 24. 484)
-
അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി:
ഒട്ടകത്തിന്‍റെ സക്കാത്ത് കൊടുക്കാതിരുന്നാല്‍ അന്ത്യദിവസം ആ ഒട്ടകം അതിന്‍റെ ഉടമസ്ഥന്‍റെ
പുറത്ത് കയറിക്കൊണ്ട് വരും. ആ ഒട്ടകത്തിന്‍റെ ജീവിതത്തില്‍ കഴിഞ്ഞ ദശകളില്‍ ഏറ്റവും
നല്ല ദശയിലെ രൂപം പൂണ്ട നിലക്കാണ് വരിക. എന്നിട്ട് തന്‍റെ കുളമ്പുകള്‍ കൊണ്ട് അവനെ
അത് ചവിട്ടിക്കൊണ്ടിരിക്കും. ആടിന്‍റെ സക്കാത്ത് കൊടുക്കാതിരിക്കുന്ന പക്ഷം അന്ത്യദിനം
ആ ആട് അതിന്‍റെ ഉടമസ്ഥന്‍റെ പുറത്ത് കയറിക്കൊണ്ടുവരും. ആ ആടിന്‍റെ ജീവിതത്തിന്‍റെ
കഴഞ്ഞ ദശകളില്‍ ഏറ്റവും നല്ല ദശയിലെ രൂപം പൂണ്ട നിലക്കാണ് അത് വരിക. ആട് അതിന്‍റെ
കുളമ്പുകള്‍കൊണ്ട് അവനെ ചവിട്ടിക്കൊണ്ടിരിക്കുകയും കൊമ്പുകള്‍ക്കൊണ്ട് കുത്തുകയും
ചെയ്യും. ആടുകള്‍ വെള്ളം കുടിക്കുവാന്‍ ചെല്ലുന്ന ജലാശയങ്ങള്‍ക്കടുത്ത് വെച്ച്
അവയെ കറന്നെടുക്കേണ്ടതും ആ ആടുകളിലുള്ള ബാധ്യതയില്‍പ്പെടുന്നതാണ്. നിങ്ങളില്‍ ഒരാളും
പുരുത്ഥാനദിവസം നിലവിളിച്ചു കൊണ്ടിരിക്കുന്ന ഒരു ആടിനിെ ചുമലില്‍ വഹിച്ചു കൊണ്ടു
വന്നു. ഓ മുഹമ്മദ്! എന്നെ രക്ഷിക്കേണമേ എന്ന് അപേക്ഷിക്കുന്ന അവസര ഉണ്ടാവരുത്.
അപ്പോള്‍ ഞാന്‍ പറയും. നിനക്ക് യാതൊരു സഹായവും ചെയ്യാനുള്ള കഴിവ് എനിക്കില്ല. അല്ലാഹു
എന്നെ ഭാമേല്‍പ്പിച്ചിരുന്ന സന്ദേശങ്ള്‍ ഞാന്‍ അറിയിച്ചു കഴിഞ്ഞിട്ടുണ്ട്. മറ്റൊരു
മനുഷ്യന്‍ നിലവിളിക്കുന്ന ഒരൊട്ടകത്തെ ചുമലില്‍ ചുമന്നുകൊണ്ട് വരും. ഓ മുഹമ്മദ്!
എന്നെ രക്ഷിക്കേണമേ എന്ന് പറയും. ഞാന്‍ പറയും: നിങ്ങള്‍ക്ക് അല്ലാഹുവിങ്കില്‍ നിന്ന്
യാതൊന്നും ഞാന്‍ ഉടമയാക്കുന്നില്ല. അല്ലാഹു എന്നെ ഭാരമേല്‍പ്പിച്ചിരുന്നത് ഞാന്‍
നിങ്ങളെ അറിയിച്ചു കഴിഞ്ഞു. (ബുഖാരി. 2. 24. 485)
-
അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി:
അല്ലാഹു വല്ലവനും ധനം നല്‍കി. അപ്പോള്‍ അവന്‍ അതിലുള്ള സകാത്തു നല്‍കിയില്ല. എ്നല്‍
പരലോക ദിവസം ആ ധനം അവന്‍റെ മുമ്പില്‍ ലയില്‍ ര്ടു കറുത്ത പുള്ളികളോട് കൂടിയ ഒരു
മൂര്‍ഖന്‍ പാമ്പിന്‍റെ രൂപത്തില്‍ തല പൊക്കി നില്‍ക്കും. ഒരു ആഭരണം പോലെ അതു അവന്‍റെ
കഴുത്തില്‍ ചുറ്റും. അവന്‍റെ രണ്ടു ചുണ്ടുകള്‍ പിടിച്ചുകൊണ്ട് ആ സര്‍പ്പം പറയും.
ഞാന്‍ നിന്‍റെ ധനമാണ്. ഞാന്‍ നിന്‍റെ നിക്ഷേപധനമാണ്. ശേഷം നബി(സ) പാരായണം ചെയ്തു.
തന്‍റെ ആഗ്രഹം മൂലം അല്ലാഹു നല്‍കിയ ധനത്തില്‍ പിശുക്ക് കാണിക്കുന്നവര്‍ അത് അവര്‍ക്ക്
ഗുണകരമാണെന്ന് ഒരിക്കലും വിചാരിച്ചുപോകരുത്. (ബുഖാരി. 2. 24. 486)
-
അബൂസഈദ്(റ) നിവേദനം: നബി(സ) അരുളി:
അഞ്ചു ഊഖിയയില്‍ കുറഞ്ഞതിന് സകാത്ത് നിര്‍ബന്ധമില്ല. അഞ്ചില്‍ താഴെ എണ്ണമുള്ള ഒട്ടകത്തിന്
സക്കാത്തില്ല. അഞ്ചു വസ്ഖില്‍ കുറഞ്ഞ ധാന്യത്തിനും സക്കാത്തില്ല. (ബുഖാരി. 2. 24.
487)
-
സൈദ്ബ്നുവഹബ്(റ) പറയുന്നു: ഞാന്‍ ഒരിക്കല്‍
റബ്ദ യില്‍ കൂടി സഞ്ചരിക്കുമ്പോള്‍ അബൂദര്‍റ്(റ) നെ കണ്ടുമുട്ടി. അപ്പോള്‍ ഞാന്‍
പറഞ്ഞു. താങ്കള്‍ എങ്ങിനെയാണ് ഇവിടെ താമസമാക്കിയത്? അബൂദര്‍റ്(റ) പറഞ്ഞു: ഞാന്‍
ശാമില്‍ ജീവിക്കുമ്പോള്‍ സ്വര്‍ണ്ണവും വെള്ളിയും നിധിയാക്കുകയും എന്ന ആയത്തിന്‍റെ
വ്യാഖ്യാനത്തില്‍ ഞാനും മുആവിയ്യ:യും തമ്മില്‍ ഭിന്നിച്ചു. മുആവിയ്യ: പറഞ്ഞു: ഇതു
വേദക്കാരെ സംബന്ധിച്ച് പ്രസ്താവിച്ചതാണ്. അപ്പോള്‍ ഞാന്‍ പറഞ്ഞു. ഈ സൂക്തം അവരെ
സംബന്ധിച്ചും നമ്മെ സംബന്ധിച്ചും അവതരിപ്പിക്കപ്പെട്ടതാണ്. ഇത് എന്‍റെയും മുആവിയ്യ:യുടെയും
ഇടയില്‍ ശത്രുതയുണ്ടാക്കി. എന്നെക്കുറിച്ച് ആവലാതിപ്പെട്ടുകൊണ്ട് മുആവിയ്യ: ഉസ്മാന്‍
(റ) ന് കത്തെഴുതി. ഉസ്മാന്‍ (റ) എന്നെ മദീനയിലേക്ക് ക്ഷണിച്ചുകൊണ്ട് കത്തെഴുതി.
അങ്ങനെ ഞാന്‍ മദീനയില്‍ വന്നു. അപ്പോള്‍ എന്നെ മുമ്പ് കാണാത്തതുപോലെ ജനങ്ങള്‍ ധാരാളമായി
എന്നെ സമീപിക്കുകയും എന്‍റെ ആഗമനത്തിന്‍റെ കാരണം അന്വേഷിക്കുകയും ചെയ്തു. ഇത് ഉസ്മാന്‍
(റ) നോട് പറഞ്ഞു. അപ്പോള്‍ എന്നോട് പറഞ്ഞു: താങ്കള്‍ ഉദ്ദേശിക്കുന്നുവെങ്കില്‍
അടുത്ത സ്ഥലത്തേക്ക് അകന്ന് ജീവിക്കുക. ഇതാണ് എന്നെ ഇവിടെ വരുത്തിയത്. അവര്‍ എന്‍റെ
മേല്‍ ഒരു നീഗ്രോ അടിമയെ നേതാവാക്കിയാലും ഞാന്‍ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്യും.
(ബുഖാരി. 2. 24. 488)
-
അഹ്നഫ്(റ) പറയുന്നു: ഞാന്‍ ഒരിക്കല്‍
ഖുറൈശികളില്‍ പെട്ട നേതാക്കന്മാരുടെ കൂടെ ഇരിക്കുകയായിരുന്നു. അപ്പോള്‍ മുടിയും
വസ്ത്രവും രൂപവും പരുക്കനായ ഒരാള്‍ കയറിവന്ന് സലാം പറഞ്ഞു: ശേഷം അയാള്‍ പറഞ്ഞു:
ധനം നിക്ഷേപിച്ച് വെക്കുന്നവര്‍ക്ക് ചൂട് കഠിനമായ ശിലയെക്കുറിച്ച് സന്തോഷവാര്‍ത്ത
നീ അറിയിക്കുക. നരകത്തില്‍ അതുകൊണ്ട് അവരെ ചൂട് വെക്കും. അവരില്‍പ്പെട്ട ഒരാളുടെ
ഇരുമുലക്കണ്ണിന്മേല്‍ അതു വെക്കുന്നതാണ്. അവന്‍റെ ചുമലിന്‍റെ മുകളിലുള്ള സൂക്ഷ്മ
അസ്ഥിയിലൂടെ അതിന്‍റെ ചൂട് പുറത്തു വരുന്നതാണ്. അനന്തരം ആ ശില അവന്‍റെ ചുമലിലുള്ള
അസ്ഥിയില്‍ വെക്കും. അപ്പോള്‍ അതിന്‍റെ ചൂട് അവന്‍റെ മുലക്കണ്ണില്‍കൂടി പുറത്തുവരും.
അവന്‍ പിടച്ച് കൊണ്ടിരിക്കും. ഇത്രയും പറഞ്ഞ് അദ്ദേഹം പിന്തിരിഞ്ഞുപോയി. ഒരു തൂണിന്മേല്‍
ഇരുന്നു. ഞാന്‍ അദ്ദേഹത്തെ അനുഗമിച്ച് അദ്ദേഹത്തിന്‍റെ അടുത്ത് ഇരുന്നു. അദ്ദേഹം
ആരാണെന്ന് എനിക്ക് അജ്ഞാതമായിരുന്നു. ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു: നിങ്ങള്‍ പറഞ്ഞത്
ജനങ്ങള്‍ക്ക് വെറുപ്പുണ്ടാക്കിയിരിക്കുമെന്ന് ഞാന്‍ ദര്‍ശിക്കുന്നു. അദ്ദേഹം പറഞ്ഞു.
നിശ്ചയം ജനങ്ങള്‍ ഒന്നും ചിന്തിക്കാത്തവരാണ്. അബൂദര്‍റ്(റ) നിവേദനം: എന്‍റെ ആത്മസ്നേഹിതന്‍
നബി(സ) എന്നോട് പറഞ്ഞു: അബൂദര്‍റ്! നീ ഉഹ്ദ് മല ദര്‍ശിക്കുന്നുണ്ടോ? പകലില്‍ നിന്ന്
അവശേഷിച്ചത് എന്താണെന്ന് ഗ്രഹിക്കുവാന്‍ വേണ്ടി ഞാന്‍ സൂര്യനിലേക്ക് നോക്കി. കാരണം
നബി(സ) എന്നെ എന്തെങ്കിലും ആവശ്യത്തിന് നിയോഗിക്കുമെന്ന് ഞാന്‍ ദര്‍ശിച്ചു. അതെ!
എന്നു ഞാന്‍ മറുപടി പറഞ്ഞു. അപ്പോള്‍ നബി(സ) അരുളി: എനിക്ക് ഉഹ്ദ് മലയുടെ അത്രത്തോളം
സ്വര്‍ണ്ണം ലഭിച്ചു. എല്ലാം ഞാന്‍ ദാനധര്‍മ്മം ചെയ്തു അതില്‍ നിന്ന് മൂന്ന് സ്വര്‍ണ്ണ
നാണയം ബാക്കിയായാല്‍ പോലും എനിക്ക് സംതൃപ്തിയാവുകയില്ല. നിശ്ചയം ഈ മനുഷ്യന്മാര്‍
ചിന്തിക്കുന്നില്ല. അവര്‍ ഭൌതിക ജീവിതത്തിനു വേണ്ടിയാണ് നിക്ഷേപിക്കുന്നത്. അല്ലാഹു
സത്യം! ഞാന്‍ നിങ്ങളോട് നിങ്ങളുടെ ദുന്‍യാവ് ആവശ്യപ്പെടുന്നില്ല. മത വിഷയത്തില്‍
നിങ്ങളോട് ഞാന്‍ മതവിധി തേടുന്നില്ല. അല്ലാഹുവിനെ ഞാന്‍ കണ്ടുമുട്ടുന്നതുവരെ. (ബുഖാരി.
2. 24. 489)
-
അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി:
ആരെങ്കിലും തന്‍റെ പരിശുദ്ധ സമ്പാദ്യത്തില്‍ നിന്നും പരിശുദ്ധ വസ്തു മാത്രമെ അല്ലാഹു
സ്വീകരിക്കുകയുള്ളൂ-ഒരു കാരക്കയോളം ധനം ദാനം ചെയ്താല്‍ അല്ലാഹു അത് തന്‍റെ വലം
കൈകൊണ്ട് സ്വീകരിക്കും. പിന്നീട് നിങ്ങളിലൊരാള്‍ തന്‍റെ ശിശുവിനെ പോറ്റി വളര്‍ത്തും
പോലെ ഒരു മലയോളം വലുതാകും വരേക്കും അല്ലാഹു അതിനെ വളര്‍ത്തിക്കൊണ്ടുപോരുന്നതാണ്.
(ബുഖാരി. 2. 24. 491)
-
ഹാരിസ്(റ) നിവേദനം: നബി(സ) അരുളി:
നിങ്ങള്‍ ധര്‍മ്മം ചെയ്യുവീന്‍ . ഒരാള്‍ തന്‍റെ ധര്‍മ്മവുമായി നടന്നാല്‍ അത് സ്വീകരിക്കാനാളെ
കിട്ടാത്ത ഒരു കാലം നിങ്ങള്‍ക്ക് വരും. ഇന്നലെ കൊണ്ടു വന്നിരുന്നെങ്കില്‍ ഞാനിതു
സ്വീകരിക്കുമായിരുന്നു. ഇന്നെനിക്ക് ഇതിന്‍റെ ആവശ്യമില്ല എന്ന് ആളുകള്‍ അന്ന് പറയുന്നതാണ്.
(ബുഖാരി. 2. 24. 492)
-
അബൂഹുറൈറ(റ) പറയുന്നു: നബി(സ) അരുളി:
ധനം വര്‍ദ്ധിക്കുകയും അത് സര്‍വ്വത്ര ഒഴുകുകയും ചെയ്യുന്നതുവരെ അന്ത്യദിനം സംഭവിക്കുകയില്ല.
അവസാനം തന്‍റെ ധര്‍മ്മം സ്വീകരിക്കാന്‍ ആരെയാണ് കിട്ടുക എന്നത് ഒരു ചിന്താപ്രശ്നമായിത്തീരും.
ധനത്തിന്‍റെ ഉടമസ്ഥന്‍ അന്നു മറ്റുള്ളവരുടെ മുന്നില്‍ ധനം എടുത്ത് കാണിക്കും. അപ്പോള്‍
എനിക്കതാവശ്യമില്ല എന്ന് അവര്‍ പറയും. (ബുഖാരി. 2. 24. 493)
-
അദിയ്യ്(റ) നിവേദനം: ഞാനൊരിക്കല്‍
നബി(സ)യുടെയടുക്കലിരിക്കുമ്പോള്‍ രണ്ടാളുകള്‍ നബി(സ)യുടെയടുക്കല്‍ വന്നു. അവരില്‍
ഒരാള്‍ ദാരിദ്യ്രത്തെക്കുറിച്ചും മറ്റൊരാള്‍ വഴിയിലെ കവര്‍ച്ചക്കാരെക്കുറിച്ചും
ആവലാതിപ്പെട്ടു. അപപോള്‍ നബി(സ) പറഞ്ഞു: വഴിക്കൊള്ളക്കാരുടെ ശല്യം അല്‍പകാലത്തേക്ക്
മാത്രമേ ഉണ്ടാവുകയുള്ളൂ. അത് കഴിഞ്ഞാല്‍ മക്കയിലേക്ക് യാതൊരു സംരക്ഷകന്‍റെയും സഹായം
കൂടാതെ കച്ചവടസംഘം യാത്ര ചെയ്യുന്നതാണ്. ദാരിദ്യ്രത്തിന്‍റെ അവസ്ഥയാണെങ്കില്‍ നിങ്ങളിലൊരാള്‍
തന്‍റെ സക്കാത്തുമായി ചുറ്റിനടക്കും. അതു സ്വീകരിക്കുന്ന ഒരാളെയും കാണുകയില്ല.
ഇങ്ങനെയുള്ള ഒരു കാലഘട്ടം വന്നെത്തും വരേക്കും അന്ത്യദിനം ഉണ്ടാവുകയില്ല. ശേഷം
നിങ്ങളില്‍ ഓരോരുത്തരും അല്ലാഹുവിന്‍റെ മുമ്പില്‍ ചെന്നു നില്‍ക്കും. മനുഷ്യനും
അല്ലാഹുവിന്നുമിടയില്‍ ഒരു റയോ പരിഭാഷകനോ ഉണ്ടായിരിക്കുകയില്ല. അല്ലാഹു മനുഷ്യനോട്
ചോദിക്കും. നിങ്ങള്‍ക്ക് ഞാന്‍ ധനം നല്‍കിയിരുന്നില്ലേ? അവര്‍ പറയും: അതെ നിന്‍റെയടുക്കലേക്ക്
ഞാന്‍ ദൂതനെ അയച്ചിരുന്നില്ലേ. അല്ലാഹു ചോദിക്കും. അതെ എന്ന് മനുഷ്യന്‍ മറുപടി
പറയും. പിന്നീട് മനുഷ്യന്‍ വലഭാഗത്തേക്ക് നോക്കും. അപ്പോള്‍ നരകമല്ലാതെ മനുഷ്യന്‍
കാണുകയില്ല. ശേഷം അവന്‍ തന്‍റെ ഇടതുഭാഗത്തേക്കു നോക്കും. അപ്പോഴും നരകത്തെ മാത്രമെ
അവന്‍ കാണുകയുള്ളൂ. അതുകൊണ്ട് ഒരു കാരക്കയുടെ കഷ്ണം ദാനം ചെയ്തിട്ടെങ്കിലും നിങ്ങളിലോരോരുത്തരും
നരകത്തെ കാത്തുസൂക്ഷിക്കുവീന്‍ , അതും കൈവശമില്ലാത്തവന്‍ നല്ല ഒരു വാക്ക് പറഞ്ഞിട്ട്
നരകത്തെ സൂക്ഷിക്കട്ടെ. (ബുഖാരി. 2. 24. 494)
-
അബമസ്ഊദ്(റ) പറയുന്നു: ദാനധര്‍മ്മത്തിന്‍റെ
സക്തം അവതരിപ്പിക്കപ്പെട്ടപ്പോള്‍ ഞങ്ങള്‍ അദ്ധ്വാനിച്ച് ധനം സമ്പാദിക്കാന്‍ തുടങ്ങി.
അങ്ങനെ ഒരാള്‍ തന്‍റെ സക്കാത്തുമായി വന്നു. അത് വലിയ ഒരു സംഖ്യയായിരുന്നു. അപ്പോള്‍
ജനങ്ങളെ കാണിക്കുവാന്‍ ചെയ്തതാണെന്ന് ചിലര്‍ പറഞ്ഞു. മറ്റൊരാള്‍ ഒരു സ്വാഅ് കൊണ്ട്
വന്ന് ധര്‍മ്മം ചെയ്തു. നിശ്ചയം ഈ സ്വാഅ് അല്ലാഹുവിന് ആവശ്യമില്ലാത്തതാണെന്ന് ചിലര്‍
പറഞ്ഞു. ഈ സന്ദര്‍ഭത്തിലാണ് താഴെ പറയുന്ന സൂക്തം അവതരിപ്പിക്കപ്പെട്ടത്. സത്യവിശ്വാസികളില്‍
നിന്ന് സ്വമനസ്സാല്‍ ധര്‍മ്മം ചെയ്യുന്നവരെ വിമര്‍ശിക്കുന്നവര്‍ - അവര്‍ അവരുടെ
അധ്വാന ഫലമല്ലാതെ മറ്റൊന്നും ദര്‍ശിക്കുന്നില്ല. (ബുഖാരി. 2. 24. 496)
-
അബൂമദ്ഊദ്(റ) നിവേദനം: നബി(സ) ഞങ്ങളോട്
ദാനം ചെയ്യുവാന്‍ കല്‍പ്പിച്ചാല്‍ ഞങ്ങളില്‍ ചിലര്‍ അങ്ങാടിയിലേക്ക് പോകും. അവിടെ
നിന്ന് ചുമട് ചുമന്നിട്ട് കിട്ടുന്ന ഒരു മുദ്ദ് ധാന്യവുമായി കൊണ്ട് വന്ന് ദാനം
ചെയ്യും. ഇന്നാകട്ടെ നബി(സ)യുടെ അനുചരന്മാരില്‍ ചിലരുടെ കയ്യില്‍ ലക്ഷം തന്നെയുണ്ട്.
(ബുഖാരി. 2. 24. 497)
-
അദിയ്യ്(റ) പറയുന്നു: നബി(സ) അരുളി:
ഒരു കാരക്കയുടെ കഷ്ണമെങ്കിലും ദാനം ചെയ്തു നിങ്ങള്‍ നരകത്തെ സൂക്ഷിക്കുവീന്‍ .
(ബുഖാരി. 2. 24. 498)
-
ആയിശ(റ) പറയുന്നു: ഒരു ദിവസം ഒരു സ്ത്രീക്ക്
രണ്ടു പെണ്‍കുട്ടികളുമായി ഭിക്ഷ യാചിച്ചു കൊണ്ടു വന്നു. ഒരു കാരക്കയല്ലാതെ മറ്റു
യാതൊന്നും തന്നെ അവള്‍ എന്‍റെയടുക്കല്‍ ദര്‍ശിച്ചില്ല. ഞാനത് അവള്‍ക്ക് നല്‍കി.
അവള്‍ അത് രണ്ടു കുട്ടികള്‍ക്ക് ഭാഗിച്ചുകൊടുത്തു. അവള്‍ അതില്‍ നിന്ന് യാതൊന്നും
ഭക്ഷിച്ചില്ല. അവള്‍ എഴുന്നേറ്റു പോയി ഉടനെ നബി(സ) കടന്നു വന്നു. ഞാന്‍ ഈ വിവരം
നബി(സ)യോട് പറഞ്ഞു. അവിടുന്നു അരുളി: വല്ലവനും ഈ പെണ്‍കുട്ടികള്‍ മൂലം പരീക്ഷണ
വിധേയനായി. എങ്കില്‍ അവര്‍ അന്ന് നരകാഗ്നിയില്‍ നിന്നും ഒരു മറയാണ്. (ബുഖാരി. 2.
24. 499)
-
അബൂഹുറൈറ(റ) നിവേദനം: ഒരാള്‍ അല്ലാഹുവിന്‍റെ
പ്രവാചകന്‍റെ അടുത്തു വന്നു പറഞ്ഞു: പ്രവാചകരേ! ദാനധര്‍മ്മങ്ങളില്‍ ഏറ്റവും പുണ്യമേറിയത്
ഏതാണ്? നബി(സ) പ്രത്യുത്തരം നല്‍കി: നീ ആരോഗ്യവാനായിരിക്കുക, ധനം വിട്ടു കൊടുക്കാന്‍
നിനക്ക് മടിയുണ്ടായിരിക്കുക, ദാരിദ്യത്തെക്കുറിച്ച് ഭയവും ധനം സമ്പാദിച്ചാല്‍ കൊള്ളാമെന്ന്
നിനക്ക് ആഗ്രഹവും ഉണ്ടായിരിക്കുക. ഈ പരിതസ്ഥിതിയില്‍ നല്‍കുന്ന ദാനമാണ് ഏറ്റവും
പുണ്യകരം. അന്നേരം നീ ദാനത്തെ പിന്നിലേക്ക് നീക്കി വെക്കരുത്. അങ്ങനെ ജീവിതം തൊണ്ടക്കുഴിയില്‍
എത്തുന്ന നേരം നീ പറയും. ഇത്ര ഇന്നവന്നു കൊടുക്കണം. ഇത്ര ഇന്നവന് കൊടുക്കണം എന്നെല്ലാം.
യഥാര്‍ത്ഥത്തിലോ ആ ധനം ആ ഘട്ടത്തില്‍ ഇന്നവന്‍റെതായിക്കഴിഞ്ഞിരിക്കുകയാണ്. (ബുഖാരി.
2. 24. 500)
-
ആയിശ(റ) നിവേദനം: നബി(സ)യുടെ ഭാര്യമാരില്‍
ചിലര്‍ നബി(സ)യോട് ചോദിച്ചു: ഞങ്ങളില്‍ ആരാണ് ഏറ്റവുമാദ്യം (പരലോകത്ത്)താങ്കളെ
സമീപിക്കുക. നബി(സ) അരുളി: നിങ്ങളില്‍ കൈ നീളം കൂടിയ ആള്‍. പിന്നീട് നബി(സ)യുടെ
പത്നിമാര്‍ ഒരു മുളക്കഷ്ണമെടുത്ത് കൈ അളക്കാന്‍ തുടങ്ങി. സൌദയായിരുന്നു കൈ ഏറ്റവും
നീളമുള്ള സ്ത്രീ. കൈ നീളം കൂടിയവള്‍ എന്ന് നബി(സ) പറഞ്ഞതിന്‍റെ വിവക്ഷ അവള്‍ കൂടുതല്‍
ദാനധര്‍മ്മം ചെയ്തിരുന്നുവെന്നാണെന്ന് ശേഷം ഞങ്ങള്‍ ഗ്രഹിച്ചു. സൌദയാണ് ഏറ്റവും
വേഗം നബി(സ)യെ പിന്‍തുടര്‍ന്നത്. അവര്‍ ദാനധര്‍മ്മം കൂടുതല്‍ ഇഷ്ടപ്പെട്ടിരുന്നു.
(ബുഖാരി. 2. 24. 501)
-
അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി:
ഞാന്‍ ഇന്ന് ഒരു ദാനധര്‍മ്മം ചെയ്യുമെന്ന് ഒരാള്‍ പറഞ്ഞു. തന്‍റെ ദാനവുമായി അയാള്‍
പുറപ്പെട്ടു. ഒരു കള്ളന്‍റെ കയ്യിലാണ് അദ്ദേഹം അത് വെച്ചത്. പ്രഭാതത്തില്‍ ആളുകള്‍
പറഞ്ഞു. ഒരു കള്ളന് ദാനം ചെയ്തുവെന്ന് അയാള്‍ പറഞ്ഞു: അല്ലാഹുവേ! നിനക്ക് സ്തുതി.
നിശ്ചയം ഞാനിന്നും മറ്റൊരു ദാനം ചെയ്യും. ദാനവസ്തുവുമായി അയാള്‍ പുറപ്പെട്ടു. അതു
ഒരു വ്യഭിചാരിണിക്കാണ് നല്‍കിയത്. പിറ്റേന്ന് ജനങ്ങള്‍ പറഞ്ഞു: വ്യഭിചാരിണിക്ക്
ദാനം ചെയ്തുവെന്ന്. അയാള്‍ പറഞ്ഞു: അല്ലാഹുവേ! നിനക്ക് സര്‍വ്വ സ്തുതിയും. ഞാനിന്നും
ഒരു ദാനം തീര്‍ച്ചയായും ചെയ്യുന്നതാണ്. ദാനവസ്തുവുമായി അയാള്‍ പുറപ്പെട്ടു. അതു
ഒരു ധനികന്‍റെ കൈയിലാണ് നിക്ഷേപിച്ചത്. ധനികന് ദാനം ചെയ്തുവെന്ന് പിറ്റേന്ന് ജനങ്ങള്‍
പറഞ്ഞു. അയാള്‍ പറഞ്ഞു: അല്ലാഹുവേ! കള്ളനും, വ്യഭിചാരിണിക്കും ധനികനും ദാനം ചെയ്യാന്‍
കഴിഞ്ഞതില്‍ നിനക്ക് സ്തുതി. അപ്പോള്‍ (അല്ലാഹുവിങ്കല്‍ നിന്ന്) ഒരാള്‍ പറഞ്ഞു:
താങ്കള്‍ കള്ളന് കൊടുത്ത ദാനം മൂലം കളവില്‍ നിന്നും അയാള്‍ വിരമിക്കാനിടയുണ്ട്.
വ്യഭിചാരിണി വ്യഭിചാരത്തില്‍ നിന്നും വിരമിച്ചേക്കാം. ധനികനാവട്ടെ, താങ്കളുടെ ദാനത്തില്‍
നിന്ന് ഗുണപാഠം പഠിച്ച് അല്ലാഹു നല്‍കിയ ധനത്തില്‍ നിന്ന് ദാനം ചെയ്യാന്‍ സാധ്യതയുണ്ട്.
(ബുഖാരി. 2. 24. 502)
-
മഅ്നു(റ) നിവേദനം: ഞാനും എന്‍റെ പിതാവും
പിതാമഹനും നബി(സ) യുമായി പ്രതിജ്ഞ ചെയ്തിരുന്നു. നബി(സ) യാണ് എനിക്ക് വിവാഹലോചന
നടത്തി വിവാഹം ചെയ്തുതന്നതും. ഞാന്‍ ഒരിക്കല്‍ നബി(സ)യുടെ അടുത്ത് ആവലാതി ബോധിപ്പിച്ചു.
എന്‍റെ പിതാവ് കുറെ സ്വര്‍ണ്ണനാണയം ദാനം ചെയ്യാനായി പള്ളിയിലുള്ള ഒരാളുടെയടുക്കല്‍
കൊടുത്തു. ഞാന്‍ അയാളോട് അതു വാങ്ങി എന്‍റെ പിതാവിന്‍റെയടുക്കല്‍ വന്നു. എന്‍റെ
പിതാവ് പറഞ്ഞു: അല്ലാഹു സത്യം! ഞാന്‍ നിനക്ക് തരാന്‍ ഉദ്ദേശിച്ചിട്ടില്ല. അപ്പോഴാണ്
ഞാന്‍ നബി(സ)യോട് ആവലാതി പറഞ്ഞത്. അവിടുന്ന് അരുളി: യസീദ്! നിനക്ക് നിന്‍റെ ഉപദേശമനുസരിച്ച്
പ്രതിഫലം കിട്ടും. മഅ്നേ! നിനക്ക് ലഭിച്ചത് നീ എടുത്തുകൊള്ളുക. (ബുഖാരി. 2. 24.
503)
-
ആയിശ(റ) നിവേദനം: നബി(സ) അരുളി: ഒരു
സ്ത്രീ അവളുടെ വീട്ടിലെ ആഹാര പദാര്‍ത്ഥങ്ങളില്‍ നിന്ന് നശിപ്പിക്കണമെന്ന ദുരുദ്ദേശ്യം
ഇല്ലാതെ ദാനം ചെയ്താല്‍ ദാനം ചെയ്തതിന്‍റെ പ്രതിഫലം അവള്‍ക്കുണ്ട്. അധ്വാനിച്ചുണ്ടാക്കിയതിന്‍റെ
പ്രതിഫലം അവളുടെ ഭര്‍ത്താവിനും അതുപോലുള്ള പ്രതിഫലം അതിന്‍റെ കാവല്‍കകാരനും ലഭിക്കും.
അവരില്‍ ആര്‍ക്കും മറ്റേയാള്‍ക്ക് കൊടുത്തതു കാരണം പ്രതിഫലം ചുരുങ്ങുകയില്ല. (ബുഖാരി.
2. 24. 506)
-
ഹക്കീം(റ) നിവേദനം: നബി(സ) അരുളി:
മേലെ കയ്യാണ് താഴെ കയ്യിനേക്കാള്‍ ഉത്തമം. ആദ്യമായി നിന്‍റെ പരിപാലനത്തിന്‍ കീഴിലുള്ളവര്‍ക്ക്
നീ ദാനം ചെയ്യുക. മന:സംതൃപ്തിയോടു കൂടി നല്‍കുന്ന ദാനമാണ് ഏറ്റവും ഉത്തമം. വല്ലവരും
അന്യരോട് ധനസഹായം ആവശ്യപ്പെടാതെ അകന്നു നിന്നാല്‍ അല്ലാഹു അവനെ ഐശ്വര്യവാനാക്കും.
വല്ലവനും പരാശ്രയരഹിതനായി ജീവിക്കാനുദ്ദേശിച്ചാല്‍ അല്ലാഹു അവനെ പരാശ്രയ രഹിതനാക്കും.
(ബുഖാരി. 2. 24. 508)
-
ഇബ്നു ഉമ്‍ (റ) നിവേദനം: നബി(സ) മിമ്പറില്‍
നിന്ന് പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോള്‍ ദാനത്തെയും അഭിമാനബോധത്തോടെ മറ്ുള്ളവരോട്
ചോദിക്കാതെ ഒഴിഞ്ു മാറിനില്‍ക്കുന്നതിനെയും യാചനയേയും കുറിച്ച് പ്രസ്താവിച്ചു.
അവിടുന്നു പറഞ്ഞു: മേലെ കയ്യാണ് താഴെ കയ്യിനേക്കാള്‍ ഉത്തമം. മേലെ കൈ ദാനം ചെയ്യുന്നവനും
താഴെ കൈ അതു വാങ്ങുന്നതുമാണ്. (ബുഖാരി. 2. 24. 509)
-
അബൂമൂസാ(റ) നിവേദനം: നബി(സ)യുടെ അടുക്കല്‍
വല്ല യാചകനും വരികയോ ആരെങ്കിലും എന്തെങ്കിലും സഹായമാവശ്യപ്പെടുകയോ ചെയ്താല്‍ അവിടുന്ന്
അരുളും: നിങ്ങള്‍ മറ്റുള്ളവരോട് ശുപാര്‍ശ ചെയ്യുവീന്‍ . നിങ്ങള്‍ക്ക് പ്രതിഫലം
നല്‍കപ്പെടും. അല്ലാഹു ഉദ്ദേശിച്ചത് അവന്‍റെ പ്രവാചകന്‍റെ നാവിലൂടെ അവന്‍ വിധിക്കും.
(ബുഖാരി. 2. 24. 512)
-
അസ്മാഅ്(റ) നിവേദനം: നബി() എന്നോട്
പഞ്ഞു; സമ്പത്തു സൂക്ഷിച്ച് പാത്രത്തിന്‍റെ വായ നീ കെട്ടിവെക്കരുത്. അങ്ങിനെ ചെയ്യുന്ന
പക്ഷം തന്‍റെ പാത്രത്തിന്‍റെ വായ നിനക്കെതിരായി അല്ലാഹുവും കെട്ടി വെക്കും. നീ
ധനം എണ്ണിക്കണക്കാക്കി വെക്കരുത്. നിനക്കെതിരില്‍ അല്ലാഹുവും എണ്ണിക്കണക്കാക്കി
വെച്ചുകളയും. (ബുഖാരി. 2. 24. 513)
-
അസ്മാഅ്(റ) നിവേദനം: നബി(സ)യുടെ സന്നിധിയില്‍
അവര്‍ വന്നപ്പോള്‍ നബി(സ) അവരോട് പറഞ്ഞു: നീ ധനം പാത്രത്തില്‍ ആക്കി കെട്ടിവെക്കരുത്.
അപ്പോള്‍ അല്ലാഹുവും തന്റ പാത്രത്തിന്‍റെ വായ നിനക്കെതിരായി കെട്ടി വെക്കും. കഴിവുള്ളത്ര
ദാനം നീ ചെയ്തുകൊള്ളുക. (ബുഖാരി. 2. 24. 515)
-
ഹക്കീം(റ) നിവേദനം: അദ്ദേഹം നബി(സ)യോട്
ചോദിച്ചു. പ്രവാചകരേ! ഞാന്‍ അജ്ഞാനകാലത്ത് പുണ്യകര്‍മ്മമെന്ന നിലക്ക് ദാനം ചെയ്യുകയും
അടിമകളെ മോചിപ്പിക്കുകയും കുടുംബബന്ധം പുലര്‍ത്തുകയും ചെയ്യാറുണ്ടായിരുന്നു. എനിക്ക്
അതിന് പ്രതിഫലം ലഭിക്കുമോ? അപ്പോള്‍ നബി(സ) പറഞ്ഞു: മുമ്പ് നിര്‍വ്വഹിച്ച പുണ്യകര്‍മ്മങ്ങളോടുകൂടിയിട്ടു
തന്നെയാണ് നീ ഇസ്ലാമില്‍ പ്രവേശിച്ചിരിക്കുന്നത്. (ബുഖാരി. 2. 24. 517)
-
ആയിശ(റ) നിവേദനം: നബി(സ) അരുളി: ദുര്‍വ്യയം
ചെയ്യാത്ത നിലക്ക് ഒരു സ്ത്രീ തന്‍റെ ഭര്‍ത്താവിന്‍റെ ധനത്തില്‍ നിന്നും ദാനം ചെയ്താല്‍
അവള്‍ക്ക് അതിന്‍റെ പ്രതിഫലമുണ്ട്. അവളുടെ ഭര്‍ത്താവിന് സമ്പാദിച്ചതിന്‍റെ പ്രതിഫലമുണ്ട്.
ഭൃത്യനും അതുപോലെ പ്രതിഫലമുണ്ട്. (ബുഖാരി. 2. 24. 518)
-
അബൂമൂസ(റ) നിവേദനം: നബി(സ) അരുളി:
വിശ്വസ്ഥനും ഏതു ധനം ആര്‍ക്ക് കൊടുക്കുവാന്‍ വേണ്ടി തന്നോട് കല്‍പ്പിച്ചിട്ടുണ്ടോ
അത് പരിപൂര്‍ണ്ണമായും മനഃസംതൃപ്തിയോട് കൂടിയും വിട്ടുകൊടുക്കുന്നവനും ആയ മുസ്ലീം
ഖജാഞ്ചി ആ ധനം ദാനധര്‍മ്മം ചെയ്യുന്ന അതിന്‍റെ ഉടമസ്ഥനോടൊപ്പം പ്രതിഫലത്തില്‍ പങ്കാളിയാണ്.
(ബുഖാരി. 2. 24. 519)
-
അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി:
ഓരോ ദിവസവും മനുഷ്യന്മാര്‍ പ്രഭാതത്തില്‍ പ്രവേശിക്കുമ്പോള്‍ രണ്ടു മലക്കുകള്‍
ഭൂമിയിലേക്ക് ഇറങ്ങി വന്ന് ഇപ്രകാരം പ്രാര്‍ത്ഥിക്കാന്‍ തുടങ്ങും. അവരിലൊരാള്‍
പ്രാര്‍ത്ഥിക്കും. അല്ലാഹുവേ! ദാനധര്‍മ്മം ചെയ്യുന്നവന് നീ പകരം നല്‍കേണമേ! മറ്റേ
മലക്ക് പ്രാര്‍ത്ഥിക്കും: അല്ലാഹുവേ! പിശുക്കന്ന് നീ നാശം വരുത്തിവെക്കേണമെ! (ബുഖാരി.
2. 24. 522)
-
അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി:
പിശുക്കന്‍റെയും ദാനം ചെയ്യുന്നവന്‍റെയും ഉപമ രണ്ടു മനുഷ്യന്മാരെപ്പോലെയാണ്. അവര്‍
ഇരുമ്പിന്‍റെ ഓരോ ജൂബ്ബ ധരിച്ചിട്ടുണ്ട്. ആ ജൂബ്ബ രണ്ടും അവരുടെ മുല മുതല്‍ കഴുത്തില്
എല്ല് വരേയുണ്ട്. ദാനശീലമുള്ളവന്‍ ദാനം ചെയ്യുമ്പോഴെല്ലാം ആ ജൂബ്ബ വലിഞ്ഞു നീണ്ടിട്ട്
അവന്‍റെ ശരീരമാകെ മൂടും. അവന്‍റെ കൈവിരലുകളുടെ അറ്റങ്ങള്‍ പോലും കുപ്പായത്തിനുള്ളിലാവും.
ഭൂമിയില്‍ പതിഞ്ഞു അവന്‍റെ കാലടികള്‍ ഈ കുപ്പായം ഭൂമിയിലൂടെ വലിച്ചിഴച്ച് കൊണ്ടുപോവുക
കാരണം മാഞ്ഞ് പോകും. എന്നാല്‍ പിശുക്കന്‍ വല്ലതും ചിലവ് ചെയ്യാനുദ്ദേശിക്കുന്ന
പക്ഷം അവന്‍റെ ജൂബയുടെ ഒരു കണ്ണിയും അവയുടെ സ്ഥാനങ്ങളിലേക്ക് ചേര്‍ന്ന് ഒട്ടിപ്പിടിച്ച്
നില്‍ക്കും. അവന്‍ കുപ്പായം വലിച്ച് നീട്ടി വികസിപ്പിക്കാനൊരുങ്ങും. പക്ഷെ അത്
വികസിക്കുകയില്ല. (ബുഖാരി. 2. 24. 523)
-
സഈദ്(റ) തന്‍റെ പിതാമഹനില്‍ നിന്ന്(അബൂമൂസ)
നിവേദനം ചെയ്യുന്നു. നബി(സ) അരുളി; സര്‍വ്വ മുസ്ലീംകളും സക്കാത്തു കൊടുക്കേണ്ടതുണ്ട്.
അനുചരന്മാര്‍ ചോദിച്ചു: അല്ലാഹുവിന്‍റെ പ്രവാചകരേ! അതിന് കഴിവില്ലെങ്കിലോ? നബി(സ)
പ്രത്യുത്തരം നല്‍കി: അവര്‍ സ്വന്തം കൈകൊണ്ട് ജോലി ചെയ്യണം. എന്നിട്ട് തന്‍റെ ദേഹത്തെ
ശുശ്രൂഷിക്കണം. മറ്റുള്ളവര്‍ക്ക് ദാനം ചെയ്യുകയും വേണം. അതിനും സാധ്യമായില്ലെങ്കിലോ
അന്ന് അവര്‍ വീണ്ടും ചോദിച്ചു: നബി(സ) അരുളി. ആപത്തു ബാധിച്ചു ദുരിതമനുഭവിക്കുന്നവരെ
അവന്‍ സഹായിക്കട്ടെ അതിനും കഴിവില്ലെങ്കിലോ? അനുചരന്മാര്‍ വീണ്ടും ചോദിച്ചു: നബി(സ)
അരുളി. അവന്‍ നന്മ പ്രവര്‍ത്തിക്കുകയും തിന്മയെ സൂക്ഷിച്ച് അകന്നു നില്‍ക്കുകയും
ചെയ്യട്ടെ. നിശ്ചയം അത് അന് ദാനധര്‍മ്മമാണ്. (ബുഖാരി. 2. 24. 524)
-
ഉമ്മു അതിയ്യ(റ) നിവേദനം: അന്‍സാരി
വനിത നുസൈബക്ക്(റ) നബി(സ) സക്കാത്തിന്‍റെ ഓഹരിയില്‍ നിന്ന് ഒരാടിനെ കൊടുത്തയച്ചു.
ആ ആടിനെ അറുത്തു അതില്‍ നിന്ന് അല്‍പം അവര്‍ ആയിശ(റ) ക്ക് കൊടുത്തയച്ചു. നബി(സ)
പ്രവേശിച്ചുകൊണ്ട് ഇപ്രകാരം ചോദിച്ചു: നിങ്ങളുടെയടുക്കല്‍ ആഹാരം വല്ലതുമുണ്ടോ?
ആയിശ(റ) പറഞ്ഞു: ഇല്ല. സക്കാത്തുവകയില്‍ നുസൈബക്ക് കിട്ടിയ ആടിന്‍റെ മാംസത്തില്‍
അല്‍പം അവള്‍ കൊടുത്തയച്ചത് മാത്രമുണ്ട്. നബി(സ) പറഞ്ഞു: അത് കൊണ്ടുവരിക. സക്കാത്തു
അതിന്‍റെ സ്ഥാനത്തെത്തിക്കഴിഞ്ഞു. (ബുഖാരി. 2. 24. 525)
-
അബൂസഈദ്(റ) നിവദേനം: ഒട്ടകത്തില്‍
അഞ്ചിന് താഴെയുള്ളതിന് സക്കാത്തില്ല. വെള്ളിക്ക് അഞ്ച് ഊഖിയ്യ: താഴെയുള്ളതിന് സക്കാത്തില്ല.
ധാന്യത്തില്‍ അഞ്ച് അൌസ്ഖ് താഴേയുള്ളതിന് സക്കാത്തില്ല. (ബുഖാരി. 2. 24. 526)
-
അനസ്(റ) പറയുന്നു: അല്ലാഹുവിന്‍റെയും
റസൂലിന്റേയും കല്‍പ്പന അബൂബക്കര്‍ (റ) അനസിന് എഴുതി അയച്ചു. ഒരുത്തന്‍റെ സക്കാത്തില്‍
ഒരു വയസ്സുള്ള പെണ്ണൊട്ടകം നല്‍കേണ്ട ഘട്ടമെത്തി. അവന്‍റെയടുക്കല്‍ അതില്ല. രണ്ടു
വയസ്സുള്ള പെണ്ണൊട്ടകമുണ്ട് താനും എങ്കില്‍ അതു വാങ്ങാം. പക്ഷെ സക്കാത്ത് പിരിച്ചെടുക്കുന്നവന്‍
ഇരുപത് ദിര്‍ഹമോ രണ്ടാടോ അവന് നഷ്ടപരിഹാരമായി കൊടുക്കണം. ഇനി കൊടുക്കാന്‍ പറ്റിയ
ഒരു വയസ്സ് പ്രായമായ പെണ്ണൊട്ടകം അവന്‍റെ കൈയിലില്ല. രണ്ടു വയസ്സായ ഒരു ആണൊട്ടകം
മാത്രമേയുള്ളൂ. എങ്കില്‍ അതവനില്‍ നിന്ന് സ്വീകരിക്കാം. കൂടുതലൊന്നും വാങ്ങേണ്ടതില്ല.
(ബുഖാരി. 2. 24. 528)
-
അനസ്(റ) പറയുന്നു: നബി(സ) നിശ്ചയിച്ചതായി
അബൂബക്കര്‍ (റ) അനസിനെഴുതിയ കത്തില്‍ ഇതുകൂടി ഉണ്ടാിരുന്നു. സക്കാത്ത് ഭയന്നിട്ട്
വേര്‍പ്പെട്ടു കിടക്കുന്ന ധനം ഒന്നായി കണക്ക് കൂട്ടുവാനോ ഒന്നായിക്കിടക്കുന്ന ധനം
വേര്‍പ്പെടുത്തിക്കൊണ്ട് കണക്കാക്കുവാനോ പാടില്ല. (ബുഖാരി. 2. 24. 530)
-
അനസ്(റ) പറയുന്നു: അബൂബക്കര്‍ (റ)
നബി(സ) നിശ്ചയിച്ചതായി അനസിന്നെഴുതിയ കത്തില്‍ ഇപ്രകാരം കൂടിയുണ്ട്. രണ്ടു പങ്കാളികളുടേതാണ്
ധനമെങ്കില്‍ രണ്ടുപേരും സക്കാത്തിന്‍റെ ബാധ്യത തുല്യനിലക്ക് വഹിക്കണം. (ബുഖാരി.
2. 24. 531)
-
അബൂസഈദ്(റ) നിവേദനം: ഒരു ഗ്രാമീണന്‍
പ്രവാചകന്‍റെ അടുത്തു വന്ന് ഹിജ്റക്ക് അനുവാദം ചോദിച്ചു. നബി(സ) പറഞ്ഞു. നിനക്ക്
നാശം! നിശ്ചയം അതിന്‍റെ പ്രശ്നം വിഷമകരമായതാണ്. നിന്ക് സക്കാത്ത് കൊടുക്കുവാന്‍
മാത്രം ഒട്ടകമുണ്ടോ? അതെ, അയാള്‍ മറുപടി പറഞ്ഞു: അപ്പോള്‍ നബി(സ) പ്രത്യുത്തര നല്‍കി.
നീ കടലിനപ്പുറം പോയി സല്‍കര്‍മ്മം ചെയ്താലും നിന്‍റെ കര്‍മ്മങ്ങള്‍ക്കുള്ള പ്രതിഫലത്തില്‍
ഒരു കുറവും അല്ലാഹു വരുത്തുകയില്ല. (ബുഖാരി. 2. 24. 532)
-
അനസ്(റ) പറയുന്നു: അല്ലാഹുവും അവന്‍റെ
ദൂതനും നിശ്ചയിച്ച സക്കാത്തിന്‍റെ വിധി അബൂ ബക്കര്‍ (റ) അനസിന് എഴുതി അയച്ചു. അതില്‍
ഇപ്രകാരം ഉണ്ടായിരുന്നു. ഒരാളുടെ ഒട്ടകത്തിന് നാല് വയസ്സുള്ള പെണ്ണൊട്ടകത്തെ സകാത്ത്
കൊടുക്കേണ്ട നിലപാടെത്തി. അവന്‍റെ പക്കല്‍ അതില്ല. മൂന്ന് വയസ്സുള്ള പെണ്ണൊട്ടകം
മാത്രമാണുള്ളത്. എങ്കില്‍ അതവന്‍റെ പക്കല്‍ നിന്ന് സ്വീകരിക്കാം. അതോടൊപ്പം അവന്
സാധിക്കുമെങ്കില്‍ രണ്ടാടുകൂടി അവന്‍ കൊടുക്കേണ്ടതുണ്ട. ഇല്ലെങ്കില്‍ ഇരുപതു ദിര്‍ഹം.
മൂന്ു വയസ്സുള്ള ഒരു പെണ്ണൊട്ടകം സക്കാത്തില്‍ കൊടുക്കേണ്ട ഘട്ടം ഒരാള്‍ക്കെത്തി.
അവന്‍റെ പക്കല്‍ ആ ഒട്ടകം ഇല്ല. ഉള്ളത് നാല് വയസ്സുളള പെണ്ണൊട്ടകം മാത്രമാണ്. എങ്കില്‍
അത് സ്വീകരിച്ച് സക്കാത്ത് പിരിച്ചെടുക്കുന്നവന്‍ ഇരുപത് ദിര്‍ഹം അങ്ങോട്ട് കൊടുക്കണം
അല്ലെങ്കില്‍ രണ്ടാടുകള്‍. മൂന്ന് വയസ്സുള്ള പെണ്ണൊട്ടകം സക്കാത്ത് കൊടുക്കേണ്ട
ഘട്ടം ഒരാള്‍ക്കെത്തി. അവന്‍റെ പക്കല്‍ ആ ഒട്ടകമില്ല. ഉള്ളത് രണ്ടു വയസ്സുള്ള പെണ്ണൊട്ടകമാണ്.
എങ്കില്‍ അത് സ്വീകരിക്കാം. അതോടൊപ്പം രണ്ടാട് അല്ലെങ്കില്‍ ഇരുപത് ദിര്‍ഹം അവന്‍
കൊടുക്കണം. (ബുഖാരി. 2. 24. 533)
-
അനസ്(റ) നിവേദനം: അബൂബക്കര്‍ (റ) അനസ്(റ)
നെ ബഹ്റൈനിലേക്ക് ഭരണാധികാരിയായി അയച്ചപ്പോള്‍ ഈ കല്‍പ്പന എഴുതിക്കൊടുത്തു. പരമ
കാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തില്‍ . ഇത് മുസ്ളിംകളുടെ മേല്‍
അല്ലാഹുവിന്‍റെ ദൂതന്‍ നിശ്ചയിച്ചുകൊടുത്ത സക്കാത്തിന്‍റെ നിര്‍ബന്ധവിധിയാണ്. അതുകൊണ്ട്
മുസ്ളിംകളിലാരോടെങ്കിലും ഈ തോതനുസരിച്ച് സക്കാത്താവശ്യപ്പെട്ടാല്‍ അവരത് കൊടുക്കട്ടെ.
അതിന്നപ്പുറം ആവശ്യപ്പെട്ടാല്‍ കൊടുക്കാതിരിക്കുകയും ചെയ്യട്ടെ. ഇരുപത്തിനാലെണ്ണം
വരെ വരുന്ന ഒട്ടകത്തിന് സക്കാത്തായി കൊടുക്കേണ്ടത് ആടാണ്. അഞ്ച് ഒട്ടകത്തിന് ഒരാടെന്ന
തോതില്‍ . ഇരുപത്തഞ്ച് മുതല്‍ മുപ്പത്തഞ്ച് വരെ വരുന്ന ഒട്ടകത്തിന് ഒരു വയസ്സ്
പ്രായമുള്ള ഒരു പെണ്ണൊട്ടകക്കിടാവ് കൊടുക്കണം. മുപ്പത്താറു മുതല്‍ അറുപതു വരെ എണ്ണം
ഒട്ടകത്തിന് മൂന്ന് വയസ്സുള്ളതും ആണൊട്ടകത്തിന് ചവിട്ടാന്‍ പറ്റിയതുമായ ഒരു പെണ്ണൊട്ടകത്തെ
കൊടുക്കണം. അറുപത്തൊന്നു മുതല്‍ എഴുപത്തഞ്ച് വരെ വരുന്ന ഒട്ടകത്തിന് നാല് വയസ്സ്
പ്രായമായ ഒരു പെണ്ണൊട്ടകം നല്‍കണം. എഴുപത്താറു മുതല്‍ തൊണ്ണൂറ് വരെ എണ്ണം വരുന്ന
ഒട്ടകത്തിന് രണ്ടു വയസ്സ് പ്രായമുള്ള രണ്ടു പെണ്ണൊട്ടകക്കിടാവുകളെ നല്‍കണം. തൊണ്ണൂറ്റൊന്നു
മുതല്‍ നൂറ്റിരുപതു വരെ എണ്ണം വരുന്ന ഒട്ടകത്തിന് മൂന്ന് വയസ്സുവരെ പ്രായമുള്ളതും
ആണൊട്ടകത്തിന് ചവിട്ടാന്‍ പറ്റിയതുമായ രണ്ടു പെണ്ണൊട്ടകത്തെ കൊടുക്കണം. 120ല്‍
വര്‍ദ്ധിച്ച എണ്ണം ഒട്ടകമുള്ളവര്‍ ഓരോ നാല്‍പ്പതെണ്ണത്തിനും രണ്ടു വയസ്സ് പ്രായമായ
ഓരോ പെണ്ണൊട്ടകവും ഓരോ അമ്പതെണ്ണത്തിനും മൂന്നു വയസ്സ് പ്രായമായ ഓരോ പെണ്ണൊട്ടകം
വീതവും നല്‍കണം. ഒരാള്‍ക്ക് നാലൊട്ടകം മാത്രമെ ഉള്ളുവെങ്കില്‍ അതിന് സക്കാത്തില്ല
തന്നെ. അതിന്‍റെ ഉടമസ്ഥന്‍ ഉദ്ദേശിക്കുകയാണെങ്കില്‍ കൊടുക്കാം. അഞ്ചൊട്ടകം തികഞ്ഞാല്‍
അവര്‍ക്ക് സക്കാത്തായി ഒരാടിനെ നല്‍കണം. നാല്‍പത് മുതല്‍ നൂറ്റിരുപത് വരെ എണ്ണം
വരുന്ന ആടുകള്‍ക്ക് - അവ മേഞ്ഞു തിന്നുന്നവയാണെങ്കില്‍ - ഒരാട് നല്‍കണം. നൂറ്റിരുപത്
മുതല്‍ ഇരുനൂറ് വരെ എണ്ണം വരുന്ന ആടുകള്‍ക്ക് രണ്ടാട് കൊടുക്കണം. ഇരുനൂറ് മുതല്‍
മുന്നൂറ് വരെ എണ്ണം വരുന്ന ആടുകള്‍ക്ക് മൂന്ന് ആട് വീതം കൊടുക്കണം. മുന്നൂറില്‍
വര്‍ദ്ധിച്ച എണ്ണം ഉണ്ടായാല്‍ ഓരോ നൂറിനും ഓരോ ആടുവീതം നല്‍കണം. മേഞ്ഞു തിന്നുന്ന
ആടുകള്‍ നാല്‍പ്പതില്‍ കുറവാണെങ്കില്‍ അവക്ക് സക്കാത്ത് കൊടുക്കേണ്ടതില്ല. അതിന്‍റെ
ഉടമസ്ഥന്‍ ഉദ്ദേശിച്ചാല്‍ ഒഴികെ. വെള്ളിയുടെ സക്കാത്ത് രണ്ടര ശതമാനമാണ്. നൂറ്റിതൊണ്ണൂറ്
ദിര്‍ഹം മാത്രമേയുള്ളുവെങ്കിലോ അതിന് സക്കാത്ത് കൊടുക്കേണ്ടതില്ല. ഉടമസ്ഥന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍
കൊടുക്കാം. (ബുഖാരി. 2. 24. 534)
-
അനസ്(റ) നിവേദനം: അല്ലാഹുവും നബി(സ)യുടെ
കല്‍പ്പിച്ചത് അബൂബക്കര്‍ അനസിന് എഴുതിക്കൊടുത്തതില്‍ ഇപ്രകാരം ഉണ്ടായിരുന്നു.
വയസ്സ് കൂടിയതും അംഗവൈകല്യമുള്ളതുമായ മൃഗങ്ങളും മുട്ടാടും സക്കാത്തായി കൊടുക്കരുത്.
സക്കാത്ത് പിരിക്കുന്നവന്‍ അത് ഇഷ്ടപ്പെടുകയാണെങ്കില്‍ വിരോധമില്ല. (ബുഖാരി. 2.
24. 535)
-
അബൂഹുറൈറ(റ) നിവേദനം: അബൂബക്കര്‍ (റ)
പറഞ്ഞു: അല്ലാഹു സത്യം! നബി(സ)ക്ക് അവര്‍ നല്‍കിയിരുന്ന ഒരു ആട്ടിന്‍ കുട്ടിയെങ്കിലും
എനിക്ക് തരാന്‍ വിസമ്മതിച്ചാല്‍ ഞാന്‍ അതിന്‍റെ പേരില്‍ അവരോട് യുദ്ധം ചെയ്യും.
ഉമര്‍ (റ) പറയുന്നു: അബൂബക്കറിന്‍റെ ഹൃദയത്തിന് അല്ലാഹു വിശാലത നല്‍കിയതാണ്. ഇപ്രകാരം
പ്രഖ്യാപിക്കുവാന്‍ കാരണമെന്ന് ഞാന്‍ ദര്‍ശിക്കുന്നു. നിശ്ചയം അത് സത്യമായിരുന്നുവെന്ന്
ഞാന്‍ ഗ്രഹിച്ചു. (ബുഖാരി. 2. 24. 536)
-
ഇബ്നു അബ്ബാസ്(റ) നിവേദനം: നബി(സ)
മുആദ്നെ യമനിലേക്ക്(ഗവര്‍ണ്ണറായി)നിയോഗിച്ചുകൊണ്ട് അദ്ദേഹത്തോട് അരുളി: ലാഇലാഹ
ഇല്ലല്ലാഹു എന്നതിലേക്ക് ക്ഷണിക്കുക. അതവര്‍ അനുസരിച്ചു കഴിഞ്ഞാല്‍ എല്ലാ ദിവസവും
രാവും പകലുമായി അഞ്ച് നേരത്തെ നമസ്കാരം അല്ലാഹു നിര്‍ബന്ധമാക്കിയിരിക്കുന്നുവെന്ന്
അവരെ അറിയിക്കുക. അതും അവര്‍ അനുസരിച്ചാല്‍ അല്ലാഹു നിങ്ങളുടെ ധനത്തില്‍ സകാത്തു
നിര്‍ബന്ധമാക്കിയിട്ടുണ്ടെന്ന് അവരെ അറിയിക്കുക. ആ സക്കാത്തു അവരുടെ ധനികന്‍മാരില്‍
നിന്ന് പിരിച്ചെടുത്തു അവരില്‍ തന്നെയുള്ള അഗതികളിലേക്ക് തിരിച്ചു വിടുകയാണ് ചെയ്യേണ്ടത്.
(ബുഖാരി. 2. 24. 537)
-
അബൂദര്‍റ്(റ) നിവേദനം: വല്ല മനുഷ്യനും
അവന്‍റെ അടുത്തു ഒട്ടകം, പശു, ആട് എന്നിവയില്‍ നിന്ന് ഏതെങ്കിലും ഒന്നു ഉണ്ടാവുകയും
ശേഷം അതിന്‍റെ സകാത്ത് അവന്‍ നല്‍കാതിരിക്കുകയും ചെയ്താല്‍ അന്ത്യദിനത്തില്‍ ആ
മൃഗത്തെ ഏറ്റവും വലിയതും തടിച്ചതുമായ രൂപം നല്‍കിക്കൊണ്ട് അവന്‍റെ അടുത്തു അതിനെ
കൊണ്ടു വരും. ശേഷം അതിന്‍റെ കുളമ്പുകള്‍ കൊണ്ട് അതു അവനെ ചവിട്ടുകയും കൊമ്പുകള്‍
കൊണ്ട് കുത്തുകയും ചെയ്യും. അവസാനത്തേത് അവനെ വിട്ട് കടക്കുമ്പോള്‍ ആദ്യത്തേതിനെ
മടക്കപ്പെടും. ജനങ്ങളുടെ ഇടയില്‍ വിധിക്കപ്പെടുന്നത് വരെ. (ബുഖാരി. 2. 24. 539)
-
അബൂസഈദ്(റ) നിവേദനം: നബി(സ) ഒരു ബലി
പെരുന്നാള്‍ ദിവസം അല്ലെങ്കില്‍ ഒരു ചെറിയ പെരുന്നാള് ദിവസം മൈതാനത്തേക്കു പുറപ്പെട്ടു.
നമസ്കാരത്തില്‍ നിന്ന് വിരമിച്ചപ്പോള്‍ നബി(സ) ജനങ്ങളെ ഉപദേശിച്ചു. അവരോട് ദാനധര്‍മ്മം
ചെയ്യുവാന്‍ നിര്‍ദ്ദേശിച്ചു. അവിടുന്ന് അരുളി: അല്ലയോ ജനങ്ങളെ, നിങ്ങള്‍ ധര്‍മ്മം
ചെയ്യുവീന്‍ . നബി(സ) സ്ത്രീകളുടെ അടുത്തു ചെന്നു. എന്നിട്ടു സ്ത്രീ സമൂഹമേ! നിങ്ങളും
ധര്‍മ്മം ചെയ്യുവീന്‍ . നരകത്തില്‍ നിങ്ങളെയും വര്‍ദ്ധിച്ച നിലക്ക് ഞാന്‍ ദര്‍ശിക്കുകയുണ്ടായി.
അപ്പോള്‍ സ്ത്രീകള്‍ ചോദിച്ചു. പ്രവാചകരേ! എന്തുകൊണ്ടാണിത്? നബി(സ) പറഞ്ഞു: നിങ്ങള്‍
ശപിക്കുന്നതിനെ വര്‍ദ്ധിപ്പിക്കും. സഹവാസത്തെ നിഷേധിക്കുകയും ചെയ്യും. ബുദ്ധിയും
ദീനും കുറഞ്ഞവരായിട്ടും ഉറച്ച മനസ്സുള്ള പുരുഷന്‍റെ മനസ്സിനെ നീക്കിക്കളയുവാന്‍
നങ്ങളെക്കാള്‍ കഴിവുള്ള ഉറച്ച മനസ്സുള്ള മറ്റാരുമില്ല. ശേഷം നബി(സ) പിരിഞ്ഞു പോയി.
തന്‍റെ വീട്ടില്‍ പ്രവേശിച്ചു. അപ്പോള്‍ ഇബ്നുമസ്ഊദിന്‍റെ ഭാര്യ സൈനബ നബി(സ)യുടെ
മുന്നില്‍ വരാന്‍ സമ്മതം ചോദിച്ചു. ചിലര്‍ ഉണര്‍ത്തി: പ്രവാചകരേ! സൈനബ. ഇബ്നു മസ്ഊദിന്‍റെ
ഭാര്യ എന്ന് ഒരാള്‍ പറഞ്ഞു. ശരി. അവള്‍ക്കനുവാദം നല്‍കുവീന്‍ എന്ന് നബി(സ) പ്രത്യുത്തരം
നല്‍കി. അപ്പോഴവര്‍ക്ക് അനുവാദം ലഭിച്ചു. അവള്‍ പറഞ്ഞു. നബി(സ) യേ! അങ്ങുന്ന് ഇന്ന്
ദാനം ചെയ്യാന്‍ കല്‍പ്പിച്ചല്ലോ. എന്‍റെയടുക്കല്‍ ഒരാഭരണമുണ്ട്. ഞാനത് ദാനം ചെയ്യാനുദ്ദേശിക്കുന്നു.
അപ്പോള്‍ ഇബ്നു മസ്ഊദ് ഇപ്രകാരം പറഞ്ഞു. നിന്‍റെ ദാനം വാങ്ങാന്‍ കൂടുതല്‍ അവകാശപ്പെട്ടവന്‍
ഞാനും പുത്രനുമാണ്. നബി(സ) അരുളി: ഇബ്നു മസ്ഊദ് പറഞ്ഞത് ശരി തന്നെയാണ്. നിന്‍റെ
ദാനം വാങ്ങാന്‍ ഏറ്റവും അവകാശപ്പെട്ടന്‍ നിന്‍റെ ഭര്‍ത്താവും മകനും തന്നെയാണ്.
(ബുഖാര. 2. 24. 541)
-
അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി:
ഒരു മുസ്ളിം തന്‍റെ കുതിരക്കും അടിമക്കും സക്കാത്ത് കൊടുക്കേണ്ടതില്ല. (ബുഖാരി.
2. 24. 542)
-
അബൂസഈദ്(റ) നിവേദനം: നബി(സ) ഒരു ദിവസം
മിമ്പറിന്മേല്‍ ഇരുന്നു. ഞങ്ങള്‍ അദ്ദേഹത്തിന്‍റെ ചുറ്റും ഇരുന്നു. അങ്ങനെ തിരുമേനി(സ)
അരുളി: എന്‍റെ കാലശേഷം നിങ്ങള്‍ക്ക് ഞാന്‍ ഭയപ്പെടുന്നത് ഐഹികമായ ആര്‍ഭാടങ്ങളുടേയും
അലങ്കാരങ്ങളുടേയും വാതിലുകള്‍ നിങ്ങളുടെ മുന്നില്‍ തുറന്നു വെക്കപ്പെടുമോ എന്നതാണ്.
അപ്പോള്‍ ഒരാള്‍ ചോദിച്ചു: പ്രവാചകരേ? നന്മയില്‍ നിന്ന് തിന്മ ഉടലെടുക്കുമോ? നബി(സ)
മൌനം പാലിച്ചു. സദസ്യരില്‍ ചിലര്‍ ആ മനുഷ്യനോട് ചോദിച്ചു. നിനക്കെന്തായിപ്പോയി.
നീ ഇതാ നബി(സ)യോട് സംസാരിക്കുന്നു. നബി(സ) നിന്നോട് സംസാരിക്കുന്നില്ല താനും! നബി(സ)ക്ക്
അല്ലാഹുവിങ്കല്‍ നിന്ന് സന്ദേശം ലഭിച്ചുകൊണ്ടിരിക്കുകയാണെന്ന് ഞങ്ങള്‍ക്ക് തോന്നി.
നബി(സ) തന്‍റെ ശരീരത്തില്‍ നിന്ന് വിയര്‍പ്പു തുടച്ചു നീക്കിയ ശേഷം ചോദിച്ചു. ചോദ്യകര്‍ത്താവ്
എവിടെ? ചോദ്യകര്‍ത്താവിനെ നബി(സ) അഭിനന്ദിക്കുകയാണെന്ന് ഞങ്ങള്‍ക്ക് തോന്നി. നബി(സ)
അരുളി: നിശ്ചയം. നന്മയില്‍ നിന്ന് തിന്മ ഉടെലെടുക്കുകയില്ല. ഇതു ശരിതന്നെ. പക്ഷെ
വസന്തകാലത്ത് മുളക്കുന്ന സസ്യങ്ങളിലും പുല്ലിലും നാല്‍ക്കാലികള്‍ക്ക് ജീവഹാനി വരുത്തുകയോ
അവയെ രോഗത്തിലകപ്പെടുത്തുകയോ ചെയ്യുന്നവയുമുണ്ട്. ചില നാല്‍ക്കാലികളെ അത്തരം വിപത്തുകളൊന്നും
ബാധിക്കുകയില്ല. ആ നാല്‍ക്കാലികള്‍ പച്ചപ്പുല്ലും സസ്യങ്ങളും വയറു നിറയെ തിന്നുന്നു.
സൂര്യന്‍റെ മുമ്പില്‍ നിന്നു വെയില്‍ കൊണ്ടിട്ട് കാഷ്ടിക്കുകയും മൂത്രിക്കുകയും
ചെയ്യുന്നു. വീണ്ടും അവ മേഞ്ഞു തിന്നുന്നു. നിശ്ചയം നിങ്ങളോര്‍ക്കണം. ഇതേ പ്രകാരം
ഈ ധനം പച്ച പിടിച്ചതും മധുരമുള്ളതുമാണ്. അപ്പോള്‍ അഗതിക്കും അനാഥകുട്ടിക്കും വഴിയാത്രക്കാരനും
കൊടുക്കുന്ന കാലത്തോളം മുസ്ളിമിന്‍റെ നല്ല കൂട്ടുകാരനാണ് സമ്പത്ത്. അല്ലെങ്കില്‍
നബി(സ) ഇപ്രകാരം കൂടി പറഞ്ഞു. അന്യായമായ നിലയില്‍ ധനം വല്ലവനും കരസ്ഥമാക്കിയാല്‍
അവന്‍റെ സ്ഥിതി തിന്നിട്ട് വയറു നിറയാത്തവനെപ്പോലെയാണ്. ആ ധനം പരലോകത്ത് അവന്നെതിരില്‍
സാക്ഷി പറയാന്‍ ഹാജരാകും. (ബുഖാരി. 2. 24. 544)
-
ഉമ്മുസല(റ) യുടെ പുത്രി സൈനബു നിവേദനം:
ഞാന്‍ ചോദിച്ചു: പ്രവാചകരേ! അബുസലമയുടെ സന്താനങ്ങള്‍ക്ക് ഞാന്‍ ദാനം ചെയ്താല്‍
എനിക്ക് പ്രതിഫലം ലഭിക്കുമോ? അവര്‍ എന്‍റെയും സന്താനങ്ങളാണ്. നബി(സ) അരുളി: നീ
അവര്‍ക്ക് വേണ്ടി ദാനം ചെയ്യുക. നീ ചിലവ് ചെയ്തതിന്‍റെ പ്രതിഫലം നിനക്ക് കിട്ടും.
(ബുഖാരി. 2. 24. 546)
-
അബൂഹുറൈറ(റ) നിവേദനം: നബി(സ) സക്കാത്തു
പിരിച്ചെടുക്കാന്‍ കല്‍പ്പിച്ചു. അപ്പോള്‍ ഇബ്നുജമീല്‍ , ഖാലിദ്ബ്നു വലീദ്, അബ്ബാസ്ബ്നു
അബ്ദില്‍ മുത്തലിബ് എന്നിവര്‍ സക്കാത്ത് കൊടുക്കുവാന്‍ വിസമ്മതിക്കുന്നുവെന്ന്
നബിക്ക് ലഭിച്ചു. നബി(സ) പറഞ്ഞു: ഇബ്നു ജമീല്‍ മുമ്പൊരു അഗതിയായിരുന്നു. അല്ലാഹുവും
അവന്‍റെ ദൂതനുമാണ് അദ്ദേഹത്തെ ധനികനാക്കിയത്. ആ വെറുപ്പാണ് അദ്ദേഹത്തിനുള്ളത്!
ഖാലിദാണെങ്കില്‍ അദ്ദേഹത്തോട് നിങ്ങള്‍ അനീതിയാണ് കാണിക്കുന്നത്. കാരണം അദ്ദേഹം
തന്‍റെ കവചങ്ങളെയും യുദ്ധോപകരണങ്ങളേയും ദൈവമാര്‍ഗ്ഗത്തില്‍ യുദ്ധം ചെയ്യാന്‍ ഉഴിഞ്ഞുവെച്ചിരിക്കുന്നു.
അബ്ബാസാകട്ടെ ദൈവദൂതന്‍റെ പിതൃവ്യനാണ്. അതുകൊണ്ട് അദ്ദേഹം തന്‍റെ പേരിലുള്ള സാധാരണ
സക്കാത്തു അത്രയും തുക വേറെയും നല്‍കണം. (ബുഖാരി. 2. 24. 547)
-
അബൂസഈദ്(റ) നിവേദനം: അന്‍സാരികളില്‍
പെട്ട ചിലര്‍ നബി(സ)യോട് യാചിച്ചു. നബി(സ) അവര്‍ക്ക് ധര്‍മ്മം നല്‍കി. വീണ്ടും
അവര്‍ യാചിച്ചു. അപ്പോഴും നബി(സ) അവര്‍ക്ക് കൊടുത്തു. വീണ്ടും അവര്‍ യാചിച്ചു.
നബി(സ) വീണ്ടും അവര്‍ക്ക് ധര്‍മ്മം ചെയ്തു. അവസാനം നബി(സ)യുടെ അടുക്കലുണ്ടായിരുന്ന
ധനം മുഴുവനും തീര്‍ന്നു. ശേഷം അവിടുന്ന് അരുളി: എന്‍റെയടുക്കല്‍ വല്ല ധനവുമുണ്ടെങ്കില്‍
നിങ്ങള്‍ക്ക് ഞാനത് സൂക്ഷിച്ചുവെക്കുകയില്ല. വല്ലവനും മറ്റുള്ളവരോട് യാചിക്കാതെ
അഭിമാനം പുലര്‍ത്തിക്കൊണ്ട് ജീവിച്ചാല്‍ അല്ലാഹു അവനെ പരിശുദ്ധനാക്കും. പരാശ്രയ
രഹിതനായി ജീവിക്കാന്‍ ആഗ്രഹിച്ചാല്‍ അല്ലാഹു അവനെ പരാശ്രയ രഹിതനാക്കൂം. വല്ലവനും
തന്‍റെ കഷ്ടപ്പാടുകള്‍ മനസ്സില്‍ ഒതുക്കി നിര്‍ത്തിയാല്‍ അല്ലാഹു അവന് ആത്മനിയന്ത്രണശക്തി
നല്‍കും. ക്ഷമയേക്കാള്‍ വിശാലവും ഉല്‍കൃഷ്ടവുമായ ഒരു ദാനം അല്ലാഹുവില്‍ നിന്ന്
ആര്‍ക്കും ലഭിക്കാനില്ല. (ബുഖാരി. 2. 24. 548)
-
അബൂഹുറൈറ(റ) പറയുന്നു. നബി(സ) അരുളി:
എന്‍റെ ആത്മാവിനെ നിയന്ത്രിക്കാന്‍ തന്നെ സത്യം. നിങ്ങളില്‍ ഒരാള്‍ കയറെടുത്ത്(മലയില്‍
കയറി) വിറക് വെട്ടി തന്‍റെ മുതുകില്‍ ചുമന്നുകൊണ്ട് വരുന്നതാണ് മറ്റൊരു പുരുഷന്‍റെയടുക്കല്‍
ചെന്ന് യാചിക്കുന്നതിനേക്കാള്‍ ഉത്തമം. അവന്‍ ചോദിച്ചിട്ട് മനുഷ്യര്‍ കൊടുക്കട്ടെ,
കൊടുക്കാതിരിക്കട്ടെ രണ്ടാണെങ്കിലും ശരി. (ബുഖാരി. 2. 24. 549)
-
സുബൈര്‍ (റ) നിവേദനം: നബി(സ) അരുളി.
നിങ്ങളില്‍ ഒരാള്‍ക്ക് തന്‍റെ കയറെടുത്ത് ഒരു വിറകുകെട്ട് തന്‍റെ മുതുകില്‍ ചുമന്നുകൊണ്ട്
വരികയും ശേഷം അത് വില്‍ക്കുകയും ചെയ്തു. തന്‍റെ അഭിമാനം വില്‍ക്കുന്നതില്‍ നിന്ന്
അല്ലാഹു അവനെ സംരക്ഷിച്ചു നിറുത്തുകയും ചെയ്യുന്നതാണ് മനുഷ്യരോട് യാചിക്കുന്നതിനേക്കാള്‍
ഉത്തമം. അവര്‍ ചോദിച്ചിട്ട് അവന്‍ കൊടുക്കട്ടെ, കൊടുക്കാതിരിക്കട്ടെ. (ബുഖാരി.
2. 24. 550)
-
ഹാക്കിം(റ) നിവേദനം: ഒരിക്കല്‍ ഞാന്‍
നബി(സ)യോട് ധനസഹായം ആവശ്യപ്പെട്ടു. അപ്പോള്‍ നബി(സ) എനിക്കതു തന്നു. ശേഷം വീണ്ടും
ഞാന്‍ യാചിച്ചു. നബി(സ) അപ്പോഴും എനിക്ക് നല്‍കി. വീണ്ടും ഞാന്‍ യാചിച്ചു. അ്പോഴും
നബി(സ) എനിക്ക് നല്‍കി. ശേഷം നബി(സ) അരുളി: ഹക്കീം! ഈ ധനം പച്ച പിടിച്ചതും മാധുര്യമുള്ളതുമാണ്.
വല്ലവനും പരോപകാരം ചെയ്യണമെന്ന ഉദ്ദേശത്തോടെ ധനം കരസ്ഥമാക്കിയാല്‍ അവന് അതില്‍
നന്മയുണ്ടാകുന്നതാണ്. വല്ലവനും ധനത്തെ അത്യാഗ്രഹത്തോടെ കരസ്ഥമാക്കിയാല്‍ അവന് അതില്‍
നന്മയുണ്ടാവില്ല. എത്ര തിന്നാലും വയറു നിറയാത്തവനെപ്പോലെ ആയിരിക്കും അവന്‍റെ അവസ്ഥ.
മേലേക്കയ്യാണ് താഴെക്കയ്യിനേക്കാള്‍ ഉത്തമം. ഹക്കീം(റ) പറയുന്നു: അപ്പോള്‍ ഞാന്‍
പറഞ്ഞു: പ്രവാചകരേ! സത്യവുമായി താങ്കളെ സമീപിച്ചാല്‍ തന്നെയാണ് സത്യം. താങ്കള്‍ക്ക്
ശേഷം ഒരാളോടും ഞാന്‍ യാതൊന്നും വാങ്ങുകയില്ല. ഞാന്‍ ഇഹലോകവാസം വെടിയുന്നവരേക്കും.
പിന്നീട് അബൂബക്കര്‍ (റ) ഭരണാധികാരിയായപ്പോള്‍ വേതനം നല്‍കുവാന്‍ ഹക്കീമിനെ വിളിച്ചു.
അപ്പോഴും ഹക്കീം അത് നിരസിച്ചു. ഉമര്‍ (റ) ഇപ്രകാരം പറഞ്ഞു: തീര്‍ച്ചയായും മുസ്ളീം
സമുദായമേ! ഹക്കീമിന്‍റെ മുമ്പില്‍ അദ്ദേത്തിന്‍റെ അവകാശം ഞാന്‍ വെച്ചുകാട്ടി. അദ്ദേഹം
അത് നിരസിക്കുകയാണുണ്ടായത്. ഈ യാഥാര്‍ത്ഥ്യത്തിന് ഞാനിതാ നിങ്ങളെ സാക്ഷി നിറുത്തുന്നു.
ഹക്കീം നബി(സ)ക്ക് ശേഷം ഒരു മനുഷ്യന്‍റെ പക്കല്‍ നിന്നും ഒന്നും വാങ്ങിയിട്ടില്ല.
അദ്ദേഹം മരിക്കുന്നതുവരേക്കും. (ബുഖാരി. 2. 24. 551)
-
ഇബ്നു ഉമര്‍ (റ) നിവേദനം: ഉമര്‍ (റ)
പറയുന്നതായി ഞാന്‍ കേട്ടിട്ടുണ്ട്. നബി(സ) എനിക്ക് ചില സമ്മാനങ്ങള്‍ (മുന്‍ ത്യാഗിവര്യന്മാര്‍ക്കുള്ള
വേതനം) നല്‍കും. ഞാന്‍ പറയും. എന്നെക്കാള്‍ വലിയ ആവശ്യക്കാരന് കൊടുത്താലും. അപ്പോള്‍
നബി(സ) അരുളും. നീ അതു സ്വീകരിക്കുക. മനസ്സില്‍ അത്യാഗ്രഹമോ യാചിക്കുകയോ ചെയ്യാതെ
വല്ല ധനവും നിങ്ങള്‍ക്ക് കിട്ടയാല്‍ അ് സ്വീകരിച്ചു കൊള്ളുക. അങ്ങനെ ലഭി്കാത്ത
ധനമാണങ്കിലോ നിങ്ങള്‍ അതിന്‍റെ പിന്നാലെ നടക്കരുത്. (ബുഖാരി. 2. 24. 552)
-
ഇബ്നു ഉമര്‍ (റ) നിവേദനം: നബി(സ) അരുളി:
ഒരു മനുഷ്യന്‍ ജനങ്ങളോട് യാചിച്ചുകൊണ്ടിരിക്കും. അങ്ങനെ പരലോകത്ത് അവന്‍ വരുമ്പോള്‍
അവന്‍റെ മുഖത്ത് മാംസത്തിന്‍റെ ഒരു ചെറിയ കഷ്ണം പോലും അവശേഷിക്കുകയില്ല. നബി(സ)
അരുളി: പരലോകത്ത് തീര്‍ച്ചയായും സൂര്യന്‍ മനുഷ്യന്‍റെ അടുത്ത് വരും. വിയര്‍പ്പ്
ഒലിച്ച് അവന്‍റെ ചെവിയുടെ പകുതി വരെ പൊങ്ങി വരും. അവര്‍ ആദം(അ)ന്‍റെയും മൂസാ(അ)യുടെയും
പിന്നീട് മുഹമ്മദ്(സ)യുടെയും അടുത്ത് വന്ന് സഹായം തേടും. അങ്ങനെ വിധി നടപ്പാക്കുവാന്‍
അദ്ദേഹം ശുപാര്‍ശ ചെയ്യും. അവിടുന്ന് നടന്ന് സ്വര്‍ഗ്ഗവാതിലിന്‍റെ വട്ടക്കണ്ണി
പിടിക്കും. ആ ദിവസം അല്ലാഹു നബിയെ സ്തുത്യര്‍ഹമായ സ്ഥാനത്ത് നിയോഗിക്കും. എല്ലാവരും
അദ്ദേഹത്തെ പ്രശംസിക്കും. (ബുഖാരി. 2. 24. 553)
-
അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി:
ഒന്നോ രണ്ടോ പിടി ആഹാരമോ മറ്റോ ലഭിച്ചാല്‍ തിരിച്ചുപോകാന്‍ സന്നദ്ധനായികൊണ്ട് ആളുകള്‍ക്കിടയില്‍
ചുറ്റി നടക്കുന്നവനല്ല മിസ്കീന്‍ . പിന്നെയോ പരാശ്രയമില്ലാതെ ജീവിക്കാന്‍ വകയില്ല.
ജനങ്ങളോട് അവന്‍ തീരെ ചോദിക്കുകയുമില്ല. അവനാണ്. (ബുഖാരി. 2. 24. 554)
-
മുഅവിയ്യ:(റ) നിവേദനം: അദ്ദേഹം മുഗീറ(റ)
ക്ക് താന്‍ നബി(സ) യില്‍ നിന്ന് കേട്ടതായ ചിലത് എഴുതി അയയ്ക്കുവാന്‍ കത്തെഴുതി.
അപ്പോള്‍ അദ്ദേഹം ഇപ്രകാരം എഴുതി. നബി(സ) അരുളിയത് ഞാന്‍ ശ്രദ്ധിക്കുകയുണ്ടായി.
നിശ്ചയം അല്ലാഹു നിങ്ങള്‍ക്ക് മൂന്ന് സംഗതികള്‍ വെറുത്തിരിക്കുന്നു. ഖീലയും ഖാലയും
പറയല്‍ . ധനം പാഴാക്കല്‍ . യാചനയെ വര്‍ദ്ധിപ്പിക്കല്‍ . (ബുഖാരി. 2. 24. 555)
-
അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി:
ഒന്നോ രണ്ടോ പിടി ഭക്ഷണമോ ഒന്നോ രണ്ടോ ഇത്തപ്പഴമോ കിട്ടിയാല്‍ തിരിച്ചുപോകാന്‍
സന്നദ്ധനായികൊണ്ട് ജനങ്ങള്‍ക്കിടയില്‍ ചുറ്റിനടക്കുന്നവനല്ല മിസ്കീന്‍ . എന്നാല്‍
പരാശ്രയമില്ലാതെ ജീവിക്കാന്‍ വകയില്ല. അവന്‍റെ യഥാര്‍ത്ഥ നിലപാട് ഗ്രഹിച്ച് അവന്
ആരും ദാനം ചെയ്യുന്നില്ല. മനുഷ്യരുടെ മുന്നില്‍ നിന്ന് യാചിക്കുകയുമില്ല. ഇവനാണ്
മിസ്കീന്‍ . (ബുഖാരി. 2. 24. 557)
-
അബൂഹുമൈദ്(റ) നിവേദനം: ഞങ്ങള്‍ നബി(സ)
യോടൊപ്പം തബൂക്ക് യുദ്ധത്തിന് പുറപ്പെട്ടു. അവിടുന്ന് വാദിന്‍കുറായിലെത്തിയപ്പോള്‍
അതാ ഒരു സ്ത്രീ അവളുടെ തോട്ടത്തില്‍ നബി(സ) തന്‍റെ അനുയായികളോട് പറഞ്ഞു. ഈ തോട്ടത്തിലെ
ഉല്‍പ്പന്നം മതിച്ചു കണക്കാക്കുവീന്‍ . അവസാനം അത് പത്ത് വസ്കുണ്ടാകുമെന്ന് നബി(സ)
മതിപ്പിട്ടു. അങ്ങനെ നബി(സ) അവളോട് പറഞ്ഞു. ഈ തോട്ടത്തില്‍ നിന്ന് ലഭിക്കുന്ന ഉല്‍പ്പന്നത്തിന്
നീ കണക്ക് വെക്കുക. തബൂക്കിലെത്തിയപ്പോള്‍ നബി(സ) അരുളി: എന്നാല്‍ ഇന്ന് രാത്രി
ഒരു കൊടുങ്കാറ്റടിക്കും. ആരും താനിരിക്കുന്നിടത്തുനിന്ന് എഴുന്നേല്‍ക്കരുത്. വല്ലവന്‍റെയും
കൂടെ ഒട്ടകമുണ്ടെങ്കില്‍ അതിനെ അവന്‍ കെട്ടിയിടട്ടെ. അപ്പോള്‍ ഞങ്ങള്‍ അവയെ കെട്ടിയിട്ടു.
ശക്തമായ കാറ്റ് അടിച്ചുവീശി. ഒരു മനുഷ്യന്‍ എഴുന്നേറ്റു നിന്നു. ഉടനെ ആ കാറ്റ്
അയാളെ കൊണ്ടുപോയി തയ്യിഅ ഗോത്രത്തിന്‍റെ മലയില്‍ ഇട്ടു. നബി(സ)ക്ക് ഐല രാജ്യത്തെ
രാജാവ് ഒരു വെളുത്ത കോവര്‍ കഴുത സമ്മാനിച്ചു. ഒരു വസ്ത്രം നബി(സ)യെ ധരിപ്പിച്ചു.
നബി(സ) ആ രാജാവിനെ അദ്ദേഹത്തിന്‍റെ ദേശത്തിലെ ഭരണാധികാരിയായി അംഗീകരിച്ചുകൊണ്ട്
എഴുതികൊടുത്തു. നബി(സ) യാത്ര തിരിച്ചു. വാതില്‍കുറായിലെത്തി ആ തോട്ടക്കാരിയോടു
ചോദിച്ചു. നിന്‍റെ തോട്ടത്തിലെ ഉല്‍പ്പന്നം എത്രയുണ്ടായിരുന്നു? അവള്‍ പറഞ്ഞു:
അല്ലാഹുവിന്‍റെ ദൂതന്‍ മതിച്ചതുപോലെ പത്ത് വസ്കുണ്ടായിരുന്നു. അപ്പോള്‍ നബി(സ)
അരുളി: എനിക്ക് മദീനയിലേക്ക് വേഗം പോകേണ്ടതുണ്ട്. എന്‍റെ കൂടെ വേഗം പുറപ്പെടാന്‍
ആര്‍ക്കെങ്കിലും ഉദ്ദേശമുണ്ടെങ്കില്‍ അവന്‍ നിങ്ങളുടെ കൂട്ടത്തില്‍ നിന്നും എന്‍റെ
കൂടെ പോന്നുകൊള്ളട്ടെ. അങ്ങനെ നബി(സ) മദീനയെ ദര്‍ശിക്കുവാന്‍ തുടങ്ങിയപ്പോള്‍ ഇങ്ങനെ
അരുളി: ഇത് തൌബയാണ്. ഉഹ്ദ്മല നബി(സ) ദര്‍ശിച്ചപ്പോള്‍ പറഞ്ഞു. ഇതൊരു മലയാണ്. ഈ
മല നമ്മെ സ്നേഹിക്കുന്നു. നാം ഇതിനെയും സ്നേഹിക്കുന്നു. അന്‍സാരികളുടെ ഭവനങ്ങളില്‍
വെച്ച് ഏറ്റവും ഉത്തമമായ ഭവനം ഏതാണെന്ന് ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞു തരട്ടെയോ? അവര്‍
പറഞ്ഞു. അതെ, നബി(സ) പ്രത്യുത്തരം നല്‍കി. ബനൂനജ്ജാര്‍ ഗോത്രത്തിലെ ഭവനങ്ങള്‍.
പിന്നീട് ബനൂഅബ് ദുല്‍ അശ്ഹല്‍ ഗോത്രത്തിലെ ഭവനങ്ങള്‍. ശേഷം ബനൂസാഇദ് ഗോത്രത്തിന്‍റെ
അല്ലെങ്കില്‍ ബനൂല്‍ ഹാരിസ് ഗോത്രത്തിന്‍റെ ഭവനങ്ങള്‍. എല്ലാ അന്‍സാരികളുടെ ഭവനങ്ങളിലും
നന്മയുണ്ട്. (ബുഖാരി. 2. 24. 559)
-
സാലിം(റ) തന്‍റെ പിതാവില്‍ നിന്ന്
നിവേദനം: നബി(സ) അരുളി: മഴ വെള്ളമോ നദീജലമോ ഉപയോഗിച്ച് വളര്‍ന്ന ഫലവൃക്ഷങ്ങള്‍ക്കും
വെറുതെ ഉണ്ടായതിനും പത്ത് ശതമാനം സക്കാത്ത് കൊടുക്കണം. തേവി നനച്ചതാണെങ്കില്‍ അഞ്ച്
ശതമാനവും നല്‍കണം. (ബുഖാരി. 2. 24. 560)
-
അനസ്(റ) നിവേദനം: അബൂത്വല്‍ഹ:യുടെ
മകന്‍ അബുദുല്ലക്ക് മധുരം തൊട്ടു കൊടുപ്പിക്കാന്‍ ഒരു ദിവസം പ്രഭാതത്തില്‍ ഞാന്‍
നബി(സ)യുടെയടുക്കല്‍ ചെന്നു. ചൂട് വെക്കാനുപയോഗിക്കുന്ന ഇരുമ്പു കോലുകൊണ്ട് സക്കാത്തിന്‍റെ
ഒട്ടകങ്ങള്‍ക്ക് ചൂട് വെക്കുകയായിരുന്നു. (ബുഖാരി. 2. 24. 578)
-
ഇബ്നു ഉമര്‍ (റ) നിവേദനം: നബി(സ) ഫിത്വര്‍
സക്കാത്ത് നിര്‍ബ്ബന്ധമാക്കിയിരിക്കുന്നു. അത് ഒരു സ്വാഅ് ഈത്തപ്പഴമോ ബാര്‍ലിയോ
ആണ് നല്‍കേണ്ടത്. മുസ്ളിംകളില്‍പെട്ട അടിമക്കും സ്വതന്ത്രന്നും പുരുഷനും സ്ത്രീക്കും
വലിയവര്‍ക്കും ചെറിയവര്‍ക്കുമെല്ലാം അതു കൊടുക്കേണ്ടതുണ്ട്. ആളുകള്‍ പെരുന്നാള്‍
നമസ്കാരതതിന്ന് പുറപ്പെടും മുമ്പായി അത് വിതരണം ചെയ്യുവാന്‍ നബി(സ) കല്‍പ്പിക്കാറുണ്ട്.
(ബുഖാരി. 2. 25. 579)
-
അബൂസഈദ്(റ) നിവേദനം: ബാര്‍ലിയില്‍
നിന്ന് ഒരു സ്വാഅ് ആണ് ഞങ്ങള്‍ ഫിത്വര്‍ സക്കാത്തായി തീറ്റിക്കാറുണ്ടായിരുന്നത്.
(ബുഖാരി. 2. 25. 581)
-
അബൂസഈദ്(റ) നിവേദനം: നബി(സ)യുടെ കാലത്ത്
ഫിത്വര്‍ സക്കാത്തു ആഹാര സാധനങ്ങളില്‍ നിന്ന് ഒരു സ്വാഅ് ആയിരുന്നു ഞങ്ങള്‍ പിടിച്ചെടുത്തിരുന്നത്.
അതായത് ബാര്‍ലി, ഈത്തപ്പഴം, പാല്‍ക്കട്ടി, മുന്തിരി മുതലായവയില്‍ നിന്ന് ഒരു സ്വാഅ്
വീതം. (ബുഖാരി. 2. 25. 582)
-
ഇബ്നുഉമര്‍ (റ) നിവേദനം: നബി(സ) ഈത്തപ്പഴത്തില്‍
നിന്നും ബാര്‍ലിയില്‍ നിന്നും ഒരു സ്വാഅ് വീതം ഫിത്വര്‍സക്കാത്ത് നല്‍കുവാന്‍ കല്‍പ്പിക്കുകയുണ്ടായി.
ജനങ്ങള്‍ അതിനെ ഗോതമ്പാണെങ്കി്‍ അര സ്വാഅ് സമമായി കണ്ടു. (ബുഖാരി. 2. 25. 583)
-
അബൂസഈദ്(റ) നിവേദനം: നബി(സ)യുടെ കാലത്ത്
ഫിതവര്‍ സക്കാത്ത് ആഹാര പദാര്ത്ഥത്തില്‍ നിന്നും ഒരു സ്വാഅ് വീതമാണ് ഞങ്ങള്‍ നല്‍കിയിരുന്നത്.
അതായത് ഈത്തപ്പഴത്തില്‍ നിന്നും ബാര്‍ലി, മുന്തിരി എന്നിവയില്‍ നിന്നും ഒരു സ്വാഅ്
വീതം. അങ്ങനെ മുആവിയയുടെ ഭരണകാലം വരികയും മേല്‍തരം ഗോതമ്പ് രംഗത്ത് വരികയും ചെയ്തപ്പോള്‍
അദ്ദേഹം പറഞ്ഞു. രണ്ട് മുദ്ദിന്ന് ഇത് ഒരു മുദ്ദ് തുല്യമാകുന്നതാണ്. (ബുഖാരി. 2.
25. 584)
-
ഇബ്നു ഉമര്‍ (റ)നിവേദനം: ജനങ്ങള്‍
നമസ്കാരത്തിന് പുറപ്പെടുന്നതിനു മുമ്പ് തന്നെ ഫിത്വര്‍ സക്കാത്ത് വിതരണം ചെയ്യാന്‍
നബി(സ) ശാസിക്കാറുണ്ട്. (ബുഖാരി. 2. 25. 585)
-
അബൂസഈദ്(റ) നിവേദനം: നബി(സ)യുടെ കാലത്ത്
ആഹാര വസ്തുക്കളില്‍ നിന്നും ഒരു സ്വാഅ് വീതമാണ് ഞങ്ങള്‍ പിരിച്ചെടുക്കാറുള്ളത്.
അന്് ഞങ്ങളുടെ ആഹാരം ബാര്‍ലി, മുന്തരി, പാല്‍ക്കടടി, ഈത്തപ്പഴം എന്നിവയായിരുന്നു.
(ബുഖാരി. 2. 25. 586)
-
ഇബ്നുഉമര്‍ (റ) നിവേദനം: അദ്ദേഹം മദീനക്കാര്‍ക്ക്
ഈത്തപ്പഴം ലഭിക്കുവാന്‍ സാധിക്കാതെ വന്നപ്പോള്‍ ബാര്‍ലി ഫിത്വര്‍ സക്കാത്തായി നല്‍കി.
ഇബ്നുഉമര്‍ (റ) ഫിത്വര്‍ സക്കാത്ത് ശേഖരിക്കുവാന്‍ വരുന്നവര്‍ക്കാണ് നല്‍കാറുള്ളത്.
(യാചിച്ച് വരുന്നവര്‍ക്ക് നല്‍കാറില്ല)സക്കാത്ത് ശേഖരിക്കുന്നവര്‍ പെരുന്നാളിന്‍റെ
ഓന്നോ രണ്ടോ ദിവസം മുമ്പ് തന്നെ അവകാശിക്ക് അത് വിതരണം ചെയ്യും. (ബുഖാരി. 2. 25.
587)
-
ഇബ്നുഉമര്‍ (റ) നിവേദനം: നബി(സ) ഫിത്വര്‍
സക്കാത്ത് ബാര്‍ലി, ഈത്തപ്പഴം എന്നിവയില്‍ ഒരു സ്വാഅ് വീതം നിര്‍ബന്ധമാക്കി. ചെറിയവര്‍ക്കും
വലിയവര്‍ക്കും സ്വതന്ത്രന്മാര്‍ക്കും അടിമകള്‍ക്കും അതു നല്‍കണം. (ബുഖാരി. 2. 25.
588)
-
ജാബിര്‍ (റ) പറഞ്ഞു: അല്ലാഹുവിന്‍റെ
ദൂതന്‍ (സ) പറഞ്ഞു: എല്ലാ സല്‍പ്രവൃത്തികളും സദഖയാകുന്നു. നിങ്ങളുടെ സഹോദരനെ പ്രസന്നവദനനായി
കാണുന്നതും നിങ്ങളുടെ തൊട്ടിയില്‍ നിന്നു സഹോദരന്‍റെ പാത്രത്തില്‍ വെള്ളമൊഴിച്ചു
കൊടുക്കുന്നതും സല്‍പ്രവൃത്തിയാകുന്നു. (അഹ്മദ്)
-
ഫാത്തിമഃ ബിന്തുഖയ്സ്(റ) പറഞ്ഞു. അല്ലാഹുവിന്‍റെ
ദൂതന്‍ (സ) പറഞ്ഞു: ഒരാളുടെ സ്വത്തില്‍ സക്കാത്തുകൂടാതെ ഒരു ബാദ്ധ്യതയുണ്ട്. പിന്നീട്
അവിടുന്ന് ഇതു ഓതി: നിങ്ങള്‍ നിങ്ങളുടെ മുഖങ്ങളെ കിഴക്കോട്ടോ, പടിഞ്ഞാട്ടോ, തിരിക്കുന്നതല്ല
പുണ്യം. (തിര്‍മിദി)
-
അലി(റ) പറഞ്ഞു. അല്ലാഹുവിന്‍റെ ദൂതന്‍
(സ) പറഞ്ഞു: സവാരിക്കുള്ള കുതിരകള്‍ക്കും ജോലിക്കുള്ള അടിമകള്‍ക്കും ഞാന്‍ സക്കാത്തു
ചുമത്തുന്നില്ല. എന്നാല്‍ , വെള്ളിക്ക് ഓരോ നാല്പതു ദിര്‍ഹമിന് ഓരോ ദിര്‍ഹം സക്കാത്തുകൊടുക്കുക.
190 ദിര്‍ഹം ഉള്ളുവെങ്കില്‍ സക്കാത്തില്ല: എന്നാല്‍ അതു ഇരുനൂറെത്തിയാല്‍ അതില്‍
നിന്നു അഞ്ചു ദിര്‍ഹം സക്കാത്തായി കൊടുക്കണമെന്ന് അല്ലാഹുവിന്‍റെ ദൂതന്‍ (സ) ഞങ്ങളോട്
കല്പിച്ചു. (അബൂദാവൂദ്)
-
ഇബ്നുഉമര്‍ (റ) പറഞ്ഞു: അല്ലാഹുവിന്‍റെ
ദൂതന്‍ (സ) പറഞ്ഞു: ആരു സ്വത്തു സമ്പാദിക്കുന്നുവോ, അതിന് ഒരു കൊല്ലം കഴിയാതെ സക്കാത്തില്ല.
(തിര്‍മിദി)
-
ഉമ്മുസല്‍മ(റ) പറഞ്ഞു: ഞാന്‍ സ്വര്‍ണ്ണാഭരണങ്ങള്‍
ധരിക്കാറു പതിവുണ്ടായിരുന്നു. അതിനാല്‍ , ഞാന്‍ പറഞ്ഞു. അല്ലയോ, അല്ലാഹുവിന്‍റെ
ദൂതരെ! ഇതു പൂഴ്ത്തിവെക്കലാണോ? അവിടുന്നു പറഞ്ഞു: നിങ്ങള്‍ സക്കാത്തു കൊടുക്കുവാന്‍
ബാദ്ധ്യസ്ഥമായ അതിര്‍ത്തി എത്തുന്നതേതോ അതിനു സക്കാത്തു കൊടുത്താല്‍ അതു പൂഴ്ത്തിവെക്കലല്ല.
(അബൂദാവൂദ്)
-
സമുറഃ(റ) നിവേദനം ചെയ്തു: കച്ചവടത്തിനായി
ഞങ്ങള്‍ സംഭരിച്ചിട്ടുള്ളതില്‍ നിന്നു സക്കാത്തുകൊടുക്കണമെന്ന് അല്ലാഹുവിന്‍റെ
ദൂതന്‍ (സ) ഞങ്ങളോട് കല്പിച്ചു. (അബൂദാവൂദ്)
-
അംറ്ഇബ്നു ഷുഅയ്ബു(റ) തന്‍റെ പിതാമഹനെ
പ്രമാണമാക്കി നിവേദനം ചെയ്തു: പ്രവാചകന്‍ (സ) ജനങ്ങളെ അഭിസംബോധന ചെയ്യുകയും പറയുകയും
ചെയ്തു. സൂക്ഷിക്കുക! സ്വത്തുള്ള അനാഥക്കുട്ടിയുടെ രക്ഷകര്‍ത്താവ് ആരോ, അവര്‍ അതുകൊണ്ട്
വ്യാപാരം ചെയ്യണം. സക്കാത്തു അതു ഭക്ഷിച്ച് കളയുവാന്‍ ഇടയാകുമാറ് അതു(അഭിവ്യദ്ധിപ്പെടുത്താതെ)ഇട്ടേക്കരുത്.
(തിര്‍മിദി)
-
സഹല്‍ (റ) നിവേദനം ചെയ്തു. അല്ലാഹുവിന്‍റെ
ദൂതന്‍ (സ) പറഞ്ഞു: നിങ്ങള്‍ അഭി പ്രായം രൂപികരിച്ച് കഴിഞ്ഞാല്‍ , പിന്നീട്(സക്കാത്തു)എടുക്കുകയും,
മൂന്നില്‍ ഒന്നു വിടുന്നില്ലെ ങ്കില്‍ നാലില്‍ ഒരു ഭാഗം വിട്ടേക്കുക. (തിര്‍മിദി)
-
ഇബ്നു അബ്ബാസ്(റ) നിവേദനം: അബ്ബാസിന്‍റെ
മകന്‍ ഫള്ല് വാഹനത്തിന്മേല്‍ നബി(സ)യുടെ പിന്നിലിരിക്കുന്ന സന്ദര്‍ഭത്തില്‍ ഖസ്അം
ഗോത്രക്കാരിയായ ഒരു സ്ത്രീ നബിയുടെ മുമ്പില്‍ വന്നു. ഫള്ല് അവളുടെ നേര്‍ക്കും അവള്‍
ഫ്ളലിന്‍റെ നേര്‍ക്കും നോക്കുവാന്‍ തുടങ്ങി. നബി(സ) ഫള്ലിന്‍റെ മുഖത്തെ മറുവശത്തേക്ക്
തിരിച്ചു നിര്‍ത്തി. ആ സ്ത്രീ ചോദിച്ചു. അല്ലാഹുവിന്‍റെ പ്രവാചകരേ! നിശ്ചയം ഹജ്ജ്
നിര്‍ബ്ബന്ധമാക്കിക്കൊണ്ടുള്ള അല്ലാഹുവിന്‍റെ കല്‍പ്പന വന്നപ്പോള്‍ എന്‍റെ പിതാവ്
വൃദ്ധനായിക്കഴിഞ്ഞിരിക്കുന്നു. വാഹനത്തിലിരിക്കാന്‍ അദ്ദേഹത്തിന് സാധ്യമല്ല. അതിനാല്‍
അദ്ദേഹത്തിനുവേണ്ടി എനിക്ക് ഹജ്ജ് നിര്‍വ്വഹിക്കാമോ? അതെ. എന്ന് നബി(സ) മറുപടി
പറഞ്ഞു. ഈ സംഭവം ഹജ്ജത്തല്‍ വദാഇലായിരുന്നു. (ബുഖാരി. 2. 26. 589)
-
ഇബ്നു ഉമര്‍ (റ) നിവേദനം: നബി(സ) ദുല്‍ഹൂലൈഫായില്‍
വെച്ച് വാഹനത്തില്‍ കയറുന്നത് ഞാന്‍ കണ്ടു. അവിടുന്ന് അതിന്മേല്‍ സമയമായപ്പോള്‍
തല്‍ബിയ്യത്തു ചൊല്ലുവാന്‍ തുടങ്ങി. (ബുഖാരി. 2. 26. 590)
-
ജാബിര്‍ (റ) നിവേദനം: നബി(സ) ദുല്‍ഹൂലൈഫായില്‍
വെച്ച് തല്‍ബിയ്യത്തു ചൊല്ലിയതു അവിടുന്നു വാഹനപ്പുറത്തു സമയമായ സന്ദര്‍ഭത്തിലാണ്.
(ബുഖാരി. 2. 26. 591)
-
അബ്ദുല്ല(റ) നിവേദനം: അനസ്(റ) ഒരു
ഒട്ടകത്തിന്‍റെ പുറത്ത് കയറി ഹജ്ജ് ചെയ്തു. അദ്ദേഹം ഒരു പിശുക്കനായിരുന്നില്ല.
ശേഷം അദ്ദേഹം പറഞ്ഞു. നിശ്ചയം അല്ലാഹുവിന്‍റെ ദൂതന്‍ ഒട്ടകപ്പുറത്ത് കയറി ഹജ്ജ്
ചെയ്തിരുന്നു. അതു അവിടുത്തെ ഭാരം ചുമക്കുന്ന വാഹനമായിരുന്നു. (ബുഖാരി. 2. 26.
592)
-
ആയിശ(റ) നിവേദനം: നബി(സ) ആയിശ(റ) യുടെ
സഹോദരനായ അബ്ദുറഹ്മാനെ അവരുടെ കൂടെ നിയോഗിക്കുകയും അങ്ങനെ അദ്ദേഹം അവരെ തന്‍ഈമില്‍
കൊണ്ടു പോയി ഇഹ്റാമില്‍ പ്രവേശിപ്പിച്ചു ഉംറ ചെയ്യിപ്പിച്ചു. അദ്ദേഹം അവരെ(ആയിശയെ)
ഒരു ചെറിയ ഒട്ട കട്ടിലിലാണ് വഹിച്ചത്. ഉമര്‍ (റ) പറഞ്ഞു: ഹജ്ജിന് വേണ്ടി നിങ്ങള്‍
വാഹനം തയ്യാറാക്കുവീന്‍ . നിശ്ചയം അതു ജിഹാദില്‍ പെട്ട ഒന്നാണ്. (ബുഖാരി. 2. 26.
593)
-
അബൂഹുറൈറ(റ) നിവേദനം: ഏത് പ്രവൃത്തിയാണ്
ഏറ്റവും ശ്രേഷ്ഠമായതെന്ന് നബി(സ)യോട് ചോദിക്കപ്പെട്ടു. അവിടുന്നു അരുളി: അല്ലാഹുവിലും
ദൂതനിലും വിശ്വസിക്കല്‍ . ശേഷം ഏതാണെന്ന് വീണ്ടും ചോദിക്കപ്പെട്ടു. അല്ലാഹുവിന്‍റെ
മാര്‍ഗ്ഗത്തില്‍ സമരം ചെയ്യല്‍ എന്ന് നബി(സ) പ്രത്യുത്തരം നല്‍കി. പിന്നെ ഏതാണെന്ന്
വീണ്ടും ചോദിക്കപ്പെട്ടു. അവിടുന്നു അരുളി: പുണ്യകരമായ ഹജ്ജ്. (ബുഖാരി. 2. 26.
594)
-
ആയിശ(റ) നിവേദനം: പ്രവാചകരേ! ജിഹാദ്
സല്‍കര്‍മ്മങ്ങളില്‍ വെച്ച് ഏറ്റവും ശ്രേഷ്ഠമായിട്ടാണ് ഞങ്ങള്‍ ദര്‍ശിക്കുന്നത്.
അതിനാല്‍ ഞങ്ങള്‍ യുദ്ധം ചെയ്യേണ്ടയോ? നബി(സ) അരുളി: ആവശ്യമില്ല. എന്നാല്‍ ഏറ്റവും
മഹത്തായ യദ്ധം പരിശുദ്ധമായ ഹജ്ജാണ്. (ബുഖാരി. 2. 26. 595)
-
അബൂഹുറൈറ(റ) നിവേദനം: വല്ലവനും അല്ലാഹുവിന്
വേണ്ടി ഹജ്ജ് ചെയ്തു. അവന്‍ അനാശ്യം പ്രവര്‍ത്തിച്ചില്ല. കുറ്റകരമായ പ്രവര്‍ത്തനങ്ങളില്‍
ഏര്‍പ്പെട്ടിട്ടുമില്ല. എങ്കില്‍ സ്വമാതാവ് അവനെ പ്രസവിച്ച ദിവസം പോലെ പരിശുദ്ധനായിക്കൊണ്ട്
അവന്‍ തിരിച്ചുവരും എന്ന് നബി(സ) പറയുന്നത് ഞാന്‍ കേള്‍ക്കുകയുണ്ടായി. (ബുഖാരി.
2. 26. 596)
-
സൈദ്(റ) നിവേദനം: അദ്ദേഹം ഇബ്നുഉമര്‍
(റ)ന്‍റെ താവളത്തില്‍ അദ്ദേഹത്തെ കാണുവാന്‍ ചെന്നു. അപ്പോള്‍ അദ്ദേഹത്തിന് ഒരു
കൂടാരവും കര്‍ട്ടനും ഉണ്ടായിരുന്നു. ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു. ഞാന്‍ എവിടെ
വെച്ച് ഉംറ:ക്ക് ഇഹ്റാം കെട്ടണം. അദ്ദേഹം പറഞ്ഞു. ന്ുദ്കാര്‍ക്ക് കര്‍നൂല്‍ മനാസിലും
മദീനക്കാര്‍ക്ക് ഹുലൈ:ഫയും സിറിയക്കാര്‍ക്ക് ജൂഹ്ഫയും നബി(സ)അനിവാര്യമാക്കിയിട്ടുണ്ട്.
(ബുഖാരി. 2. 26. 597)
-
ബ്നു അബ്ബാസ്(റ) നിവേദനം: യമനില നിവാസികള്‍
ഹജജ് ചെയ്യാറുണ്ട്. എന്നാല്‍ ആഹാരം അവര്‍ കരുതാറില്ല. അവര്‍ ഇപ്രകാരം പറയും: ഞങ്ങള്‍
അല്ലാഹുവില്‍ ഭാരമേല്‍പ്പിക്കുന്നവരാണ്. അങ്ങനെ മക്കയില്‍ അവര്‍ വന്നാല്‍ ജനങ്ങളോട്
യാചിക്കുകയും ചെയ്യും. അപ്പോഴാണ് അല്ലാഹു ഇപ്രകാരം അവതരിച്ചത്. നിങ്ങള്‍ ഭക്ഷണം
ശേഖരീക്കുവീന്‍ . നിശ്ചയം, ഭയഭക്തിയാണ് ഏറ്റവും നല്ല ഭക്ഷണം. (ബുഖാരി. 2. 26. 598)
-
ഇബ്നുഉമര്‍ (റ) നിവേദനം: നബി(സ) ദുല്‍ഹുലൈഫ:യിലെ
ചരല്‍ഭൂമിയില്‍ ഒട്ടകത്തെ മുട്ടുകുത്തിച്ചു. അങ്ങനെ അവിടെവെച്ച് നമസ്കരിച്ചു. ഇബ്നുഉമര്‍
(റ) ഇപ്രകാരം ചെയ്യാറുണ്ടായിരുന്നു. (ബുഖാരി. 2. 26. 607)
-
സാലിമ് തന്‍റെ പിതാവില്‍ നിന്ന് നിവേദനം:
നബി(സ) രാത്രിയുടെ അന്ത്യഘട്ടത്തില്‍ മലയുടെ താഴ്വരയിലുള്ള ദുല്‍ഹുലൈഫായില്‍ വിശ്രമത്തിനായി
ഇറങ്ങി. അപ്പോള്‍ അവിടുന്ന് ഒരു സ്വപ്നം കണ്ടു. സ്വപ്നത്തില്‍ നബി(സ)യോട് ഒരാള്‍
പറഞ്ഞു: താങ്കള്‍ അനുഗ്രഹീതമായ ഒരു ചരല്‍ ഭൂമിയിലാണ് സ്ഥിതി ചെയ്യുന്നത്. സാലിമ്
ഇബ്നുഉമര്‍ (റ) തന്‍റെ ഒട്ടകത്തെ മുട്ടു കുത്തിച്ച സ്ഥലം ശ്രദ്ധിച്ചു കൊണ്ട് ഞങ്ങളേയുമായി
ഇറങ്ങാറുണ്ട്. എന്നിട്ട് നബി(സ) വിശ്രമിച്ച സ്ഥലത്ത് വിശ്രമിക്കും. താഴ്വരയിലുള്ള
പള്ളിയുടെ താഴെയായിരുന്നു പ്രസ്തുത സ്ഥലം. താഴ്വരയുടെയും വഴിയുടെയും ഇടയിലുള്ള
ദൂരം ഏകദേശം സമമായിരുന്നു. (ബുഖാരി. 2. 26. 610)
-
ആയിശ(റ) നിവേദനം: നബി(സ) ഇഹ്റാം കെട്ടിയശേഷം
സുഗന്ധത്തിന്‍റെ തിളക്കം അവിടുത്തെ തലക്ക് മുകളില്‍ (മൂര്‍ദ്ധാവ്)ഞാന്‍ കാണാറുണ്ട്.
(ബുഖാരി. 2. 26. 611)
-
ആയിശ(റ) നിവേദനം: നബി(സ) ഇഹ്റാമില്‍
പ്രവേശിക്കുമ്പോള്‍ ഞാന്‍ സുഗന്ധദ്രവ്യം പൂശിക്കൊടുത്തിരുന്നു. ഇഹ്റാമില്‍ നിന്ന്
വിരമിക്കുമ്പോള്‍ ത്വവാഹിന് മുമ്പും നബി(സ)ക്ക് ഞാന്‍ സുഗന്ധദ്രവ്യം പൂശി കൊടുക്കാറുണ്ട്.
(ബുഖാരി. 2. 26. 612)
-
ഇബ്നു ഉമര്‍ (റ) നിവേദനം: നബി(സ) ദുല്‍ഹുലൈഫയിലെ
പള്ളിക്കടുത്ത് വെച്ചല്ലാതെ തല്‍ബിയത്തു ചൊല്ലാന്‍ തുടങ്ങിയിട്ടില്ല. (ബുഖാരി.
2. 26. 614)
-
ഇബ്നു ഉമര്‍ (റ) നിവേദനം: നിശ്ചയം
ഒരു മനുഷ്യന്‍ പറഞ്ഞു: അല്ലാഹുവിന്‍റെ ദൂതരേ! ഇഹ്റാം കെട്ടിയവന്‍ വസ്ത്രത്തില്‍
നിന്ന് എന്താണ് ധരിക്കേണ്ടത്? നബി(സ) അരുളി: കുപ്പായം, തലപ്പാവ്, പൈജാമ, തൊപ്പി,
കാലുറ (ഷൂസ്)എന്നിവ ധരിക്കരുത്. ഒരാള്‍ക്ക് ചെരിപ്പ് ലഭിക്കാതിരുന്നാല്‍ അവന്‍
ബൂട്ട്സ് ധരിച്ചുകൊളളട്ടെ. അവ രണ്ടിനെയും നെരിയാണിയുടെ താഴ്ഭാഗത്തുവെച്ച് അവന്‍
മുറിച്ചു കൊള്ളട്ടെ. കുങ്കുമമോ വര്‍സോ പൂശിയ വസ്ത്രം അവന്‍ ധരിക്കരുത്. (ബുഖാരി.
2. 26. 615)
-
ഇബ്നുഅബ്ബാസ്(റ) നിവേദനം: നിശ്ചയം
നബി(സ) അറഫയില്‍ നിന്നും മുസ്ദലിഫവരെ യാത്ര ചെയ്തപ്പോള്‍ അവിടുത്തെ ഒട്ടകപ്പുറത്തിരുന്നത്
ഉസാമയായിരുന്നു. ശേഷം മുസ്ദലിഫ മുതല്‍ മിനാവരേക്കും ഫള്ലിനെ നബി(സ) പിന്നിലിരുത്തി.
അവര്‍ രണ്ടുപേരും പറയുന്നു. നബി(സ) ജംറത്തുല്‍ അഖബിയില്‍ കല്ലെറിയുന്നതുവരെ തല്‍ബിയത്തു
ചൊല്ലിക്കൊണ്ടിരുന്നു. (ബുഖാരി. 2. 26. 616)
-
അനസ്(റ) നിവേദനം: നബി(സ) മദീനയില്‍
വെച്ച് നാല് റക്അത്ത് നമസ്കരിച്ചു. ദുല്‍ഹുലൈഫായില്‍ വെച്ച് രണ്ട് റക്അത്തു നമസ്കരിച്ചു.
ശേഷം പ്രഭാതം വരെ ദുല്‍ഹുലൈഫയില്‍ രാത്രി താമസിച്ചു. വാഹനത്തില്‍ കയറി സമയമായപ്പോള്‍
നബി(സ) തല്‍ബിയ്യത്തു ചൊല്ലി. (ബുഖാരി. 2. 26. 618)
-
അനസ്(റ) നിവേദനം: നബി(സ) മദീനയില്‍
വെച്ച് ളുഹ്റ് നാല് റക്അത്തു നമസ്കരിച്ചു. ദുല്‍ഹുലൈഫയില്‍ വെച്ച് അസര്‍ രണ്ടു
റക്ത്തു നമസ്കരിച്ചു. അദ്ദേഹം പറഞ്ഞു. നബി(സ) അവിടെ പ്രഭാതം വരെ രാത്രി താമസിച്ചതായി
ഞാന്‍ വിചാരിക്കുന്നു. (ബുഖാരി. 2. 26. 619)
-
അനസ്(റ) നിവേദനം: നബി(സ) മദീനയില്‍
ളുഹ്ര്‍ നാല് റക്അത്തു നമസ്കരിച്ചു. ദുല്‍ഹുലൈഫയില്‍ വെച്ച് അസര്‍ രണ്ടു റക്അത്തും.
ഹജ്ജിനും ഉംറക്കും അവരുടെ ശബ്ദം ഉറക്കെ (തല്‍ബിയ്യത്തു ചൊല്ലി ഉയര്‍ത്തുന്നത് ഞാന്‍
കേള്‍ക്കുകയുണ്ടായി). (ബുഖാരി. 2. 26. 620)
-
ഇബ്നു ഉമര്‍ (റ) നിവേദനം: നബി(സ)യുടെ
തല്‍ബിയ്യത്തു ഇപ്രകാരമായിരുന്നു. ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്. ലബ്ബൈക്കലാ ശരീക്കലക്ക
ലബ്ബൈക്ക്. ഇന്നല്‍ ഹംദ വന്നിഅ് മത്ത ലക്കവല്‍ മുതക്ക് ലാ ശരീക്കലക്ക്. (ബുഖാരി.
2. 26. 621)
-
ആയിശ(റ) നിവേദനം: നബി(സ) എങ്ങനെയാണ്
തല്‍ബിയ്യത്തു ചൊല്ലിയത് എന്നതിനെ സംബന്ധിച്ച് ഞാന്‍ കൂടുതല്‍ അറിവുള്ളവളാണ്. ലബ്ബൈക്കല്ലാഹുമ്മ
ലബ്ബൈക്ക. ലബ്ബൈക്കലാ ശരീക്കലക്ക ലബ്ബൈക്ക്. ഇന്നല്‍ ഹംദ വന്നിഅ്മതലക്ക. (ബുഖാരി.
2. 26. 622)
-
അനസ്(റ) നിവേദനം: നബി(സ) മദീനയില്‍
വെച്ച് ളുഹ്ര്‍ നാല് റക്അതു നമസ്കരിച്ചു. ദുല്‍ഹുലൈഫയില്‍ വെച്ച് അസര്‍ രണ്ടു റക്അതും
നമസ്കരിച്ചു. പ്രഭാതം വരെ നബി(സ) അവിടെ താമസിച്ചു. ശേഷം വാഹനത്തില്‍ കയറി. ബൈദാഇലെത്തിയപ്പോള്‍
അല്ലാഹുവിനെ സ്തുതിക്കുകയും തസ്ബീഹ് ചൊല്ലുകയും ചെയ്തു. പിന്നെ നബി(സ) ഹജ്ജിനും
ഉംറക്കും ഇഹ്റാം കെട്ടിക്കൊണ്ട് തല്‍ബിയ്യത്തു ചൊല്ലി. ജനങ്ങളും അവ രണ്ടിനും ഒന്നിച്ച്
ഇഹ്റാം കെട്ടിക്കൊണ്ട് തല്‍ബിയ്യത്തു ചൊല്ലി. ഞങ്ങള്‍ മക്കയിലെത്തിയപ്പോള്‍ ഇഹ്റാമില്‍
നിന്ന് വിരമിക്കാന്‍ നബി(സ) ജനങ്ങളോട് കല്‍പ്പിച്ചു. അവര്‍ (ഉംറ ചെയ്തു) ഇഹ്റാമില്‍
നിന്ന് വിരമിച്ച് തര്‍വിയ്യത്തിന്‍റെ ദിവസം (ദുല്‍ഹജ്ജ് 8) ആയപ്പോള്‍ ഹജ്ജിനു വേണ്ടി
അവര്‍ ഇഹ്റാം കെട്ടി തല്‍ബ്ബിയ്യത്തു ചൊല്ലി. അനസ്(റ) പറഞ്ഞു: നബി(സ) കുറെ ഒട്ടകങ്ങളെ
നിറുത്തിക്കൊണ്ട് അുത്തു ബലി കഴിച്ചു. മദീനയില്‍ വെച്ച് നബി(സ) കറുപ്പ് നിറം കലര്‍ന്ന
രണ്ട് വെള്ളച്ചെമ്മരിയാടുകളെയാണ് അറുത്തിരുന്നത്. (ബുഖാരി. 2. 26. 623)
-
ഇബ്നു ഉമര്‍ (റ) നിവേദനം: നബി(സ) വാഹനത്തില്‍
കയറിയപ്പോള്‍ തല്‍ബിയത്തു ചൊല്ലി. (ബുഖാരി. 2. 26. 624)
-
ഇബ്നു ഉമര്‍ (റ) നിവേദനം: അദ്ദേഹം
മക്കയിലേക്ക് പുറപ്പെടാന്‍ ഉദ്ദേശിച്ചാല്‍ സുഗന്ധത്തിന്‍റെ വാസനയില്ലാത്ത എണ്ണകൊണ്ട്
തലയില്‍ തേക്കും. ശേഷം ഹുലൈഫയിലെ പള്ളിയുടെ അടുത്തുവന്ന് നമസ്കരിക്കും. തുടര്‍ന്ന്
വാഹനത്തില്‍ കയറും. വാഹനം അദ്ദേഹത്തെയുമായി സമയമായാല്‍ ഇഹ്റാമില്‍ പ്രവേശിക്കും.
നബി(സ) ഇപ്രകാരം ചെയ്തതായി ഞാന്‍ കണ്ടിരുന്നുവെന്ന അദ്ദേഹം പറയും. (ബുഖാരി. 2.
26. 625)
-
മുജാഹിദ്(റ) പറയുന്നു. ഞങ്ങള്‍ ഒരിക്കല്‍
ഇബ്നു അബ്ബാസ്(റ)ന്‍റെ അടുത്തിരിക്കുമ്പോള്‍ അദ്ദേഹത്തോട് ദജ്ജാലിനെക്കുറിച്ച്
ചോദിച്ചു. അവന്‍റെ രണ്ടു കണ്ണുകള്‍ക്ിടയില്‍ കാഫിര്‍ എന്ന് എഴുതിയിട്ടുണ്ടോ എന്ന്
ചോദിക്കപ്പെട്ടു. അപ്പോള്‍ ഇബ്നു അബ്ബാസ്(റ) പറഞ്ഞു: ഞാനത കേട്ടിട്ടില്ല. എന്നാല്‍
ഇപ്രകാരമാണ് നബി(സ) പറഞ്ഞത്. മൂസ(അ) ആവട്ടെ തല്‍ബിയത്തു ചൊല്ലിക്കൊണ്ടു മലയുടെ
താഴ്വരയിലേക്ക് ഇറങ്ങിപ്പോകുന്നതു ഇതാ എന്‍റെ കണ്‍മുമ്പില്‍ കാണും പോലെ തോന്നുന്നു.
(ബുഖാരി. 2. 26. 626)
-
അനസ്(റ) നിവേദനം: അലി(റ) യമനില്‍ നിന്ന്
നബി(സ)യുടെ അടുക്കല്‍ വന്നു. നബി(സ) ചോദിച്ചു. നീ എന്തിനാണ് ഇഹ്റാം കെട്ടിയത്?
അദ്ദേഹം പറഞ്ഞു: നബി(സ) എന്തിനാണോ ഇഹ്റാം കെട്ടിയത് അതിന്നു. അപ്പോള്‍ നബി(സ) പറഞ്ഞു:
എന്‍റെ കൂടെ ബലിമൃഗം ഇല്ലായിരുന്നുവെങ്കില്‍ ഞാന്‍ ഇഹ്റാമില്‍ നിന്ന് (ഉംറ: നിര്‍വ്വഹിച്ച്)
വിരമിക്കുമായിരുന്നു. (ബുഖാരി. 2. 26. 629)
-
അബൂശിഹാബ്(റ) പറഞ്ഞു: ഞാന്‍ ഉംറക്ക്
മാത്രം ഇഹ്റാം കെട്ടികൊണ്ട് മക്കയില്‍ പ്രവേശിച്ചു. തല്‍ബിയ്യത്തു ദിവസത്തിന്‍റെ(ദുല്‍ജ്ജ്:8)
മൂന്ന് ദിവസം മുമ്പ് തന്നെ മക്കയില്‍ ങ്ങള്‍ പ്രവേശിചചു. അപ്പോള്‍ മക്കയിലെ ചില
മനുഷ്യന്മാര്‍ എന്നോട് പറഞ്ഞു. നിങ്ങളുടെ ഹജ്ജ് മക്കിയ്യായ ഹജ്ജ് പോലെയാണ് (പ്രതിഫലം
കുറഞ്ഞതാണ്) ഉടനെ ഞാന്‍ അത്വാഅ്(റ)ന്‍റെ അടുത്തു പ്രവേശിച്ചു. ഈ പ്രശ്നത്തില്‍
മതവിധി ചോദിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: എന്നോട് ജാബിര്‍ (റ) ഇപ്രകാരം പ്രസ്താവിക്കുകയുണ്ടായി.
നബി(സ) ഒട്ടകങ്ങളെ ബലിയടയാളം കെട്ടികൊണ്ടുവന്ന നാളുകളില്‍ അദ്ദേഹം നബി(സ) യോടൊപ്പം
ഹജ്ജ് ചെയ്തു. അനുചരന്മാര്‍ ഹജ്ജിന്നു മാത്രമായിട്ടാണ് ഇഹ്റാം കെട്ടിയിരുന്നത്.
നബി(സ) പറഞ്ഞു: സഫാ-മര്‍വക്കിടയിലെ നടത്തവും കഅബയെ പ്രദക്ഷിണവും ചെയ്തു നിങ്ങള്‍
ഇഹ്റാമില്‍ നിന്ന് വിരമിക്കുവീന്‍ . നിങ്ങള്‍ മുടി വെട്ടുവീന്‍ . ദുല്‍ഹജ്ജ് എട്ടുവരേക്കും
ഇഹ്റാമില്‍ നിന്ന് മുക്തരായിക്കൊണ്ട് ജീവിച്ചുകൊളളുക. വീണ്ടും തര്‍ബിയ്യത്തു ദിവസമായാല്‍
ഹജ്ജിന് ഇഹ്റാം കെട്ടുക. നിങ്ങള്‍ ആദ്യം കെട്ടിയ ഇഹ്റാം തമത്തുഇല്‍ അവസാനിപ്പിക്കുക.
അപ്പോള്‍ അവര്‍ ചോദിച്ചു. എങ്ങനെയാണ് ഞങ്ങളതു തമത്തു ആക്കുക. ഹജ്ജ് എന്നു പറഞ്ഞുകൊണ്ടാണല്ലോ
ഇഹ്റാം കെട്ടിയിട്ടുള്ളത്? നബി(സ) അരുളി: ഞാന്‍ നിങ്ങളോട് നിര്‍ദ്ദേശിച്ചതുപോലെ
പ്രവര്‍ത്തിക്കുക. ബലി മൃഗങ്ങളെ കൊണ്ടു വന്നില്ലെങ്കില്‍ നിങ്ങളോട് കല്‍പ്പിച്ചതുപോലെ
ഞാന്‍ പ്രവര്‍ത്തിക്കുമായിരുന്നു. ബലി അതിന്‍റെ സന്ദര്‍ഭത്തില്‍ നിര്‍വ്വഹിക്കും
വരേക്കും ഞാന്‍ ഇഹ്റാമില്‍ നിന്ന് വിരമിക്കുകയില്ല. അപ്പോള്‍ നബി(സ) കല്‍പ്പിച്ചതനുസരിച്ച്
ഞാന്‍ പ്രവര്‍ത്തിച്ചു. (ബുഖാരി. 2. 26. 639)
-
ഇബ്നുഅബ്ബാസ്(റ) നിവേദനം: മക്കാവിജയ
വേളയില്‍ നബി(സ) അരുളി: നിശ്ചയം ഈ രാജ്യത്തെ അല്ലാഹു പവിത്രമാക്കിയിരിക്കുന്നു.
അവിടുത്തെ മരം മുറിക്കപ്പെടുവാനും വേട്ടമൃഗത്തെ ഓടിക്കുവാനും നഷ്ടപ്പെട്ട വസ്തു
അതിന്‍റെ ഉടമസ്ഥന്‍ അല്ലാതെ എടുക്കുവാനും വിരോധിക്കപ്പെട്ടിരിക്കുന്നു. (ബുഖാരി.
2. 26. 657)
-
അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി:
കുറിയ കാലുകളോടു കൂടിയ ഒരു എത്യോപ്യക്കാരന്‍ കഅ്ബയെ പൊളിക്കുന്നതാണ്. (ബുഖാരി.
2. 26. 661)
-
ആയിശ(റ) നിവേദനം: റമളാന്‍ നോമ്പ് ഫര്‍ളാക്കുന്നതിന്
മുമ്പ് നബി(സ)യുടെ അനുചരന്മാര്‍ ആശുറാ നോമ്പ് അനുഷ്ഠിച്ചിരുന്നു. കഅ്ബ:യുടെ മേല്‍
വിരിയിടുന്ന ദിവസം അന്നായിരുന്നു. അല്ലാഹു റമളാന്‍ നിര്‍ബന്ധമാക്കിയപ്പോള്‍ നബി(സ)
അരുളി: വല്ലവനും ഉദ്ദേശിക്കുന്നുവെങ്കില്‍ അതു അനുഷ്ഠിക്കട്ടെ. ഉദ്ദേശിക്കാത്തപക്ഷം
അവനതു ഉപേക്ഷിക്കട്ടെ. (ബുഖാരി. 2. 26. 662)
-
അബൂഈദ്(റ) നിവേദനം: നബി(സ) അരുളി:
യഅ്ജൂജ് മഅ്ജൂജുകളുടെ പുറപ്പാടിനു ശേഷവും ആളുകള്‍ കഅ്ബത്തിങ്കല്‍ വന്നു ഹജ്ജും
ഉംറയും അനുഷ്ഠിക്കും. ശുഅ്ബ:(റ) ഉദ്ധരിക്കുന്നു. ഹജ്ജ് ചെയ്യപ്പെടാതിരിക്കുന്നതുവരെ
അന്ത്യദിനം ഉണ്ടാവുകയില്ല. (ബുഖാരി. 2. 26. 663)
-
ഉമര്‍ (റ) പറയുന്നു: കഅ്ബ:യില്‍ ഉണ്ടായിരുന്ന
സ്വര്‍ണ്ണവും വെളളിയും ദരിദ്രന്മാര്‍ക്ക് വീതിച്ചുകൊടുക്കുവാന്‍ ഞാന്‍ ഉദ്ദേശിച്ചു.
ഞാന്‍ (അബൂവാഇല്‍)ചോദിച്ചു: നിശ്ചയം നിങ്ങളുടെ രണ്ടു സ്നേഹിതന്മാര്‍ അപ്രകാരം ചെയ്തിട്ടില്ലേ?
ഉമര്‍ (റ) പറഞ്ഞു: അവര്‍ രണ്ടു മനുഷ്യന്മാരാണ്. ഞാന്‍ അവരെ പിന്‍തുടരുന്നു. (ബുഖാരി.
2. 26. 664)
-
ഇബ്നു അബ്ബാസ്(റ) നിവേദനം: നബി(സ)
അരുളി: നടക്കുമ്പോള്‍ കാലകറ്റിവെച്ച് നടക്കുന്ന ഒരു കറുത്ത മനുഷ്യന്‍ കഅബ:യുടെ
കല്ലുകള്‍ ഓരോന്നായി പൊളിച്ചെടുക്കുന്നത് ഞാനിതാ കാണുന്നു. (ബുഖാരി. 2. 26. 665)
-
ഉമര്‍ (റ) പറയുന്നു: അദ്ദേഹം ഹജ്ജ്
വേളയില്‍ ഹജറുല്‍ അസ്വദിനടുത്തുവന്ന് അതിനെ ചുംബിച്ചുകൊണ്ട് പറഞ്ഞു. നീ വെറും ഒരു
കല്ല് മാത്രമാണ്. ആര്‍ക്കും യാതൊരു ഉപകാരമോ ഉപദ്രവമോ ചെയ്യാന്‍ നിനക്ക് സാധ്യമല്ല.
ആ യാഥാര്‍ത്ഥ്യം ഞാന്‍ ശരിക്കും അറിയുന്നു. പ്രവാചകന്‍ നിന്നെ ചുംബിക്കുന്നത് കണ്ടിരുന്നില്ലെങ്കില്‍
നിന്നെ ഞാന്‍ ചുംബിക്കുമായിരുന്നില്ല. (ബുഖാരി. 2. 26. 667)
-
അബ്ദുല്ല(റ) നിവേദനം: നബി(സ) കഅ്ബയെ
ത്വവാഫ് ചെയ്തു കൊണ്ട് ഉംറ: നിര്‍വഹിച്ചു. മഖാമിന്‍റെ അടുത്തുവെച്ച് രണ്ടു റക്അത്തു
നമസ്കരിച്ചു. നബി(സ)യെ ശത്രുക്കളില്‍ നിന്നു രക്ഷിക്കാനായി ചിലര്‍ കാവല്‍ നിന്നു.
അന്ന് നബി(സ) കഅ്ബയില്‍ പ്രവേശിച്ചുവോ എന്ന് ചിലര്‍ അബുദ്ല്ലയോട് ചോദിച്ചു. ഇല്ലെന്ന്
മറുപടി പറഞ്ഞു. (ബുഖാരി. 2. 26. 670)
-
ഇബ്നു അബ്ബാസ്(റ) നിവേദനം: നബി(സ)
മക്കാ വിജയവേളയില്‍ കഅ്ബത്തിനടുത്ത് ചെന്നിട്ടു ഉളളില്‍ പ്രവേശിക്കാന്‍ വിസമ്മതിച്ചു.
അതില്‍ വിഗ്രഹങ്ങളുണ്ടായിരുന്നു. നബി(സ)യുടെ കല്‍പ്പനപ്രകാരം അവയെല്ലാം പുറത്തേക്കെടുത്തു.
ആ കൂട്ടത്തില്‍ ഇബ്രാഹീം നബി(അ)യുടേയും ഇസ്മാഈല്‍ നബി(അ)യുടെയും പ്രതിമകളും പുറത്തേക്കെടുത്തു.
പ്രതിമകളുടെ കൈകളില്‍ പ്രശ്നം വെക്കാനുപയോഗിക്കുന്ന അമ്പുകളുണ്ടായിരുന്നു. നബി(സ)
അരുളി: അല്ലാഹു അവരെ നശിപ്പിക്കട്ടെ! അല്ലാഹു സത്യം! ആ പ്രവാചകന്മാര്‍ രണ്ടുപേരും
ഒരിക്കലും അമ്പുകള്‍ കൊണ്ട് പ്രശ്നം വെച്ചിട്ടില്ലെന്ന് ബഹുദൈവവിശ്വാസികള്‍ക്കറിയാം.
ശേഷം നബി(സ) കഅ്ബയുടെ ഉളളില്‍ കടന്നു. അവിടെ വെച്ച് അല്ലാഹുവിന്‍റെ മഹത്വത്തെ പ്രകീര്‍ത്തിച്ചു.
അതിന്നടുത്തു വെച്ചു അവിടുന്നു നമസ്കരിച്ചില്ല. (ബുഖാരി. 2. 26. 671)
-
ഇബ്നു അബ്ബാസ്(റ) നിവേദനം: നബി(സ)
യും സഹാബിവര്യന്മാരും ഉംറ: ചെയ്യാന്‍മക്കയിലെത്തി. അപ്പോള്‍ മുശ്രിക്കുകള്‍ പറഞ്ഞു:
ഇതാ! നങ്ങളുടെയടുത്തേക്ക് ഒരു സംഘം ആളുകള്‍ വരുന്നുണ്ട്. മദീനത്തെ പളളി അവരെ ദുര്‍ബലപ്പെടുത്തിയിരിക്കുന്നു.
അന്നേരം നബി(സ) അനുചരന്മാരോട് മൂന്നുവട്ടം ഓടി നടന്നുകൊണ്ടും ഹജറുല്‍ അസ്വദിന്‍റെ
ഭാഗത്തുളള രണ്ടു മൂലകള്‍ക്കിടയില്‍ മിതമായി നടന്നുകൊണ്ടും ത്വവാഫ് ചെയ്യാന്‍ കല്‍പ്പിച്ചു.
ത്വവാഫിന്‍റെ ഏഴുവട്ടം മുഴുവനും ഓടി നടക്കുവാന്‍ നബി(സ) കല്‍പ്പിക്കാതിരുന്നത്
അവരോടുളള ദയകൊണ്ട് മാത്രമായിരുന്നു. (ബുഖാരി. 2. 26. 672)
-
സാലിം(റ) തന്‍റെ പിതാവില്‍ നിന്ന്
നിവേദനം: നബി(സ) മക്കയില്‍ വന്നപ്പോള്‍ ഹജറുല്‍ അസ്വദിനെ കൈകൊണ്ട് തൊട്ട് ചുബിച്ചശേഷം
ഏഴ് ത്വവാഫുകളില്‍ ആദ്യത്തെ ത്വവാഫുകള്‍ വേഗം ഓടി നടന്നുകൊണ്ട് (റംല്)ചെയ്യുന്നത്
ഞാന്‍ കണ്ടു. (ബുഖാരി. 2. 26. 673)
-
ഇബ്നു ഉമര്‍ (റ) നിവേദനം: നബി(സ) മൂന്ന്
പ്രാവശ്യം കാലുകള്‍ അടുപ്പിച്ച് ധൃതിയില്‍ (റംല്)നടന്നു. നാല് പ്രാവശ്യം സാധാരണ
നടത്തവും അവിടുന്നു നിര്‍വ്വഹിച്ചു. ഹജ്ജിലും ഉംറയിലും. (ബുഖാരി. 2. 26. 674)
-
ഉമര്‍ (റ) നിവേദനം: അദ്ദേഹം മൂലയെ
(ഹജറുല്‍ അസ്വദ്)ക്കുറിച്ച് പറഞ്ഞു. അല്ലാഹു സത്യം. നീ ഉപകാരമോ ഉപദ്വമോ ചെയ്യാത്ത
കല്ലാണെന്ന് എനിക്കറിയാം. നബി(സ) നിന്നെ തൊട്ടുചുംബിക്കുന്നത് ഞാന്‍ കണ്ടിട്ടില്ലായിരുന്നുവെങ്കില്‍
ഞാന്‍ നിന്നെ തൊട്ടു ചുംബിക്കുകയില്ല. അങ്ങനെ അദ്ദേഹം അതിനെ തൊട്ടു ചുംബിച്ചു.
ശേഷം പറഞ്ഞു: നാമെന്തിന് ത്വവാഫ് ഓടി നടന്നു ചെയ്യണം? അന്ന് നാം അത് മുശ്രിക്കുകളുടെ
മുമ്പില്‍ നമ്മുടെ ശക്തി പ്രദര്‍ശിപ്പിക്കാന്‍ വേണ്ടി ചെയ്തതായിരുന്നു. ഇന്നു അല്ലാഹു
അവരെ നശിപ്പിച്ചു കഴിഞ്ഞു. അദ്ദേഹം തന്നെ പറഞ്ഞു: ശരി, നബി(സ) ചെയ്ത ഒരു പ്രവൃത്തി,
അതുകൊണ്ട് നാമതു ഉപേക്ഷിക്കുവാന്‍ ഇഷ്ടപ്പെടുന്നില്ല. (ബുഖാരി. 2. 26. 675)
-
ഇബ്നു ഉമര്‍ (റ) നിവേദനം: ഹജറുല്‍
അസ്വദ് റുക്ക്നുല്‍ യമാനി എന്നീ രണ്ടു മൂലകളും സൌകര്യമുളളപ്പോഴും അസൌകര്യമുളളപ്പോഴും
ത്വവാഫില്‍ കൈകൊണ്ട് തൊടു്നത് ഞാന്‍ ഉപേക്ഷിച്ചിട്ടില്ല. നബി(സ) അവ ര്ടിലും തൊടുന്നതു
കണ്ടതുമുതല്‍ . ഞാന്‍ (ഉബൈദു)നാഫിഅ് നോട് ചോദിച്ചു. ഇബ്നുഉമര്‍ (റ) രണ്ടു മൂലകള്‍ക്കിടയില്‍
നടക്കുകയാണോ ചെയ്യാറുണ്ടായിരുന്നത്? നാഫിഅ്(റ) പറഞ്ഞു: അവ തൊടുന്നതിന് എളുപ്പമാകാന്‍
വേണ്ടി അദ്ദേഹം നടക്കുകയാണ് ചെയ്യാറുണ്ടായിരുന്നത്. (ബുഖാരി. 2. 26. 676)
-
ഇബ്നുഅബ്ബാസ്(റ) നിവേദനം: ഹജ്ജത്തുല്‍വദാഇല്‍
ഒട്ടകപ്പുത്തിരുന്നു ഒരു വടികൊണ്ട് ഹജറുല്‍ അസ്വദിനെ തൊട്ടുകൊണ്ടാണ് നബി(സ) ത്വവാഫ്
ചെയ്തത്. (ബുഖാരി. 2. 26. 677)
-
സാലിമ്(റ) തന്‍റെ പിതാവില്‍ നിന്ന്
(ഇബ്നു ഉമര്‍ ) നിവേദനം: നബി(സ) രണ്ട് യമാനി തൂണുകള്‍ (മൂലകള്‍)അല്ലാതെ സ്പര്‍ശിക്കുന്നത്
ഞാന്‍ കണ്ടിട്ടില്ല. (ബുഖാരി. 2. 26. 678)
-
സൈദ്ബ്നു അസ്ളം(റ) തന്‍റെ പിതാവില്‍
നിന്ന് ഉദ്ധരിക്കുന്നു. ഉമര്‍ (റ) ഹജറുല്‍ അസ് വദിനിെ ചുംബിക്കുന്നത് ഞാന്‍ കണ്ടു.
ശേഷം അദ്ദേഹം പറഞ്ഞു: നിന്നെ നബി(സ) ചുംബിക്കുന്നത് ഞാന്‍ കണ്ടിട്ടില്ലായിരുന്നുവെങ്കില്‍
ഞാന്‍ നിന്നെ ഒരിക്കലും ചുംബിക്കുമായിരുന്നില്ല. (ബുഖാരി. 2. 26. 679)
-
സുബൈര്‍ (റ) പറയുന്നു: ഇബ്നു ഉമര്‍
(റ) വിനോട് ഒരാള്‍ ഹജറുല്‍ അസ്വദ് തൊടുന്നതിനെ സംബന്ധിച്ച് ചോദിച്ചു: ഇബ്നു ഉമര്‍
(റ) പറഞ്ഞു: നബി(സ) അതിനെ തൊടുന്നതും ചുംബിക്കുന്നതും ഞാന്‍ കണ്ടിട്ടുണ്ട്. ഞാന്‍
തിരക്കില്‍ പെട്ടുപോയാലോ എന്ന് അയാള്‍ വീണ്ടും ചോദിച്ചു. ഇബ്നു ഉമര്‍ (റ) പറഞ്ഞു:
നീ നിന്‍റെ അങ്ങിനെയാണെങ്കില്‍ , ഇങ്ങിനെയാണെങ്കില്‍ എന്നീ ചോദ്യങ്ങള്‍ കൊണ്ടുപോയി
യമനില്‍ വച്ചു കൊളളുക. നബി(സ) അതിനെ തൊടുന്നതും ചുംബിക്കുന്നതും ഞാന്‍ കണ്ടിട്ടുണ്ട്.
(ബുഖാരി. 2. 26. 680)
-
ഇബ്നു അബ്ബാസ്(റ) നിവേദനം: നബി(സ)
ഒരു ഒട്ടകപ്പുറത്തിരുന്നു കഅ്ബയെ പ്രദക്ഷിണം വെച്ചു. ഹജറുല്‍ അസ്വദിന്‍റെ അടുത്തു
എത്തുന്ന സന്ദര്‍ഭത്തില്‍ എല്ലാം തന്നെ നബി(സ) അതിന്‍റെ നേരെ ചൂണ്ടി. (ബുഖാരി.
2. 26. 681)
-
ഇബ്നു അബ്ബാസ്(റ) നിവേദനം: നബി(സ)
ഹജറൂല്‍ അസ്വദിന്‍റെ മൂലയില്‍ എത്തുമ്പോള്‍ എന്തെങ്കിലും കൊണ്ട് അതിന്‍റെ നേരെ
ചൂണ്ടും. അവിടുന്ന് തക്ബീര്‍ ചൊല്ലുകയും ചെയ്യും. (ബുഖാരി. 2. 26. 682)
-
ആയിശ(റ) നിവേദനം: നബി(സ) മക്കയില്‍
വന്നാല്‍ ആദ്യമായി വുളുവെടുത്ത് ത്വവാഫ് ചെയ്യും. ആ ത്വവാഫ് മാത്രം നബി(സ) ഉംറയായി
പരിഗണിക്കാറില്ല. അബൂബക്കര്‍ (റ) ഉമര്‍ (റ) എന്നിവരും നബി(സ)യെപ്പോലെ തന്നെ ഹജ്ജ്
ചെയ്തു. ശേഷം ഞാന്‍ (ഉര്‍വ)എന്‍റെ പിതാവ് സുബൈറിന്‍റെ കൂടെ ഹജ്ജ് ചെയ്തു. അദ്ദേഹവും
ആദ്യം കഅ്ബയെ ത്വവാഫ് ചെയ്തു. മുഹാജിറുകളും അന്‍സാറുകളും അപ്രകാരം തന്നെ ചെയ്യുന്നതായി
ഞാന്‍ കണ്ടു. എന്‍റെ മാതാവ് എന്നോട് പറഞ്ഞു. അവരും സഹോദരിയും സുബൈറും ഒരു സ്ത്രീയും
പുരുഷനും കൂടി ഉംറ:ക്ക് ഇഹ്റാം കെട്ടി. ഹജറുല്‍അസ്വദിനെ ചുംബിച്ച് (ത്വവാഫും സഅ്യും)നിര്‍വ്വഹിച്ച്
അവന്‍ ഇഹ്റാമില്‍ നിന്ന് വിരമിച്ചു. (ബുഖാരി. 2. 26. 683)
-
ഇബ്നു ഉമര്‍ (റ) നിവേദനം: നബി(സ) ഹജ്ജിനോ
ഉംറക്കോ ത്വവാഫ് ചെയ്യുമ്പോള്‍ മൂന്ന് പ്രാവശ്യം വേഗത്തില്‍ നടക്കുകയും നാല് പ്രവാശ്യം
നടക്കുകയും ചെയ്യും. ശേഷം രണ്ടു റക്അത്തു നമസ്കരിക്കും. പിന്നെ സ്വഫാ-മര്‍വക്കിടയില്‍
സഅ്യ് ചെയ്യും. ഇബ്നു ഉമര്‍ (റ) നിവേദനം: അവര്‍ സ്വഫാ-മര്‍വക്കിടയിലൂടെ നടക്കുമ്പോള്‍
താഴ്വരയിലൂടെ നടക്കാറുണ്ട്. (ബുഖാരി. 2. 26. 685)
-
ഉമ്മു സലമ:(റ) നിവേനം: ഞാന്‍ രോഗിയാണെന്ന്
നബി(സ) യോടു ആവലാതിപ്പെട്ടു. അപ്പോള്‍ നബി(സ) കഅ്ബ: യുടെ ഒരു ഭാഗത്ത് നമസ്കരിച്ചു
കൊണ്ടിരിക്കുമ്പോള്‍ ഞാന്‍ ത്വവാഫ് ചെയ്തു. അവിടുന്നു വത്വൂര്‍ എന്ന സൂറത്തു പാരായണം
ചെയ്യുന്നുണ്ട്. (ബുഖാരി. 2. 26. 686)
-
ഇബ്നു അബ്ബാസ്(റ) നിവേദനം: നബി(സ)
ത്വവാഫ് ചെയ്യുന്നതിനിടക്ക് തുകലില്‍ നിന്നു മുറിച്ചെടുത്ത് ചരടുകൊണ്ടോ നൂലുകൊണ്ടോ
മറ്റോ തന്‍റെ കൈ മറ്റൊരാളുടെ കൈയുമായി കൂട്ടിക്കെട്ടി ത്വവാഫ് ചെയ്യുന്ന ഒരു മനുഷ്യന്‍റെ
അടുത്തുകൂടി നടന്നുപോയി. നബി(സ) ആ കെട്ട് തന്‍റെ കൈ കൊണ്ട് മുറിച്ചു കളഞ്ഞു. ശേഷം
അവിടുന്ന് അരുളി: അയാളുടെ കൈ പിടിച്ചു നടക്കുക. (ബുഖാരി. 2. 26. 687)
-
അബൂഹുറൈറ(റ) നിവേദനം: ഹജ്ജുത്തൂല്‍
വദാഇന്നു മുമ്പുളള വര്‍ഷത്തില്‍ അബൂബക്കര്‍ (റ) നെ അമീറായി നിയമിച്ചുകൊണ്ടു ഒരു
സംഘത്തെ നബി(സ) ഹജ്ജിന് നിയോഗിച്ചു. ബലികര്‍മ്മ ദിവസം മിനായില്‍ വെച്ച് ഇപ്രകാരം
പ്രഖ്യാപിക്കാന്‍ അബൂബക്കര്‍ (റ) ഒരു സംഘം ആളുകളോടൊപ്പം എന്നെ നിയോഗിച്ചു. അറിയുക!
ഈ വര്‍ഷത്തിനു ശേഷം മുശ്രിക്കുകള്‍ ആരും തന്നെ ഹജ്ജ് ചെയ്യാന്‍ പാടില്ല. നഗ്നത
മറക്കാതെ ത്വവാഫ് ചെയ്യാനും പാടില്ല. (ബുഖാരി. 2. 26. 689)
-
അംറ്(റ) പറയുന്നു: ഞങ്ങള്‍ ഇബ്നു ഉമര്‍
(റ) നോട് ചോദിച്ചു. ഒരാള്‍ ഉംറ: നിര്‍വ്വഹിക്കുമ്പോള്‍ സ്വഫാ-മര്‍വാക്കിടയില്‍
നടക്കുന്നതിനു മുമ്പ് തന്‍റെ ഭാര്യയെ സമീപിക്കുവാന്‍ പാടുണ്ടോ? അദ്ദേഹം പറഞ്ഞു:
നബി(സ) ഉംറ: ക്ക് വന്നു. അവിടുന്ന് ഏഴു പ്രാവശ്യം ത്വവാഫ് ചെയ്തു. ശേഷം മഖാമിന്‍റെ
പിന്നില്‍ നിന്ന് കൊണ്ട് രണ്ടു റക്അത്തു നമസ്കരിച്ചു. പിന്നെ സ്വഫാ-മര്‍വക്കിടയില്‍
പ്രദക്ഷിണം ചെയ്തു. അല്ലാഹു പറയുന്നു. നിശ്ചയം നിങ്ങള്‍ക്ക് പ്രവാചകനില്‍ മാതൃകയുണ്ട്.
ജാബിര്‍ (റ) നിവേദനം: അദ്ദേഹത്തോട് ചോദിക്കപ്പെട്ടു. അദ്ദേഹവും പറഞ്ഞു. സ്വഫാ-മര്‍വക്കിടയില്‍
നടക്കുന്നതുവരെ തന്‍റെ ഭാര്യയെ സമിപി്കുവാന്‍ പാടില്ല. (ബുഖാരി. 2. 26. 690)
-
ഇബ്നുഅബ്ബാസ്(റ) നിവേദനം: നബി(സ) ഹജ്ജിന്നായി
മക്കായില്‍ വന്നപ്പോള്‍ ത്വവാഫ് ചെയ്തു. സ്വഫാ-മര്‍വക്കിടയില്‍ നടന്നു. അതിനുശേഷം
അറഫായില്‍ നിന്ന് മടങ്ങുന്നതുവരെ കഅ്ബ: യെ സമീപിച്ചില്ല. (ബുഖാരി. 2. 26. 691)
-
ഉമ്മുസലമ(റ) നിവേദനം: നബി(സ) അവരോട്
പറഞ്ഞു: സുബ്ഹ് നമസ്കാരത്തിന് ഇഖാമത്ത് വിളിക്കപ്പെട്ടാല്‍ നിന്‍റെ ഒട്ടകപ്പുറത്തു
കയറി ജനങ്ങള്‍ നമസ്കരിക്കുമ്പോള്‍ നീ ത്വവാഫ് ചെയ്യുക. അപ്പോള്‍ അവര്‍ അപ്രകാരം
ചെയ്തു. ഹറമില്‍ നിന്ന് പുറത്തുവന്നശേഷമാണ് അവര്‍ (ത്വവാഫിന്‍റെ സുന്നത്തു) നമസ്കരിച്ചത്.
(ബുഖാരി. 2. 26. 692)
-
ഇബ്നുഉമര്‍ (റ) നിവേദനം: നബി(സ) മക്കയില്‍
വന്ന് കഅ്ബ: യെ ഏഴു പ്രാവശ്യം പ്രദക്ഷിണം ചെയ്തു. ശേഷം മഖാമിന്‍റെ പിന്നില്‍ വെച്ച്
രണ്ടു റക്ക്അത്തു നമസ്കരിച്ചു. (ബുഖാരി. 2. 26. 693)
-
ആയിശ(റ) നിവേദനം: അവര്‍ പറയുന്നു:
ചില മനുഷ്യന്മാര്‍ സുബ്ഹി നമസ്കാരത്തിനുശേഷം ത്വവാഫ് ചെയ്തു. ശേഷം അവര്‍ പ്രസംിക്കുന്നവന്‍റെ
പ്രസംഗം ശ്രവിക്കുവാന്‍ ഇരുന്നു. സൂര്യന്‍ ഉദിച്ചപ്പോള്‍ അവര്‍ എഴുന്നേറ്റു നമസ്കരിച്ചു.
ആയിശ(റ) പറയുന്നു: അവര്‍ ഇരിക്കുകയും നമസ്കാരം വെറുക്കപ്പെട്ട സമയത്ത് അവര്‍ എഴുന്നേറ്റ്
നിന്ന് നമസ്കരിക്കുകയും ചെയ്തു. (ബുഖാരി. 2. 26. 694)
-
ഇബ്നു ഉമര്‍ (റ) നിവേദനം: സൂര്യന്‍
ഉദിക്കുന്ന സന്ദര്‍ഭത്തിലും അസ്തമിക്കുന്ന സന്ദര്‍ഭത്തിലും നമസ്കരിക്കുന്നതിനെ
നബി(സ) വിരോധിക്കുന്നത് ഞാന്‍ കേള്‍ക്കുകയുണ്ടായി. (ബുഖാരി. 2. 26. 695)
-
അബ്ദുല്‍ അസീസ് പറയുന്നു: ഇബ്നു സുബൈര്‍
(റ) സുബ്ഹ് നമസ്കാരത്തിനു ശേഷം ത്വവാഫ് ചെയ്തു രണ്ടു റക്അത്തു നമസ്ക്കരിക്കുന്നത്
ഞാന്‍ കണ്ടു. (ബുഖാരി. 1630)
-
അബ്ദുല്‍ അസീസ് പയുന്നു: അസര്‍ നമസ്കാരത്തിനുശേഷം
ഇബ്നു സുബൈര്‍ (റ) രണ്ടു റക്ക്അത്തു നമസ്കരിക്കുന്നത് ഞാന്‍ കണ്ടു. നബി(സ) ആയിശയുടെ
മുറിയില്‍ പ്രവേശിക്കുന്ന സന്ദര്‍ഭത്തില്‍ എല്ലാം തന്െ ഇപ്രകാരം നമസ്കരിക്കാറുണ്ടെന്ന്
ആയിശ(റ) പ്രസ്താവിച്ചതായി ദ്ദേഹം ഉദ്ധരിക്കാറുണ്ട്. (ബുഖാരി. 2. 26. 696)
-
ഇബ്നു അബ്ബാസ്(റ) നിവേദനം: നബി(സ)
ഒരു ഒട്ടകപ്പുറത്ത് കയറികൊണ്ട് കഅ്ബ:യെ ത്വവാഫ് ചെയ്തു. ഹജറുല്‍ അസ്വദിന്‍റെ അടുത്തു
എത്തിയപ്പോള്‍ തന്‍റെ കയ്യിലുളള ചിലത് കൊണ്ട് അതിന്‍റെ നേരെ ചൂണ്ടി. തക്ബീര്‍ ചൊല്ലുകയും
ചെയ്തു. (ബുഖാരി. 2. 26. 697)
-
ഇബ്നു ഉമര്‍ (റ) നിവേദനം: ഹാജിമാര്‍ക്ക്
വെളളം നല്‍കാന്‍ മിനായില്‍ രാത്രി താമസിക്കേണ്ട ദിവസങ്ങളില്‍ മക്കായില്‍ രാത്രി
നമസ്കരിക്കുവാന്‍ അബ്ബാസ് നബി(സ)യോട് അനുവാദം ചോദിച്ചു. നബി(സ) അപ്പോള്‍ അദ്ദേഹത്തിനു
അനുവാദം നല്‍കി. (ബുഖാരി. 2. 26. 698)
-
ഇബ്നു അബ്ബാസ്(റ) നിവേദനം: നിശ്ചയം
നബി(സ) ജലദാനം ചെയ്യുന്ന കേന്ദ്രത്തില്‍ ചെന്ന് വെളളം ആവശ്യപ്പെട്ടു. അപ്പോള്‍
അബ്ബാസ്(റ) പറഞ്ഞു: ഫള്ലേ! നീ ഉമ്മയുടെ അടുത്തു ചെന്ന് നബി(സ)ക്ക് കുടിക്കാന്‍
കുറച്ച് പാനീയം കൊണ്ടുവരൂ. അപ്പോള്‍ നബി(സ) പറഞ്ഞു. എനിക്ക് ഈ സംസം വെളളത്തില്‍
നിന്ന് കുടിക്കാന്‍ തരിക. അബ്ബാസ്(റ) പറഞ്ഞു: പ്രവാചകരേ! ആ വെളളത്തില്‍ ജനങ്ങള്‍
കയ്യിടാറുണ്ട്. അതില്‍ നിന്നു തന്നെ നീ എന്നെ കുടിപ്പിക്കുക എന്ന് നബി(സ) വീണ്ടും
പറഞ്ഞു. അവിടുന്ന് ആ വെള്ളം തന്നെ കുടിച്ചു. നബി(സ) സംസമിന്‍റെയടുത്തേക്ക് ചെന്നു.
ജനങ്ങള്‍ അവിടെ ജലദാന ശ്രമത്തില്‍ ഏര്‍പ്പെട്ടിരിക്കുയാണ്. നബി(സ) അവരോടു അരുളി:
നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊളളുക. നിശ്ചയം നിങ്ങള്‍ ഒരു പുണ്യകര്‍മ്മത്തിന്മേല്‍
തന്നെയാണ്. ശേഷം നബി(സ) അരുളി: നിങ്ങള്‍ക്ക് ഈ ജോലി നഷ്ടപ്പെടുമോ എന്ന ഭയമില്ലായിരുന്നെങ്കില്‍
ഞാനും നിങ്ങളോടൊപ്പം ഇറങ്ങി വെളളം വലിക്കുന്ന കയര്‍ ഇതാ ഇവിടെ-നബി(സ) തന്‍റെ പിരടിയിലേക്ക്
ചൂണ്ടിക്കാണിച്ചു-വെക്കുമായിരുന്നു. (ബുഖാരി. 2. 26. 700)
-
ഇബ്നു അബ്ബാസ്(റ) പറയുന്നു: നബി(സ)യെ
ഞാന്‍ സംസം വെളളം കുടിപ്പിച്ചു. അവിടുന്നു നിന്ന് കൊണ്ടാണ് അത് കുടിച്ചത്. (ബുഖാരി.
2. 26. 701)
-
ആയിശ(റ) നിവേദനം: നബി(സ) മക്കയില്‍
വന്നപ്പോള്‍ ആദ്യമായി വുളു എടുക്കുകയും ശേഷം കഅ്ബ:യെ ത്വവാഫ് ചെയ്യുകയും ചെയ്തു.
(ബുഖാരി. 2. 26. 705)
-
ഇബ്നുഉമര്‍ (റ) നിവേദനം: നബി(സ) ത്വവാഫ്
ചെയ്യുമ്പോള്‍ ആദ്യത്തെ മൂന്ന് പ്രാവശ്യം ഓടി നടന്നും ശേഷമുളള നാല് പ്രാവശ്യം മിതമായി
നടന്നുമാണ് ത്വവാഫ് ചെയ്തിരുന്നത്. അവിടുന്നു സ്വഫാ-മര്‍വക്കിടയില്‍ നടക്കുമ്പോള്‍
അന്ന് മഴവെളളം ഒഴുകിയിരുന്ന ചാലിലൂടെയാണ് നടന്നിരുന്നത്. അപ്പോള്‍ നാഫിഅ്നോട് ഞാന്‍
(ഉബൈദ്)ചോദിച്ചു: യമാനീ മൂലയില്‍ എത്തുമ്പോള്‍ അബ്ദുല്ല നടക്കുകയാണോ ചെയ്തിരുന്നത്.
അദ്ദേഹം പറഞ്ഞു: അല്ല, മൂലയെ തൊടുവാന്‍ ഉദ്ദേശിച്ചു കൊണ്ട് അല്ലാതെ നടക്കാറില്ല.
(ബുഖാരി. 2. 26. 707)
-
ആസ്വിം(റ) പറയുന്നു: ഞാന്‍ അനസ്(റ)
നോട് ചോദിച്ചു: സ്വഫാ-മര്‍വാക്കിടയില്‍ നടക്കുന്നതിനെ നിങ്ങള്‍ വെറുത്തിരുന്നുവോ?
അദ്ദേഹം പറഞ്ഞു: അതെ, കാരണം അത് അജ്ഞാന കാലത്തെ ചിഹ്നമായിരുന്നു. അല്ലാഹു ഇപ്രകാരം
അവതരിപ്പിക്കുന്നതു വരെ(നിശ്ചയം സ്വഫാ-യും മര്‍വായും അല്ലാഹുവിന്‍റെ ചിഹ്നമാണ്.
അല്‍ബഖറ: 2:158). (ബുഖാരി. 2. 26. 710)
-
ഇബ്നു അബ്ബാസ്(റ) നിവേദനം: നബി(സ)
കഅ്ബ: ക്കും സ്വഫാ-മര്‍വക്കിടയിലും സഅ്യ് ചെയ്തിരുന്നത് മുശ്രിക്കുകള്‍ക്ക് തന്‍റെ
ശക്തി കാണിച്ചുകൊടുക്കുവാനായിരുന്നു. (ബുഖാരി. 2. 26. 711)
-
ആയിശ(റ) നിവേദനം: ഞാന്‍ മക്കയില്‍
വന്നത് ആര്‍ത്തവക്കാരിയായിട്ടാണ്. കഅ്ബയെ ഞാന്‍ ത്വവാഫ് ചെയ്യുകയോ സ്വഫാ-മര്‍വക്കിടയില്‍
നടക്കുകയോ ചെയ്തിരുന്നില്ല. ആയിശ(റ) പറയുന്നു: ഇതിനെ സംബന്ധിച്ച് ഞാന്‍ നബി(സ)
യോടു ആവലാതിപ്പെട്ടു. അപ്പോള്‍ നബി(സ) പറഞ്ഞു: ഹാജിമാര്‍ ചെയ്യുന്നതുപോലെ നീയും
ചെയ്യുക. എന്നാല്‍ നീ ശുദ്ധിയാകുന്നതുവരെ കഅ്ബയെ ത്വവാഫ് ചെയ്യരുത്. (ബുഖാരി. 2.
26. 712)
-
ജാബിര്‍ (റ) നിവേദനം: നബി(സ) യും അനുചരന്മാരും
ഹജ്ജിന്ന് ഇഹ്റാം കെട്ടി. അപ്പോള്‍ നബി(സ)യുടെയും ത്വല്‍ഹത്തിന്‍റെയും കൂടെ മാത്രമായിരുന്നു
ബലിമൃഗം ഉണ്ടായിരുന്നത്. അലി(റ) ബലിമൃഗത്തെയുമായി യമനില്‍ നിന്നും വന്നു. അദ്ദേഹം
പറഞ്ഞു: നബി(സ) ഇഹ്റാം കെട്ടിയതിന് ഞാനും ഇഹ്റാം കെട്ടിയിരിക്കുന്നു. അന്നേരം നബി(സ)യുടെ
അനുചരന്മാരോട് അവരുടെ ഇഹ്റാം ഉംറയാക്കി മാറ്റുവാനും ത്വവാഫ് ചെയ്ത് മുടി വെട്ടി
ഇഹ്റാമില്‍ നിന്നു വിരമിക്കുവാനും കല്‍പ്പിച്ചു. ബലിമൃഗത്തെ കൂടെ കൊണ്ടു വന്നവര്‍
ഒഴികെ. നബി(സ)യുടെ അനുചരന്മാരോട് അവരുടെ ഇഹ്റാം ഉംറയാക്കി മാറ്റുവാനും ത്വവാഫ്
ചെയ്ത് മുടി വെട്ടി ഇഹ്റാമില്‍ നിന്നു വിരമിക്കുവാനും കല്‍പ്പിച്ചു. ബലിമൃഗത്തെ
കൂടെ കൊണ്ടു വന്നവര്‍ ഒഴികെ. നബി(സ)യുടെ അനുചരന്മാര്‍ അന്യോന്യം പറഞ്ഞു: ഞങ്ങളുടെ
ലിംഗത്തില്‍ നിന്ന് ബീജം ഉറ്റി വീഴുമ്പോള്‍ (ഭാര്യയുമായി സഹവസിച്ചു കഴിഞ്ഞു) ഞങ്ങള്‍
മിനായിലേക്ക് ഇഹ്റാം കെട്ടി പുറപ്പെടുകയോ? നബി(സ) ഇതറിഞ്ഞപ്പോള്‍ അരുളി: പിന്നീടുണ്ടായ
അനുഭവം മുന്‍കൂട്ടി കാണുവാന്‍ സാധിക്കുമായിരുന്നുവെങ്കില്‍ ഞാന്‍ ബലിമൃഗത്തെ അടയാളം
കെട്ടിക്കൊണ്ടു വരികയില്ലായിരുന്നു. കൂടെ ബലിമൃഗം ഇല്ലായിരുന്നെങ്കില്‍ ഞാനും ഇഹ്റാമില്‍
നിന്നു വിരമിക്കുമായിരുന്നു. ആയിശ(റ)ക്ക് ആര്‍ത്തവം ഉണ്ടായി. അപ്പോള്‍ അവര്‍ ഹജ്ജിന്‍റെ
എല്ലാകര്‍മ്മവും ആര്‍ത്തവകാരയായികൊണ്ടു തന്നെ ചെയ്തു. കഅ്ബയെ ത്വവാഫ് ചെയ്യല്‍
ഒഴികെ. ശുദ്ധിയായാപ്പോള്‍ ത്വവാഫും ചെയ്തു. (ബുഖാരി. 2. 26. 713)
-
അനസ്(റ) പറയുന്നു: നബി(സ) ഏഴ് ഒട്ടകത്തെ
നിറുത്തികൊണ്ട് തന്‍റെ കൈകൊണ്ട് തന്നെ അറുക്കുകയുണ്ടായി. മദീനയില്‍ വെച്ച് രണ്ട്
തടിച്ച കൊമ്പുള്ള ആടുകളെ നബി(സ) തന്നെ ബലിയറുത്തു. (ബുഖാരി. 2. 26. 770)
-
ഇബ്നുഉമര്‍ (റ) നിവേദനം: ഒരാള്‍ ഒട്ടകത്തെ
കിടത്തി ബലിയറുക്കുന്നത് ഇബ്നു ഉമര്‍ (റ) കണ്ടു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: അതിനെ
എഴുന്നേല്‍പ്പിച്ചു നിറുത്തി കെട്ടിയ ശേഷം നീ ബലിയറുക്കുക. നബിയുടെ സുന്നത്ത് അതാണ്.
(ബുഖാരി. 2. 26. 771)
-
അനസ്(റ) പറയുന്നു: നബി(സ) ഏഴ് ഒട്ടകത്തെ
നിറുത്തികൊണ്ട് ബലിയറുത്തു. (ബുഖാരി. 2. 26. 772)
-
അലി(റ) നിവേദനം: നബി(സ) അദ്ദേഹത്തോട്
തന്‍റെ ഒട്ടകത്തിന്‍റെ മേല്‍നോട്ടം വഹിക്കുവാന്‍ കല്‍പിച്ചു. അതിന്‍റെ മാംസം തോലുകള്‍
, ജീനി മുതലായ മുഴുവന്‍ ഭാഗിച്ച് ധര്‍മ്മം ചെയ്യുവാനും നിര്‍ദ്ദേശിച്ചു. കശാപ്പ്കാരനും
യാതൊന്നും നല്‍കാതിരിക്കുവാനും. (ബുഖാരി. 2. 26. 774)
-
അലി(റ) നിവേദനം: നബി(സ) നൂറ് ഒട്ടകത്തെ
ബലിയറുക്കുവാന്‍ കൊണ്ടുവന്നു. അതിന്‍റെ മാംസവും ജീനിയു തോലുകളും ഭാഗിക്കുവാന്‍
എന്നട് കല്‍പ്പിക്കുകയും ഞാന്‍ ഭാഗിക്കുകയും ചെയ്തു. (ബുഖാരി. 2. 26. 775)
-
ജാബിര്‍ (റ) നിവേദനം: മിനായില്‍ താമസിക്കുന്ന
മൂന്ന് ദിവസമല്ലാതെ ബലിമൃഗങ്ങളുടെ മാംസത്തില്‍ നിന്ന് ഞങ്ങള്‍ ഭക്ഷിക്കാറില്ലായിരുന്നു.
ശേഷം നബി(സ) ഞങ്ങള്‍ക്കതില്‍ ഇളവനുവദിച്ചു കൊണ്ടരുളി: നിങ്ങളതു ഭക്ഷിക്കുകയും സൂക്ഷിച്ചുവെക്കുകയും
ചെയ്യുവീന്‍ . അപ്പോള്‍ ഞങ്ങളതു ഭക്ഷിക്കുകയും സൂക്ഷിച്ചുവെക്കുകയും ചെയ്തു. (ബുഖാരി.
2. 26. 777)
-
ഇബ്നു അബ്ബാസ്(റ) പറയുന്നു: അറവ് നിര്‍വ്വഹിക്കുന്നതിന്‍റെ
മുമ്പ് തല മുണ്ഡനം ചെയ്തതനുസരിച്ച് നബി(സ) യോടു ചോദിക്കപ്പെട്ടു. അവിടുന്ന് അരുളി:
കുഴപ്പമില്ല. (ബുഖാരി. 2. 26. 779)
-
ഇബ്നു അബ്ബാസ്(റ) നിവേദനം: ഞാന്‍ കല്ലെറിയുന്നതിന്
മുമ്പ് ത്വവാഫ് ചെയ്തുവെന്് ഒരാള്‍ നബി(സ) യോടു പറഞ്ഞു. കുറ്റമില്ലെന്നു നബി(സ)
അരുളി: ബലിയറക്കുന്നതിനു മുമ്പ് ഞാന്‍ തല മുണ്ഡനം ചെയ്തുവെന്ന് മറ്റൊരാള്‍ പറഞ്ഞു.
കുഴപ്പമില്ലെന്ന് നബി(സ) അരുളി: കല്ലെറിയുന്നതിന്‍റെ മുമ്പ് ഞാന്‍ ബലിയറുത്തുവെന്ന്
മറ്റൊരാള്‍ പറഞ്ഞു: കുറ്റമില്ലെന്ന് നബി(സ) പ്രത്യുത്തരം നല്‍കി. (ബുഖാരി. 2. 26.
780)
-
ഇബ്നു ഉമര്‍ (റ) പറയുന്നു: നബി(സ)
തന്‍റെ ഹജ്ജില്‍ തലമുടി മുണ്ഡനം ചെയ്തു. (ബുഖാരി. 2. 26. 784)
-
ഇബ്നു ഉമര്‍ (റ) നിവേദനം: നബി(സ) പ്രാര്‍ത്ഥിച്ചു:
അല്ലാഹുവേ!. മുടി മുണ്ഡനം ചെയ്തവരെ നീ അനുഗ്രഹിക്കേണമേ! പ്രവാചകരേ! മുടി വെട്ടിയവരേയും
എന്ന് പ്രാര്‍ത്ഥിച്ചാലും എന്ന് സഹാബിമാര്‍ ആവശ്യപ്പെട്ടു. വീണ്ടും നബി പ്രാര്‍ത്ഥിച്ചു:
അല്ലാഹുവേ! തല മുണ്ഡനം ചെയ്തവരെ നീ അനുഗ്രഹിക്കേണമേ! അനുചരന്മാര്‍ പറഞ്ഞു: പ്രവാചകരേ!
മുടി വെട്ടിയവരേയും. അന്നേരം നബി(സ) പ്രാര്‍ത്ഥിച്ചു: മുടി വെട്ടിയവരേയും. നാഫിഅ്(റ)
പറയുന്നു: നാലാം പ്രാവശ്യമാണ് നബി(സ) മുടി വെട്ടിയവരേയും എന്ന് പ്രാര്‍ത്ഥിച്ചത്.
(ബുഖാരി. 2. 26. 785)
-
അബൂഹുറൈറ(റ) നിവേദനം: നബി(സ) പ്രാര്‍ത്ഥിച്ചു.
അല്ലാഹുവേ! തലമുടി കളഞ്ഞവര്‍ക്ക് നീ പാപമോചനം നല്‍കണമേ. നബി(സ) മൂന്ന് വട്ടം ഇപ്രകാരം
പ്രാര്‍ത്ഥിച്ചു. നാലാമത് മുടി വെട്ടുന്നവര്‍ക്കും എന്നു കൂട്ടിച്ചേര്‍ത്തു. (ബുഖാരി.
2. 26. 786)
-
ഇബ്നു ഉമര്‍ (റ) പറയുന്നു: നബി(സ)
യും ഒരു സംഘവും മുടി കളഞ്ഞു. ചിലര്‍ മുടി വെട്ടുകയും ചെയ്തു. (ബുഖാരി. 2. 26. 787)
-
ഇബ്നു അബ്ബാസ്(റ) നിവേദനം: ബലിയുടെ
ദിനത്തില്‍ (ദുല്‍ഹജ്ജ് 10ന്ന്) നബി(സ) ജനങ്ങളോട് ഇപ്രകാരം പ്രസംഗിച്ചു: ജനങ്ങളേ!
ഇതു ഏത് ദിവസമാണ്? ആദരണീയമായ ദിവസം എന്ന് അനുചരന്മാര് മറുപടി പറഞ്ഞു: ഇത് ഏത്
രാജ്യമാണ്? നബി(സ) വീണ്ടും ചോദിച്ചു. ആദരണീയമായ നാട് എന്ന് അനുചരന്മാര് മറുപടി
പറഞ്ഞു: നബി(സ) വീണ്ടും ചോദിച്ചു. ഇത് ഏത് മാസമാണ്. അവര്‍ പറഞ്ഞു: പവിത്രമായ മാസം
അപ്പോള്‍ നബി(സ) അരുളി: നിശ്ചയം നിങ്ങളുടെ രക്തവും ധനവും അഭിമാനവും ഈ ദിവസംപോലെ
ഈ രാജ്യം പോലെ ഈ മാസം പോലെ പവിത്രമായതാണ്. ശേഷം നബി(സ) തന്‍റെ ശിരസ്സ് ഉയര്‍ത്തിക്കൊണ്ട്
പറഞ്ഞു: അല്ലാഹുവേ! ഞാന്‍ എന്‍റെ പ്രബോധനം നിര്‍വ്വഹിച്ചില്ലയോ? ഇബ്നു അബ്ബാസ്(റ)
പറയുന്നു. എന്‍റെ ആത്മാവിനെ നിയന്ത്രിക്കുന്നവന്‍ തന്നെയാണ് സത്യം! ഇവിടെ ഇപ്പോള്‍
സന്നിഹിതനായവന്‍ സന്നിഹിതനാവാത്തവന് ഈ വാര്‍ത്ത എത്തിച്ചു കൊടുക്കട്ടെ. എന്ന് നബി(സ)
ഈ സമുദായത്തിന് വസ്വിയ്യത്തു നല്‍കുകയുണ്ടായി. നിങ്ങള്‍ പരസ്പരം കഴുത്തുവെട്ടി
എനിക്ക് ശേഷം അവിശ്വാസികളാവരുത് എന്നതും. (ബുഖാരി. 2. 26. 795)
-
വബറത്ത്(റ) പറയുന്നു: എപ്പോഴാണ് ഞാന്‍
ജംറകളില്‍ കല്ലെറിയേണ്ടതെന്ന് ഇബ്നു ഉമര്‍ (റ)നോട് ഞാന്‍ ചോദിച്ചു. അദ്ദേഹം പറഞ്ഞു.
നിന്‍റെ ഇമാം എറിയുമ്പോള്‍ നീയും എറിഞ്ഞുകൊള്ളുക, ഞാന്‍ വീണ്ടും ചോദ്യം ആവര്‍ത്തിച്ചു.
ഇബ്നു ഉമര്‍ (റ) പറഞ്ഞു: ഞങ്ങള്‍ സമയം പ്രതീക്ഷിച്ചിരിക്കുകയും സൂര്യന്‍ മധ്യാഹ്നത്തില്‍
നിന്ന് തെറ്റുകയും ചെയ്താല്‍ കല്ലെറിയും. (ബുഖാരി. 2. 26. 802)
-
അബ്ദുറഹ്മാന്‍ (റ) പറയുന്നു: ഇബ്നുഉമര്‍
(റ) മലഞ്ചെരിവിന്‍റെ താഴ്ഭാഗത്തു നിന്ന് കൊണ്ട് കല്ലെറിഞ്ഞു. അപ്പോള്‍ ഞാന്‍ പറഞ്ഞു:
നിശ്ചയം ചില ജനങ്ങള്‍ അതിന്‍റെ മുകളില്‍ നിന്നുകൊണ്ട് എറിയുന്നുവല്ലോ? ഇബ്നു ഉമര്‍
(റ) പറഞ്ഞു:അല്ലാഹു സത്യം! അവനല്ലാതെ മറ്റൊരു ആരാധ്യനില്ല. സൂറത്തൂല്‍ ബഖറ അവതരിപ്പിക്കപ്പെട്ട
ആ മഹാന്‍ (മുഹമ്മദ് നബി) കല്ലെറിഞ്ഞ സ്ഥലം ഇതാണ്. (ബുഖാരി. 2. 26. 803)
-
അബ്ദുല്ല(റ) നിവേദനം: അദ്ദേഹം ജംറത്തുല്‍
അഖബായുടെ അടുത്തു ചെന്നു. കഅ്ബയെ തന്‍റെ ഇടതുഭാഗത്തും മിനായെ വലതുഭാഗത്തുമാക്കി
നിന്ന് ഏഴ് പ്രാവശ്യം കല്ലെറിഞ്ഞു. എന്നിട്ടു പറഞ്ഞു. സൂറത്തൂല്‍ ബഖറ: അവതരിപ്പിച്ച
ആ മഹാന്‍ ഇപ്രകാരമാണ് എറിഞ്ഞത്. (ബുഖാരി. 2. 26. 804)
-
അബ്ദുറഹ്മാന്‍ (റ) പറയുന്നു: അദ്ദേഹം
ഇബ്നുമസ്ഊദിന്‍റെ കൂടെ ഹജ്ജ് ചെയ്തു. ചെറിയ ഏഴ് കല്ലുകള്‍ കൊണ്ട് ജംറത്തുല്‍ കുബ്റയെ
അദ്ദേഹം എറിയുന്നത് ഞാന്‍ കണ്ടു. കഅ്ബയെ തന്‍റെ ഇടതുഭാഗത്തും മിന: യെ തന്‍റെ വലതുഭാഗത്തും
അദ്ദേഹം ആക്കുകയും അനന്തരം ഇപ്രകാരം പ്രഖ്യാപിക്കുകയും ചെയ്തു. സുറത്തൂല്‍ ബഖറ:
അവതരിപ്പിക്കപ്പെട്ട മഹാന്‍ ഇപ്രകാരമാണ്(ഇവിടെ നിന്നാണ്) കല്ലെറിഞ്ഞത്. (ബുഖാരി.
2. 26. 805)
-
അഅ്മശ്(റ) പറയുന്നു: ഹജ്ജാജ് മിമ്പറന്മേല്‍
വെച്ച് ബഖറ: യെക്കുറിച്ച് പറയപ്പെടുന്ന സൂറത്തു, ആലു-ഇംറാനെക്കുറിച്ച് പറയപ്പെടുന്ന
സൂറത്തു, സ്ത്രീകളെക്കുറിച്ച് പറയപ്പെടുന്ന സൂറത്തു എന്നിങ്ങനെ സൂറത്തുക്കളെ പേരിലേക്ക്
നേരിട്ട് ചാര്‍ത്താതെ പറയുന്നത് ഞാന്‍ കേട്ടു. ഇതു ഞാന്‍ ഇബ്രാഹിം നഖ്ഈ(റ) യോട്
പറഞ്ഞു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: ഇബ്നുമസ്ഊദ്(റ) ജംറത്തുല്‍ അഖ്ബക്ക് എറിഞ്ഞപ്പോള്‍
താഴ്വരയുടെ താഴ്ഭാഗത്തു നിന്നു. മരത്തിന്‍റെ നേരെ ആയപ്പോള്‍ അതിനെ വിലങ്ങാക്കി
ഏഴ് ചെറിയ കല്ലുകള്‍ കൊണ്ട് എറിഞ്ഞു. ഓരോ കല്ലും എറിയുന്ന സമയം അദ്ദേഹം തക്ബീര്‍
ചൊല്ലി. അനന്തരം അദ്ദേഹം പ്രസ്താവിച്ചു. ഇവിടെ നിന്നാണ് സൂറത്തുല്‍ ബഖറ: അവതരിക്കപ്പെട്ടവന്‍
എറിഞ്ഞത്. അല്ലാഹു സത്യം. (ബുഖാരി. 2. 26. 806)
-
ഇബ്നു ഉമര്‍ (റ) നിവേനം: അദ്ദേഹം
ഏഴ് ചെറിയ കല്ലുകള്‍ കൊണ്ട് ഏറ്റവും അടുത്ത ജംറക്ക് എറിയാറുണ്ടായിരുന്നു. ഓരോ കല്ലും
എറിയുന്ന സമയം അദ്ദേഹം തക്ബീര്‍ ചൊല്ലും പിന്നെ താഴ്ന്ന് കിടക്കുന്ന നിരപ്പ് ഭൂമിയിലേക്ക്
നടന്ന് ഖിബ്ലക്ക് അഭിമുഖമായി നില്‍ക്കും. അവിടെ ദീര്‍ഘനേരം നിന്ന് കൊണ്ട് കൈ ഉയര്‍ത്തി
പ്രാര്‍ത്ഥിക്കും. ശേഷം നടുവിലെ ജംറക്ക് കല്ലെറിയും. അനന്തരം ഇടതു വശത്തേക്ക് നടന്നു
താഴ്ന്ന നിരപ്പ് ഭൂമിയിലെത്തിയാല്‍ ഖിബ്ലക്ക് അഭിമുഖമായി നില്‍ക്കും. അവിടെയും
ദീര്‍ഘ നേരം നിന്ന് കൈകള്‍ ഉയര്‍ത്തിക്കൊണ്ടു പ്രാര്‍ത്ഥിക്കും. പിന്നീട് മലഞ്ചെരിവിന്‍റെ
താഴ്ഭാഗത്തു ചെന്നു ജംറത്തുല്‍ അക്ബായില്‍ കല്ലെറിയും. എന്നാല്‍ അതിന്‍റെ അടുത്തു
നില്‍ക്കാതെ മടങ്ങിപ്പോകും. അങ്ങനെ അദ്ദേഹം പറയും: ഇപ്രകാരം നബി(സ) പ്രവര്‍ത്തിക്കുന്നതു
ഞാന്‍ കണ്ടിട്ടുണ്ട്. (ബുഖാരി. 2. 26. 807)
-
ആയിശ(റ) നിവേദനം: നബി(സ) ഇഹ്റാം കെട്ടുമ്പോള്‍
എന്‍റെ ഈ രണ്ട് കൈകള്‍ കൊണ്ട് ഞാന്‍ അദ്ദേഹത്തെ സുഗന്ധം പൂശാറുണ്ട്. ആദ്യത്തെ വിരമിക്കലിന്ന്
ശേഷം ത്വവാഫുല്‍ ഇഫാള: ചെയ്യുന്നതിന്‍റെ മുമ്പായും ഞാന്‍ അദ്ദേഹത്തെ സുഗന്ധം പൂശാറുണ്ട്.
അങ്ങനെ അവര്‍ അവരുടെ ഇരു ഹസ്തങ്ങളും വിടര്‍ത്തി. (ബുഖാരി. 2. 26. 809)
-
ആയിശ(റ) നിവേദനം: സ്വഫിയ്യക്ക് ആര്‍ത്തവം
ഉണ്ായതിനെ സംബന്ധിച്ച് നബി(സ) യോടു പറയപ്പെട്ടു. നബി(സ) പറഞ്ഞു: അവള്‍ നമ്മെ തടഞ്ഞു
വെക്കുമോ? അവര്‍ പറഞ്ഞു: അവള്‍ ത്വവാഫുല്‍ ഇഫാള: ചെയ്തിട്ടുണ്ട്. നബി(സ) അരുളി:
എങ്കില്‍ യാത്ര പുറപ്പെടാം. (ബുഖാരി. 2. 26. 812)
-
ഇബ്നു അബ്ബാസ്(റ) നിവേദനം ചെയ്തു:
പ്രവാചകനോട് അല്‍അഖ്റഅ ചോദിച്ചു, അല്ലയോ, അല്ലാഹുവിന്‍റെ ദൂതരെ! ഹജ്ജു ആണ്ടുതോറും
വേണമോ? അതോ ഒരിക്കല്‍ മാത്രമോ? അവിടുന്ന് പറഞ്ഞു, ഒരിക്കല്‍ മാത്രം: കൂടുതല്‍ ഒരുവന്‍
ചെയ്യുന്നതു ഐച്ഛികമാണ്. (അബൂദാവൂദ്)
-
ഇബ്നുഉമര്‍ (റ) നിവേദനം ചെയ്തു: ഇഹ്റാംകെട്ടിയ
സ്ത്രീകള്‍ കയ്യുറകളും മുഖമൂടിയും ചുവപ്പിലും മഞ്ഞയിലും മുക്കിയ ഉടുപ്പുകളും, ധരിക്കുന്നതിനെ
അല്ലാഹുവിന്‍റെ ദൂതന്‍ (സ) നിരോധിക്കുകയും, ഇതൊഴിച്ച്, ഉടുപ്പുകളില്‍ അവര്‍ക്കിഷ്ടമായതു
കുയമ്പപ്പൂവുകൊണട് നിറം മുക്കിയതോ പട്ടു (പട്ടോ, കമ്പിളിയോ )കൊണ്ടുണ്ടാക്കിയതോ
ആ ഉടുപ്പുകളോ, ആഭരണങ്ങളോ, കാലുറകളോ, ഷര്‍ട്ടോ ധരിക്കുന്നതിനു അനുവദിച്ചിരിക്കുന്നതായി
(പറയുന്നതു) അദ്ദേഹം കേട്ടു. (അബൂദാവൂദ്)
-
ഇബ്നു അബ്ബാസ്(റ) നിവേദനം ചെയ്തു.
പ്രവാചകന്‍ (സ) പറഞ്ഞു: കഅബത്തെ തവാഫു ചെയ്യുന്നതു, അതില്‍ നിങ്ങള്‍ സംസാരിക്കുന്നുവെന്നുള്ളതൊഴിച്ചാല്‍
നമസ്ക്കാരം പോലെയാകുന്നു; അതില്‍ സംസാരിക്കുന്നതാരോ, അയാള്‍ നല്ലതല്ലാതെ മറ്റൊന്നും
സംസാരിക്കാതിരിക്കട്ടെ. (തിര്‍മിദി)
-
ആയിശ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍
(സ) അരുള്‍ചെയ്തു: അറഫാ ദിവസത്തേക്കാള്‍ കൂടുതലായി നരകത്തില്‍ നിന്ന് മോചിപ്പിക്കുന്ന
ഒറ്റ ദിവസവുമില്ല. (മുസ്ലിം)
-
ഇബ്നുഅബ്ബാസി(റ)ല്‍ നിന്ന് നിവേദനം:
(മദീനയോട് 36 മൈല്‍ അടുത്ത് കിടക്കുന്ന) റൌഹാഇല്‍ വെച്ച് കുറെ യാത്രക്കാരെ കണ്ടുമുട്ടിയപ്പോള്‍
നബി(സ) ചോദിച്ചു. നിങ്ങളാരാണ്? മുസ്ളീംകളാണ് എന്നവര്‍ മറുപടി പറഞ്ഞിട്ട് നബി(സ)യോട്
അവര്‍ ചോദിച്ചു. നിങ്ങളാര്? അവിടുന്ന് പറഞ്ഞു അല്ലാഹുവിന്‍റെ പ്രവാചകന്‍ . തത്സമയം
ഒരു സ്ത്രീ ഒരു കുട്ടിയെ എടുത്ത് പൊക്കി ക്കാണിച്ചുകൊണ്ട് ചോദിച്ചു: ഇവന്ന് ഹജ്ജുണ്ടോ?
മറുപടി പറഞ്ഞു. അതേ! പക്ഷേ, നിനക്കതിന്‍റെ തുല്യ പ്രതിഫലമുണ്ട്. (മുസ്ലിം)
-
ത്വല്‍ഹ:(റ) നിവേദനം: തലമുടി പാറിക്കളിക്കുന്ന
ഒരു ഗ്രാമീണന്‍ നബി(സ)യുടെ അടുത്തുവന്നു പറഞ്ഞു: പ്രവാചകരേ, നമസ്കാരത്തില്‍ നിന്ന്
അല്ലാഹു എന്‍റെ മേല്‍ അനിവാര്യമാക്കിയത് താങ്കള്‍ പറഞ്ഞു തരിക. നബി(സ) അരുളി: അഞ്ച്
നേരത്തെ നമസ്കാരം. നീ സുന്നത്തു എന്തെങ്കിലും നമസ്കരിക്കുന്നത് ഒഴികെ. അദ്ദേഹം
ചോദിച്ചു. നോമ്പില്‍ നിന്ന് അല്ലാഹു അവന്‍റെ മേല്‍ നിര്‍ബന്ധമാക്കിയത് ഏതാണ്? നബി(സ)
അരുളി: റമളാനിലെ നോമ്പ്. എന്നെങ്കിലും നീ സുന്നത്ത് നമസ്കരിക്കുന്നത് ഒഴികെ. സക്കാത്തില്‍
നിന്ന് എന്‍റെ മേല്‍ അല്ലാഹു നിര്‍ബന്ധമാക്കിയത് എന്താണ്? നബി(സ) അദ്ദേഹത്തോട്
ഇസ്ളാം ശരീഅത്തു വിവരിച്ചു. അദ്ദേഹം പറഞ്ഞു: സത്യംകൊണ്ട് താങ്കളെ ആദരിച്ചവന്‍ തന്നെ
സത്യം. ഞാന്‍ യാതൊരു സുന്നത്തും അനുഷ്ഠിക്കുന്നതല്ല. എന്നാല്‍ അല്ലാഹു എന്‍റെ മേല്‍
നിര്‍ബന്ധമാക്കിയ യാതൊന്നും ഞാന്‍ കുറവ് വരുത്തുകയുമില്ല. അപ്പോള്‍ നബി(സ) അരുളി:
അവന്‍ പറഞ്ഞതുപോലെ യാഥാര്‍ത്ഥ്യമാക്കിയാല്‍ അവന്‍ വിജയിച്ചു അല്ലെങ്കില്‍ സ്വര്‍ഗ്ഗത്തില്‍
പ്രവേശിച്ചു. (ബുഖാരി. 3. 31. 115)
-
ഇബ്നുഉമര്‍ (റ) പറയുന്നു: നബി(സ) മുഹറം
പത്തിലെ നോമ്പ് അനുഷ്ഠിക്കാന്‍ കല്‍പ്പിക്കുകയും ചെയ്തു. റമളാന്‍ നിര്‍ബന്ധമാക്കിയപ്പോള്‍
അതു ഉപേക്ഷിക്കപ്പെട്ടു. ഇബ്നു ഉമര്‍ (റ) മുഹറം പത്തില്‍ (ആശൂറാഅ്)മാത്രമായി നോമ്പനുഷ്ഠിക്കാറില്ല.
മുമ്പ് തന്നെ സുന്നത്തു നോമ്പ് അനുഷ്ഠിച്ച് വരികയും അതുമായി യോജിക്കുകയും ചെയ്താല്‍
ഒഴികെ. (ബുഖാരി. 3. 31. 116)
-
ആയിശ(റ) നിവേദനം: ജാഹിലിയ്യാ കാലത്തു
തന്നെ ഖുറൈശികള്‍ ആശുറാഅ് ദിവസം നോമ്പനുഷ്ഠിച്ചിരുന്നു. ശേഷം അത് അനുഷ്ഠിക്കുവാന്‍
നബി(സ) കല്‍പ്പിച്ചു. റമളാന്‍ നിര്‍ബന്ധമാക്കുന്നതുവരെ അപ്പോള്‍ നബി(സ) പറഞ്ഞു:
ഉദ്ദേശിക്കുന്നവന്‍ അത് അനുഷ്ഠിച്ചുകൊള്ളുക. ഉദ്ദേശിക്കാത്തവന്‍ അതു ഉപേക്ഷിക്കുക.
(ബുഖാരി. 3. 31. 117)
-
അബൂഹുറൈറ(റ) നിവേദം: നബി(സ) അരുളി:
നോമ്പ് ഒരു പരിചയാണ്. അതിനാല്‍ നോമ്പ്കാരന്‍ തെറ്റായ പ്രവര്‍ത്തികള്‍ ചെയ്യാതിരിക്കുകയും
വിഡ്ഢിത്തം പ്രകടിപ്പിക്കാതിരിക്കുയും ചെയ്യട്െ. വല്ലവനും അവനോട് ശണ്ഠ കൂടുകയോ
അവനെ ശകാരിക്കുകയോ ചെയ്തെങ്കില്‍ അവന്‍ നോമ്പ്കാരനാണ് എന്ന് രണ്ടു പ്രാവശ്യം അവന്‍
പറയട്ടെ. എന്‍റെ ആത്മാവിനെ നിയന്ത്രിക്കുന്ന അല്ലാഹു സത്യം! നോമ്പുകാരന്‍റെ വായയുടെ
മണം അല്ലാഹുവിന്റ അടുത്തു കസ്തൂരിയേക്കാള്‍ സുഗന്ധമുള്ളതാണ്. (അല്ലാഹു പറയുന്നു)അവന്‍
അവന്‍റെ ഭക്ഷണ പാനീയങ്ങളും ദേഹേച്ഛയും എനിക്കുവേണ്ടിയാണുപേക്ഷിച്ചിരിക്കുന്നത്.
നോമ്പ് എനിക്കുള്ളതാണ്. ഞാന്‍ തന്നെയാണ് അതിനു പ്രതിഫലം നല്‍കുക. ഓരോ നന്മക്കും
പത്തിരട്ടിയാണ് പ്രതിഫലം. (ബുഖാരി. 3. 31. 118)
-
സഹല്‍(റ) നിവേദനം: നബി(സ) അരുളി:
നിശ്ചയം സ്വര്‍ഗ്ഗത്തില്‍ റയ്യാന്‍ എന്ന് പറയപ്പെടുന്ന ഒരു വാതിലുണ്ട്. അന്ത്യദിനത്തില്‍
നോമ്പുകാര്‍ അതു വഴിയാണ് സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുക. അവരല്ലാതെ മറ്റാരും അതിലെ
പ്രവേശിക്കുകയില്ല. ഇപ്രകാരം വിളിച്ചു ചോദിക്കും. നോമ്പുകാരെവിടെ? അപ്പോ്‍ നോമ്പുകാര്‍
എഴുന്നേറ്റു നില്‍ക്കും. അവരല്ലാതെ മറ്റാരും അതുവഴി പ്രവേശിക്കുകയില്ല. അവര്‍ പ്രവേശിച്ചുകഴിഞ്ഞാല്‍
ആ വാതില്‍ പറ്റെ അടച്ചു കളയും. പിന്നീട് ആരും തന്നെ അതിലൂടെ പ്രവേശിക്കുകയില്ല.
(ബുഖാരി. 3. 31. 120)
-
അബൂഹുറൈറ(റ) പറയുന്നു. നബി(സ) അരുളി:
വല്ലവനും ഒരു ജോലി സാധനങ്ങള്‍ അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ ചിലവഴിച്ചാല്‍ സ്വര്‍ഗ്ഗത്തിന്‍റെ
വാതില്‍ക്കല്‍ നിന്നും വിളിച്ചു പറയപ്പെടും. ദേവദാസാ! ഈ കവാടമാണ് നിനക്ക് നല്ലത്.
നമസ്കരിച്ചവരെ നമസ്കാരത്തിന്‍റെ കവാടത്തില്‍ നിന്നും ജിഹാദ് ചെയ്തവരെ ജിഹാദിന്‍റെ
വാതില്‍ക്കല്‍ നിന്നും നോമ്പുകാരെ റയ്യാന്‍ വാതില്‍ക്കല്‍ നിന്നും ധര്‍മ്മം ചെയ്തവരെ
ധര്‍മ്മത്തിന്‍റെ വാതില്‍ക്കല്‍ നിന്നും വിളിക്കപ്പെടും. അപ്പോള്‍ അബൂബക്കര്‍ (റ)
പറഞ്ഞു: പ്രവാചകരേ! എന്‍റെ മാതാപിതാക്കള്‍ താങ്കള്‍ക്ക് പ്രായശ്ചിത്തമാണ്. ഈ വാതിലുകളില്‍
ഏതെങ്കിലുമൊരു വാതിലില്‍ നിന്ന് വല്ലവനെയും വിളിച്ചു കഴിഞ്ഞാല്‍ അവന് വിഷമമൊന്നുമില്ല.
എന്നാല്‍ ഈ വാതിലുകളില്‍ എല്ലാറ്റില്‍ നിന്നും ആരെങ്കിലും വിളിക്കുമോ? നബി(സ) അരുളി:
അതെ. വിളിക്കുന്നതാണ്. നീ അവരില്‍ പെട്ടവനാണെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. (ബുഖാരി.
3. 31. 121)
-
അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി:
റമളാന്‍ സമാഗതമായപ്പോള്‍ സ്വര്‍ഗത്തിന്‍റെ വാതിലുകള്‍ തുറക്കപ്പെടും. (ബുഖാരി.
3. 31. 122)
-
അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി:
റമളാന്‍ സമാഗതമായാല്‍ ആകാശത്തിന്‍റെ കവാടങ്ങള്‍ തുറക്കപ്പെടുകയും നരകത്തിന്‍റെ
വാതിലുകള്‍ അടക്കപ്പെടുകയും പിശാചുകളെയെല്ലാം ചങ്ങലകളില്‍ ബന്ധിപ്പിക്കപ്പെടുകയും
ചെയ്യും. (ബുഖാരി. 3. 31. 123)
-
അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി:
ലൈലത്തുല്‍ ഖദ്റിന്‍റെ രാത്രിയില്‍ വല്ലവനും വിശ്വാസം കാരണവും പ്രതിഫലം ആഗ്രഹിച്ചുകൊണ്ടും
എഴുന്നേറ്റു നമസ്കരിച്ചാല്‍ അവന്‍റെ പാപങ്ങളില്‍ നിന്നും പൊറുക്കപ്പെടും. വല്ലവനും
റമളാനില്‍ നോമ്പനുഷ്ഠിച്ചാല്‍ അവന്‍റെ പാപങ്ങളില്‍ നിന്ന് പൊറുക്കപ്പെടും. അവനെ
അതിന് പ്രേരിപ്പിച്ചത് വിശ്വാസവും പ്രതിഫലം ആഗ്രഹിക്കലുമായിരിക്കണം. (ബുഖാരി. 3.
31. 125)
-
അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി:
വല്ലവനും കളവ് പറയലും അതു പ്രവര്‍ത്തിക്കലും ഉപേക്ഷിക്കാത്ത പക്ഷം അവന്‍ തന്‍റെ
ഭക്ഷണവും പാനീയവും ഉപേക്ഷിക്കുന്നതില്‍ അല്ലാഹുവിന് യാതൊരു ആവശ്യവുമില്ല. (ബുഖാരി.
3. 31. 127)
-
അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി:
നോമ്പ് പരിചയാണ്. അതിനാല്‍ നിങ്ങളില്‍ ഒരുവന് അവന്‍റെ നോമ്പ് ദിവസമായാല്‍ അവന്‍
അനാവശ്യം പ്രവര്‍ത്തിക്കരുത്. അട്ടഹസിക്കരുത്. അവനെ ആരെങ്കിലും ശകാരിക്കരുത്. അവനെ
ആരെങ്കിലും ശകാരിച്ചാല്‍ ഞാന്‍ നോമ്പനുഷ്ഠിച്ച മനുഷ്യനാണെന്നു പറയട്ടെ. നോമ്പ്കാരന്
രണ്ടു സന്തോഷമുണ്ട്. നോമ്പ് മുറിക്കുമ്പോള്‍ , അവന്‍റെ രക്ഷിതാവിനെ അഭിമുഖീകരിക്കുമ്പോള്‍.
(ബുഖാരി. 3. 31. 128)
-
ഇബ്നുമസ്ഊദ്(റ) നിവേദനം: ഞങ്ങള്‍ നബി(സ)യുടെ
കൂടെയായിരുന്നപ്പോള്‍ അവിടുന്ന് അരുളി: വല്ലവനും വിവാഹത്തിനുള്ള സാഹചര്യം ഉണ്ടായാല്‍
അവന്‍ വിവാഹം കഴിക്കട്ടെ. അതവന്‍റെ കണ്ണിനെ കൂടുതല്‍ നിയന്ത്രിക്കുകയും കാമവികാരത്തെ
കൂടുതല്‍ അടക്കി നിര്‍ത്തുകയും ചെയ്യും. എന്നാല്‍ വല്ലവനും വിവാഹം ചെയ്യാന്‍ കഴിവില്ലെങ്കിലോ
അവര്‍ നോമ്പനുഷ്ഠിക്കട്ടെ. അതു അവനൊരു ഷണ്ഡീകരണ നടപടിയാണ്. (ബുഖാരി. 3. 31. 129)
-
ഇബ്നു ഉമര്‍ (റ) നിവേദനം: നബി(സ) അരുളി:
മാസം ചിലപ്പോള്‍ ഇരുപത്തൊമ്പത് ദിവസമായിരിക്കും. മാസപ്പിറവി കാണുന്നതുവരെ നിങ്ങള്‍
നോമ്പനുഷ്ഠിക്കരുത്. മേഘം കാരണം ചന്ദ്രപ്പിറവി കാണാന്‍ കഴിയാതെ വന്നാല്‍ മുപ്പതു
ദിവസം എണ്ണിപ്പൂര്‍ത്തിയാക്കുക. (ബുഖാരി. 3. 31. 130)
-
ഇബ്നുഉമര്‍ (റ) നിവേദനം: നബി(സ) അരുളി:
മാസം ഇപ്രകാരം ഉണ്ടാവും. രണ്ടു കൈകളും മൂന്നു പ്രാവശ്യം ആംഗ്യം കാണിച്ചു. മൂന്നാമത്തെ
പ്രാവശ്യം നബി(സ) പെരുവിരല്‍ താഴ്ത്തിപ്പിടിച്ചു. (29 എന്ന് പറയാന്‍). (ബുഖാരി.
3. 31. 132)
-
ഉമ്മുസലമ(റ) നിവേദനം: ഒരു മാസം തന്‍റെ
ഭാര്യമാരെ സമീപിക്കുകയില്ലെന്ന് നബി(സ) സത്യം ചെയ്തു. ഇരുപത്തൊമ്പത് ദിവസം കഴിഞ്ഞപ്പോള്‍
അവിടുന്ന് ഭാര്യമാരെ സമീപിച്ചു. അപ്പോള്‍ ചിലര്‍ പറഞ്ഞു. അങ്ങ് ഒരു മാസക്കാലം ഉപേക്ഷിക്കുമെന്നല്ലേ
സത്യം ചെയ്തത്? നബി(സ) പറഞ്ഞു: നിശ്ചയം മാസം ചിലപ്പോള്‍ ഇരുപത്തൊമ്പത് ദിവസവും
ആവാറുണ്ട്. (ബുഖാരി. 3. 31. 134)
-
അബൂബക്കറത്ത്(റ) നിവേദനം: നബി(സ) അരുളി:
രണ്ട് മാസങ്ങള്‍ അതായത് രണ്ടു പെരുന്നാള്‍ മാസങ്ങളായ റമളാന്‍ , ദുല്‍ഹജ്ജ് എന്നീ
രണ്ടു മാസങ്ങള്‍ (എണ്ണത്തില്‍ കുറഞ്ഞുപോയാലും) പുണ്യത്തില്‍ ഒരിക്കലും കുറയുകയില്ല.
(ബുഖാരി. 3. 31. 136)
-
ഇബ്നുഉമര്‍ (റ) നിവേദനം: നബി(സ) അരുളി:
അക്ഷര ജ്ഞാനമില്ലാത്ത ജനതയാണ് നാം. നമുക്ക് എഴുതാനോ കണക്ക് കൂട്ടുവാനോ അറിയില്ല.
മാസം ങ്ങനെയും അങ്ങിനെയും വരും. ചിലപ്പോള്‍ ഇരുപത്തൊമ്പതും ചിലപ്പോള്‍ മുപ്പതും
ദിവസങ്ങളുണ്ടായിരിക്കും. (ബുഖാരി. 3. 31. 137)
-
അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി:
റമളാന്‍ നോമ്പിന് ഒന്നോ രണ്ടോ ദിവസം മുന്‍കൂട്ടി നിങ്ങള്‍ നോമ്പു തുടങ്ങരുത്. വല്ലവനും
അതിനുമുമ്പ് തന്നെ നോമ്പ് പിടിച്ച് വരികയാണെങ്കില്‍ അവന് അങ്ങനെ നോമ്പ് അനുഷ്ഠിക്കാം.
(ബുഖാരി. 3. 31. 138)
-
സഹല്‍(റ) നിവേദനം: ഞാന്‍ എന്‍റെ
കുടുംബത്തില്‍ വെച്ച് അത്താഴം കഴിക്കാറുണ്ട്. ശേഷം നബി(സ)യുടെ കൂടെ സുജൂദ്(സുബ്ഹി
നമസ്കാരം) ലഭിക്കുവാന്‍ ഞാന്‍ വേഗത്തില്‍ പുറപ്പെടും. (ബുഖാരി. 3. 31. 143)
-
സൈദ്ബ്നു സാബിത്(റ) നിവേദനം: നബി(സ)
യോടൊപ്പം ഞങ്ങള്‍ അത്താഴം കഴിച്ചു. നബി(സ) ശേഷം നമസ്കാരത്തിന് ഒരുങ്ങി. ഞാന്‍ (അനസ്)
ചോദിച്ചു. അത്താഴത്തിനും ബാങ്കിനുമിടയില്‍ എത്ര സമയമുണ്ടായിരുന്നു. സൈദ്(റ) പറഞ്ഞു.
അമ്പതു ആയത്തു ഓതുന്ന സമയം. (ബുഖാരി. 3. 31. 144)
-
അബ്ദുല്ല(റ) നിവേദനം: നബി(സ) രാത്രിയും
പകലും യോജിപ്പിച്ചുകൊണ്ട് നോമ്പനുഷ്ഠിച്ചു. അപ്പോള്‍ ജനങ്ങളും അപ്രകാരം ചെയ്തു.
ശേഷം അതവര്‍ക്ക് പ്രയാസം സൃഷ്ടിച്ചു. അപ്പോള്‍ നബി(സ) അതിനെ വിരോധിച്ചു. അനുചരന്മാര്‍
പറഞ്ഞു. താങ്കള്‍ യോജിപ്പിച്ചുകൊണ്ട് നോമ്പനുഷ്ഠിക്കുന്നുണ്ടല്ലോ? നബി(സ) അരളി:
ഞാന്‍ നിങ്ങളെപ്പോലെയല്ല. എന്‍റെ രക്ഷിതാവ് എന്നെ ഭക്ഷിപ്പിക്കുകയും കുടിപ്പിക്കുകയും
ചെയ്യുന്ു. (ബുഖാരി. 3. 31. 145)
-
അനസ്(റ) നിവേദനം: നബി(സ) അരുളി: നിങ്ങള്‍
അത്താഴം കഴിക്കുവീന്‍ . നിശ്ചയം അത്താഴത്തില്‍ ബര്‍ക്കത്തുണ്ട്. (ബുഖാരി. 3. 31.
146)
-
സലമ(റ) നിവേദനം: ആശുറാഅ് ദിവസം നബി(സ)
ഒരു മനുഷ്യനെ നിയോഗിക്കുകയും ഇപ്രകാരം വിളിച്ചു പറയുകയും ചെയ്തു. വല്ലവനും ആഹാരം
കഴിച്ചിട്ടുണ്ടെങ്കില്‍ (ഇനി അതു ഉപേക്ഷിച്ച്) അവന്‍റെ നോമ്പ് പൂര്‍ത്തിയാക്കട്ടെ.
കഴിച്ചിട്ടില്ലാത്തവന്‍ ആഹാരം ഉപേക്ഷിച്ച് നോമ്പനുഷ്ഠിക്കട്ടെ. (ബുഖാരി. 3. 31.
148)
-
ആയിശ(റ) പറയുന്നു: നോമ്പ് അനുഷ്ഠിക്കുന്നവനായിക്കൊണ്ട്
നബി(സ) തന്‍റെ ഭാര്യമാരെ ചുംബിക്കാറുണ്ട്. അവരുടെ കൂടെ സഹവസിക്കുകയും ചെയ്യാറുണ്ട്.
കാമവികാരങ്ങളെ നിയന്ത്രിക്കാന്‍ നിങ്ങളെക്കാളെല്ലാം കഴിവുള്ളവനായിരുന്നു നബി(സ).
(ബുഖാരി. 3. 31. 149)
-
ആയിശ(റ) നിവേദനം: നബി(സ) തന്‍റെ ചില
ഭാര്യമാരെ നോമ്പ്കാരനായി ചുംബിക്കാറുണ്ട്. ശേഷം അവര്‍ ിരിച്ചു. (ബുഖാരി. 1928)
-
ഉമ്മു സലമ(റ) നിവേദനം: ഞാന് ഒരിക്കല്‍
നബി(സ)യുടെ വിരിപ്പില്‍ കിടക്കുമ്പോള്‍ ഞാന്‍ ആര്‍ത്തവക്കാരിയായി. അപ്പോള്‍ ഞാന്‍
തെറ്റിമാറുകയും എന്‍റെ ആര്‍ത്തവത്തിന്‍റെ സമയത്ത് ധരിക്കാറുള്ള വസ്ത്രം ഞാന്‍ എടുക്കുകയും
ചെയ്തു. നബി(സ) ചോദിച്ചു. നീ ആര്‍ത്തവക്കാരിയായോ? അതെയെന്ന് ഞാന്‍ മറുപടി പറഞ്ഞു:
നബി(സ)യുടെ കൂടെ അവിടുത്തെ വിരിപ്പില്‍ ഞാന്‍ പ്രവേശിച്ചു. അവരും നബി(സ) യും ഒരേ
പാത്രത്തില്‍ നിന്നും കുളിക്കാറുണ്ട്. നബി(സ) നോമ്പുകാരനായി അവരെ ചുംബിക്കാറുണ്ട്.
(ബുഖാരി. 3. 31. 151)
-
ആയിശ(റ) നിവേദനം: സ്വപ്നസ്ഖലനം എന്ന
നിലക്കല്ലാതെ തന്‍റെ ഭാര്യമാരുമായി ലൈംഗികബന്ധം സ്ഥാപിച്ചുകൊണ്ടു തന്നെ ജനാബത്തുകാരനായി
നബി(സ) റമളാനില്‍ പ്രഭാതത്തില്‍ പിടികൂടാറുണ്ട്. ശേഷം അവിടുന്ന് കുളിച്ച് നോമ്പനുഷ്ഠിക്കും.
(ബുഖാരി. 3. 31. 152)
-
അബൂഹുറൈറ(റ) നിവേദനം: ഒരാള്‍ മറന്നുകൊണ്ട്
തിന്നുകയോ കുടിക്കുകയോ ചെയ്താല്‍ അവന്‍റെ നോമ്പ് അവന്‍ പൂര്‍ത്തിയാക്കട്ടെ. അല്ലാഹുവാണ്
അവനെ തീറ്റിക്കുകയും കുടിപ്പിക്കുകയും ചെയ്തത്. (ബുഖാരി. 3. 31. 154)
-
ആയിശ(റ) പറയുന്നു: ഞാന്‍ നശിച്ചുവെന്ന്
പറയുന്നവനായി ഒരാള്‍ നബി(സ)യുടെ അടുത്തു വന്നു. ഞാന്‍ ചോദിച്ചു: നിന്‍റെ പ്രശ്നമെന്താണ്?
അയാള്‍ പറഞ്ഞു: റമളാനിന്‍റെ പകലില്‍ ഞാന്‍ ഭാര്യയുമായി ബന്ധപ്പെട്ടു. അപ്പോള്‍
നബി(സ)യുടെ അടുത്ത് ഒരു കുട്ടയില്‍ ഈത്തപ്പഴം കൊണ്ടുവരപ്പെട്ടു. നബി(സ) ചോദിച്ചു:
നശിച്ചു എന്ന് പറഞ്ഞവന്‍ എവിടെ. ഞാനാണെന്ന് അയാള്‍ പറഞ്ഞപ്പോള്‍ നബി(സ) പറഞ്ഞു.
നീ ഇതുകൊണ്ടുപോയി ദാനധര്‍മ്മം ചെയ്യുക. (ബുഖാരി. 3. 31. 156)
-
അബൂഹുറൈറ(റ) നിവേദനം: നബി(സ)യുടെ കൂടെ
ഞങ്ങള്‍ ഇരിക്കുമ്പോള്‍ ഒരാള്‍ വന്നു പറഞ്ഞു: പ്രവാചകരേ! ഞാന്‍ നാശത്തിലകപ്പെട്ടു
കഴിഞ്ഞു. നബി(സ) ചോദിച്ചു. നിന്‍റെ പ്രശ്നമെന്താണ്? അയാള്‍ പറഞ്ഞു: റമളാനില്‍ നോമ്പുകാരനായികൊണ്ട്
ഞാനെന്‍റെ ഭാര്യയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടു. നബി(സ) ചോദിച്ചു. നിനക്ക്
ഒരടിമയെ മോചിപ്പിക്കുവാന്‍ സാധിക്കുമോ? സാധ്യമല്ലെന്ന് അയാള്‍ പറഞ്ഞു. തുടര്‍ച്ചയായി
രണ്ടു മാസം നോമ്പനുഷ്ഠിക്കുവാന്‍ സാധിക്കുമോ? നബി(സ) വീണ്ടും ചോദിച്ചു. ഇല്ലെന്നദ്ദേഹം
മറുപടി പറഞ്ഞു. അറുപത് ദരിദ്രന്മാര്‍ക്ക് അന്നദാനം ചെയ്യാന്‍ നിങ്ങളെക്കൊണ്ടാകുമോ?
നബി(സ) തുടര്‍ന്ന് ചോദിച്ചു. ഇല്ലെന്നപ്പോഴും അയാള്‍ പറഞ്ഞു. അബൂഹുറൈറ(റ) പറയുന്നു.
നബി(സ) കുറെ സമയം ഇരുന്നു. അതിനിടക്ക് നബി(സ)യുടെ അടുത്ത് ഒരാള്‍ ഒരു കൊട്ട ഈത്തപ്പഴം
കൊണ്ടുവന്നു. നബി(സ) ചോദിച്ചു. ചോദ്യകര്‍ത്താവ് എവിടെ? ഞാനിവിടെയുണ്ടെന്ന് അയാള്‍
മറുപടി പറഞ്ഞു. നബി(സ) നിര്‍ദ്ദേശിച്ചു. നീ ഇതെടുത്തുകൊണ്ടു പോയി ദാനം ചെയ്യുക.
ദൈവ ദൂതരേ! എന്നെക്കാള്‍ ദരിദ്രനായ ഒരാള്‍ക്കല്ലേ ഞാന്‍ ദാനം ചെയ്യേണ്ടത്? അല്ലാഹു
സത്യം. മദീനയുടെ രണ്ട് കാല്‍ പ്രദേശങ്ങള്‍ക്കിടയില്‍ എന്‍റെ കുടുംബത്തേക്കാള്‍
ദരിദ്രമായ ഒരു കുടുംബമില്ല എന്നയാള്‍ പറഞ്ഞു: നബി(സ) തന്‍റെ അണപ്പല്ലുകള്‍ പുറത്തു
കാണുന്നവിധം ചിരിച്ചു. ശേഷം അരുളി: ഇതു നിന്‍റെ വീട്ടുകാരെ തീറ്റിക്കുക. (ബുഖാരി.
3. 31. 157)
-
ഇബ്നു അബീഔഫ(റ) പറയുന്നു: ഞങ്ങള്‍
നബി(സ)യുടെ കൂടെ ഒരു യാത്രയിലായിരുന്നു. ഒരാളോട് നബി(സ) പറഞ്ഞു. നിങ്ങള്‍ വാഹനത്തില്‍
നിന്നിറങ്ങി എനിക്ക് നോമ്പ് തുറക്കാന്‍ സവീക്ക് തയ്യാറാക്കിത്തരിക. അദ്ദേഹം പറഞ്ഞു:
പ്രവാചകരേ? സൂര്യനസ്തമിച്ചിട്ടില്ലല്ലോ. നബി(സ) പറഞ്ഞു: നീ ഇറങ്ങി എനിക്ക് സവീക്ക്
തയ്യാറാക്കിത്തരിക. പ്രവാചകരേ, സൂര്യനസ്തമിച്ചിട്ടില്ലല്ലോ. എന്നദ്ദേഹം വീണ്ടും
പറഞ്ഞു. നീ ഇറങ്ങി എനിക്ക് സവീക്ക് തയ്യാറാക്കിത്തരിക എന്ന് നബി(സ) മൂന്നാമതും
അരുളി: അപ്പോള്‍ അദ്ദേഹം പാനീയം തയ്യാറാക്കി കൊടുത്തു. നബി(സ) അതു കുടിച്ചു. അങ്ങോട്ടു
കൈ ചൂണ്ടിക്കൊണ്ട് അരുളി: ഇവിടെ(കിഴക്ക് ഭാഗം)നിന്നും രാവ് ആരംഭിക്കുന്നതു കണ്ടാല്‍
നോമ്പ്കാരന്ന് നോമ്പുമുറിക്കാം. (ബുഖാരി. 3. 31. 162)
-
ആയിശ(റ) നിവേദനം: അസ്ലം ഗോത്രക്കാരനായ
ഹംസതുബ്നു അംറ് ഒരിക്കല്‍ നബി(സ) യോടു ചോദിച്ചു. ഞാന്‍ യാത്രയില്‍ നോമ്പ് അനുഷ്ഠിക്കട്ടെയോ?
അദ്ദേഹം ധാരാളം നോമ്പനുഷ്ഠിക്കുന്നവനായിരുന്നു. അപ്പോള്‍ നബി(സ) അരുളി: നീ ഉദ്ദേശിക്കുന്നുവെങ്കില്‍
നോമ്പ് ഉപേക്ഷിക്കാം. (ബുഖാരി. 3. 31. 164)
-
ഇബ്നു അബ്ബാസ്(റ) പറയുന്നു: ഒരു റമളാനില്‍
നബി(സ) മക്കയിലേക്ക് പുറപ്പെട്ടപ്പോള്‍ കദീദ് എന്ന സ്ഥലത്ത് എത്തുന്നതുവരെ നോമ്പനുഷ്ഠിച്ചു.
അവിടെയെത്തിയപ്പോള്‍ നബി(സ) നോമ്പ് മുറിച്ചു. അപ്പോള്‍ ജനങ്ങളും മുറിച്ചു. (ബുഖാരി.
3. 31. 165)
-
അബൂദര്‍ദാഅ്(റ) പറയുന്നു: ചൂടുള്ള
ഒരു ദിവസം നബി(സ)യുടെ കൂടെ ഞങ്ങള്‍ ഒരു യാത്ര പുറപ്പെട്ടു. ഉഷ്ണത്തിന്‍റെ കാഠിന്യം
മൂലം ആളുകള്‍ തലയില്‍ കൈവെച്ചിരുന്നു. ഞങ്ങളുടെ കൂട്ടത്തില്‍ അന്ന് നോമ്പുകാരായി
നബി(സ) യും ഇബ്നു റവാഹത്തും മാത്രമാണുണ്ടായിരുന്നത്. (ബുഖാരി. 3. 31. 166)
-
ജാബിര്‍ (റ) നിവേദനം: നബി(സ) ഒരു യാത്രയിലായിരുന്നു.
അപ്പോള്‍ ഒരു സ്ഥലത്തു ജനങ്ങള്‍ കൂട്ടം കൂടി നില്‍ക്കുന്നതും ഒരാള്‍ക്ക് തണലുണ്ടാക്കിക്കൊടുക്കുന്നതും
നബി(സ) കണ്ടു. ഇതെന്താണെന്ന് നബി(സ) ചോദിച്ചു. അവര്‍ പറഞ്ഞു. അദ്ദേഹം നോമ്പനുഷ്ഠിച്ചവനാണ്.
നബി(സ) പ്രത്യുത്തരം അരുളി: യാത്രയില്‍ നോമ്പനുഷ്ഠിക്കല്‍ വലിയ പുണ്യമൊന്നുമല്ല.
(ബുഖാരി. 3. 31. 167)
-
അനസ്(റ) നിവേദനം: ഞങ്ങള്‍ നബി(സ)യുടെ
കൂടെ യാത്ര ചെയ്യാറുണ്ട്. അപ്പോള്‍ നോമ്പുകാര്‍ നോമ്പില്ലാത്തവരെയോ നോമ്പില്ലാത്തവര്‍
നോമ്പുകാരെയോ പരസ്പരം ആക്ഷേപിക്കാറില്ല. (ബുഖാരി. 3.31. 168)
-
ഇബ്നുഅബ്ബാസ്(റ) നിവേദനം: നബി(സ) മദീനയില്‍
നിന്ന് മക്കയിലേക്ക് യാത്ര പുറപ്പെട്ടു. ഉസ്ഫാന്‍ എന്ന സ്ഥലത്ത് എത്തുന്നതുവരെ
അവിടുന്ന് നോമ്പനുഷ്ഠിച്ചു. ശേഷം കുറച്ചു വെള്ളം കൊണ്ടുവരാന്‍ അവിടുന്ന് ആവശ്യപ്പെടുകയും
അങ്ങനെ തന്‍റെ കയ്യില്‍ ജനങ്ങള്‍ കാണുന്ന വിധം അതു ഉയര്‍ത്തിപ്പിടിക്കുകയും ചെയ്തു.
ശേഷം അവിടുന്ന് അത് കുടിച്ച് നോമ്പ് മുറിച്ചു. മക്കയില്‍ എത്തുന്നതുവരെ. ഇതു ഒരു
റമളാനില്‍ ആയിരുന്നു. ഇബ്നു അബ്ബാസ്(റ) പറയാറുണ്ട്. നബി(സ) നോമ്പനുഷ്ഠിച്ചിരുന്നു.
ശേഷം അതു മുറിച്ചു. അതിനാല്‍ ഉദ്ദേശിക്കുന്നവന് നോമ്പ് അനുഷ്ഠിക്കാം. ഉദ്ദേശിക്കുനനവന്
നോമ്പ് മുറിക്കാം. (ബുഖാരി. 3. 31. 169)
-
അബൂസയിദ്(റ) നിവേദനം: നബി(സ) അരുളി:
സത്രീകളക്ക് ആര്‍ത്തവം ഉണ്ടായാല്‍ അവര്‍ നോമ്പ് അനുഷ്ഠികകുകയോ നമസ്കരിക്കുകയോ
ചെയ്യാറില്ല. അതാണ് അവരുടെ മതത്തിന്‍റെ കുറവ്. (ബുഖാരി. 3. 31. 172)
-
ആയിശ(റ) നിവേദനം: നബി(സ) അരുളി: വല്ലവനും
മരണപ്പെട്ടു. അവന് വീട്ടാനുള്ള നോമ്പുണ്ട്. എങ്കില്‍ അവന്‍റെ ബന്ധുക്കള്‍ അത് പിടിച്ചു
വീട്ടേണ്ടതാണ്. (ബുഖാരി. 3. 31. 173)
-
ഇബ്നു അബ്ബാസ്(റ) നിവേദനം: ഒരു മനുഷ്യന്‍
നബി(സ)യുടെ അടുത്തുവന്നു. അദ്ദേഹം പറഞ്ഞു. പ്രവാചകരേ! എന്‍റെ മാതാവ് മരണപ്പെട്ടു.
അവര്‍ക്ക് ഒരു മാസത്തെ നോമ്പ് നോറ്റുവീട്ടാന്‍ ബാധ്യതയുണ്ട്. ഞാനത് നോറ്റു വീട്ടാമോ?
നബി ചോദിച്ചു. അതെ, അല്ലാഹുവിന്‍റെ കടമാണ് വീട്ടുവാന്‍ ഏറ്റവും അവകാശപ്പെട്ടത്.
മറ്റൊരു നിവേദനത്തില്‍ പറയുന്നു. ഒരു സ്ത്രീ പറഞ്ഞു: എന്‍റെ മാതാവ് മരിച്ചു. അവര്‍ക്ക്
നേര്‍ച്ചയാക്കിയ നോമ്പുകള്‍ നോറ്റുവീട്ടാനുണ്ട്. (ബുഖാരി. 3. 31. 174)
-
ഉമര്‍ (റ) നിവേദനം: നബി(സ) അരുളി:
രാവ് ഇവിടെനിന്നു വരികയും പകല്‍ ഇവിടെനിന്ന് പിന്തിിയുകയും സൂര്യന് അസ്തമിക്കുകയും
ചെ്താല്‍ നോമ്പുകാരന്‍ നോമ്പു മുറിച്ചു. (ബുഖാരി. 3. 31. 175)
-
സഹല്‍(റ) നിവേദനം: നബി(സ) അരുളി:
നോമ്പ് മുറിക്കുവാന്‍ ജനങ്ങള്‍ ധൃതികാണിക്കുന്ന കാലം വരേക്കും ജനങ്ങള്‍ നന്മയിലായിരിക്കും.
(ബുഖാരി. 3. 31. 178)
-
അസ്മാഅ്(റ) നിവേദനം: നബി(സ)യുടെ കാലത്തു
മേഘം മൂടിയ ഒരു ദിവസം ഞങ്ങള്‍ നോമ്പ് മുറിച്ചു. അതിനു ശേഷം സൂര്യന്‍ പ്രത്യക്ഷപ്പെട്ടു.
ഹിശാമ്(റ) പറയുന്നു: അവര്‍ ആ നോമ്പ് ഖളാ വീട്ടിയോ ഇല്ലയോ എന്ന് എനിക്ക് അറിയുകയില്ല.
(ബുഖാരി. 3. 31. 180)
-
മഅവദിന്‍റെ പുത്രി റുബയ്യിഅ്(റ) പറയുന്നു:
മുഹറം പത്തിന്‍റെ പ്രഭാതത്തില്‍ അന്‍സാരികളുടെ ഗ്രാമങ്ങളിലേക്ക് ഒരാളെ ഇപ്രകാരം
അറിയിക്കുവാന്‍ വേണ്ടി നബി(സ) നിയോഗിച്ചു. വല്ലവനും നോമ്പില്ലാതെയാണ് ഇന്ന് പ്രഭാതത്തില്‍
പ്രവേശിച്ചതെങ്കില്‍ അവന്‍ ബാക്കി ദിവസം പൂര്‍ത്തിയാകട്ടെ. നോമ്പ്കാരനായിക്കൊണ്ട്
പ്രഭാതത്തില്‍ എഴുന്നേറ്റവന്‍ അവന്‍ ആ അവസ്ഥ തുടര്‍ന്നു പോവുകയും ചെയ്യട്ടെ. അവര്‍
പറയുന്നു. ഞങ്ങള്‍ മുഹറം പത്തിന്‍റെ നോമ്പനുഷ്ഠിക്കുകയും കുട്ടികളെക്കൊണ്ട് അത്
നോല്‍പ്പിക്കുകയും ചെയ്യാറുണ്ട്. അവര്‍ക്ക് രോമം കൊണ്ട് കുപ്പായങ്ങളുാക്കികൊടുക്കും.
വല്ല കുട്ടിയും ഭക്ഷണത്തിന് കരഞ്ഞാല്‍ നോമ്പ് മുറിക്കാന്‍ സമയമാകുന്നതു വരെ കളിപ്പാട്ടങ്ങള്‍
കൊടുത്ത് ഞങ്ങളവരെ കളിപ്പിക്കും. (ബുഖാരി. 3. 31. 181)
-
അനസ്(റ) നിവേദനം: നബി(സ) പറഞ്ഞു: നിങ്ങള്‍
രാവും പകലും ചേര്‍ത്തിക്കൊണ്ട് നോമ്പനുഷ്ഠിക്കരുത്. അനുചരന്മാര്‍ പറഞ്ഞു: താങ്കള്‍
അപ്രകാരം അനുഷ്ഠിക്കുന്നതുണ്ടല്ലോ? നബി(സ) അരുളി: ഞാന്‍ നിങ്ങളില്‍ ആരെപ്പോലെയുമല്ല.
ഞാന്‍ തീറ്റിക്കപ്പെടുകയും കുടിപ്പിക്കപ്പെടുകയും ചെയ്യുന്നു. (ബുഖാരി. 3. 31.
182)
-
അബൂഹുറൈറ(റ) നിവേദനം: രാവും പകലും
ചേര്‍ത്തിക്കൊണ്ട് നോമ്പനുഷ്ഠിക്കുന്നതിനെ നബി(സ) വിരോധിച്ചു. അപ്പോള്‍ മുസ്ളിംകളില്‍
പെട്ട ഒരു മനുഷ്യന്‍ പറഞ്ഞു. നിശ്ചയം താങ്കള്‍ അപ്രകാരം നോമ്പനുഷ്ഠിക്കുന്നുണ്ടല്ലോ?
നബി(സ) പ്രത്യുത്തരം നല്‍കി. എന്നപ്പോലെ നിങ്ങളിലാരുണ്ട്? ഞാന്‍ ഭക്ഷിക്കപ്പെടുന്നവനും
പാനം ചെയ്യപ്പെടുന്നവനുമായി രാത്രി കഴിച്ചുകൂട്ടുന്നു. അവര്‍ അതില്‍ നിന്ന് വിരമിക്കുവാന്‍
മടി കാണിച്ചപ്പോള്‍ അവരേയുമായി നബി(സ) രണ്ടു ദിവസം വിസ്വാല്‍ നോമ്പ് അനുഷ്ഠിച്ചു.
പിന്നീടവന്‍ ചന്ദ്രപ്പിറവി കണ്ടു. അപ്പോള്‍ നബി(സ) അരുളി: മാസപ്പിറവി കാണാന്‍ വൈകിയിരുന്നുവെങ്കില്‍
നിങ്ങള്‍ക്ക് ഞാന്‍ വര്‍ദ്ധിപ്പിക്കുമായിരുന്നു. അവര്‍ വിശ്രമിക്കുവാന്‍ വിസമ്മതം
കാണിച്ചപ്പോള്‍ അവരെ ശിക്ഷിക്കുവാന്‍ നബി(സ) ഉദ്ദേശിച്ചതുപോലെ. (ബുഖാരി. 3. 31.
186)
-
അബൂജുഹൈഫ(റ) പറയുന്നു: നബി(സ) സല്‍മാന്‍
, അബൂദര്‍ദാഅ് എന്നിവര്‍ക്കിടയില്‍ സാഹോദര്യബന്ധം സ്ഥാപിച്ചു. അങ്ങനെ ഒരു ദിവസം
സല്‍മാന്‍ (റ) അബൂദര്‍ദാഇ(റ) നെ സന്ദര്‍ശിച്ചു. അപ്പോള്‍ അദ്ദേഹത്തിന്‍റെ ഭാര്യ
ഉമ്മുദര്‍ദാഇനെ വസ്ത്രത്തിന്‍റെ മോടിയിലും മറ്റും യാതൊരു ശ്രദ്ധയുമില്ലാതെ സല്‍മാന്‍
കണ്ടു. അദ്ദേഹം ചോദിച്ചു. നിങ്ങളുടെ പ്രശ്നമെന്ത്? അവര്‍ പറഞ്ഞു: താങ്കളുടെ സഹോദരന്‍
അബൂദര്‍ദാഅ്ന് ഐഹിക കാര്യങ്ങളില്‍ യാതൊരു താല്‍പര്യവുമില്ല. കുറച്ച് കഴിഞ്ഞപ്പോള്‍
അബൂദര്‍ദാഅ് കയറി വന്നു. സല്‍മാനു വേണ്ടി ഭക്ഷണം തയ്യാറാക്കി കൊണ്ടു വന്നു പറഞ്ഞു.
നിങ്ങള്‍ കഴിച്ചുകൊ